Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അരക്കോടിയുടെ വെള്ളയമ്പലം എ.ടി.എം. തട്ടിപ്പ്: സെൻട്രൽ ജയിലിലെ പരിശോധനാ ക്യാബിൻ അടിച്ചു തകർത്ത കേസിൽ രണ്ടു പ്രതികൾക്ക് ഒരു വർഷം തടവു ശിക്ഷ; പ്രതികൾ ആറംഗ റുമേനിയൻ കൊള്ള സംഘം; തലസ്ഥാനത്തെത്തിയത് വിനോദ സഞ്ചാരികൾ എന്ന വ്യാജേന; തട്ടിപ്പിന് ഇരയായത് ബാങ്കിന്റെ 60 ഇടപാടുകാർ

അരക്കോടിയുടെ വെള്ളയമ്പലം എ.ടി.എം. തട്ടിപ്പ്: സെൻട്രൽ ജയിലിലെ പരിശോധനാ ക്യാബിൻ അടിച്ചു തകർത്ത കേസിൽ രണ്ടു പ്രതികൾക്ക് ഒരു വർഷം തടവു ശിക്ഷ; പ്രതികൾ ആറംഗ റുമേനിയൻ കൊള്ള സംഘം; തലസ്ഥാനത്തെത്തിയത് വിനോദ സഞ്ചാരികൾ എന്ന വ്യാജേന; തട്ടിപ്പിന് ഇരയായത് ബാങ്കിന്റെ 60 ഇടപാടുകാർ

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: അരക്കോടി രൂപയുടെ തലസ്ഥാനത്തെ വെള്ളയമ്പലം എ.ടി.എം. തട്ടിപ്പ് കേസിൽ റുമേനിയക്കാരായ രണ്ടു പ്രതികൾ തിരുവനന്തപുരം സെൻട്രൽ ജയിലിലെ തടവുകാരുടെ ദേഹ പരിശോധനാ ക്യാബിൻ അടിച്ചു തകർത്ത കേസിൽ രണ്ടു പ്രതികളെയും ഒരു വർഷത്തെ തടവിനു ശിക്ഷിച്ചു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് പ്രതികളെ ശിക്ഷിച്ചത്. ഗബ്രിയേൽ മരിയൻ , അലക്‌സാണ്ടർ മരിയാനോ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി മജിസ്‌ട്രേട്ട് ജയകൃഷ്ണൻ ശിക്ഷിച്ചത്.

2018 ജൂലൈ 2 നാണ് പ്രതികൾ ജയിലിൽ അക്രമം നടത്തിയത്. പ്രതികൾ തങ്ങളുടെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തി തങ്ങളെ ആക്രമിച്ച് ക്യാബിൻ അടിച്ചു തകർത്തതായി പൂജപ്പുര ജയിൽ വാർഡന്മാർ , അകമ്പടി പൊലീസ് , ഡെപ്യൂട്ടി ജയിൽ സൂപ്രണ്ട് എന്നിവർ സാക്ഷിമൊഴി നൽകിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 341 ( അന്യായ തടസ്സം ചെയ്യൽ) , 353 (പൊതുസേവകരെ ഔദ്യോഗിക കൃത്യ നിർവ്വഹണം ചെയ്യുന്നതിൽ നിന്ന് ഭയപ്പെടുത്തി പിൻതിരിപ്പിക്കുന്നതിനായി ആക്രമിക്കൽ) , 427 (നാശനഷ്ടം വരുത്തൽ) , 34 (പൊതു ഉദ്ദേശ്യകാര്യസാദ്ധ്യത്തിനായുള്ള കൂട്ടായ്മ) , പൊതുമുതൽ നശീകരണം തടയൽ നിയമത്തിലെ വകുപ്പ് 3 എന്നീ ശിക്ഷാർഹമായ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ പ്രതികൾ ചെയ്തതായി സംശയാതീതമായി തെളിഞ്ഞതായി കോടതി കണ്ടെത്തി.

എ റ്റി എം കവർച്ചാ കേസിൽ റിമാന്റ് തടവുകാരായി പ്രതികൾ പൂജപ്പുര ജയിലിൽ കഴിയവേയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോടതിയിൽ നിന്നും റിമാന്റ് നീട്ടി തിരികെ ജയിലിലേക്ക് കൊണ്ടു വരുന്ന പ്രതികളെ ജയിൽ കവാടത്തിനുള്ളിലെ ദേഹപരിശോധനാ ക്യാബിനുള്ളിൽ വച്ച് ദേഹപരിശോധന നടത്തിയ ശേഷമേ ജയിലിനുള്ളിൽ പ്രവേശിപ്പിക്കുകയുള്ളു. കഞ്ചാവ് പോലെയുള്ള മയക്കുമരുന്നുകൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു ജയിലിനുള്ളിലേക്ക് കടത്തുന്നത് തടയുകയാണ് പരിശോധനയുടെ ഉദ്ദേശ്യം. എന്നാൽ റുമേനിയക്കാരായ രണ്ടു പ്രതികൾ പരിശോധനക്ക് വഴങ്ങാൻ കൂട്ടാക്കാതെ ജയിൽ വാർഡന്മാരേയും അകമ്പടി പൊലീസിനെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വെച്ച് ജയിൽ വകുപ്പിന് മുവായിരത്തി അഞ്ഞൂറ് രൂപയുടെ പൊതുമുതൽ നശീകരണം പ്രതികൾ സംഭവിപ്പിച്ചുറുമേനിയ രാജ്യത്തെ ദോൽജ് സംസ്ഥാനത്ത് ക്രയോവ നഗരത്തിൽ സാദു തെരുവിൽ ഇലി ഗബ്രിയേൽ മരിയൻ (27), അലക്‌സാണ്ടർ മാരിയാനോ (28) എന്നിവരെയാണ് ജയിലാക്രമണക്കേസിൽ കോടതി വിചാരണ ചെയ്ത് ശിക്ഷിച്ചത്.

ജയിലിൽ റിമാന്റിൽ പാർപ്പിച്ച ഈ രണ്ട് പ്രതികളുടെ ജാമ്യമെടുപ്പാണ് മൂന്നു മാസങ്ങൾക്ക് മുമ്പ് വഞ്ചിയൂർ കോടതി വളപ്പിൽ അഭിഭാഷകരും ജാമ്യത്തിന് ഇടനിലക്കാരനായി വന്ന ആറ്റുകാൽ സ്വദേശിയും തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്. പ്രതികളായ ആറംഗ റുമേനിയൻ സംഘത്തിലെ 4 പ്രതികൾ ഇന്ത്യ വിട്ട് വിദേശ രാജ്യത്തേക്ക് ഒളിവിൽ പോയി. കവർച്ചയിൽ ഭാഗഭാക്കുകളായ 2 മുതൽ 5 വരെയുള്ള പ്രതികളായ ക്രിസ്ത്യൻ, വിക്ടർസ, ബോഗ്ദീൻ, ഫ്‌ളോറിയൻ എന്നിവരാണ് ഒളിവിൽ പോയത്. ഇവർക്കെതിരെ കോടതി ഉത്തരവ് പ്രകാരം വിമാനത്താവളങ്ങളിൽ തിരച്ചിൽ നോട്ടീസും റെഡ് കോർണർ നോട്ടീസും നൽകിയിട്ടുണ്ട്.

2016 ഓഗസ്റ്റ് മാസത്തിലാണ് കേസിനാസ്പമായ സംഭവം നടന്നത്. ബാങ്കിന്റെ 60 ഇടപാടുകാരാണ് തട്ടിപ്പിനിരയായത്. ബാങ്ക് ഇടപാടുകാരെയും ബാങ്ക് അധികൃതരെയും ഒരു പോലെ ഞെട്ടിച്ച സംഭവമായിരുന്നു തലസ്ഥാന നഗരത്തിൽ നടന്ന തട്ടിപ്പ്. വിനോദ സഞ്ചാരികളെന്ന വ്യാജേന തലസ്ഥാനത്തെത്തിയ 6 അംഗ റുമേനിയൻ കൊള്ള സംഘം തിരുവനന്തപുരം വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലെ എ.ടി.എമ്മിൽ പ്രത്യേകതരം ഉപകരണം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്. എ.ടി.എമ്മിനകത്ത് സ്ഥാപിച്ച ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ ഇടപാടുകാരുടെ എ.റ്റി.എം. കാർഡ് വിവരങ്ങളും രഹസ്യ പിൻ നമ്പരും ശേഖരിച്ച ശേഷം മുംബൈയിലെ എ.റ്റി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കുകയായിരുന്നു.

അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായതായി കാണിച്ച് ഇടപാടുകാർ പരാതി നൽകിയതോടെയാണ് വൻ തട്ടിപ്പ് പുറം ലോകമറിഞ്ഞത്. അക്കൗണ്ട് ഉടമകളായ 60 പേരാണ് പരാതിയുമായി രംഗത്തെത്തിയത്. 6 പ്രതികളുള്ള കേസിലെ രാജ്യാന്തര കൊള്ളസംഘത്തിലെ മുഖ്യപ്രതി ഇലി ഗബ്രിയേൽ മരിയനെ (27)മുംബൈയിലെ നവി മുംബൈ വാഷി തുംഗ ഹോട്ടലിൽ നിന്ന് മുംബൈ പൊലീസ് 2016 ഓഗസ്റ്റിൽ തന്നെ പിടികൂടിയിരുന്നു. എ.ടി.എമ്മിൽ നിന്ന് പണം പിൻവലിച്ച് ഹോട്ടലിലെത്തിയ മരിയനെ കേരള പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

2017 ഏപ്രിലിൽ കെനിയയിൽ വച്ചാണ് ആറാം പ്രതിയായ അലക്‌സാണ്ടർ മാരിയാനോയെ അറസ്റ്റ് ചെയ്തത്.ഇന്റർപോളിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.എന്നാൽ ഇയാളെ ഇന്ത്യക്ക് വിട്ടുകിട്ടിയത് 2018 മാർച്ച് 3 നാണ്. ഇന്ത്യയിൽ കുറ്റകൃത്യം ചെയ്ത ശേഷം ഒരു പ്രതി വിദേശത്തേക്ക് കടന്നാൽ ആ രാജ്യവും ഇന്ത്യയും തമ്മിൽ എക്‌സ്ട്രാഡീഷൻ ട്രീറ്റി (കുറ്റവാളികളെ കൈമാറ്റം ചെയ്യുന്ന കരാർ ) നിലവിലുണ്ടെങ്കിൽ മാത്രമേ ആ പ്രതിയെ ഇന്ത്യയിലേക്ക് ആ രാജ്യം നാടുകടത്തുകയുള്ളു.കരാറില്ലാത്ത രാജ്യത്ത് ചെന്ന് ഇന്ത്യൻ പൊലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാനുമാവില്ല. 1962 ൽ നിലവിൽ വന്ന എക്‌സ്ട്രാഡീഷൻ (കുറ്റവാളികളെ കൈമാറൽ) നിയമത്തിലാണ് ഇക്കാര്യങ്ങൾ വ്യവസ്ഥ ചെയ്തിട്ടുള്ളത്. കോടതി വാറണ്ടിന്റെയും അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ സ്‌പൈറൽ ബൈന്റ് രൂപത്തിലാക്കിയ ഫയൽ വിദേശ രാജ്യത്തെ സ്ഥാനപതി വഴി ആ രാജ്യത്തെ കോടതിയിൽ സമർപ്പിക്കും. കുറ്റകൃത്യത്തിന്റെ സ്വഭാവം, ഗൗരവം എന്നിവ പരിഗണിച്ച് ഇരുഭാഗവും കേട്ട ശേഷമാവും പ്രതിയെ കൈമാറണമോ വേണ്ടയോ എന്ന് വിദേശ രാജ്യത്തെ കോടതി തീരുമാനം കൈക്കൊള്ളുന്നത്.

ഇന്ത്യയും കെനിയയും തമ്മിൽ നയതന്ത്ര തലത്തിലുള്ള ചർച്ചകൾ നീണ്ടു പോയതാണ് അറസ്റ്റിലായ പ്രതിയെ വിട്ടുകിട്ടുന്നതിന് ഒരു വർഷം വൈകിയത്. ഒന്നാം പ്രതിയെ 2016 ൽ മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്ത ശേഷം ഒളിവിൽ കഴിയുന്ന മറ്റു പ്രതികളെ കണ്ടെത്താനായി ഇന്റർപോളിന്റെ സഹായത്തോടെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ച് അന്വേഷണം തുടർന്നതാണ് ആറാം പ്രതി മരിയനോവിന്റെ അറസ്റ്റിലേക്ക് നയിച്ചത്.കെനിയയിലെ വിമാനത്താവളത്തിൽ വന്നിറിങ്ങിയ മാരിയനോവിനെ കെനിയൻ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ വിട്ടുകിട്ടാനുള്ള കോടതിയുടെ പ്രൊഡക്ഷൻ വാറണ്ടുത്തരവും മറ്റും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴി ഇന്റർപോൾ മുഖേന കൈമാറിയിരുന്നെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാകാൻ താമസിച്ചതാണ് പ്രതിയെ ഇന്ത്യയിലേക്ക് കൊണ്ടു വരാൻ വൈകിയത്.

ഒന്നാം പ്രതി മരിയനെ അറസ്റ്റ് ചെയ്ത അന്ന് രാത്രി തട്ടിപ്പു സംഘത്തിലെ ഒരു പ്രതി മുംബൈയിൽ നിന്ന് 65,300 രൂപ പിൻവലിച്ചു. അന്വേഷണ സംഘത്തെ വട്ടം ചുറ്റിച്ച ഇയാൾ രണ്ടു ദിവസങ്ങൾക്കകം മുംബൈ വിമാനത്താവളം വഴി തുർക്കിയിലേക്ക് കടന്നു. കൊള്ള സംഘത്തിലെ മറ്റു മൂന്ന് പ്രതികൾ നേരത്തേ തന്നെ രാജ്യം വിട്ടിരുന്നു.

സമാനമായ 5 കേസുകളിൽ പൊലീസ് പ്രതികൾക്കെതിരെ തിരുവനന്തപുരം സി.ജെ.എം.കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. വളരെ പണിപ്പെട്ട് പിടികൂടിയ 2 പ്രതികളെയും ജാമ്യത്തിൽ വിട്ടയച്ചാൽ പ്രതികൾ രാജ്യം വിടുമെന്നും വിചാരണക്ക് പ്രതികളെ ലഭ്യമാകില്ലെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ സമർപ്പിച്ച എതിർവാദപത്രിക അംഗീകരിച്ച കോടതി പ്രതികളുടെ ജാമ്യ ഹർജികൾ തള്ളി. ജയിലിൽ കിടന്ന് വിചാരണ നേരിടാനും ഉത്തരവിട്ടു. തുടർന്ന് വിചാരണ നീളുന്നതിനാൽ കോടതി ജാമ്യം അനുവദിച്ചു. ജാമ്യക്കാരെ ഹാജരാക്കി ജാമ്യ ബോണ്ട് നടപ്പിൽ വരുത്താത്തതിനാൽ രണ്ടു പ്രതികൾക്കും ഇതുവരെ ജയിൽ മോചിതരാകാനായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP