Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംബിബിഎസ് പഠിക്കാൻ പോയി പഠിച്ചത് ചെകുത്താൻ സേവ; ആത്മാവ് വേർപെട്ട് പോകുന്നത് പരീക്ഷിക്കാൻ കൊന്നു തള്ളിയത് അച്ഛനേയും അമ്മയേയും സഹോദരിയേയും അടക്കം നാലു പേരെ; ക്ലിഫ് ഹൗസിന് സമീപത്തെ കൂട്ടക്കൊലയിൽ കുറ്റപത്രമായപ്പോൾ ഗുരുതര ശ്വാസകോശ രോഗം; മെഡിക്കൽ കോളേജ് ഐസിയുവിലുള്ള പ്രതിക്ക് വിചാരണ നേരിടാനുള്ള ആരോഗ്യമുണ്ടെന്ന് പ്രോസിക്യൂഷനും; കേഡൽ ജീൻസെൻ രാജയെ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട്: നന്ദൻകോട് കൂട്ടക്കൊല വീണ്ടും ചർച്ചകളിലേക്ക്

എംബിബിഎസ് പഠിക്കാൻ പോയി പഠിച്ചത് ചെകുത്താൻ സേവ; ആത്മാവ് വേർപെട്ട് പോകുന്നത് പരീക്ഷിക്കാൻ കൊന്നു തള്ളിയത് അച്ഛനേയും അമ്മയേയും സഹോദരിയേയും അടക്കം നാലു പേരെ; ക്ലിഫ് ഹൗസിന് സമീപത്തെ കൂട്ടക്കൊലയിൽ കുറ്റപത്രമായപ്പോൾ ഗുരുതര ശ്വാസകോശ രോഗം; മെഡിക്കൽ കോളേജ് ഐസിയുവിലുള്ള പ്രതിക്ക് വിചാരണ നേരിടാനുള്ള ആരോഗ്യമുണ്ടെന്ന് പ്രോസിക്യൂഷനും; കേഡൽ ജീൻസെൻ രാജയെ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട്: നന്ദൻകോട് കൂട്ടക്കൊല വീണ്ടും ചർച്ചകളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : ക്ലിഫ് ഹൗസിന് സമീപം നന്തൻകോട് ബെയിൻസ് കോമ്പൗണ്ടിൽ അച്ഛനും അമ്മയും സഹോദരിയും അടക്കം നാലു പേരെ കൊലപ്പെടുത്തിയ പ്രതിയായ മകൻ കേഡൽ ജീൻസെൻ രാജയെ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ടയക്കാൻ തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. പ്രതിയെ ജനുവരി 20 ന് കോടതിയിൽ ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനോടാണ് ജഡ്ജി ഇ.എം. സാലിഹ് ഉത്തരവിട്ടത്. പൊലീസ് കുറ്റപത്രത്തിന്മേലുള്ള പ്രോസിക്യൂഷന്റെയും പ്രതിയുടെയും പ്രാരംഭവാദം കേൾക്കാനും വിചാരണ നേരിടാനുള്ള ആരോഗ്യസ്ഥിതി സംബന്ധിച്ച് പ്രതി സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നതിനും വേണ്ടിയാണ് കേഡലിനെ കോടതി വിളിച്ചു വരുത്തുന്നത്. 

കേഡൽ ക്രിമിനൽ കേസ് വിചാരണ നേരിടാനുള്ള മാനസിക അവസ്ഥയിലല്ലെന്ന മെഡിക്കൽ റിപ്പോർട്ടുണ്ട്. കേഡൽ ശ്വാസകോശ സംബന്ധമായ രോഗത്താൽ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്. കോടതി നടപടികൾ മനസ്സിലാക്കാൻ പ്രാപ്തനല്ലാത്ത മാനസിക നില തെറ്റിയ വ്യക്തിയെ കേസ് വിചാരണ ചെയ്യാൻ പാടില്ലായെന്നതാണ് നിലവിലെ ചട്ടം. നിജ സ്ഥിതി അറിയാനാണ് മെഡിക്കൽ റിപ്പോർട്ട് കോടതി വിളിച്ചു വരുത്തിയത്. എന്നാൽ തുടർ ചികിത്സയിൽ പ്രതി പൂർണ്ണ ആരോഗ്യവാനാണെന്നും വിചാരണ നേരിടാൻ യോഗ്യനാണെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 302 (കൊലപാതകം) , 436 ( വീടിന് തീ വെക്കൽ) , 201(തെളിവ് നശിപ്പിക്കൽ) എന്നീ ശിക്ഷാർഹമായ കുറ്റങ്ങൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. 2017ൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയാക്കി 20ഹ 8 ലാണ് കുറ്റപത്രം സമർപ്പിച്ചത്.

2017 ഏപ്രിൽ 5 ബുധനാഴ്ചയ്ക്കും 8 ശനിയാഴ്ചക്കും ഇടയ്ക്കുള്ള ദിനങ്ങളിലായി കുടുംബത്തിലെ ഒരംഗത്തെ പോലും ബാക്കി വെക്കാതെ കേഡൽ കൊടും ക്രൂരകൃത്യം ചെയ്തുവെന്നാണ് കേസ്. തന്റെ പിതാവ് . രാജ തങ്കം , മാതാവ് ഡോ. ജീൻ പത്മ , മകൾ ഡോ. കരോലിൻ , ഡോ. ജീൻപത്മയുടെ ബന്ധു ലളിത എന്നിവരെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയെന്നാണ് കേസ്. നാലു പേരെയും കൊല്ലപ്പെട്ട നിലയിൽ വീട്ടിലെ ഒന്നാം നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്നു പേരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. മുറിക്കുള്ളിൽ നിന്ന് 3 പേരുടെ അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. ലളിതയുടെ മൃതദേഹത്തിലും പൊള്ളലേറ്റിരുന്നു. ഇവരെ വെട്ടിക്കൊല്ലുകയായിരുന്നു. കേഡൽ വിദേശ രാജ്യത്ത് എം.ബി.ബി.എസ് പഠനത്തിനായി പോയ വേളയിൽ വിദേശത്ത് വച്ച് ചെകുത്താൻ സേവ പഠിച്ചതായും ശരീരത്തിൽ നിന്ന് ആത്മാവ് വേർപെട്ടു പോകുന്നത് പരീക്ഷിച്ചു നോക്കാനായി വ്യക്തമായ പദ്ധതിയോടെ കൊലപാതകം നടത്തിയെന്നാണ് പൊലീസ് കേസ്.

കൂടാതെ താൻ പഠനം പൂർത്തിയാക്കാത്തതിന് മാതാപിതാക്കൾ നിരന്തരം വഴക്കു പറയുന്നതിലും സഹോദരി എം.ബി.ബി.എസ് പാസ്സായതിനെച്ചൊല്ലി തന്നെ കളിയാക്കുകയും ശകാരിക്കുകയും ചെയ്തതിൽ വച്ചുള്ള വൈരാഗ്യവും വിരോധ കാരണമായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നുണ്ട്. കൃത്യത്തിനുപയോഗിച്ച മഴു ഓൺലൈനായി വാങ്ങുകയായിരുന്നു. മഴു ഉപയോഗിച്ചുള്ള അരുംകൊലക്ക് മുമ്പ് വിഷാംശമുള്ള കീടനാശിനി വാങ്ങിച്ച് ഭക്ഷണത്തിൽ കലർത്തി കുടുബാംഗങ്ങൾക്ക് കേഡൽ നൽകിയിരുന്നു. എന്നാൽ ഭക്ഷണം കഴിച്ച അവർ ഛർദ്ദിച്ചതിനാൽ കേഡലിന്റെ കെണി ആരുമറിയാതെ പോയി. പഴകിയ ഹോട്ടൽ ഭക്ഷണത്തിൽ നിന്നുള്ള ഫുഡ് പോയിസൺ ആയിരിക്കാമെന്നു മാതാപിതാക്കളും കരുതി. എസ്എഎൽ തീയറ്റർ - ചെട്ടിക്കുളങ്ങര ക്ഷേത്രം - വഞ്ചിയൂർ റോഡിൽ ഉപ്പിടാംമൂട് പാലത്തിതിന് സമീപമുള്ള കൃഷിമിത്ര കടയിൽ നിന്നാണ് കീടനാശിനി വാങ്ങിയത്. കേഡലിനെ കൃഷിമിത്ര കടയിൽ തെളിവെടുപ്പിന് പൊലീസ് കൊണ്ടുപോകുകയും കടയുടമ കേഡലിനെ തിരിച്ചറിയുകയും ചെയ്തു.

കൃത്യ വീട്ടിൽ നിന്ന് തുണി , ഇരുമ്പുകമ്പി , പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചുണ്ടാക്കിയ ഒരു മനുഷ്യ രൂപവും പകുതി കത്തിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കേഡൽ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്ന എല്ലാവരും തീപ്പിടുത്തത്തിൽ കൊല്ലപ്പെട്ടുവെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവ്വം ഡമ്മി കത്തിച്ചതായും പൊലീസ് റിപ്പോർട്ടുണ്ട്. പ്രൊഫസറും 
ഭാര്യയും മകളും കേഡലിനോടൊപ്പം പുറത്ത് പോയിട്ട് ബുധനാഴ്ച ഉച്ചക്ക് തിരികെ വന്ന് മുകളിലത്തെ നിലയിലേക്ക് കയറിപ്പോകുന്നത് കണ്ടതായി വീട്ടു ജോലിക്കാരി രഞ്ജിതം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഉച്ച ഭക്ഷണം താൻ മേശയിൽ വിളമ്പി വച്ചെങ്കിലും ആരും കഴിച്ചില്ല. മുകളിലത്തെ നിലയിലേക്ക് പോയവരിൽ പിതാവ് രാജ തങ്കം അൽപം കഴിഞ്ഞ് താഴേക്ക് വന്നു. മേശപ്പുറത്ത് നിന്ന് കുറച്ചു ഭക്ഷണം എടുത്ത് മുകളിലേക്ക് കൊണ്ടുപോയി. മകൾക്കാണ് ഭക്ഷണം കൊണ്ടു പോകുന്നതെന്ന് പറഞ്ഞു. പിന്നീട് ഇവർ മൂന്നു പേരും താഴേക്ക് വന്നിട്ടില്ല. ജോലിക്കാർക്ക് മുകളിലത്തെ നിലയിൽ പ്രവേശനമില്ല. ബുധനാഴ്ച വൈകുന്നേരം കേഡൽ താഴേക്ക് വന്ന് പെട്ടന്ന് മുകളിലേക്ക് പോയി. അച്ഛനും അമ്മയും സഹോദരിയും കോവളത്ത് പോയതായി കേഡൽ സന്ധ്യക്ക് പറഞ്ഞതായാണ് രഞ്ജിതത്തിന്റെ മൊഴി. ഈ സമയം ബന്ധു ലളിത താഴത്തെ നിലയിലുണ്ടായിരുന്നു.

രണ്ടു ദിവസം വീട്ടുകാരെ കാണാതായതോടെ കേഡലിനോട് വീണ്ടും രഞ്ജിതം ചോദിച്ചപ്പോൾ ഊട്ടിയിലും കന്യാകുമാരിയിലുമൊക്കെ യാണെന്നാണ് കേഡൽ പറഞ്ഞത്. വെള്ളിയാഴ്ച വൈകിട്ടോടെ ലളിതയെയും കാണാതാവുകയായിരുന്നു. വീട്ടിലിരുന്ന് വീഡിയോ ഗെയിമുകളുണ്ടാക്കുകയായിരുന്നു കേഡലിന്റെ പ്രധാന വിനോദമെന്ന് അമ്മാവൻ ജോസ് പൊലീസിന് മൊഴി നൽകിയിരുന്നു. അവ വിദേശ കമ്പനികൾക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം. ഗെയിമുകളുടെ പണിപ്പുരയിൽ ഇയാൾ ദിവസങ്ങളോളം കമ്പ്യൂട്ടറിന് മുന്നിലിരിക്കുക പതിവാണ്. തന്റെ ലക്ഷ്യം ഉടൻ കൈവരിക്കുമെന്നും അതിലൂടെ ലക്ഷങ്ങളുടെ സമ്പാദ്യം വന്നു ചേരുമെന്നും ഇയാൾ ജോസിനെ അറിയിച്ചു. ശനിയാഴ്ച രാവിലെ ജോസിനെ കാണാൻ കേഡൽ എത്തി.

പതിനായിരം രൂപ തന്നതിന് ശേഷമാണ് കേഡൽ മടങ്ങിയതെന്നും ജോസിന്റെ മൊഴിയിലുണ്ട്. കൃത്യം ചെയ്ത ശേഷം കേഡൽ ട്രെയിൻ മാർഗ്ഗം ചെന്നൈക്ക് പോയി.എന്നാൽ പത്ര ദ്യശ്യ മാധ്യമങ്ങളിൽ തന്റെ ചിത്രം സഹിതം വാർത്ത വന്നതോടെ പിറ്റേന്ന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ തിരിച്ചെത്തി പൊലീസിന് പിടികൊടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP