Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു

വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ഇറാഖിനെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതോടെ പ്രവാസി മലയാളികളുടെ നെഞ്ചിൽ തീ. വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്നാണ് ഇറാൻ റെവല്യൂഷണറി ഗാർഡ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഇത് ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന ഇടമായ ദുബായിയെ ആണെന്നതാണ് നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്. ദുബായിയിൽ ഒരു ചെറിയ ബോംബ് വീണാൽ പോലും അതിന്റെ അനുരണനം പ്രത്യക്ഷത്തിൽ ഫലിക്കുക കേരളത്തിലാകും. അതുകൊണ്ട് ഗൾഫ് മേഖലയിൽ ഉയരുന്ന യുദ്ധഭീതി മലയാളികൾക്കിടയിൽ കടുത്ത ആശങ്കയ്ക്കാണ് ഇട നൽകുന്നത്. എന്നാൽ അത്തരമൊരു നിലയിലേക്ക് കാര്യങ്ങൾ പോകില്ലെന്നാണ് പൊതുവേ വിലയിരുത്തുന്നത്.

യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. വിമാന സർവീസുകൾ പലയിടത്തും നിർത്തിവെച്ചു. ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം നൽകി. അതേസമയം ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തകയാണ്. ഗൾഫ് മേഖലയിൽ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇറാഖ്, ഇറാൻ, പേർഷ്യൻ ഗൾഫ്, ഒമാൻ ഉൾക്കടൽ തുടങ്ങിയ മേഖലകളുടെ വ്യോമാതിർത്തിക്കുള്ളിൽ പ്രവേശിക്കരുതെന്ന് യുഎസ് യാത്രാവിമാനങ്ങൾക്ക് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ കർശന നിർദ്ദേശം നൽകി.

അമേരിക്ക തിരിച്ചടിച്ചാൽ ദുബായിയേയും ഇസ്രയേലിലെ ഹൈഫയേയും ആക്രമിക്കുമെന്നാണ് ഇറാൻ പറയുന്നത്. ഇറാഖിലെ ഇന്നത്തെ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതായി സൂചനയുണ്ട്. എന്നാൽ അമേരിക്ക ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. അറബ് ലോകത്ത് നിന്ന് അമേരിക്കൻ സേന പൂർണ്ണമായും പിൻവാങ്ങണമെന്നതാണ് ഇറാന്റെ ആവശ്യം. ഇറാൻ കമാണ്ടറായ ഖാസിം സുലൈമാനിയെ കൊല്ലപ്പെടുത്തിയതിൽ അമേരിക്കയ്ക്കും ഇസ്രയേലിനും തുല്യ പങ്കുണ്ടെന്നാണ് ഇറാന്റെ വിലയിരുത്തൽ. ഇറാന് തിരിച്ചടി നൽകാൻ അമേരിക്കൻ വ്യോമ സേന ശ്രമിക്കുമെന്നാണ് റിപ്പോർട്ട്. രണ്ട് യുദ്ധ വിമാനങ്ങൾ യുഎഇയിൽ നിന്ന് പറന്നുയർന്നു കഴിഞ്ഞതായി സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് ഇറാനിൽ ബോംബ് വീണാൽ യുഎഇയെ വെറുതെ വിടില്ലെന്ന് ഭീഷണി മുഴക്കുന്നത്.

ബാഗ്ദാദിലെ അമേരിക്കൻ സൈനിക കേന്ദ്രം ആക്രമിക്കപ്പെട്ട് മിനിറ്റുകൾക്ക് അകമാണ് യുദ്ധ വിമാനങ്ങൾ യുഎഇയിൽ നിന്ന് പറന്നുയർന്നത്. അമേരിക്കയുടെ താവളങ്ങൾ യുഎഇയിലും ഉണ്ട്. ഈ സാഹചര്യത്തിലാണ് യുഎഇയ്ക്കെതിരെ ഭീഷണിയുമായി ഇറാൻ എത്തുന്നത്. ഇറാനെതിരായ നീക്കങ്ങളിൽ അമേരിക്കയെ സൈനികമായി സഹായിക്കുന്നവരെ എല്ലാം ആക്രമിക്കുമെന്ന സൂചയനാണ് ഇറാൻ നൽകുന്നത്. ഭീകര ആർമിക്ക് സൈനിക താവളം ഒരുക്കുന്ന അമേരിക്കൻ അനുകൂല രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പാണ് ഇത്. ഇറാനെ തകർക്കാൻ അമേരിക്കയെ സാഹായിക്കുന്നവരെ എല്ലാം തകർക്കുമെന്നാണ് ഇറാൻ വിശദീകരിക്കുന്നത്. ബാഗ്ദാദിലെ മിസൈൽ ആക്രമണത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. എണ്ണ വിതരണം തടസ്സപ്പെടുമെന്നും സൂചനയുണ്ട്.

ഇതിനോടൊപ്പമാണ് സൗദിക്കും യുഎഇയ്ക്കുമെതിരെയുള്ള ഇറാൻ ഭീഷണി. ഇതോടെ യുദ്ധ സമാനമായ സാഹചര്യത്തിലാണ് ഗൾഫ് മേഖല കടക്കുകയാണ്. ഇത് ഇന്ത്യയിലെ പ്രവാസികളേയും ഏറെ ദോഷകരമായി ബാധിക്കും. അതിനിടെ യുഎസ് ഇറാൻ പോർവിളി യുദ്ധത്തിലേക്കു പോകരുതെന്ന് ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെട്ടു കഴിഞ്ഞു. വിവേകപൂർണമായ രാഷ്ട്രീയ പരിഹാരത്തിന് ഇരുകൂട്ടരും ശ്രമിക്കണമെന്നാണ് യുഎഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാഷ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ, യുഎഇ ഉപ സർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ സംസാരിച്ചു.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും പോംപെയോ സംസാരിച്ചു. യുദ്ധം ഒഴിവാക്കണമെന്നു കുവൈത്തും ഖത്തറും ആവശ്യപ്പെട്ടു. സൗദി ഭരണാധികാരികൾ ഇറാഖ് പ്രസിഡന്റുമായും പ്രധാനമന്ത്രിയുമായും നിലവിലെ സാഹചര്യങ്ങൾ ഫോണിൽ ചർച്ച ചെയ്തു. ഇറാഖിന്റെയും മേഖലയുടെയും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സൗദി പ്രതിജ്ഞാബദ്ധമാണെന്നു സൽമാൻ രാജാവ് പറഞ്ഞതായി വാർത്താ ഏജൻസി വ്യക്തമാക്കി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇറാഖ് പ്രധാനമന്ത്രി അദിൽ അബ്ദുൽ മഹ്ദിയുമായും സാഹചര്യം ചർച്ച ചെയ്തു. സമാധാനം നിലനിർത്താൻ സൗദി നടത്തുന്ന ശ്രമങ്ങൾക്ക് ഇറാഖ് നന്ദി പറഞ്ഞു. 2 ദിവസത്തിനുള്ളിൽ സൗദി ഡപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് രാജകുമാരൻ യുഎസും ബ്രിട്ടനും സന്ദർശിക്കുന്നുണ്ട്. അതിനിടെ, ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽ താനി ടെഹ്റാനിലെത്തി ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി, വിദേശകാര്യമന്ത്രി ജവാദ് ശരീഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്കു നേരിട്ട് ആക്രമണത്തിന് ഇറാൻ തയാറാകില്ലെന്നാണു നയതന്ത്ര ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. അതേസമയം അമേരിക്കയ്ക്കു തിരിച്ചടി നൽകാതിരുന്നാൽ സൈന്യത്തിന്റെ ആത്മവീര്യത്തിന് ക്ഷതമേൽക്കുമെന്ന് ഇറാൻ ഭരണകൂടത്തിനു ബോധ്യമുണ്ട്. ഇറാഖ്, ലബനൻ, യെമൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ ഇറാൻ അനുകൂല സായുധ വിഭാഗങ്ങളുടെ തിരിച്ചടിയുണ്ടായേക്കാമെന്നും വിലയിരുത്തലുണ്ട്. അതുകൊണ്ട് കൂടിയാണ് ഗൾഫ് മേഖലയിൽ ഭീതി ഉയരുന്നത്. ഐൻ അൽ അസദ്, ഇർബിൽ എന്നിവിടങ്ങളിലാണ് പ്രാദേശിക സമയം രാവിലെ അഞ്ചരയോടെ മിസൈൽ ആക്രമണമുണ്ടായത്. രണ്ടിടങ്ങളിലുമായി ഒരു ഡസനോളം ബലിസ്റ്റിക് മിസൈലുകൾ പതിച്ചതായി അമേരിക്കൻ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. ആളപായമുള്ളതായി റിപ്പോർട്ടുകളില്ല. നാശനഷ്ടങ്ങൾ വിലയിരുത്തുകയാണെന്ന് പെന്റഗൺ അറിയിച്ചു. പ്രസിഡന്റ് ട്രംപ് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

ബുധനാഴ്ച പുലർച്ചയോടെയാണ് ഇറാഖിലെ അൽ ആസാദ്, ഇർബിൽ എന്നീ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രണം നടത്തിയത്. ഇറാന്റെ മേജർ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതിനെ തുടർന്ന് പ്രതികാര നടപടിയെന്ന നിലയിലായിരുന്നു ഇത്. ഇറാഖിൽ നിന്ന് യുഎസ് സൈന്യത്തെ ഉടൻ പിൻവലിക്കണമെന്ന് ആക്രമണത്തിന് പിന്നാലെ ഇറാൻ ആവശ്യപ്പെട്ടു. തങ്ങൾക്ക് നേരെ ആക്രമണത്തിന് തുനിഞ്ഞാൽ യുഎസിന്റെ സഖ്യകക്ഷികളേയും വെറുതെ വിടില്ലെന്നും ഇറാൻ സൈന്യം അറിയിച്ചു. ഇതിനിടെ ചില നാറ്റൊ സഖ്യരാജ്യങ്ങൾ തങ്ങളുടെ സൈനിക ഉദ്യോഗസ്ഥരെ ഇറാഖിൽ നിന്ന് നീക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഇറാഖിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന വിവരം പെന്റഗൺ സ്ഥിരീകരിച്ച ശേഷം അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിൽ തിരക്കിട്ട യോഗങ്ങളും ചർച്ചകളും നടന്നിരുന്നു . ഇറാന്റെ മിസൈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും എന്ന് ആദ്യം വാർത്ത വന്നെങ്കിലും പിന്നീട് അദ്ദേഹം പ്രതികരണം ട്വീറ്റിൽ ഒതുക്കി. ഇറാൻ വിഷയത്തിൽ നാളെ ഔദ്യോഗിക പ്രതികരണം ഉണ്ടാവും എന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP