Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാക്കിസ്ഥാന് സ്വാതന്ത്ര്യ ദിനത്തിൽ ഐക്യം പ്രഖ്യാപിച്ചു; പ്രൊഫൈൽ പിക്ചറായി കൊടുത്തത് പാക് പതാകയും; 2017 ഓഗസ്റ്റ് 14-ന് രാത്രി 9. 26ന് അലന്റെ പേരിൽ ഫേസ്‌ബുക്കിൽ താൽക്കാലികമായി ഇട്ട പാക്കിസ്ഥാന്റെ പ്രൊഫൈൽ ചിത്രം യുഎപിഎ കേസിൽ നിർണ്ണായകമാകും; ചായ കുടിക്കാൻ പോയപ്പോഴല്ല അലനെയും താഹയെയും പൊലീസ് പിടിച്ചു കൊണ്ടു പോയതെന്ന മുഖ്യമന്ത്രിയുടെ പരിഹാസത്തിന് പിറകെ നിർണ്ണായക തെളിവും പുറത്ത്; കോഴിക്കോട്ടെ മാവോയിസ്റ്റ് കേസിൽ രണ്ടും കൽപ്പിച്ച് എൻഐഎ

പാക്കിസ്ഥാന് സ്വാതന്ത്ര്യ ദിനത്തിൽ ഐക്യം പ്രഖ്യാപിച്ചു; പ്രൊഫൈൽ പിക്ചറായി കൊടുത്തത് പാക് പതാകയും; 2017 ഓഗസ്റ്റ് 14-ന് രാത്രി 9. 26ന് അലന്റെ പേരിൽ ഫേസ്‌ബുക്കിൽ താൽക്കാലികമായി ഇട്ട പാക്കിസ്ഥാന്റെ പ്രൊഫൈൽ ചിത്രം യുഎപിഎ കേസിൽ നിർണ്ണായകമാകും; ചായ കുടിക്കാൻ പോയപ്പോഴല്ല അലനെയും താഹയെയും പൊലീസ് പിടിച്ചു കൊണ്ടു പോയതെന്ന മുഖ്യമന്ത്രിയുടെ പരിഹാസത്തിന് പിറകെ നിർണ്ണായക തെളിവും പുറത്ത്; കോഴിക്കോട്ടെ മാവോയിസ്റ്റ് കേസിൽ രണ്ടും കൽപ്പിച്ച് എൻഐഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം. അനുകൂലികളായ അലനും താഹയും കേരളാ പൊലീസ് അറസ്റ്റ് ചെയ്തത് എൻ ഐ എ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ തന്നെ. ഈ സാഹചര്യത്തിലാണ് ഇവർ ഉൾപ്പെട്ട മാവോയിസ്റ്റ് കേസിൽ കേരളാ പൊലീസ് യുഎപിഎ ചുമത്തിയതും. കേസ് എൻ ഐ എ ഏറ്റെടുത്തതും വ്യക്തമായ തെളിവുള്ളതുകൊണ്ടാണെന്ന് സൂചന. അലനും താഹയ്ക്കും വിനയായത് പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിന ആഘോഷ വേളയിൽ പാക്കിസ്ഥാന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് അവരുടെ പേജിൽ എത്തിയ ഫേസ് ബുക്ക് പോസ്റ്റ്. ഇതിന്റെ വിവരങ്ങൾ എൻ.ഐ.എക്ക് ലഭിച്ചിട്ടുണ്ട്. ഇത് കേരളത്തിന് കൈമാറിയതോടെയാണ് അലനും താഹയും കുടുങ്ങിയതെന്നാണ് സൂചന.

2017 ഓഗസ്റ്റ് 14-ന് രാത്രി 9.26ന് അലന്റെ പേരിൽ ഫേസ്‌ബുക്കിൽ താൽക്കാലികമായി ഇട്ട പ്രാഫൈൽ ചിത്രമാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. മാവോയിസ്റ്റ് അനുകൂലിയായി സംശയിക്കപ്പെടുന്ന അലൻ എന്തിന് പാക്കിസ്ഥാൻ സ്വാതന്ത്ര്യദിനാഘോഷ വേളയിൽ 'പാക്കിസ്ഥാന് ഐക്യം' എന്ന കമന്റിട്ടു. ഇത് കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽ പെട്ടു. നാലുവർഷമായി കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു അലനും താഹയും. ഇവരുടെ നീക്കങ്ങൾ മനസിലാക്കിയ ഇന്റലിജൻസ് വിഭാഗം സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ഇടപെടലിനെക്കുറിച്ചും നിരീക്ഷിച്ചിരുന്നു. ഇതിനിടെയാണ് പാക്കിസ്ഥാന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഫേസ്‌ബുക്ക് രേഖകൾ ലഭിച്ചത്.

''അലൻ മാമു'' എന്ന പേരിലാണ് അക്കൗണ്ട്. ''പാക്കിസ്ഥാന് ഐക്യം'' എന്നായിരുന്നു കമന്റ്. സാമൂഹികമാധ്യമങ്ങളിൽ ഇവരുടെ ഇടപെടലിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണു പാക് അനുകൂല ഫേസ്‌ബുക്ക് അക്കൗണ്ടിനെക്കുറിച്ചു വിവരങ്ങൾ ലഭിച്ചത്. അലനും താഹക്കുമെതിരെ യു.എ.പി.എ. ചുമത്തിയത് കൂടുതൽ ശക്തമാക്കാൻ ഈ തെളിവും ഉപയോഗിക്കും. ഇടത് ബുദ്ധിജീവികൾ ഇവരുടെ അറസ്റ്റിനെ വിമർശിക്കുന്നുണ്ട്. എന്നാൽ, മുഖ്യമന്ത്രി പിണറായ വിജയൻ ഇക്കാര്യത്തിൽ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ചായ കുടിക്കാൻ പോയപ്പോഴല്ല അലനെയും താഹയെയും പൊലീസ് പിടിച്ചുകൊണ്ടുപോയതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും തന്റെ നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ വിവരങ്ങൾ മംഗളം റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെയാണ് എൻ ഐ എയുടെ ഇടപെടലുകൾ അറസ്റ്റിന് മുമ്പ് തന്നെ തുടങ്ങിയെന്ന് വ്യക്തമാകുന്നത്.

പാക്കിസ്ഥാന് ഐക്യദാർഡ്യം പ്രഖ്യാപിച്ച അലൻ പ്രൊഫൈൽ പിക്ച്ചറായി പാക് പതാകയും നൽകി. ഇത് ദേശദ്രാഹമാണെന്നാണ് എൻ ഐ എയുടെ നിലപാട്. ഇന്ത്യയുടെ ശത്രുരാജ്യമാണ് പാക്കിസ്ഥാൻ. അതുകൊണ്ട് കൂടിയാണ് ഇതിനെ ഗൗരവത്തോടെ കണ്ടതും നടപടിക്ക് വേണ്ടത് ചെയ്തതും. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ രണ്ട് പ്രതികളിൽ ഒരാളെ അഞ്ച് വർഷമായി നിരീക്ഷിക്കുന്നതായി പൊലീസും പറഞ്ഞിരുന്നു. കോഴിക്കോട് പന്തീരാങ്കാവിൽ സിപിഎമ്മിന്റെ സജീവ പ്രവർത്തകരായ അലൻ ഷുഹൈബ് താഹ എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇരുവരും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇവരിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തി. ഇതോടെ കേസ് എൻ ഐ എ ഏറ്റെടുത്തു. ഇരുവരുടേയും നീക്കങ്ങൾ നാളുകളായി നിരീക്ഷിച്ച് വരികയാണെന്നും മാവോയിസ്റ്റ് പശ്ചാത്തലം സംബന്ധിച്ച് വ്യക്തമായ സൂചനകൾ ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞിരുന്നു

അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുമായി മുഖ്യമന്ത്രിയടക്കം മുന്നോട്ടു പോകുന്നതിനിടെയാണ് രണ്ട് സിപിഎം പ്രവർത്തകരുടെ അറസ്റ്റ് ഉണ്ടായത്. പിടിയിലായത് നഗരത്തിൽ മാവോയിസ്റ്റ് പ്രവർത്തനം നടത്തിയവരാണെന്നാണ് പൊലീസിന്റെ വിശദീകരണം. കാട്ടിലെ മാവോയിസ്റ്റുകളുടെ കണ്ണിയായി ഇവർ പ്രവർത്തിച്ചു. മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുണ്ടെന്നും പൊലീസ് പറയുന്നു. ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്ത മാവോയിസ്റ്റ് പാർട്ടി പ്രവർത്തർക്കായുള്ള രഹസ്യ സർക്കുലറും പൊലീസ് പുറത്തുവിട്ടിരുന്നു. ശത്രുവിന്റെ തന്ത്രങ്ങളും പ്രത്യാക്രമണത്തിന്റെ മാർഗങ്ങളും രേഖയിൽ വിവരിക്കുന്നു. അണ്ടർ ഗ്രൗണ്ട് പ്രവർത്തനങ്ങൾ രഹസ്യമായിരിക്കണമെന്നും നിർദ്ദേശമുണ്ട്. നഗരത്തിലും ഗ്രാമത്തിലും സ്വീകരിക്കേണ്ട തന്ത്രങ്ങൾ പ്രത്യേകം രേഖയിൽ വിശദീകരിക്കുന്നുണ്ട്.

മാവോയിസ്റ്റുകൾ ഉപയോഗിക്കുന്ന കോഡ് ഭാഷയിലുള്ള നോട്ടുകളും താഹയുടെ വീട്ടിൽ നിന്നു കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു. ഇതിനിടയിൽ, അറസ്റ്റ് ചെയ്യുന്ന സമയത്ത് താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. പന്തീരാങ്കാവിൽ സിപിഎം പ്രവർത്തകരായ യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. പൊലീസ് നടപടിക്കെതിരെ സിപിഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. പൊലീസിന്റേത് ധൃതിപിടിച്ച നടപടിയാണെന്നാണ് പാർട്ടി ആക്ഷേപം. ലഘുലേഖയോ നോട്ടീസോ കൈവശം വയ്ക്കുന്നത് യുഎപിഎ ചുമത്താവുന്നത്ര വലിയ കുറ്റമല്ലെന്നും സിപിഎം പ്രാദേശിക ഘടകം നിലപാടെടുത്തിരുന്നു. എന്നാൽ പിന്നീട് സിപിഎം നിലപാട് മാറ്റി. തെളിവുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിശദീകരിച്ചു.

കാട്ടിൽ തോക്കേന്തി നടക്കുന്ന മാവോയിസ്റ്റുകളല്ല അറസ്റ്റിലായവർ. ഇവരുടെ ആശയങ്ങൾ നഗരത്തിൽ നടപ്പാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇതിന് പിന്നാലെയാണ് കേസ് എൻ ഐ എ ഏറ്റെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP