Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തവണവ്യവസ്ഥയിൽ ഇൻഡക്ഷൻ കുക്കറും മിക്സിയും പാത്രങ്ങളും വിൽക്കാനെത്തുന്നത് തട്ടിപ്പ് നടത്താനായി. കാറിലെത്തുന്ന സംഘം തട്ടിപ്പ് നടത്തുന്നത് കൂപ്പൺ കാണിച്ച് വലിയ സമ്മാനങ്ങൾ ലഭിച്ചതായി തെറ്റിദ്ധരിപ്പിച്ച്; പ്രതികൾ തട്ടിപ്പ് നടത്തിയത് തിരുവനന്തപുരം മുതൽ കാസർകോഡ് വരെ; രണ്ടുപ്രതികളോടൊപ്പം തട്ടിപ്പിനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: തവണവ്യവസ്ഥയിൽ ഇൻഡക്ഷൻ കുക്കറും മിക്സിയും പാത്രങ്ങളും വിൽക്കാനെത്തുന്നത് തട്ടിപ്പ് നടത്താനായി. കാറിലെത്തുന്ന സംഘം തട്ടിപ്പ് നടത്തുന്നത് കൂപ്പൺ കാണിച്ച് വലിയ സമ്മാനങ്ങൾ ലഭിച്ചതായി തെറ്റിദ്ധരിപ്പിച്ച്.പ്രതികൾ തട്ടിപ്പ് നടത്തിയത് തിരുവനന്തപുരം മുതൽ കാസർകോഡ് വരെയെന്ന് പൊലീസ് ഗൃഹോപകരണങ്ങൾ തവണവ്യവസ്ഥയിൽ നൽകാനെത്തി ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘത്തിലെ രണ്ട് പേരെയാണ് ഇന്ന് വഴിക്കടവ് പൊലീസ് പിടികൂടിയത്. വഴിക്കടവ് മണൽപ്പാടം അരിയംപുള്ളി ഹമീദ് എന്ന അണ്ണൻ ഹമീദ്(35), വയനാട് പള്ളിത്താഴം മുപ്പൈനാട് സ്വദേശി മൂച്ചിക്കൽ നൗഷാദ്(24) എന്നിവരാണ് പിടിയിലായത്.

ഇവർ തട്ടിപ്പിന് ഉപയോഗിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള വിവിധ ജില്ലകളിൽ ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ട്. തവണവ്യവസ്ഥയിൽ ഇൻഡക്ഷൻ കുക്കർ, മിക്സി, പാത്രങ്ങൾ തുടങ്ങിയ ഗൃഹോപകരണങ്ങൾ വിൽക്കാനെന്ന വ്യാജേനയാണ് പ്രതികൾ കാറിൽ കറങ്ങി നടക്കുന്നത്. കച്ചവടമുറപ്പിച്ച ശേഷം ഉൽപ്പന്നത്തോടൊപ്പം കമ്പനിയുടെ കൂപ്പൺ കാണിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. കൂപ്പണിന്മേൽ വലിയ സമ്മാനങ്ങൾ ലഭിച്ചതായി അറിയിച്ച ശേഷം ഇവ വീട്ടിലെത്തിക്കുന്നതിനുള്ള ചിലവും, നികുതിയും അടക്കം വൻ തുക വീട്ടുകാരിൽ നിന്നും തട്ടിയെടുത്ത് മുങ്ങുകയുമാണ് പ്രതികൾ ചെയ്യുന്നത്. സ്ത്രീകളാണ് ഇവരുടെ തട്ടിപ്പിന് കൂടുതലായി ഇരകളായിട്ടുള്ളത്.

മൂവായിരം മുതൽ ഇരുപത്തി അയ്യായിരം രൂപ വരെ ഇങ്ങിനെ സംഘം തട്ടിയെടുത്തിട്ടുണ്ട്. ഇടുക്കി, എറണാകുളം ജില്ലകളിലെ ഉൾഗ്രാമങ്ങളിൽ നൂറോളം വീടുകളിൽ സമാനരീതിയിൽ സംഘം തട്ടിപ്പ് നടത്തിയിരുന്നു. ആദ്യം നീല ഹ്യുണ്ടായ് കാറിലും, പിന്നീട് മാരുതി ആൾട്ടോ കാറിലുമാണ് തട്ടിപ്പ് നടത്തിയിരുന്നത്. മലപ്പുറം ഭാഗത്ത് നിന്നുമാണ് തട്ടിപ്പ് സംഘം ഇടുക്കിയിലെത്തിയിരുന്നതെന്ന് സ്പെഷൽ സ്‌ക്വാഡിന്റെ അന്വേഷണത്തിൽ കണ്ടെത്തി.

തുടർന്ന് വഴിക്കടവ് സ്പെഷൽ സ്‌ക്വാഡിന് വിവരങ്ങൾ കൈമാറുകയും ചെയ്തു. 2013-ൽ കാസർകോട് നീലേശ്വരത്ത് നടന്ന ഇതേ രിതിയിലുള്ള തട്ടിപ്പ് കേസിൽ ഹമീദിനെ വഴിക്കടവ് പൊലീസ് പിടികൂടിയിരുന്നു. അന്നെടുത്ത ഹമീദിന്റെ ഫോട്ടോ ഇടുക്കി പൊലീസിന് കൈമാറുകയും പരാതിക്കാർ ഇയാളെ തിരിച്ചറിയുകയുമായിരുന്നു. വഴിക്കടവ് മണൽപ്പാടത്ത് പൊലീസ് പരിശോധന നടത്തുന്നതിനിടയിലാണ് ആൾട്ടോ കാറിൽ സഞ്ചരിക്കുകയായിരുന്ന സംഘത്തെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇടുക്കിയിലെ നെടുങ്കയം, കോതമംഗലം, തങ്കമണി, കഞ്ഞിക്കുഴി, കൊന്നത്തൊടി എന്നിവിടങ്ങളിൽ ആറ് മാസത്തിനുള്ളിൽ നിരവധി തട്ടിപ്പുകൾ നടത്തിയതായി പ്രതികൾ സമ്മതിച്ചു.

ഇടുക്കിയിൽ ഡിസംബർ പതിനെട്ടിന് നടന്ന തട്ടിപ്പിലെ പരാതിയിൽ പൊലീസ് ഇവർക്കായി അന്വേഷണം നടത്തുമ്പോൾ പെരുമ്പാവൂരിലെ മുട്ടത്ത്പാറയിൽ തട്ടിപ്പ് നടത്തുന്ന തിരക്കിലായിരുന്നു ഇവർ. പെരുമ്പാവൂർ കോട്ടപ്പടി സ്റ്റേഷൻ പരിധിയിലെ കൂവക്കണ്ടത്ത് ഒരു വീട്ടമ്മയിൽ നിന്നും 7500-രൂപയാണ് ഡൈനിങ് ടേബിൾ സമ്മാനമായി ലഭിച്ചുവെന്ന് പറഞ്ഞ് തട്ടിയെടുത്ത്. സ്വർണാഭരണം പണയപ്പെടുത്തിയാണ് ഇവർ പണം നൽകിയത്. സ്വർണം പണയം വയ്ക്കാൻ സംഘം വീട്ടമ്മയെ സഹായിക്കുകയും ചെയ്തിരുന്നു. ഇവർ സഞ്ചരിക്കാൻ ഉപയോഗിച്ചിരുന്ന കാറിൽ വ്യാജ നമ്പരുകളാണ് ഉപയോഗിച്ചിരുന്നത്. വഴിക്കടവ് പൊലീസ് പിടികൂടിയ പ്രതികളെ പെരുമ്പാവൂർ എസ്ഐ എം.എം.അബ്ദുറഹിമാൻ വഴിക്കടവിലെത്തി എാറ്റെടുത്തു.

മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീമിന്റെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ ഡിവൈഎസ്‌പി, വഴിക്കടവ് സിഐ പി.അബ്ദുൾ ബഷീർ, എസ്ഐമാരായ വി എം.വിനു, ജയകൃഷ്ണൻ, സ്പെഷൽ സ്‌ക്വാഡംഗം എം.അസൈനാർ, സിപിഒമാരായ ഉണ്ണിക്കൃഷ്ണൻ, ഇ.ജി.പ്രദീപ്, പ്രശാന്ത്, സാദത്ത് ബാബു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP