Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെരിക്കോസ് വെയിന് ചികിത്സയിലാണ് അദ്ദേഹം; അദ്ദേഹത്തിന് ആരുടെയും സാമ്പത്തിക സഹായം ആവശ്യമില്ല; ഉടൻ രോഗം ഭേദമായി സിനിമയിൽ സജീവമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു; കീരിക്കാടൻ ജോസിനെ ആശുപത്രിയിൽ സന്ദർശിച്ച് നടൻ ദിനേശ് പണിക്കർ

വെരിക്കോസ് വെയിന് ചികിത്സയിലാണ് അദ്ദേഹം; അദ്ദേഹത്തിന് ആരുടെയും സാമ്പത്തിക സഹായം ആവശ്യമില്ല; ഉടൻ രോഗം ഭേദമായി സിനിമയിൽ സജീവമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു; കീരിക്കാടൻ ജോസിനെ ആശുപത്രിയിൽ സന്ദർശിച്ച് നടൻ ദിനേശ് പണിക്കർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വെരിക്കോസുമായി ബന്ധപ്പട്ട ചികിത്സയിൽ ഇരിക്കുന്ന നടൻ കീരിക്കാടൻ ജോസിനെ ആശുപത്രിയിൽ സന്ദർശിച്ച് ദിനേശ് പണിക്കർ. കീരിക്കാടൻ ജോസ് ഗുരുതര രോഗമാണെന്നം വലിയ സാമ്പത്തിക പ്രതിസന്ധിയിലുമാണെന്നുമുള്ള പ്രചരണം തള്ളിക്കൊണ്ടാണ് പണിക്കരും രംഗത്തുവന്നത്. ജോസിന്റെ അവസ്ഥയെകുറിച്ച് കൂടുതൽ വിവരങ്ങളുമായാണ് നടനും നിർമ്മാതാവുമായ ദിനേശ് പണിക്കർ. കീരിക്കാടനെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇത് പറയുന്നത്.

'ഞാൻ അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തി കണ്ടിരുന്നു. വെരിക്കോസ് വെയിന് ചികിത്സയിലാണ് അദ്ദേഹം. കീരിക്കാടൻ ജോസിന് സാമ്പത്തിക ബുദ്ധിമുട്ടില്ല. അതിനാൽ അദ്ദേഹത്തിന് ആരിൽ നിന്നും സാമ്പത്തിക സഹായം ആവശ്യമില്ല. അദ്ദേഹം ഉടൻ രോഗം ഭേദമായി സിനിമയിൽ സജീവമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.' കീരിക്കാടൻ ജോസ് എന്ന മോഹൻ രാജിനൊപ്പമുള്ള ചിത്രം സഹിതം പങ്കുവെച്ച് ദിനേശ് പണിക്കർ ഫേസ്‌ബുക്കിൽ കുറിച്ചു.

വെരിക്കോസ് വെയിന് ദീർഘനാളായി ചികിൽസയിലാണ് മോഹൻ രാജ്. ചെന്നൈയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിൽസ. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോക്ടറായ ബന്ധുവിന്റെ ചികിൽസയിലുള്ള വിശ്വാസം കൊണ്ടാണ് ജനറൽ ആശുപത്രിയിലേക്കെത്തിയതെന്നാണ് മോഹൻ രാജിന്റെ കുടുംബാംഗങ്ങൾ പറയുന്നത്. കാലിലെ വെരിക്കോസ് രോഗത്തിന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ദൃശ്യം തെറ്റായി പ്രചരിപ്പിക്കുകയാണെന്ന് നടൻ മോഹൻരാജിന്റെ സഹോദരൻ പ്രേംലാൽ വ്യക്തമാക്കിയിരുന്നു. കീരിക്കാടൻ ജോസ് എന്നറിയപ്പെടുന്ന മോഹൻരാജ് ഇപ്പോഴും ജനറൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എന്നാൽ ആരുടേയും സഹായം വേണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്.

കിരീടം, ചെങ്കോൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനാണ് മോഹൻരാജ് എന്ന കീരീക്കാടൻ ജോസ്. കെ മധു സംവിധാനം ചെയ്ത 'മൂന്നാം മുറ' എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. കിരീടം ആയിരുന്നു രണ്ടാമത്തെ ചിത്രം. സിനിമയിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിലാണ് പിൽക്കാലത്ത് മോഹൻരാജ് അറിയപ്പെട്ടത്. അദ്ദേഹത്തിനെ ആരും തിരിഞ്ഞ് നോക്കുന്നില്ലെന്നും സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നും കഴിയുന്നവർ സഹായിക്കണം എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നത്. ഇത് തെറ്റാണെന്ന് അമ്മയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവും വിശദീകരിച്ചിരുന്നു. എന്നാൽ മലയാളത്തിലെ പ്രമുഖ നടനായിരുന്ന കിരിക്കാടൻ ജോസിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചത് ജീവിത സാഹചര്യങ്ങൾ തന്നെയാണ്.

കീരിക്കാടൻ ജോസിന് ഇൻഷുറൻസ് പരിരക്ഷയുണ്ട്. അതുകൊണ്ട് ആരുടേയും സഹായം വേണ്ടെന്നാണ് കുടുംബത്തിന്റെ പക്ഷം. ഇന്നലെ ആശുപത്രിയിൽ എത്തിയ സിനിമയിലെ സാങ്കേതിക സംഘടനയായ ഫെഫ്കാ നേതാക്കളോടും കുടുംബം പണം വേണ്ടെന്ന നിലപാട് എടുത്തിരുന്നു. താര സംഘടനയായ അമ്മയോടും ഇത് തന്നെയാണ് പറഞ്ഞിട്ടുള്ളത്. ചിത്രം തെറ്റായി ഉപയോഗിച്ച് സമൂഹമാധ്യമങ്ങളെ ഉപയോഗിച്ച് പണ പിരിവിന് സാധ്യതയുള്ളതു കൊണ്ടാണ് സാമ്പത്തിക പ്രശ്നങ്ങളൊന്നുമില്ലെന്ന് കുടുംബം വിശദീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP