Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തലയ്ക്ക് മുകളിൽ സിനിമകളും ഉത്തരം കിട്ടാത്ത പ്രശ്‌നങ്ങളുമായി വീണ്ടും ഷെയിൻ നിഗം! ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കില്ലെന്ന നിലപാടുമായി വീണ്ടും താരം; അടുത്ത വിവാദം അമ്മ എക്‌സിക്യൂട്ടിവ് കൊച്ചിയിൽ ചേരാൻ ഇരിക്കവെ; പ്രതിഫലം നൽകാതെ ഉല്ലാസം ഡബ്ബ് ചെയ്യില്ലെന്ന് താരത്തിന്റെ മറുപടി; നിലപാട് കടുപ്പിച്ച് നിർമ്മാതാക്കളുടെ സംഘടനയും; 'അമ്മ' പറയാതെ മുന്നോട്ടില്ലെന്ന് താരത്തിന്റെ വിചിത്രവാദത്തിൽ അമ്പരന്ന് മലയാള സിനിമ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തീരാത്ത പ്രശ്‌നങ്ങളുമായി വീണ്ടും ഷെയിൻ നിഗം. ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കില്ലെന്ന നിലപാട് ആവർത്തിച്ചാണ് വീണ്ടും ഷെയിൻനംഗം രംഗത്തെത്തിയിരിക്കുന്നത്. പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കണമെന്ന ആവശ്യമാണ് നടൻ നിരാകരിച്ചത്. നാളെയ്ക്കകം ഉല്ലാസത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കണമെന്നായിരുന്നു നിർമ്മാതാക്കളുടെ ആവശ്യം. എന്നാൽ ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫല തർക്കം നിലനിൽക്കുന്നുണ്ടെന്നും കൂടുതൽ പ്രതിഫലം നൽകാതെ ഡബ്ബിങ് പൂർത്തിയാക്കില്ലെന്നുമാണ് ഷെയ്ന്റെ നിലപാട്.

ഡബ്ബിങ് പൂർത്തിയാക്കിയില്ലെങ്കിൽ തുടർച്ചർച്ചകൾ ഉണ്ടാകില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റൊരാളെ വെച്ച് ഡബ്ബിങ് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നതായും അസോസിയേഷൻ വ്യക്തമാക്കി. കഴിഞ്ഞ മാസം 19ാം തീയതി ചേർന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നിർവ്വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിങ് എത്രയും വേഗം പൂർത്തിയാക്കാൻ ഷെയ്ൻ നിഗത്തിന് നിർദ്ദേശം നൽകിയത്. ഈ കത്തിന് രണ്ടാഴ്ചയോളം പിന്നിട്ടിട്ടും ഷെയ്ൻ മറുപടി നൽകാതിരുന്നതോടെയാണ് മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടത്.

പ്രതിഫലത്തർക്കത്തിൽ അമ്മയും നിർമ്മാതാക്കളുടെ സംഘടനയും തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിങ് പൂർത്തിയാക്കുകയുള്ളൂ എന്ന നിലപാടിലാണ് ഷെയ്ൻ. ഈ മാസം ഒൻപതിന് ചേരുന്ന അമ്മ എക്‌സിക്യൂട്ടിവ് യോഗത്തിൽ വിഷയം ചർച്ചയാകുമെന്നും പ്രശ്‌നം എത്രയും വേഗം തീരുമെന്നുമാണ് പ്രതീക്ഷയെന്നും ഷെയ്ൻ പറഞ്ഞു.

നടൻ ഷെയ്ൻ നിഗത്തെ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ വിളിച്ചു വരുത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഷെയ്നിനെ കേട്ട ശേഷം മാത്രം നിർമ്മാതാക്കളെ ചർച്ചയ്ക്ക് സമീപിക്കും. ജനുവരി 9നാണ് അമ്മ എക്സിക്യൂട്ടിവ് യോഗം കൊച്ചിയിൽ ചേരുന്നത്. ഷെയ്നുമായി നേരിട്ട് ചർച്ചയ്ക്കില്ലെന്ന നിലപാടിൽ നിർമ്മാതാക്കൾ ഉറച്ചു നിന്നു.

അതേസമയം മനോരോഗി പരാമർശത്തിൽ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് കൗൺസിൽ എന്നിവർക്ക് സമർപ്പിച്ച കത്തിൽ ഷെയ്ൻ കഴിഞ്ഞാഴ്ച ഖേദം പ്രകടിപ്പിച്ചിരുന്നു. നിർമ്മാതാക്കളെ മനോരോഗികൾ എന്നു വിളിച്ചതിനാണ് മാപ്പു പറഞ്ഞത്. തന്റെ പരാമർശത്തിൽ ആർക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും ഷെയ്ൻ കത്തിലൂടെ വ്യക്തമാക്കിയിരുന്നത്. രാജ്യാന്തര ചലച്ചിത്ര മേളയിൽ വച്ചായിരുന്നു ഷെയ്നിന്റെ വിവാദ പരാമർശം.

ഉല്ലാസത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കുന്നതിലും വെയിൽ , കുറുബാനി സിനിമകളുടെ ഷൂട്ടിങ് പൂർത്തിയാക്കുന്നതിലും ഷെയ്നിന്റെ കയ്യിൽ നിന്ന് 'അമ്മ'ഉറപ്പ് വാങ്ങുമെന്നായിരുന്നു അറിയിച്ചിട്ടുള്ളത്. ഇതിന് ശേഷം ഈ ഉറപ്പുമായി അമ്മ ഭാരവാഹികൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചർച്ച നടത്തും. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നാണ് സൂചന. നേരത്തെ ഡിസംബർ 22ന് തീരുമാനിച്ചിരുന്ന നിർവാഹകസമിതിയോഗം മോഹൻലാൽ സ്ഥലത്തില്ലാത്തതിനാൽ ജനുവരിയിലേക്ക് മാറ്റുകയായിരുന്നു.

പ്രൊഡ്യൂസർമാർക്കെതിരെ നടത്തിയ മനോരോഗി പരാമർശത്തിൽ ഷെയ്ൻ നിഗം മാപ്പ് പറഞ്ഞതോടെയാണ് ചർച്ചയ്ക്ക് വഴി തെളിഞ്ഞത്. പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും മാപ്പ് നൽകണമെന്നും കാണിച്ച് ഷെയ്ൻ നിഗം നിർമ്മാതാക്കൾക്കും കത്ത് നൽകിയിരുന്നു. തന്റെ പ്രസ്താവനയിൽ ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും മനഃപൂർവ്വമായല്ല പരാമർശം നടത്തിയതെന്നുമാണ് ഷെയിൻ കത്തിൽ പറഞ്ഞിരുന്നത്.

തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കിടെയാണ് നിർമ്മാതാക്കൾക്കെതിരെ ഷെയ്ൻ നിഗം വിവാദപരാമർശം നടത്തിയത്. ഷെയ്നുമായി സഹകരിക്കേണ്ടെന്ന നിർമ്മാതക്കളുടെ തീരുമാനം പിൻവലിക്കാൻ താരസംഘടനയായ അമ്മയുടെ മധ്യസ്ഥതയിൽ ചർച്ചകൾ നടക്കുന്നതിനിടെയായിരുന്നു ഷെയ്‌ന്റെ പരാമർശം. ഇതോടെ ചർച്ചകൾ വഴിമുട്ടി. കഴിഞ്ഞ ഒന്നരമാസത്തിലേറെയായി താരം സിനിമകളിൽ ഒന്നും അഭിനയിക്കുന്നില്ല. നേരത്തെ അമ്മ തന്റെ സംഘടനയാണ്.

അമ്മ പിൻതുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും ഷെയിൻ നിഗം പറഞ്ഞിരുന്നു. ഷെയ്ൻ നിഗം മന്ത്രി എ കെ ബാലനുമായും കൂടിക്കാഴ്‌ച്ച നടത്തുകയുണ്ടായി. നിരവധി ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടേണ്ട 'വെയിൽ' സിനിമയിൽ ഷെയിൻ കാരറൊപ്പിട്ട ശേഷം തോന്നിയത് പോലെ മുടിയും താടിയും മുറിച്ചുകളഞ്ഞതാണ് വിവാദത്തിന് ഇടയാക്കിയത്. ഇതോടെ ഷെയിനിനെതിരെ കടുത്ത നടപടിയും നിർമ്മാതാക്കൾ കൈക്കൊണ്ടു. വെയിൽ നവംബറിൽ റിലീസ് നിശ്ചയിച്ചതാണ്, സ്ട്രീമിങ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമുമായി കരാറും ഉണ്ടായിരുന്നു. ചിത്രീകരണം മുടങ്ങിയതും റിലീസ് വൈകുന്നതും സിനിമയുടെ വിപണിയെ സാരമായി ബാധിച്ചു.

നേരത്തെ നിർമ്മാതാവ് ജോബി ജോർജുമായുള്ള ഭിന്നതയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഷെയ്ൻ വീണ്ടും വെയിലിൽ അഭിനയിക്കാൻ തുടങ്ങിയത്. എന്നാൽ സിനിമയിൽ തിരികെ എത്തിയ ഷെയ്‌നിനെ പുലർച്ചെ രണ്ടര മണിവരെ നിർബന്ധിപ്പിച്ച് അഭിനയിപ്പിച്ചെന്നും സെറ്റിൽ നിന്നും മാനസികമായി തകർന്നാണ് താരം തിരികെ എത്തിയതെന്നും താരത്തിന്റെ മാനേജർ പറഞ്ഞിരുന്നു.

ഇതിനിടയ്ക്ക് ഷെയ്ൻ സംവിധായകൻ ശരത്തിന് അയച്ചെന്ന് പറയുന്ന ഒരു വോയിസ്‌ക്ലിപ്പും പ്രചരിക്കുന്നുണ്ട്. ഇതോടെ വിഷയം എല്ലാ സീമകളും കടന്ന് മുന്നോട്ട് പോയി. ശരത് മേനോനെ സൂക്ഷിക്കണം എന്നാണ് ഷെയ്ൻ പറയുന്നത്. ഒരാൾക്ക് പരിചയപ്പെടാൻ പറ്റുന്നതിൽ വെച്ച് ഏറ്റവും വൃത്തികെട്ടവനാണ് ശരത് മേനോനെന്നും ഷെയ്ൻ പറയുന്നു. ഇതിന് പിന്നാലെയാണ് മുടി മുറിക്കൽ.

സിനിമയുടെ ചിത്രീകരണം പാതിവഴിയിൽ ഉപേക്ഷിച്ചുപോയ താരം ഇപ്പോഴിതാ മുടി പറ്റെവെട്ടി താടിയും വടിച്ച് രംഗത്ത് വന്നത്. വെയിൽ എന്ന സിനിമയുടെ ചിത്രീകരണത്തോട് താരം സഹകരിക്കുന്നില്ലെന്ന പേരിൽ വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഷെയ്ൻ മുടിവെട്ടി പുതിയ സ്റ്റൈൽ സ്വീകരിച്ചിരിക്കുന്നത്.

ഷെയ്നിന്റെ ഈ പ്രവർത്തി വെയിൽ സിനിമാ ടീമിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. അമ്മ അസോസിയേഷനും നിർമ്മാതാക്കളുടെ സംഘടനയുമായി നടത്തിയ ചർച്ചയിൽ വെയിൽ സിനിമയുമായി സഹകരിക്കുമെന്ന് ഷെയ്ൻ ഉറപ്പുനൽകിയിരുന്നു. താരം ഇറങ്ങിപ്പോയതും മുടിമുറിച്ചതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP