Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യമേ തന്നെ എല്ലാ രോഗങ്ങൾക്കും ടെസ്റ്റ് നടത്തിയല്ല ഡോക്ടറെ കാണാൻ എത്തേണ്ടത്; രോഗിയെ ഡോക്ടർ പരിശോധിച്ച് അലർജിയുണ്ടോ എന്ന് സംശയം തോന്നിയാൽ മാത്രമാണ് ടെസ്റ്റ് നടത്തേണ്ടത്; അല്ലാതെ, രക്തഗ്രൂപ്പ് നിർണയക്യാമ്പ് പോലെ നാട്ടുകാരെ മൊത്തം നിരത്തി നിർത്തി അലർജി നിർണയപരിശോധന നടത്തുന്നത് അനാവശ്യമാണ്; പത്രങ്ങളിൽ ഫുൾപേജ് പരസ്യം നൽകി രക്തപരിശോധനയിലൂടെ അലർജിക്കുള്ള കാരണം കണ്ടെത്താമെന്ന് പറയുന്നത് ശാസ്ത്രീയമോ?

ആദ്യമേ തന്നെ എല്ലാ രോഗങ്ങൾക്കും ടെസ്റ്റ് നടത്തിയല്ല ഡോക്ടറെ കാണാൻ എത്തേണ്ടത്; രോഗിയെ ഡോക്ടർ പരിശോധിച്ച് അലർജിയുണ്ടോ എന്ന് സംശയം തോന്നിയാൽ മാത്രമാണ് ടെസ്റ്റ് നടത്തേണ്ടത്; അല്ലാതെ, രക്തഗ്രൂപ്പ് നിർണയക്യാമ്പ് പോലെ നാട്ടുകാരെ മൊത്തം നിരത്തി നിർത്തി അലർജി നിർണയപരിശോധന നടത്തുന്നത് അനാവശ്യമാണ്; പത്രങ്ങളിൽ ഫുൾപേജ് പരസ്യം നൽകി രക്തപരിശോധനയിലൂടെ അലർജിക്കുള്ള കാരണം കണ്ടെത്താമെന്ന് പറയുന്നത് ശാസ്ത്രീയമോ?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നാടുനീളെ ഉയരുന്ന അലർജി ടെസ്റ്റ് ക്ലിനിക്കുകളിൽ എത്രമാത്രം ശാസ്ത്രീയതയുണ്ട്. രക്തപരിശോധനയിലൂടെ അലർജിക്കുള്ള കാരണം നിർണ്ണയിക്കാമെന്ന പേരിൽ പത്രങ്ങളിൽ ഫുൾപേജ് പരസ്യം ചെയ്ത് നടത്തുന്ന കാര്യങ്ങൾ അശാസ്ത്രീയാമണെന്ന് ചൂണ്ടിക്കാട്ടുകയാണ് ജനകീയാരോഗ്യ പ്രവർത്തകയും ഡോക്ടറുമായ ഷിംന അസീസ്. ആദ്യമേ തന്നെ എല്ലാ രോഗങ്ങൾക്കും ടെസ്റ്റ്നടത്തിയല്ല.ഡോക്ടറെ കാണാൻ എത്തേണ്ടതെന്നും ഡോക്ടർ നിർദ്ദേശിക്കുന്നതിന് അനുസരിച്ചാണ് ടെസ്റ്റുകൾ നടത്തേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

വൈറൽ ഫീവറും പിന്നാലെ വന്ന ടോൺസിലേറ്റിസും പരിഹരിക്കാനായി സകല ടെസ്റ്റുകളും ചെയ്ത് ലാബിൽ വലിയ തുക കളഞ്ഞ ഒരു രോഗിയുടെ അനുഭവം ഡോ ഷിംന ചൂണ്ടിക്കാട്ടുന്നു. മടമ്പിൽ നീരുവന്നതിന് എംആർഐ സ്‌കാൻ എടുത്തുവന്ന മറ്റൊരു രോഗിയുടെ അനുഭവവും അവർ പറയുന്നു. അതുപോലെ തന്നെ അലർജിയുടെ ഗൂഗിൾ വിശദീകരണം നൽകി പത്രങ്ങളിൽ ഫുൾ പേജ് പരസ്യം നൽകുന്ന രീതിയെയും ഡോ വിമർശിക്കുന്നു. 'രോഗിയെ ഡോക്ടർ പരിശോധിച്ച് അലർജിയുണ്ടോ എന്ന് സംശയം തോന്നുകയോ, രോഗനിർണയം നടത്തിക്കഴിഞ്ഞ ശേഷം അലർജിയുടെ വിശദാംശങ്ങൾ അറിയണമെങ്കിലോ മാത്രമേ ഇത്തരം പരിശോധനകൾ വേണ്ടൂ. അല്ലാതെ, രക്തഗ്രൂപ്പ് നിർണയക്യാമ്പ് പോലെ നാട്ടുകാരെ മൊത്തം നിരത്തി നിർത്തി അലർജി നിർണയപരിശോധന നടത്തുന്നത് അനാവശ്യമാണ്, അനാവശ്യം മാത്രമാണ്.'- ഡോ ഷിംന അസീസ് ചൂണ്ടിക്കാട്ടുന്നു.

ഡോ ഷിംന അസീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ

കഴിഞ്ഞ ദിവസം രണ്ടാഴ്ചത്തെ ഇടവിട്ടുള്ള പനിക്ക് പാരസെറ്റമോൾ മാത്രം കഴിച്ച് ഡോക്ടറെ കാണുകയോ ചികിത്സിക്കുകയോ ചെയ്യാതെ ഒരു ലാബിലുള്ള ആവശ്യമുള്ളതും ഇല്ലാത്തതുമായ സകല ടെസ്റ്റും ചെയ്ത് വന്ന ഒരു മുപ്പത്തൊന്ന് വയസ്സുകാരനെ കണ്ടു. ആദ്യം വൈറൽ ഫീവറും പിന്നീട് അതിന് പിന്നാലെ വന്ന ടോൺസിലൈറ്റിസും ആയിരുന്നു. ചെറുതല്ലാത്തൊരു സംഖ്യ ലാബിന് നൽകിയായിരുന്നു വരവ്. കാര്യങ്ങൾ പറഞ്ഞ് കൊടുത്ത് വിട്ടു, വല്ലതും മനസ്സിലായോ എന്തോ.

തൊട്ടപ്പുറത്തുള്ള അസ്ഥിരോഗവിഭാഗം ഓപി ആണെന്ന് കരുതി മാറിക്കയറിയ രോഗി. ഡോക്ടറെ കാണുന്നതിന് മുന്നേ മടമ്പ് വേദനക്ക് എംആർഐ സ്‌കാൻ ചെയ്ത് വന്ന പതിനെട്ടുകാരിയാണ് ആൾ. മടമ്പിൽ കാൻസറാണോ എന്ന് സംശയമായിരുന്നത്രേ. പുള്ളിക്കാരിക്ക് മടമ്പിനടുത്തൂടെ പോകുന്ന ഒരു ടെന്റന് ചുറ്റും നീര് വന്നതായിരുന്നു. രണ്ടു ഗുളികേം ഒരു ഓയിന്റ്‌മെന്റ് തേച്ച് ചൂട് പിടിക്കലും മാത്രം വേണ്ട സംഗതി. എംആർഐ എടുത്തുകൊടുത്തവർക്ക് നമസ്‌കാരം പറഞ്ഞു കൊണ്ട് കൊച്ചിനെ അപ്പുറത്തെ ഓപിയിലേക്ക് പറഞ്ഞ് വിട്ടു.

ദേ ഇവിടെ, താഴെ കാണുന്നത് ഇന്നത്തെ മനോരമയുടെ മലപ്പുറം എഡിഷൻ ഫ്രണ്ട് പേജ്. വേറെ ഡോക്ടർമാരുടെ പോസ്റ്റുകളിൽ നിന്നും ഇത് സകല പത്രങ്ങളിലുമുള്ള ഒരു അഖിലകേരള പ്രതിഭാസമാണെന്ന് മനസ്സിലായി.

അലർജി എന്താണെന്ന് ഒരു ഗൂഗിൾ വിശദീകരണത്തിന്റെ തർജമയും കുറച്ച് ചിത്രങ്ങളും കുറേ ഫോൺനമ്പറും ഒക്കെയുണ്ട്. പിന്നെ, 'ഒരു ലാബ് ജീവൻ രക്ഷിച്ചു' എന്ന സാക്ഷ്യപത്രവും. വെറുതേ കേറിച്ചെന്ന് മൂവായിരം കൊടുത്താൽ അലർജി മൊത്തം അവര് കണ്ടെത്തും എന്നവകാശം. ഇത്രേം കാശ് കൊടുത്ത് ഇജ്ജാതി പരസ്യം ചെയ്യുന്നുണ്ടെങ്കിൽ അത്രയും സാധു ജനങ്ങൾ ഈ കച്ചവടത്തിന് തല വെക്കും എന്ന് കട്ടായം. എന്തിനാണോ !

രോഗിയെ ഡോക്ടർ പരിശോധിച്ച് അലർജിയുണ്ടോ എന്ന് സംശയം തോന്നുകയോ, രോഗനിർണയം നടത്തിക്കഴിഞ്ഞ ശേഷം അലർജിയുടെ വിശദാംശങ്ങൾ അറിയണമെങ്കിലോ മാത്രമേ ഇത്തരം പരിശോധനകൾ വേണ്ടൂ. അല്ലാതെ, രക്തഗ്രൂപ്പ് നിർണയക്യാമ്പ് പോലെ നാട്ടുകാരെ മൊത്തം നിരത്തി നിർത്തി അലർജി നിർണയപരിശോധന നടത്തുന്നത് അനാവശ്യമാണ്, അനാവശ്യം മാത്രമാണ്.

ഒരു മെഡിക്കൽ പരിശോധനയും അതിന്റെ റിപ്പോർട്ട് കണ്ടാൽ രോഗം നിർണയിക്കാനോ ചികിത്സിക്കാനോ യോഗ്യതയില്ലാത്തൊരാൾ സ്വന്തം ഇഷ്ടത്തിന് പോയി ചെയ്യേണ്ട ആവശ്യമില്ല. സ്വന്തം ബിപിയും ബ്ലഡ് ഷുഗറുമൊക്കെ വീട്ടിൽ വെച്ച് കൃത്യമായി ട്രാക്ക് ചെയ്ത് എഴുതി വെക്കുന്ന രോഗികൾ ഇത് ഉത്തരവാദിത്വത്തോടെ ഡോക്ടറെ വന്ന് കാണിച്ച് മരുന്നിന്റെ ഡോസ് ക്രമീകരിക്കുന്നത് പോലെയല്ല വെറുതേ ഒരു ലാബിൽ കേറി ചെന്ന് മൂവായിരം കൊടുക്കുന്നത്. ഇത് പണമുണ്ടാക്കൽ മാത്രം ഉദ്ദേശിച്ചുള്ള തട്ടിപ്പാണ്.

എന്നിട്ട് ഈ റിപ്പോർട്ടുമായി ഗൂഗിളിൽ കയറും, സ്വയം രോഗം നിർണയിക്കും, മാരകരോഗമാണെന്ന് കരഞ്ഞ് നിലവിളിച്ചോണ്ട് ഓപിയിൽ കേറി വരും.

സ്ഥിരം കാണാറുള്ള ഒരു സീൻ പറഞ്ഞോണ്ട് നിർത്താം. കക്ഷത്തിലെ മുഴ 'സ്തനാർബുദം' എന്ന് ഗൂഗിൾ വഴി കണ്ടെത്തി കാൻസറിനുള്ള ടെസ്റ്റുകൾ എഴുതി തരൂ എന്ന് പറഞ്ഞ് നെഞ്ചത്തടിച്ച് വരുന്ന രോഗി. ഡോക്ടർ പരിശോധിക്കുന്നു. രോഗി പറഞ്ഞ ലക്ഷണം തീർച്ചയായും വിദഗ്ധപരിശോധന വേണ്ടത് തന്നെയാണല്ലോ.

നോക്കുമ്പോൾ, അത് കക്ഷത്തിലെ രോമം വടിച്ചപ്പോൾ മുറിഞ്ഞത് കാരണം അണുബാധയുണ്ടായി കഴല (ലിംഫ് നോഡ്) വലുതായതാണ്. രോഗിയുടെ ടെൻഷൻ അവിടെ തീർന്നു. ഇനി മറുവശത്ത് കാൻസർ ആയിരുന്നെങ്കിലും വേണ്ടത് ഡോക്ടർ ചെയ്‌തേനെ.

ശുഭം !

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP