Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നെയ്യാറ്റിൻകര കണ്ണനും മാവേലിക്കര ഉണ്ണികൃഷ്ണനും ഇപ്പോഴിതാ ശാസ്താംകോട്ട നീലകണ്ഠനും! തിരുവിതാംകൂർ ദേവസ്വത്തിന്റെ നോട്ടപ്പിഴയിൽ ചരിഞ്ഞ കൊമ്പന്മാരുടെ കണക്കിലുമുണ്ട് ദയനീയത; വനം വകുപ്പിന്റെ നോട്ടപ്പിഴയിൽ ചരിഞ്ഞ ആനകൾ എണ്ണിയാലൊടുങ്ങാത്തവ; മൂന്ന് വർഷത്തിലായി ദേവസ്വത്തിന്റെ മൂന്ന് ആനകൾ ചരിഞ്ഞതും വിദഗ്ധ ചികിത്സ ലഭിക്കാതെ; പാപ്പാന്മാരുടെ നോട്ടപിഴയിൽ പൊലിഞ്ഞത് ഇനിയും ഏറെ; തിരുവിതാംകൂർ ദേവസ്വത്തിന്റെ ആനക്രൂരതയുടെ കണക്ക്!

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നെയ്യാറ്റിൻകര കണ്ണൻ, മാവേലിക്കര ഉണ്ണിക്കൃഷ്ണൻ, ഇപ്പോഴിതാ ഇളമുറക്കാരൻ ശാസ്താംകോട്ട നീലകണ്ഠനും! ദേവസ്വം ബോർഡിന്റെ നോട്ടപിഴയിൽ ഇനി എത്ര മിണ്ടാപ്രാണികൾ ചത്തൊടുങ്ങാനുണ്ട്. കേരളത്തിൽ നാട്ടാനകളുടെ മരണം 2017 വരെയുള്ള കണക്കുകളിൽ 2019 വരെയുള്ള കണക്കുകളിൽ 80ലധികം വരുന്നു. തിരുവിതാംകൂർ, ഗുരുവായൂർ, മറ്റ് സ്വകാര്യ ദേവസ്വം, സ്വകാര്യ വ്യക്തതികളുടെ ആനകൾ തുടങ്ങി കേരളത്തിലെ ചരിഞ്ഞ ആനകളുടെ കണക്കുകൾ ഇങ്ങനെയൊക്കെയാണ്. സംസ്ഥാനത്തിപ്പോൾ അവശേഷിക്കുന്നത് 540 ൽ താഴെ നാട്ടാനകൾ മാത്രം. അവയിൽ പൂർണ ആരോഗ്യവാനായ എത്ര ആനകളുണ്ടെന്നും വേണ്ടത്ര ഫിറ്റ്‌നസ് ഉള്ളവ എത്രയെന്നും യാതൊരു കണക്കുമില്ല. ഏറ്റവും അപകടകരമായ രീതിയിൽ ആന പരിചരണം നടത്തുന്നത് തിരുവിതാംകൂർ ദേവസ്വം എന്നതിൽ തർക്കമില്ല.

ഇതിന് തെളിവുകളുമുണ്ട്. 2017 ഫെബ്രുവരി 17നാണ് നെയ്യാറ്റിൻ കരക്ഷേത്രത്തിലെ കണ്ണൻ എന്ന കൊമ്പൻ ചരിയുന്നത്. ദേവസ്വത്തിന്റേയും പാപ്പാന്മാരുടെ ക്രൂരപീഡയുടേയും നേർക്കാഴ്ചയാണെന്ന് വ്യക്തമായിട്ടും വിദഗ്ധ ചികിത്സ പോലും നൽകാതെയാണ് ഈ മിണ്ടാപ്രാണി നരകയാതന അനുഭവിച്ചത്. അവശയായി ആനത്തറിൽ നിന്നും എണീക്കാൻ പോലും കഴിയാത്ത അവസ്ഥ വന്നതോടെയാണ് കിടപ്പിലായ കണ്ണൻ ചരിയുന്നത്. 24 വയസുള്ള യൗവ്വനക്കാരനായ കൊമ്പനയിരുന്നു നെയ്യാറ്റിൻകര കണ്ണൻ.

 

2004ൽ എട്ടുവയസുള്ള കുട്ടികൊമ്പനെ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് നടയ്ക്കിരുത്തിയത്. നാട്ടുാകർക്ക് പ്രിയങ്കരനായ ആനയെ കിടപ്പിലാക്കിയതിന് പിന്നിലും പാപ്പാൻന്മാരുടെ പീഡകളുടേയും ചട്ടപ്രയോഗം മൂന്നാം മുറയുടേയും കഥകളുണ്ട്.മാവേലിക്കര ഉണ്ണികൃഷ്ണന്റെ മരണത്തിലും ഇതേ നോട്ടപ്പിഴ തന്നെ. എഴുന്നള്ളിപ്പിക്കാൻ കഴിയാതെ വന്നാൽ പിന്നീട് ചികിത്സ എന്നത് ദേവസ്വത്തിന് ബാധകമല്ല. ദയാ വധം എല്ലെങ്കിൽ വനം വകുപ്പിന്റെ ഉഴപ്പൻ ചികിത്സ ഇതുതന്നെ പല ആനകളുടേയും മരണ കാരണം. വേണ്ട സമയത്ത് കൃത്യമായ പരിചരണങ്ങൾ നൽകിയിരുന്നെങ്കിൽ ഈ ആനകൾ ചരിയില്ലാല്ലായിരുന്നു.

തിരുവിതാംകൂറിന്റെ ഗജരാജൻ മാവേലിക്കര ഉണ്ണിക്കൃഷ്ണൻ

ദേവസ്വം ബോർഡിന്റെ 20% ആനകൾ 2018 ൽ മതിയായ പരിചരണം ലഭിക്കാതെ ചത്തൊടുങ്ങിയിരുന്നു. അവയിൽ മുന്നിൽ നിരത്തേണ്ട ഉദാഹരണമാണ് മാവേലിക്കര ഉണ്ണിക്കൃഷ്ണൻ. ഒരു നാടിന്റെ മുഴുവൻ ആദരവ് ഏറ്റുവാങ്ങിയ ആന. പാപ്പാൻന്മാർക്ക് ആനയെ ചട്ടം പഠിപ്പിക്കേണ്ട ആവശ്യം വന്നിട്ടില്ല. ശാന്തസ്വഭാവക്കാരൻ. ആകെ ജീവിതത്തിൽ കേട്ട പേരുദോശം ഹരിപ്പാട് നിന്ന് മാവേലിക്കര ക്ഷേത്രം വരെ വിരണ്ടോടിയ ഒരോട്ടം.
2018 ഒക്ടോബർ 12നാണ് ഉണ്ണിക്കൃഷ്ണൻ ചരിയുന്നത്.

 

 

മരണത്തിന് നാലു മാസങ്ങൾക്ക് മുൻപ് കലശലായി അനുഭവപ്പെട്ട ക്ഷീണമാണ് ആനയുടെ മരണത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. നാട്ടുകാർ ഇടപെട്ടതോടെ പ്രശ്‌നത്തിൽ ആനയുടെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ ദേവസ്വം ബോർ്ഡ് അനുവദിച്ചു. മണ്ണൂത്തി വെറ്റിനറിന സർവകലാശാല മേധാവി ഡോ. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ നൽകിയത്. വടക്കാൻ ചേരി ആവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ചികിത്സ നൽകിയെങ്കിലും ഈ ആയൂർവേദ ചികിത്സയൊന്നും ആനയുടെ ശാരീരിക ബുദ്ധിമുട്ടിൽ ഒരുമാറ്റവും കൊണ്ടുവരാൻ സാധിച്ചില്ല.

ഒടുക്കം ശാസ്താം കോട്ട നീലകണ്ഠൻ

ശാസ്താംകോട്ട ക്ഷേത്രത്തിലെ മണികണ്ഠൻ എന്ന ആന ചരിഞ്ഞതോടെയാണ് പ്രദേശവാസിയായ അജിത്ത് എന്ന യുവാവ് ശാസ്താംകോട്ടയിൽ വീയൂർ നീലകണ്ഠൻ നടയ്ക്കിരുത്തുന്നത്. 2003-ലാണ് നീലകണ്ഠനെ ശാസ്താംകോട്ട ശ്രീധർമ ശാസ്ത ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്. അന്ന് അഞ്ചു വയസുള്ള നീലകണ്ഠൻ പാപ്പാന്മാരുടെ പീഡനം കാരണം രോഗശയ്യയിലായി. 2012ൽ ആനകളോട് കൊടുംക്രൂരത കാണിച്ചതിന് പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടിയ സന്തോഷ് എന്ന പാപ്പാനെ നീലകണ്ഠനെ പരിപാലിക്കാൻ ഏൽപ്പിച്ചത് വഴി ദേവസ്വം ബോർഡ് കാണിച്ച അനാസ്ഥയോടെ നീലകണ്ഠന്റെ നരകം ആരംഭിച്ചു. കാലിലെ ചെറിയ വാദം മാത്രമായിരുന്നു ശാസ്താംകോട്ട നീലന്റെ ഏക അവസ്ഥ. മാറി മാറി എത്തിയ പാപ്പാൻന്മാരുടെ ചട്ടം പഠിപ്പിക്കൽ നീലനെ അവശനാക്കി. ഇടത് നടയിൽ നേരിട്ട ക്ഷതവും എല്ലുകളുടെ പൊട്ടലും മാംസം വളർന്നതും എല്ലാം കൂടുതലും നീലനെ അവശനാക്കി.

നീണ്ടനാൾ പല ചികിത്സകളും നടത്തിയിരുന്നെങ്കിലും ആനിമൽ പ്രോട്ടക്ഷൻ ടീമും ആനപ്രേമികളും ഇടപെട്ടാണ് നീലന്റെ ചികിത്സയ്ക്കായി ഹൈക്കോടതിയിൽ ഹർജി പോയത്. ഹൈക്കോടതി ഉത്തരവ് പ്രകാരം കേരളത്തിന് പുറത്ത് ചികിത്സയ്ക്കായി കൊണ്ടുപോകാൻ ഉത്തരവ് ലഭിച്ചിരുന്നെങ്കിലും ദീർഘയാത്ര പറ്റാത്തതിനാൽ ആനയെ കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. എഴുന്നേറ്റ് നിൽക്കാൻ പോലും ശേഷിയില്ലാതെ ബെൽറ്റിന്റെ സഹായത്താലാണ് ആനയെ എഴുന്നേൽപ്പിച്ചിരുന്നത്. മുൻ കാലുകൾ രണ്ടും അകത്തേക്ക് മടങ്ങിയ നിലയിലായിരുന്നു.

ദേഹമാകെ വ്രണങ്ങൾ വന്നു പൊട്ടി, മരണത്തോട് മല്ലിടുകയായിരുന്നു ശാസ്താംകോട്ട നീലകണ്ഠൻ. ഞായറാഴ്ച പുലർച്ചെ തിരുവനന്തപുരം കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ വച്ചാണ് ചികിത്സയിലിരിക്കെ നീലകണ്ഠൻ ചരിഞ്ഞത്.പൂരപ്പറമ്പുകളിലെ താരമായിരുന്ന ആനയെ മദ്യലഹരിയിൽ പാപ്പാൻ മർദ്ദിക്കുകയായിരുന്നു. ഇടത്തേ മുൻകാലിന് ഏറ്റ പരിക്ക് മൂലം മുടന്തിയാണ് ആന നടന്നിരുന്നത്. ദേവസ്വം ബോർഡിന് ആന പരിചരണം ബാധ്യതയായതോടെ ഹൈക്കോടതി ഇടപെട്ട് വനം വകുപ്പിന് കൈമാറുകയായിരുന്നു. കോട്ടൂരിലെ പരിചരണ കേന്ദ്രത്തിൽ വിദ്ഗധ പരിചരണം നൽകണമെന്നും 24 മണിക്കൂറും വെറ്റിനറി ഡോക്ടറുടെ സേവനം നൽകണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം.

ഇടത് കാൽ മുട്ട് ഒടിഞ്ഞിട്ടും ചികിത്സ ലഭിക്കാതെ മുടന്തി മുടന്തി നടക്കുന്ന നീലകണ്ഠന്റെ ദുരിത വാർത്ത മറുനാടൻ മുൻപ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആന പ്രേമികൾ ചേർന്ന് ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. തുടർന്ന് വിദഗ്ധ സംഘം എത്തി ആനയ്ക്ക് ചികിത്സ നൽകിയിരുന്നു.ഉത്തർപ്രദേശ് മധുരയിലെ ആനപരിപാലന ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സിക്കണമെന്നാണ് ഹർജി നൽകിയവർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്.

 ആനിമൽ ലീഗൽ ഫോഴ്‌സ് ജനറൽ സെക്രട്ടറി ഏൻജൽസ് നായർ, മൃഗസ്‌നേഹിയും ആനകളെക്കുറിച്ച് പഠനം നടത്തിവരുന്ന ചിത്ര അയ്യർ, മൃഗസ്‌നേഹിയായ സ്റ്റീഫ് കൊയ്‌ലി എന്നിവരാണ് പ്രശ്‌നത്തിൽ ഇടപെട്ടത്.അവശനിലയിലായ ആനയെ ആഗ്രയിലെത്തിക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ ആനയുടെ അവസ്ഥ പരിഗണിച്ച് അനുവദിക്കില്ലെന്നും നിങ്ങൾ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ.തയ്യാറാണോ എന്നുമാണ് ഹൈക്കോടതി ചോദിച്ചത്. 2500 കിലോ മീറ്റർ അകലെ എത്തിക്കുന്നത് ശരിയാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി തുടർ ചികിത്സയ്ക്കായി കോട്ടൂരിലേക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു.

ചികി്ത്സയ്ക്കിരുന്ന നീലൻ ചരിഞ്ഞപ്പോഴും ഈ പറഞ്ഞ സംഗീത അയ്യരും സ്റ്റീഫ് കൊയ്‌ലി എന്നിവരും വിവാദത്തിൽ പെട്ടിരുന്നു. ആനത്തറയിൽ കുഴപ്പമൊന്നും ഇല്ലാതിരുന്ന നീലന്റെ നിള ഇത്രത്തോളം മോശമാക്കി കൊല്ലിച്ചതിന് പിന്നിൽ ഇവരാണെന്ന തരത്തിൽ വ്യാപക പ്രചരണവും നടന്നു. എന്നാൽ തങ്ങൾ ആനയെ സന്ദർശിച്ചിട്ടുണ്ടെന്നും വേണ്ട ചികിത്സാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നുമാണ് ഇവർ വെളിപ്പെടുത്തിയത്. അതിനിടയിൽ ആനയുടെ കോട്ടൂരിൽ ചികിത്സയിലിരുന്ന ആനയുടെ കൊമ്പ് മുറിച്ചെന്ന ആരോപണവും ഇവർക്കെതിരെ നില നിൽക്കുന്നു.

വിദഗ്ധ ചികിത്സയ്ക്ക് ആഗ്രയിൽ നിന്നെത്തിയ സംഘം നൽകിയ വിശദീകരണം അനുസരിച്ച് ആനയുടെ 40ശതമാനം അവയവങ്ങളും പ്രവർത്തിരഗിതമായിരുന്നു, ഇടത് നടയിലെ പൊട്ടലും വാദവും നിറയെ പഴുപ്പ് കയറിയ നിലയിലെത്തിയിരുന്നു. നീണ്ടനാൾ ആനത്തറയിൽ അഴിക്കാതെ തെട്ടിയതാനാൽ പിൻഭാഗത്തെ കാലുകൾക്ക് ബലക്കുറവും ചങ്ങളകൾ ആഴത്തിൽ മുറിവുകളായി മറി അനയുടെ മൂന്ന് കാലിന്റേയും സ്വാധീനം നഷ്ടപ്പെട്ടിരുന്നു. പഴുപ്പ് കയറി വേദന തിന്നെന്നാണ് ഡോക്ടർമാർ പ്രതികരിച്ചത്. വേണ്ടത്ര ചികിത്സ ആദ്യഘട്ടത്തിൽ ലഭിച്ചിരുന്നെങ്കിൽ ഈ കൊമ്പൻ ഇന്നും തിടമ്പെടുത്ത് ക്ഷേത്രത്തിൽ നിന്നേനെ. അവസാന നാളുകളിൽ ദയാവധം എന്ന രീതി മാത്രമേ വനം വകുപ്പിന്റെ കൺമുന്നിലുണ്ടായിരുന്നുള്ളു. 29ലധികം ആനകളെ പരിപാലിക്കുന്ന തിരുവിതാംകൂർ ദേവസ്വത്തിന് ആനകളുടെ വരുമാനത്തിലൂടെ തന്നെ എഴുന്നള്ളിപ്പ് ലാഭം നേടാൻ സാധിച്ചിട്ടുണ്ട്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് വക ആനകളുടെ കണക്കുകൾ: 

തിരുവിതാംകൂർ ദേവസ്വം ബോർഡ് വക ആനകളുടെ ലിസ്റ്റും ബുക്കിഗ് റേറ്റും.തൃക്കടവൂർ ശിവരാജു-ഒരു ലക്ഷം.,മലയാലപ്പുഴ രാജൻ-30000,മുല്ലയ്ക്കൽ ബാലകൃഷ്ണൻ-30000,അമ്പലപ്പുഴ വിജയകൃഷ്ണൻ-30000,മാവേലിക്കര ഉണ്ണിക്കൃഷ്ണൻ-30000 (ചരിഞ്ഞു) തിരുനക്കര ശിവൻ-30000, തിരുവാറാട്ടുകാവ് കാളിദാസൻ-30000,പന്മന ശരവണൻ-25000,ഓമല്ലൂർ മണികണ്ഠൻ- 25000,വെളിനല്ലൂർ മണികണ്ഠൻ-25000, ഉള്ളൂർ കാർത്തികേയൻ-25000 ആദിനാട് സഞ്ജയൻ-20000,മലയൻകീഴ് വല്ലഭൻ-20000, ചിറക്കടവ് നീലകണ്ഠൻ-20000, ഹരിപ്പാട് സ്‌കന്ദൻ-15000, കണ്ടിയൂർ പ്രേംശങ്കർ-15000,തിരുവല്ല ജയരാജൻ-15000 ആദിനാട് സുധീഷ്-15000,വെട്ടിക്കാട്ട് ചന്ദ്രശേഖരൻ-15000,ശ്രീകണ്‌ഠേശ്വരം ശിവകുമാർ-15000, പാറശാല ശിവശങ്കരൻ-15000,ശാർക്കര ആഞ്ജനേയൻ-15000,നാവായിക്കുളം ദേവനാരായണൻ-15000,ഏവൂർ കണ്ണൻ-15000, വർക്കല സരസ്വതി-15000, ശാർക്കര ചന്ദ്രശേഖരൻ-10000, പുനലൂർ ഉമ-10000,ചെറുവള്ളി കുസുമം-10000,പൂജപ്പുര ദാക്ഷായണി-10000( ചരിഞ്ഞു)
നെയ്യാറ്റിൻകര കണ്ണനെയും ശാസ്താംകോട്ട നീലകണ്ഠനെയും ചികിത്സയിലിരിക്കെ ചരിഞ്ഞു.

നല്ലവരായ പാപ്പന്മാരും നാട്ടുകാരും ഒത്തുചേർന്നപ്പോൾ രക്ഷപ്പെട്ട കൊമ്പൻ! സജ്ജയൻ

തിരുവിതാംകൂർ ദേവസ്വത്തിന്റെ കരുനാഗപ്പള്ളി സബ് ഗ്രൂപ്പിൽ പന്മന, ആദിനാട്, തുടങ്ങിയ ക്ഷേത്രങ്ങളിൽ ഉൾപ്പെടുന്ന ചില കൊമ്പന്മാരുടെ കഷ്ടകാലമുണ്ട്. പന്മനയിലെ ശരവണൻ അഴകളവിൽ പ്രസിദ്ധനാണ്. വലിയ തലപ്പൊക്കമോ തടിമിടുക്കോ ഇല്ലെങ്കിലും മാദംഗ ശാസ്ത്രം നിർദ്ദേശിക്കുന്ന അഴകളവിൽ അഴക് അണിഞ്ഞ ഒരാന കരുനാഗപ്പള്ളി ആദിനാട് ദേശത്ത് നിലനിന്നിരുന്നു. ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിലെ രണ്ട് ഗജവീരന്മാരിൽ ഇളയ ആനയാണ് തിരുവിതാംകൂർ ദേവസ്വത്തിലെ രോഗശയ്യയിൽ നിന്ന രക്ഷപ്പെട്ട ആ കൊമ്പൻ. കൊമ്പ് വളർന്ന് തീറ്റി എടുക്കാൻ പോലും കഴിയാതെ വന്നിരുന്ന സാഹചര്യം വന്നതോടെ ആദിനാട് സജ്ജയൻ എന്ന കൊമ്പന് ക്ഷീണിതനായിരുന്നു. മാറി മാറി വന്ന ചട്ടക്കാരുടെ രീതികൾ മൂലം സജ്ജയന്റെ നില അതീവ ഗുരുതരമായ സാഹതര്യത്തിലുമെത്തിയിരുന്നു. ക്ഷീണിതനായി എല്ലും തോലുമായ ആനയെ മരണത്തിന് വിടാതെ കൈപിടിച്ച് കയറ്റിയത് ആദിനാട്ടെ ആനപ്രേമികളും നാട്ടുകാരുമാണ്.

പ്രശ്‌നം പത്രവാർത്തയായി, നാട്ടുകാർ ഇളകി, ഒന്നെങ്കിൽ വേണ്ടത്ര ചികിത്സ നൽകുക അല്ലെങ്കിൽ കാട്ടിലേക്ക് ആനയെ അയക്കുക ഈ രണ്ട് ചോദ്യങ്ങളാണ് ദേവസ്വത്തിനോട് നാട്ടുകാർ ആവശ്യപ്പെട്ടത്. നാട്ടുകാരുടെ ആവശ്യത്തിന് മുന്നിൽ മുട്ട്മടക്കിയ ദേവസ്വം പിന്നീട് സജ്ജയന്റെ ചികിത്സ അതിവേഗത്തിലാക്കി. വിദഗ്ധ ഡോക്ടർമാരുടെ പരിചരണം അവനിലെത്തിച്ചു. രണ്ടാം പാപ്പാനായി എത്തിയ കുറി ബിനു എന്ന ചട്ടക്കാരന്റെ നിശ്ചയദാർഡ്യത്തിന്റെ ഭാഗമായി സജ്ജയൻ ആവശതയിൽ നിന്ന് കരകയറി, ദേവിയുടെ തിടമ്പെടുക്കാൻ അവന് സാധിച്ചു. ഇന്ന് തെക്കൻ കേരളത്തിൽ തിരക്കുള്ള ആനകളിൽ മിടുക്കനായി സജ്ജയന് കഴിഞ്ഞതിന് പിന്നിൽ നാട്ടുകാരുടെ പിന്തുണയും ബിനു എന്ന ചട്ടക്കാരന്റെ ആത്മസമർപ്പണവുമുണ്ട്. ഇതേ ക്ഷേത്രത്തിലെ തന്നെ സുധീഷ് എന്ന ആനയും ഇന്ന് തിരുവിതാംകൂർ ദേവസ്വത്തിന്റെ മുതൽകൂട്ടാണ്. തിരുവിതാംകൂർ ദേവസ്വത്തിന്റെ ഇഭദന്ത ശ്രേഷ്ഠ പട്ടം സജ്ജയന് ലഭിച്ചിട്ടുണ്ട്. മാതംഗ കേസരിപ്പട്ടത്തിന് സുധീഷും അർഹനായി.

മറ്റ് ദേവസ്വങ്ങളിലെ ആനക്കണക്ക്

ഏഴ് വർഷം മുമ്പ് സംസ്ഥാനത്ത് 816 ആനയുണ്ടായിരുന്നു. 2007 മുതലാണ് നാട്ടാനകളുടെ എണ്ണം കുറഞ്ഞുതുടങ്ങിയത്. അന്ന് കേരളത്തിൽ ആയിരം ആനകളുണ്ടായിരുന്നു.വാരിക്കുഴിയുപയോഗിച്ച് ആനപ്പിടിത്തം പാടില്ലെന്ന നിയമവും ഇതരസംസ്ഥാനങ്ങളിൽനിന്ന് വാങ്ങരുതെന്ന ഉത്തരവും നിലവിലുണ്ട്. അതിനാൽ ഇനി കേരളത്തിൽ ആനകളെത്തില്ല.വനം വകുപ്പിന്റെ കൈയിൽക്കിട്ടുന്ന ആനകളെ മാത്രമാണ് വളർത്താനാകുക. ലഭ്യമായ കണക്കുകൾ പ്രകാരം വനം വകുപ്പിന്റെ പക്കൽ ഒമ്പത് കുട്ടിയാനകളടക്കം 32 ആനകളുണ്ട്.ഇവയെല്ലാം കോട്ടൂർ, കോടനാട്, കരുളായി, കോന്നി എന്നിവിടങ്ങളിലെ ആന വളർത്തുകേന്ദ്രങ്ങളിലാണ്. വനം വകുപ്പിന് കിട്ടുന്ന ആനകൾ !ഡി.എഫ്.ഒ. യുടെ ഉടമസ്ഥതയിലാണെന്ന് രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥയുണ്ട്. എന്നാൽ ആനകൾ ചരിഞ്ഞാലുള്ള നൂലാമാലകൾ ഭയന്ന് ഇത് ഇപ്പോൾ നടത്തുന്നുമില്ല.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആനകളുള്ളതും തൃശ്ശൂർ ജില്ലയിൽതന്നെ. ഗുരുവായൂർ ദേവസ്വത്തിന് 52 ആനകളുണ്ട്. തിരുവിതാംകൂർ ദേവസ്വത്തിന് 29, മലബാർ ദേവസ്വത്തിന് നാല്, കൊച്ചിൻ ദേവസ്വത്തിന് പതിനൊന്ന് എന്നിങ്ങനെയാണ് കണക്ക്. മറ്റുള്ളവ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണ്. സ്വകാര്യ വ്യക്തിയുടെ പക്കൽ ഏറ്റവും കൂടുതൽ ആനയുള്ളത് പാലക്കാട് ജില്ലയിലെ മംഗലാംകുന്നിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP