Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാധവ് രാംദാസിന്റെ ഇളയരാജ ഈ വർഷത്തെ മികച്ച ചിത്രം; കുമ്പളങ്ങിയും ആൻഡ്രായിഡ് കുഞ്ഞപ്പനും, ഇഷ്‌കും, ഉയരെയും, ജല്ലിക്കട്ടും അടക്കം ഒരുപിടി നല്ല ചിത്രങ്ങൾ; വെറും 2 കോടി മുടക്കി 50 കോടിയിലേറെ നേടി വിസ്മയമായ തണ്ണീർ മത്തൻ; മമ്മൂട്ടിയും മോഹൻലാലും ഫാൻസിനുവേണ്ടിയുള്ള കോപ്രായത്തിന് പിറകെ ഓടുമ്പോൾ നല്ല സിനിമക്കായി നിലകൊള്ളുന്നത് യുവ നടന്മാരും സംവിധായകരും; മികച്ച ചിത്രങ്ങൾക്ക് താങ്ങായി സുരാജും സൗബിനും; ഈ വർഷത്തെ മികച്ച സിനിമകൾ മലയാള സിനിമകൾ ഇങ്ങനെ

മാധവ് രാംദാസിന്റെ ഇളയരാജ ഈ വർഷത്തെ മികച്ച ചിത്രം; കുമ്പളങ്ങിയും ആൻഡ്രായിഡ് കുഞ്ഞപ്പനും, ഇഷ്‌കും, ഉയരെയും, ജല്ലിക്കട്ടും അടക്കം ഒരുപിടി നല്ല ചിത്രങ്ങൾ; വെറും 2 കോടി മുടക്കി 50 കോടിയിലേറെ നേടി വിസ്മയമായ തണ്ണീർ മത്തൻ; മമ്മൂട്ടിയും മോഹൻലാലും ഫാൻസിനുവേണ്ടിയുള്ള കോപ്രായത്തിന് പിറകെ ഓടുമ്പോൾ നല്ല സിനിമക്കായി നിലകൊള്ളുന്നത് യുവ നടന്മാരും സംവിധായകരും; മികച്ച ചിത്രങ്ങൾക്ക് താങ്ങായി സുരാജും സൗബിനും; ഈ വർഷത്തെ മികച്ച സിനിമകൾ മലയാള സിനിമകൾ ഇങ്ങനെ

എം മാധവദാസ്

തിരുവനന്തപുരം: 192 ചിത്രങ്ങൾ ഇറങ്ങി മലയാള സിനിമ റെക്കോർഡിട്ട ഒരു വർഷത്തിൽ, നല്ല സിനിമയെന്നത് പൊടിയോളം. കലയും കച്ചവടവും സമന്വയപ്പെടുത്തിക്കൊണ്ട് നീങ്ങുന്ന മലയാള ചലച്ചിത്രമേഖലയുടെ വേറിട്ട രീതി എങ്ങോ കൈമോശം വരുന്നുവെന്നാണ്, കലാപരമായ മികച്ച സിനിമകളുടെ കണക്കെടുക്കുമ്പോൾ കാണുന്നത്. തങ്ങളുടെ ഫാൻസിന് ആവേശം കൊള്ളിക്കാനായുള്ള ചിത്രങ്ങളിലാണ് മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ളവർ ശ്രദ്ധിക്കുന്നത്. അവർ തറ വളിപ്പുകളും ചില നമ്പരുകളും കാട്ടിയാലും മാസ്സ് റിലീസിങ്ങിന്റെയും മാർക്കറ്റിങ്ങിന്റെ പശ്ചാത്തലത്തിൽ ചിത്രം വൻ വിജയം ആവും. നൂറുകോടി ക്ലബിൽ എത്തിയ മമ്മൂട്ടിയുടെ മധുരരാജ നോക്കുക. കലാപരമായി എന്തൊരു കോപ്രായമാണത്.

അതുപോലെ തന്നെ നൂറുകോടിയിൽ എത്തിയ മമ്മൂട്ടിയുടെ മാമാങ്കവും, വടക്കൻ വീരഗാഥയും താരതമ്യം ചെയ്തു നോക്കുക. നമ്മുടെ സംവിധായകരുടെ പ്രതിഭാദാരിദ്ര്യം എത്ര രൂക്ഷമാണെന്ന് അപ്പോൾ മനസ്സിലാവും. മോഹൻലാൽ എന്ന കരുത്തുറ്റ നടനെവെച്ച് എടുത്ത ഇട്ടിമാണി നോക്കുക. വളിപ്പിന്റെ വള്ളംകളിയുൽസവം തന്നെ. അതായത് ആരാധകരെ തൃപ്തരാക്കി സ്വന്തം താര നില മെച്ചപ്പെടുത്തുക എന്നല്ലാതെ മമ്മൂട്ടിയും ലാലും പോലും നല്ല സിനിമക്കായി ശ്രമിക്കുന്നില്ല. മമ്മൂട്ടിയുടെ 'ഉണ്ട' മാത്രമാണ് ഇതിന് അപവാദം. സൗബിൻ ഷാഹിറും, സുരാജ് വെഞ്ഞാറമൂടും അടക്കമുള്ള നടന്മാരാണ് നല്ല സിനിമക്കായി ഇപ്പോൾ മലയാളത്തിൽ നിലകൊള്ളുന്നത്. അല്ലാതെ സൂപ്പർ താരങ്ങളല്ല

എന്നാൽ മലയാളത്തിൽ മികച്ച സിനിമകൾ ഉണ്ടാക്കുന്നത് ആരാണെന്ന് ചോദിച്ചാൽ ഒരുപറ്റം ചെറുപ്പക്കാർ തന്നെയാണ്. കുമ്പളങ്ങി നൈറ്റസിലൂടെ മധു സി. നാരായണൻ, ആൻഡ്രായിഡ് കുഞ്ഞപ്പനിലൂടെ രതീഷ് ബാലകൃഷ്ണൻ, ഉയരെയിലൂടെ മനു അശോകൻ, ഇഷ്‌ക്കിലൂടെ അനുരാജ് മനോഹർ, അതിരനിലൂടെ വിവേക്, തണ്ണീർമത്തനിലൂടെ ഗിരീഷ് എ.ഡി, തമാശയിലൂടെ അഷ്റഫ് ഹംസ എന്നിവർ ഈ വർഷത്തെ നവാഗതരാണ്. നല്ല സിനിമകൾ എടുത്ത് മലയാള സനിമയെ ഉയർത്തുന്നത് ഇവരാണ്. ജല്ലിക്കട്ടിലൂടെ ലിജോജോസ് വീണ്ടും മലയാളത്തിന്റെ അഭിമാനമായി. സനൽകുമാർ ശശിധരന്റെ ചോലയും ഈ വർഷത്തെ നല്ല ചിത്രങ്ങളിൽ ഒന്നാണ്. പക്ഷേ നല്ല ചിത്രങ്ങളെ പ്രേക്ഷകർ കൈയാഴിയുന്നതും കാണാനായി. മാധവ് രാംദാസിന്റെ ഇളയരാജ ആയിരുന്നു ഇതിൽ പ്രാധാനം. ഉള്ളുലയ്ക്കുന്ന അനുഭവമായിട്ടും ഈ പടം വിജയിച്ചില്ല. നല്ല സിനിമകൾ കൃത്യമായി മാർക്കറ്റ് ചെയ്യണ്ടതിന്റെ ആവശ്യകതയും ഇതോടൊപ്പം ഉണ്ട്.

1. ഇളയരാജ: അരികുചേർക്കപ്പെട്ടവരുടെ വിജയഗാഥ

ലോഹിതദാസ് കാലത്തിനുശേഷം കണ്ണുനീർ ഗ്രന്ഥികളെ സ്വാധീനിക്കാൻ ഒരു മലയാള ചലച്ചിത്രത്തിന് കഴിയുമെന്ന് ഈ ലേഖകനൊക്കെ തോന്നിയ ഉള്ളുലയ്ക്കുന്ന അനുഭവമായിരുന്നു, മാധവ് രാംദാസ് എന്ന സംവിധായകൻ കൈയൊപ്പിട്ട 'ഇളയരാജ'. ഇന്ത്യൻ സൈന്യത്തിൽ പോലും ഒളിഞ്ഞിരിക്കുന്ന ജാതിയുടെ കഥ പറഞ്ഞ 'മേൽവിലാസം', മരുന്നുപരീക്ഷണത്തിന്റെ നീരാളിക്കൈകൾ കാണിച്ചുതന്ന 'അപ്പോത്തിക്കിരി'! ഈ രണ്ടു ചിത്രങ്ങൾ മാത്രം മതി മലയാള ചലച്ചിത്ര ലോകത്ത് മാധവ് രാംദാസ് എന്ന സംവിധായകന് കസേര വലിച്ചിട്ട് നിവർന്നിരിക്കാൻ. മൂന്നാമത്തെ ചിത്രത്തിലും മാധവ് രാംദാസ് പ്രതീക്ഷ കാത്തു. ഇത്രക്ക് ഉജ്ജ്വലമായ വൈകാരിക മുഹൂർത്തങ്ങളുള്ള ഒരു ചിത്രം വലിയ തോതിലുള്ള കാണികളെ ആവശ്യപ്പെടുന്നതായിരുന്നു. ചുരുങ്ങിയത് മൂന്നിടത്തെങ്കിലും കണ്ണുനിറയാതെ ഈ ചിത്രം നിങ്ങൾക്ക് കണ്ടു തീർക്കാനാവില്ല. പ്രശസ്തമായ തമിഴ് പടം. 'കാക്കമുട്ടെ' ഒക്കെ കണ്ട അതേ ഫീലിങ്ങ്. പക്ഷേ നോക്കുക, നമ്മുടെ ചലച്ചിത്രലോകം എത്ര നിസ്സംഗതയോടെയാണ് ഈ ചിത്രത്തെ സമീപിച്ചത്. ഒരു സെലിബ്രിറ്റിപോലും ഇത് നിർബന്ധമായും കാണേണ്ട പടമാണെന്ന് പറയുന്നില്ല. പേരൻപിനെ കുറിച്ചും മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ചുമൊക്കെ വാഴ്‌ത്തിപ്പാടിയ നമ്മൾ, സമാനമായ അനുഭവം സമ്മാനിക്കുന്ന ഈ കൊച്ചു ചിത്രത്തെ കാണാതെ പോകരുത്. അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ. തമിഴിലോ ഹിന്ദിയിലോ പോട്ടെ, കൊറിയയിലോ, ഇറാനിലോ ഒക്കെ നല്ല ചിത്രങ്ങൾ ഉണ്ടായാൽ എന്തൊരു തള്ള് തള്ളുന്നവരാണ് മല്ലു ഫേസ്‌ബുക്കികൾ.

മികച്ച ചിത്രമായിട്ടും പക്ഷേ ഇത് സാമ്പത്തികമായി പരാജയപ്പെട്ടു. മേൽവിലാസം, അപ്പോത്തിക്കിരി, എന്നീ തന്റെ മുൻകാല സിനിമകൾക്ക് സംഭവിച്ച അതേ പാളിച്ചയാണ് ഈ ചിത്രത്തിലും മാധവ് രാംദാസിന് ഉണ്ടായത്. മാർക്കറ്റിങ്ങിൽ പാളി. നല്ലതാണെന്ന് തിരിച്ചറിഞ്ഞ് പ്രേക്ഷകർ തീയേറ്ററിൽ എത്തുമ്പോഴേക്കും ചിത്രം ഹോൾഡ് ഓവറായി കഴിഞ്ഞിരുന്നു. ഗിന്നസ് പക്രുവും ഹരിശ്രീ അശോകനും അടക്കമുള്ളവരുടെ കരിയർ ബെസ്റ്റ് പ്രകടനമുള്ള ഈ കൊച്ചു ചിത്രം സാമ്പത്തിക വിജയം അർഹിച്ച ചിത്രം കൂടിയായിരുന്നു.

2. കുമ്പളങ്ങി നൈറ്റ്സ്: നല്ല സിനിമയുടെ വസന്തരാത്രി

കലയും കച്ചവടവും ചേരുമ്പടി ചേർത്ത കുമ്പളങ്ങി ഈ വർഷത്തെ ഏറ്റവും മികച്ച ചലച്ചിത്ര അനുഭവങ്ങളിൽ ഒന്നായിരുന്നു.പ്രണയം, സാഹോദര്യം, സൗഹൃദം, ഭയം, ദുഃഖം അങ്ങനെ എല്ലാം നിറച്ച് ഉയിരിൽ കൊളുത്തി ഹൃദയം കവരുന്ന ചൂണ്ടയായിരുന്നു മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ്. തുരുത്തിൽ ജീവിക്കുന്ന നാല് സഹോദരന്മാരുടെ ജീവിതത്തിലൂടെയാണ് കുമ്പളങ്ങി കഥ പറഞ്ഞത്. ലളിതമായ കഥാതന്തുവിൽനിന്ന് ജീവിതത്തിന്റെ എല്ലാഭാവങ്ങളിലേക്കും ശ്യാം പുഷ്‌കരന്റെ തിരക്കഥ വാതിൽ തുറക്കുന്നു.

സിനിമാറ്റിക് പരിസരങ്ങളിൽ നിന്ന് മലയാള സിനിമ എന്നോ റിയലിസ്റ്റിക് പരിസരത്തിലേക്ക് കൂടുമാറിയിരുന്നു. നല്ല സിനിമകൾ മാത്രം സ്വപ്നം കണ്ട യുവാക്കളുടെ കൂട്ടായ്മയായിരുന്നു ആ കൂട് മാറ്റത്തിന് പിന്നിൽ. ദിലീഷ് പോത്തൻ, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, അമൽ നീരദ്, സമീർ താഹിർ, സകരിയ എന്നിവർ കടന്ന് ആ പങ്കായം ഇപ്പോൾ തുഴയുന്നത് മധു സി. നാരായണാണ്. അത്രമേൽ മനോഹരമായി മധു, കുമ്പളങ്ങിയിലെ രാത്രി കാഴ്ചകളിലൂടെ ആരാധകരുടെ ഹൃദയത്തിലേക്ക് വഞ്ചി തുഴഞ്ഞിരിക്കുന്നു. പോത്തേട്ടൻ ബ്രില്ല്യൻസിനെ പോലെ മധുവും ഇനി മലയാള സിനിമാ ചർച്ചകൾക്ക് ചൂടു പിടിപ്പിക്കുമെന്ന് ഉറപ്പിക്കാം.

ആശാനൊത്ത ശിഷ്യൻ എന്നൊക്കെ പറയാറില്ലെ... അതാണ് മധു സി. നാരായണൻ. ദീലീഷ് പോത്തന്റെ അസോസിയേറ്റായി പ്രവർത്തിച്ച പാടവം തന്നെയാണ് ശ്യാം പുഷ്‌കരന്റെ തിരക്കഥയെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ മധു സി നാരായണന് സാധിച്ചത്. ഒരു വൺലൈനിലുടെ ഒഴുക്കിയങ്ങ് സിനിമയെ കൊണ്ടുപോകുന്ന ദിലീഷ് പോത്തൻ സിനിമകളുടെ ഇഫക്ട് ആസ്വാദകന് ഉറപ്പാണ്. വിഷയാധിഷ്ഠിതമായി കഥയെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാൻ കഴിയുന്ന അതേ ഫീൽ തന്നെയാണ് കുമ്പളങ്ങി നൈറ്റ്‌സും.

3. ആൻഡ്രായിഡ് കുഞ്ഞപ്പൻ: കഥയുടെ കരുത്ത്

മലയാള സിനിമ ഏറ്റവും വലയ പ്രതിസന്ധി എന്താണെന്ന് ചോദിച്ചാൽ അത് സർഗാത്മക പ്രതിസന്ധിതന്നെയാണ്. പ്രത്യേകിച്ച് എഴുത്തിന്റെ മേഖലയിൽ. നമുക്ക് നല്ല ക്യാമറാന്മാരും സാങ്കേതിക വിദഗ്ധരുമൊക്കെയുണ്ട്. പക്ഷേ നല്ല എഴുത്തുകാർ ഇല്ല. പുതിയ പ്രമേയങ്ങളിലേക്ക് മാറ്റിപ്പിടിക്കാതെ 90കളിലെ കഥാപാത്രങ്ങളുടെ കൈയിലേക്ക് ഒരു സ്മാർട്ട്ഫോൺ വെച്ച് കൊടുക്കുകയാണ് മിക്കവരും ചെയ്യുന്നത്. ഇതിൽ നിന്നുള്ള ഒരു പ്രകടമായ മാറ്റമാണ് നവാഗത സംവിധായകനും എഴുത്തുകാരനുമായ രതീഷ് ബാലകൃഷ്ണൻ 'ആൻഡ്രായിഡ് കുഞ്ഞപ്പനിലൂടെ'.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ആശയമൊക്കെ മലയാളത്തിലേക്ക് കൊണ്ടുവന്ന ആ തലച്ചോറിനും കൊടുക്കണം ഒരു കുതിരപ്പവൻ. ഋതിക് ഘട്ടക്കിന്റെ 'അജാന്ത്രിക്ക്' എന്ന വിഖ്യാത ചിത്രത്തിലെയൊക്കെ പോലെ മനുഷ്യനും യന്ത്രവും തമ്മിലുള്ള ബന്ധം പറയുകയാണ് ഈ ചിത്രം. രജീനകാന്തിലെ യന്തിരനിൽ നാം കണ്ട ചീപ്പ് ചിട്ടിയല്ല ഇതിലെ റോബോട്ട്. ഒരു വൃദ്ധന്റെ ഏകാന്തമായ ജീവിതത്തിലക്ക് ഒരു റോബോട്ട് കടന്നുവരുന്നതും അത പിന്നീട് അയാൾക്ക് സ്വന്തം മകനെപ്പോലെ ആവുന്നതുമാണ് ചിത്രം പറയുന്നത്. അച്ചനും മകനുമായി ഈ പടത്തിൽ സുരാജ്
വെഞ്ഞാടമൂടും സൗബിൻ ഷാഹിറും മത്സരിച്ച് അഭിനയിക്കയാണ്.

4. ഉയരെ: പ്രമേയവും അവതരണവും ഉന്നതങ്ങളിൽ

നേരത്തെ പറഞ്ഞ, പ്രമേയത്തിന്റെ കരുത്ത് തന്നെയാണ് ഉയരെയിലും കാണുന്നത്. ട്രാഫിക്ക്, ഹൗ ഓൾഡ് ആർ യു പോലുള്ള ചിത്രങ്ങളിലൂടെ നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ബോബി-സഞ്ജയ് ടീം ഇത്തവണ എത്തിയതും അതി വ്യത്യസ്തമായ ആസിഡ് ആക്രമണക്കേസിലെ ഇരയുടെ കഥയുമായാണ്. പാർവതി തിരുവോത്തിന്റെ അതിഗംഭീരമായ പ്രകടനമാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. മനു അശോകൻ എന്ന പുതുമുഖ സംവിധായക പ്രതിഭയെയും ഈ ചിത്രം കാണിച്ചുതരുന്നു. ടിപ്പിക്കൽ വെറുപ്പിക്കൽ മലയാളി മല്ലു കാമുകനായി ആസിഫലിയുടെ പ്രതിനായക വേഷവും ചിത്രത്തിന്റെ ഹൈലൈറ്റാണ്.

ചെറുപ്പംമുതൽ പൈലറ്റ് ആവാൻ കൊതിച്ച് ഒടുവിൽ തന്റെ ലക്ഷ്യം നേടുന്ന പല്ലവി രവീന്ദ്രൻ (പാർവതി). പക്ഷേ അപ്രതീക്ഷിതമായി പല്ലവി ആക്രമിക്കപ്പെടുന്നതും ആക്രമണത്തെ അവൾ അതിജീവിക്കുന്നതും പ്രേക്ഷകനെ പിടിച്ചിരുത്തി കാണിക്കാൻ സിനിമയ്ക്ക് കഴിയുന്നുണ്ട്. ഒരു ഫീൽ ഗുഡ് മൂഡിൽ ആരംഭിക്കുന്ന ചിത്രം നായികയുടെ വരവോടുകൂടിയാണ് തീവ്രമായ പ്രണയത്തെയും അപക്വമായ ഇടപെടലുകളുടെ ദുരന്തങ്ങളേയും കാണിച്ചു തുടങ്ങുന്നത്. ആകാശ ദൃശ്യങ്ങൾ അടക്കം ഏറ്റവും മനോഹരമായ രംഗങ്ങൾ പ്രേക്ഷകനു മുന്നിൽ എത്തിക്കുന്നതിൽ മുകേഷ് മുരളീധരന്റെ ചായാഗ്രഹണ മികവ് സഹായമായി. ടേക്ക് ഓഫ് എന്ന ചിത്രത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശം നേടിയ മഹേഷ് നാരായണൻ ചിത്രത്തിന്റെ എഡിറ്റിങ് ജോലികൾ ഭംഗിയാക്കി.

5. ഇഷ്‌ക്ക്: സദാചാര പൊലീസിങ്ങിന് ഒരു നടുവിരൽ നമസ്‌ക്കാരം

സദാചാര പൊലീസിങ്ങിനെതിരെ എടുത്ത ചിത്രം എന്ന നിലയിൽ മാത്രമല്ല, സ്ത്രീയുടെ വ്യക്ത്വത്വത്തെയും അസ്തിത്വത്തെയും അടയാളപ്പെടുത്തിയ ചിത്രം എന്ന നിലയിൽ ആയിരുന്നു ഇഷ്‌ക്കിനെ മലയാളി സമൂഹം എറ്റെടുത്തത്. നവാഗതനായ അനുരാജ് മനോഹറും തിരക്കഥയൊരുക്കിയ രതീഷ് രവിയും മലയാള സിനിമ കാത്തിരുന്ന വാഗ്ദാനങ്ങൾ തന്നെ. ഷെയിൻ നിഗത്തിന്റെ അതിഗംഭീരമായ പ്രകടനം ആയിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ് തുടങ്ങിയവരും ചിത്രത്തിൽ തിളങ്ങി.

സദാചാര പൊലീസിങ്ങിനെ അതിനിശിതമായി വിമർശിക്കുമ്പോഴും മെയിൽ ഷോവിനിസത്തെയും ചിത്രം പ്രതിക്കൂട്ടിൽ കയറ്റുന്നു. ഒരു അപകടം ഉണ്ടാകുമ്പോൾ കാമുകിയെ ഒന്നാശ്വസിപ്പിക്കുക കൂടി ചെയ്യാതെ കാറിന്റെ ഉള്ളിൽ വെച്ച് എന്താണ് നടന്നത് എന്നറിയാൻ ആയിരുന്നു ആ കാമുകന് തിടുക്കം. പ്രതികാരം ചെയ്യുമ്പോഴും അവന് അറിയേണ്ടത് അത് തന്നെയായിരുന്നു. അത്തരം ഒരാളെ തിരിച്ചറിഞ്ഞ കാമുകി മോതിരം നീട്ടുമ്പോൾ നടു വിരൽ നീട്ടി അവളുടെ പ്രതിഷേധം അറിയിക്കുന്നതോടെ തിരശ്ശീല വീഴുന്നു. അടുത്തകാലത്തൊന്നും ഈ രീതിയിലുള്ള ഒരു സൂപ്പർ ക്ലൈമാക്സ് മലയാളത്തിൽ കണ്ടിട്ടില്ല.

6. അതിരൻ എന്ന അതിശയൻ

1967ലെ ഒരു ഗംഭീരമായ നായർ തറവാട്. വാതിൽ തുറന്ന് അകത്തേക്കുവരുന്ന ഒരു സ്ത്രീകാണുന്നത് മുറിയിലെ കമ്പിക്കൊളുത്തിൽ തുക്കിയിട്ടിരിക്കുന്ന ഒരു സഹോദരന്റെ മൃതദേഹം! മറ്റൊരു വാതിൽ തുറക്കുമ്പോൾ കുത്തേറ്റ് മരച്ചുകിടക്കുന്ന മറ്റൊരാൾ. മുകളിലുണ്ട് ഒരാൾ കണ്ണുമിഴിച്ച് മരിച്ചുകിടക്കുന്നു. വീടിലെ ഉമ്മറത്ത് വലിയ ചെമ്പിൽ മുക്കിക്കൊല്ലപ്പെട്ട് കിടക്കുകയാണ് ഒരു സ്ത്രീ. അതിനടുത്തിരുന്ന് ഒന്നും സംഭവിക്കാത്തപോലെ ചാക്കുനൂലുകൾ കൈയിലിട്ട് കറക്കുന്ന ഒരു കൗമാരക്കാരിയുടെ വിരലുകൾ.....നാം ഞെട്ടിവിറച്ചുപോകും. 'അതിരൻ' സിനിമ തുടങ്ങുകയാണ്. പേരും നന്ദിയുമൊക്കെയായി പ്രേക്ഷകനെ കോട്ടുവാ ഇടീച്ച്, പതുക്കെ കഥയിലേക്ക് കടക്കുകയാണേല്ലോ ഇപ്പോളും നമ്മുടെ രീതി.

പ്രീ പബ്ലിസിറ്റി കോലാഹലങ്ങളും, സോഷ്യൽ മീഡിയയിലെ പ്രമോഷൻ തള്ളുകളുമൊന്നുമില്ലാതെ പുതുമുഖ സംവിധായകനായ വിവേക്, ഫഹദ് ഫാസിലിനെ നായകനാക്കി എടുത്ത അതിരൻ എന്ന കൊച്ചു ചിത്രം ശരിക്കും അതിശയിപ്പിച്ചു. കെട്ടിലും മട്ടിലും പുതുമയുള്ള സൈക്കോ ത്രില്ലർ. ആദ്യ പകുതിയിൽ പല ഷോട്ടുകളും കണ്ടാൽ നിങ്ങൾ കാണുന്നത് ഒരു വിദേശ ചിത്രമാണോയെന്ന് തോന്നിപ്പോകും. ഫ്രെയിം ബ്യൂട്ടിയിൽ, ക്യാമറാ ആംഗിളിൽ, ശബ്ദ മിശ്രണത്തിൽ, സീൻ കോമ്പോസിഷനിൽ ഒക്കെയുണ്ട് ഒരു കാൻ ഫെസ്റ്റിവൽ സിനിമകളുടെ ടച്ച്. ഈ പുതുമുഖ സംവിധായകൻ വിവേക് മലയാളം കാത്തിരിക്കുന്ന പ്രതിഭ തന്നെയാണ്.

ഷട്ടർ ഐലൻഡുപോലുള്ള ഇംഗ്ലീഷ് ചിത്രങ്ങളുമായുള്ള സാദൃശ്യം പ്രകടമാണെങ്കിലും ഇത് കോപ്പിയാണെന്നൊന്നും പറയാൻ കഴിയില്ല. ഹോളിവുഡ്ഡ് നിലവാരത്തിൽ ഒരു പടം നമ്മുടെ ബജറ്റ് വെച്ചുണ്ടാക്കുക ചില്ലറ കളിയല്ല. പേര് മുതൽ വ്യത്യസ്തത സൂക്ഷിക്കുന്ന അതിരന് സ്‌ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത് പ്രശസ്ത കഥാകൃത്തുകൂടിയായ പി എഫ് മാത്യൂസ് ആണ്. 'ഈ മ യൗ' വിന്ന് ശേഷം പി എഫ് മാത്യൂസ് തിരക്കഥ എഴുതുന്ന സിനിമ എന്നൊരു പ്രത്യേകത കൂടി അതിരന് ഉണ്ട്.

7. ജല്ലിക്കട്ട് : മനുഷ്യൻ എന്ന മൃഗത്തിന്റെ കഥ

എത്രതന്നെ വികാസം പ്രാപിച്ചാലും അടിസ്ഥാനപരമായ മൃഗീയ ചോദനകൾ മനുഷ്യനിൽ നിലനിൽക്കുകയാണെല്ലോ എന്ന് ആശങ്കപ്പെടുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം നേടിയ, ജല്ലിക്കെട്ടിലെ നായകൻ നിരവധി അന്താരാഷ്ട്ര മേളകളിലും ചിത്രത്തിന് അംഗീകരം കിട്ടിയിട്ടുണ്ട്. 'Bull in a China Shop' എന്ന ഇംഗ്ലീഷ് പ്രയോഗത്തിനെ 'buffalo in an Indian 'village' എന്ന് മാറ്റി വായിക്കാവുന്ന ഒരു ചിത്രമാണ് 'ജല്ലിക്കട്ട്' എന്ന് വിഖ്യാത സിനിമാ മാസികയായ 'വെറൈറ്റി' വിശേഷിപ്പിച്ചപ്പോൾ, 'ഈ ലോകത്തെ ഏറ്റവും അപകടകാരിയായ മൃഗം പുരുഷനാണ് എന്ന് സംശയലേശമേതുമില്ലാതെ ലിജോ കാട്ടിത്തരുന്നു' എന്ന് സ്‌ക്രീൻ മാസിക അവരുടെ നിരൂപണത്തിൽ വിലയിരുത്തി.

മനുഷ്യനിലെ 'മൃഗ'ത്തിന്റെ തൊലിയടർത്തിയെടുത്ത് ഉണങ്ങാനിടുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന 'ക്രേസി'യായ സംവിധായകൻ. . വിരണ്ടു കൊണ്ടുള്ള ജീവൻ-മരണപാച്ചിലിനിടയിൽ ഒരു നാടിനു തന്നെ പോത്ത് ഭീഷണിയാവുകയാണ്. നാട്ടിലെ ക്രമസമാധാനം തകർക്കുന്ന, നാട്ടുകാരുടെ ഉറക്കം കളയുന്ന പോത്തിനു പിറകെ നിൽക്കാതെ ഓടികൊണ്ടിരിക്കുന്ന ഒരു കൂട്ടം മനുഷ്യർ. ഒരൊറ്റ വരിയിൽ പറഞ്ഞു തീർക്കാവുന്ന ഒരു കഥാതന്തുവിനെ ഒരു മണിക്കൂർ മുപ്പതു മിനിറ്റ് ശ്വാസമടക്കിപിടിച്ച് കണ്ടിരിക്കാവുന്ന ദൃശ്യാനുഭവമാക്കി മാറ്റുകയാണ് ലിജോ. വന്യതയാണ് ജെല്ലിക്കെട്ടിന്റെ ഓരോ ഫ്രെയിമിനെയും സുന്ദരമാക്കുന്നത്. മനുഷ്യർക്ക് ഉള്ളിലെ മൃഗത്തെ കുറിച്ചും മൃഗതൃഷ്ണകളെ കുറിച്ചും ആൾകൂട്ട മനഃശാസ്ത്രത്തെ കുറിച്ചുമൊക്കെ ലിജോ സംസാരിക്കുന്നത് നീണ്ട സംഭാഷണശകലങ്ങളിലൂടെയല്ല, പോത്തിനു പിറകെ ഓടുന്ന മനുഷ്യരുടെ കിതപ്പുകൾ, ദ്രുതചലനങ്ങൾ, ശരീരഭാഷ അതിലൂടെയൊക്കെ സ്വയം പ്രേക്ഷകനു മനസ്സിലാക്കിയെടുക്കാവുന്ന രീതിയിലാണ് 'ജെല്ലിക്കെട്ടി'ന്റെ ദൃശ്യഭാഷയൊരുക്കപ്പെട്ടിരിക്കുന്നത്. ക്ലൈമാക്സിലെ അമച്വർ നാടകത്തിന്റെ സ്വഭാവത്തിൽ മാത്രമാണ് ഈ ചിത്രത്തെക്കുറിച്ച് വിയോജിപ്പുള്ളത്.

8. തണ്ണീർമത്തൻ ദിനങ്ങൾ: സൗമ്യം, ലളിതം, സുന്ദരം

പൊരിവെയിലത്ത് നിന്ന് കയറിവരുമ്പോൾ നല്ല മധുരമൂറുന്ന തണുത്ത തണ്ണിമത്തൻ ജ്യൂസ് കുടിച്ചാൽ കിട്ടുന്ന സുഖം. അതാണ് നവാഗതനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രം സമ്മാനിച്ചത്. സൗമ്യവും, ലളിതവുമായ ഒരു സുന്ദര ചിത്രം. പ്രത്യേകിച്ച് സ്‌കുൾ കാലത്തിന്റെ നൊസ്റ്റാൾജിയയിൽ ജീവിക്കുന്ന മലയാളിക്ക് ഇത് ശരിക്കും ചക്കരപ്പായസമായി.

മലയാള സിനിമയിൽ ഈയടുത്തായി പ്ലസ് വൺ, പ്ലസ് ടു കാലഘട്ടം വിഷയമാക്കി നിരവധി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ അവയിലൊന്നും കാണാത്ത റിയലിസ്റ്റിക്ക് അവതരണമാണ് ഈ കൊച്ചു ചിത്രത്തെ വേറിട്ട് നിർത്തുന്നത്. വിനീത് ശ്രീനിവാസൻ, കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം മാത്യു, ഉദാഹരണം സുജാതയിലൂടെ ശ്രദ്ധേയയായി മാറിയ അനശ്വര എന്നിവരെ ഒഴിച്ചുനിർത്തിയാൽ ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായി ആദ്യാവസാനം ചിത്രത്തിലുള്ളത്.

ജെയ്‌സൺ എന്ന പ്ലസ് വൺകാരൻ പയ്യന്റെ ജീവിത്തിലെ മൂന്ന് പ്രധാന പ്രശ്‌നങ്ങളും അതിന്റെ പരിണാമവുമാണ് ചിത്രത്തിന്റെ കാതൽ. സ്‌കൂളിൽ പുതിയതായി പഠിപ്പിക്കാൻ വന്ന മലയാളം അദ്ധ്യാപകൻ രവി പത്മനാഭനാണ് അവന്റെ ആദ്യത്തെ പ്രശ്‌നം. ക്ലാസിൽ ഒപ്പം പഠിക്കുന്ന കീർത്തി എന്ന പെൺകുട്ടിയോട് ജെയ്‌സണ് തോന്നുന്ന പ്രണയമാണ് രണ്ടാമത്തേത്. ജൂനിയർ ക്ലാസിലെ പയ്യനുമായി നിലനിൽക്കുന്ന വൈര്യമാണ് മൂന്നാമത്തേത്... ജെയ്‌സന്റെ ഈ മൂന്ന് പ്രശ്‌നങ്ങൾക്കും എങ്ങനെയാണ് പരിഹാരം ഉണ്ടാകുന്നതെന്ന് വളരെ മനോഹരമായി തന്നെ ചിത്രം പറഞ്ഞിരിക്കുന്നു. അനശ്വര രാജന്റെ തകർപ്പൻ പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലറ്ററും.

9. തമാശ: ബോഡി ഷെയിമിങ്ങ് വെറും തമാശയല്ല

ക്രൂരമായ ഫലിതങ്ങൾ ഉപയോഗിച്ച് കുത്താൻ മിടുക്കരാണ് മലയാളികൾ
പലപ്പോളും. അങ്ങനെയുള്ള ഒന്നാണ് ബോഡി ഷെയിമിങ്ങ്. ശരീരം നോക്കി ആളുകളെ പരിഹസിക്കയെന്ന വൃത്തികെട്ട രീതി. കറുത്ത് കരിക്കട്ട പൊലീരിക്കുന്നു','ആനയെ പോലെ ഉരുണ്ടു വരുന്നുണ്ട്', 'തല കാണാൻ വെള്ളിക്കിണ്ണം പോലുണ്ടല്ലോ.'.തമാശയെന്ന പേരിൽ മറ്റുള്ളവർക്ക് നേരെ നമ്മൾ ചൊരിയുന്ന ഇത്തരം കളിയാക്കലുകൽ ബോഡി ഷെയ്മിങ് എന്ന ക്രൂരതയാണെന്ന് എത്ര പേർ അറിയുന്നുണ്ട്. ഇത്തരത്തിലുള്ള പരിഹാസങ്ങൾ അത് കേൾക്കുന്ന വ്യക്തിക്ക് ഉണ്ടാക്കുന്ന മാനസിക സംഘർഷം എത്ര പേർ മനസ്സിലാക്കുന്നുണ്ട്. ഒരു വ്യക്തിയെ തകർത്തു കളയാൻ തക്ക ശക്തിയുള്ള വില്ലനാണ് ബോഡി ഷെയ്മിങ്ങെന്നും തമാശ എന്ന പേരിൽ അത് പ്രയോഗിക്കുന്നവരെ അവ തമാശയല്ലെന്നും ഓർമപ്പെടുത്തുകയാണ് നവാഗതനായ അഷ്റഫ് ഹംസ ഒരുക്കിയിരിക്കുന്ന 'തമാശ' എന്ന ചിത്രം.

വിനയ് ഫോർട്ട് എന്ന നടന്റെ കരിയർ ബ്രേക്കാണ് ഈ ചിത്രം. സംസ്‌കൃത സർവകലാശാലയുടെ കീഴിലുള്ള കോളജിലെ മലയാളം പ്രഫസാറായ ശ്രീനിവാസൻ എന്ന കഥാപാത്രമായി വിനയ് ഫോർട്ട് ചിത്രത്തിലെത്തുന്നത്. മലബാറിലെ ഒരു മിഡിൽ ക്ലാസ് കുടുംബം ശ്രീനിവാസന്റെ കുടുംബത്തെ കാണിച്ചുതരുന്നു. സ്വന്തം ന്യൂനത എന്നത് 30 വയസ് മാത്രമുള്ള ശ്രീനിവാസന്റെ കഷണ്ടി തന്നെയാണ്. ഇതിന്റെ പേരിൽ അദ്ദേഹം ഏൾക്കേണ്ടിവരുന്ന പരിഹാസങ്ങൾ, ഇഷ്ടങ്ങൾ ആഗ്രഹങ്ങൾ ഇവയെല്ലാമാണ് വിനയ് ഫോർട്ട് കാട്ടിത്തരുന്നത്.തനിക്കുള്ള ന്യൂനതകൾ കാരണം ശ്രിനിവാസന്റെ വിവാഹ ആലോചനകൾ മുടങ്ങുന്നു. നിരാശനായ ശ്രീനിവാസൻ പലരേയും ഇഷ്ടപ്പെടുന്നെങ്കിലും ഇവർക്കൊന്നും തന്നോട് പറയാനുണ്ടായിരുന്നത് പ്രണയമോ ഇഷ്ടമോ അല്ലെന്ന് തിരിച്ചറിയുന്ന ഘട്ടത്തിൽ ശ്രീനിവാസൻ എത്തിച്ചേരുന്ന വഴിത്തിരുവകാളാണ് രണ്ടരമണിക്കൂറുള്ള സിനിമയുടെ ഒന്നാം പകുതി പറഞ്ഞു നിർത്തുന്നത്. മലയാള സിനിമയിൽ സമകാലികമായി കണ്ടുവന്ന ദ്വയാർത്ഥ പ്രയോഗങ്ങളോ നോൺവെർബൽ വാക്കുകളോ ഒന്നും ഈ സിനിമയിൽ ഇല്ല എന്നത് തന്നെയാണ് അഷ്റഫ് ഹംസ എന്ന സംവിധായകനെ ഒരു തിരക്കഥാകൃത്തെന്ന നിലയിൽ കെയ്യടി നൽകുന്നത്.

10. ചോല: വേട്ടക്കാരന്റെയും ഇരയുടെ മനഃശാസ്ത്രം

ബലാത്സംഗം ചെയ്യപ്പെടുന്ന ഇരക്ക് വേട്ടക്കാരനായ പുരുഷനോടുള്ള വികാരം എന്തായിരിക്കും. വിശ്രുത കൊറിയൻ സംവിധായകൻ കിം കി ഡുക്ക് ഒക്കെ പറയാൻ ശ്രമിച്ച പ്രമേയം കേരളത്തിലേക്കും കൊണ്ടുവന്നിരിക്കയാണ്, ഒഴിവു ദിവസത്തെ കളിയിലൂടെയും, എസ് ദുർഗയിലൂടെയും ശ്രദ്ധേയനായ സംവിധായകൻ സനൽകുമാർ ശശിധരൻ. ഹൈറേഞ്ചിലെ ഒരു കുഗ്രാമത്തിൽ നിന്നും ദുർബലനും വിനീത വിധേയനുമായ കാമുകനൊപ്പം നഗരത്തിലേക്ക് യാത്ര തിരിക്കുന്ന ജാനുവും അവളുടെ ദുർബലനായ കാമുകനും അവരെയും കൊണ്ട് ജീപ്പിൽ യാത്ര തിരിക്കുന്ന ആശാനും മാത്രമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഈ മൂന്നു കഥാപാത്രങ്ങളുടെ യാത്രയിലൂടെ അവരുടെ മാനസിക സങ്കർഷങ്ങളിലൂടെയാണ് ചോല കഥ പറയുന്നത്.

നിഷ്‌ക്കളങ്കയായ, സ്വന്തമായി തീരുമാനങ്ങളെടുക്കാൻ കഴിയാത്ത ഒരു പാവം പെൺകുട്ടിയായ ജാനുവിന്റെ (നിമിഷ സജയൻ) ജീവിതത്തിലേക്ക് എത്തുന്ന, തന്റെ ആശാന് മുന്നിൽ വിനീത വിധേയകനാകുന്ന കാമുകനും (അഖിൽ) ആണത്തത്തിന്റെ അഹങ്കാരം നോക്കിലും വാക്കിലും കാത്തുവെക്കുന്ന ആശാനും (ജോജു) ചേർന്ന് അവളുടെ ജീവിതത്തെ തകർത്തെറിയുന്നത് ഭീതിയോടെയേ കണ്ടു നിൽക്കാൻ കഴിയുകയുള്ളു.
അവതരണം കൊണ്ട് മനോഹരമാകുമ്പോഴും പ്രമേയപരമായി ഭീകരമാണ് ഈ ചോല. നിസ്സഹായതയെ ചൂഷണം ചെയ്ത് തന്നെ ശാരീരികമായി കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന ആളോട് ജാനുവെന്ന പെൺകുട്ടി വിധേയത്വം പ്രാപിക്കുമ്പോൾ മനഃശാസ്ത്രപരമായി സനൽകുമാറിന്റെ നിരീക്ഷണങ്ങൾ ശരിയായേക്കാം. പക്ഷേ വിധേയത്വം സ്നേഹമായി മാറുമെന്നിടത്താണ് അദ്ദേഹത്തിന് പിഴക്കുന്നത്. ഇത് ജൈവപരമായും മനഃശാസ്ത്രപരമായും ശരിയല്ല.

പാവപ്പെട്ട പെൺകുട്ടികൾ നിരന്തരം വേട്ടയാടപ്പെടുന്ന വർത്തമാനകാലത്ത് ഇത്തരം കാഴ്ചകൾ നൽകുന്ന സന്ദേശം എന്തെന്നത് മറ്റൊരു ചോദ്യം. ഒരു ചുംബനത്തിലൂടെ തന്റേടികളായ സ്ത്രീകളെ കീഴ്പ്പെടുത്തുന്ന നായകന്മാരെ ആഘോഷിച്ച മലയാള സിനിമയിൽ ഒരു പാവം സ്‌കൂൾ വിദ്യാർത്ഥിനിയെ ആണധികാരത്തിന്റെ കാൽച്ചുവട്ടിൽ വെക്കുമ്പോൾ പരോക്ഷമായെങ്കിലും, ആ അധികാര ഗർവിലേക്ക് പെൺകുട്ടികൾ ആകർഷിക്കപ്പെടും എന്ന് പറയുകയാണ് സംവിധായകൻ. ഈ രാഷ്ട്രീയ വിമർശനം മാറ്റി നിർത്തിയാൽ കെട്ടിലും മട്ടിലും മലയാളിക്ക് പുതുമ സമ്മാനിക്കുന്ന ചിത്രം തന്നെയാണിത്.

മറ്റ് മികച്ച ചിത്രങ്ങൾ

കുഞ്ഞുബജറ്റിലിറങ്ങിയ ഒരുപാട് മികച്ച ചിത്രങ്ങളും ഈവർഷം കണ്ടു. സുരാജ് വെഞ്ഞാറുമൂട് നായകനായി എം സി ജോസഫ് സംവിധാനം ചെയ്ത വികൃതിയാണ് ഇതിൽ പ്രധാനം സൗബിൻ
ഷാഹിറും ഇതിൽ തകർത്ത് അഭിനയിച്ചു. ഖാലിദ് റഹ്മാന്റെ മമ്മൂട്ടി ചിത്രം ഉണ്ടയും വേറിട്ടതായി. പി.ആർ. അരുൺ (ഫൈനൽസ്),മാത്തുക്കുട്ടി സേവ്യർ (ഹെലൻ), അഹമ്മദ് കബീർ (ജൂൺ)നിസാം ബഷീർ (കെട്ട്യോളാണ് എന്റെ മാലാഖ), അർജന്റീന ഫാൻസ് കാട്ടുർക്കടവ് ( മിഥുൻ മാനുവൻ തോമസ്) എന്നിവയും പോയവർഷത്തെ മികച്ച ചിത്രങ്ങളിൽ ഉൾപ്പെടുത്താവുന്നവയാണ്.ഗീതുമോഹൻ ദാസിന്റെ നിവിൻ പോളി ചിത്രം 'മൂത്തോനും' എടുത്തു പറയണം. സ്വവർഗ ലൈംഗികതയൊക്കെ പ്രമേയമാക്കി ചിത്രങ്ങൾ വരുന്നുവെന്നതും മലയാള സിനിമയുടെ പ്രമേയ ഗീതുമോഹൻ ദാസിന്റെ നിവിൻ പോളി ചിത്രം 'മൂത്തോനും' എടുത്തു പറയണം. സ്വവർഗ ലൈംഗികതയൊക്കെ പ്രമേയമാക്കി ചിത്രങ്ങൾ വരുന്നുവെന്നതും മലയാള സിനിമയുടെ പ്രമേയ ഔന്നത്യമാണ് വെളിപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP