Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വെട്ടി പിടിച്ചിട്ട് ഒന്നും കാര്യമില്ല... എല്ലാം ക്ഷിപ്രമാണ്; അനിതയുടെ വേർപാട് തന്റെ ചിന്തകളെ തന്നെ മാറ്റിമറിച്ചു; 54 വയസ്സിൽ പോയി; ഉണ്ടായിരുന്നപ്പോൾ വില അറിഞ്ഞില്ല; റിയാൻ സ്റ്റുഡിയോ അടക്കം തന്റെ കുടുംബം നടത്തിപ്പോന്ന ബിസിനസുകളെല്ലാം അവസാനിപ്പിക്കും; ഇനി അങ്ങോട്ട് തിരിഞ്ഞു നോക്കില്ല; ഭാര്യയുടെ മരണം ക്രൈംബ്രാഞ്ച് മേധാവിക്ക് ക്രിസ്മസ് നാളിൽ നൽകുന്നത് കണ്ണീരു മാത്രം; പൊലീസ് മേധാവിയായാൽ പ്രതീക്ഷിക്കേണ്ടത് ഡിഫറന്റ് ആയ ആളെ; ടോമിൻ തച്ചങ്കരിയുടെ ജീവിതക്കാഴ്ചകൾ മാറുമ്പോൾ

വെട്ടി പിടിച്ചിട്ട് ഒന്നും കാര്യമില്ല... എല്ലാം ക്ഷിപ്രമാണ്; അനിതയുടെ വേർപാട് തന്റെ ചിന്തകളെ തന്നെ മാറ്റിമറിച്ചു; 54 വയസ്സിൽ പോയി; ഉണ്ടായിരുന്നപ്പോൾ വില അറിഞ്ഞില്ല; റിയാൻ സ്റ്റുഡിയോ അടക്കം തന്റെ കുടുംബം നടത്തിപ്പോന്ന ബിസിനസുകളെല്ലാം അവസാനിപ്പിക്കും; ഇനി അങ്ങോട്ട് തിരിഞ്ഞു നോക്കില്ല; ഭാര്യയുടെ മരണം ക്രൈംബ്രാഞ്ച് മേധാവിക്ക് ക്രിസ്മസ് നാളിൽ നൽകുന്നത് കണ്ണീരു മാത്രം; പൊലീസ് മേധാവിയായാൽ പ്രതീക്ഷിക്കേണ്ടത് ഡിഫറന്റ് ആയ ആളെ; ടോമിൻ തച്ചങ്കരിയുടെ ജീവിതക്കാഴ്ചകൾ മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: റിയാൻ സ്റ്റുഡിയോ അടക്കം തന്റെ കുടുംബം നടത്തിപ്പോന്ന ബിസിനസുകളെല്ലാം അവസാനിപ്പിക്കുന്നതായി ടോമിൻ തച്ചങ്കരി. ഭാര്യയുടെ മരണം തന്നെ മാറ്റിമറിച്ചെന്നും ഇനി ജീവിതത്തിൽ മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലെന്നും തച്ചങ്കരി. ശേഷിക്കുന്ന നാലുവർഷത്തെ ഔദ്യോഗികജീവിതം, ഇതുവരെ ഉണ്ടായ കുറവുകൾ പരിഹരിക്കാനുള്ളതാണ്. മനോരമന്യൂസിനു അനുവദിച്ച അഭിമുഖത്തിലാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ തുറന്നു പറച്ചിൽ.

അനിതയുടെ വേർപാട് തന്റെ ചിന്തകളെതന്നെ മാറ്റിമറിച്ചു. മദിരാശി കേന്ദ്രമാക്കി വളർന്ന മലയാള സിനിമയെ രണ്ട് പതിറ്റാണ്ട് മുൻപ് കേരളത്തിലേക്കും പ്രത്യേകിച്ച് കൊച്ചിയിലേക്കും പറിച്ചുനടുന്നതിൽ പ്രധാന പങ്കുവഹിച്ചത് റിയാൻ സ്റ്റുഡിയോയായിരുന്നു. സിഡി വ്യവസായത്തിന് പുതി സാധ്യതകളും ഇതോടെ കേരളത്തിലുണ്ടായി. ഈ സ്ഥാപനങ്ങളെല്ലാം ചില ഘട്ടത്തിൽ വിവാദത്തിലുമായിരുന്നു. ഭാര്യയുടെ മരണത്തോടെ ഈ ബിസിനസ്സെല്ലാം അവസാനിപ്പിക്കുമെന്നാണ് തച്ചങ്കരി പറയുന്നത്.

54 വയസ്സിൽ പോയി. ഉണ്ടായിരുന്നപ്പോൾ വില അറിഞ്ഞില്ല. വെട്ടി പിടിച്ചിട്ട് ഒന്നും ഒരു കാര്യമില്ല. എല്ലാം ക്ഷിപ്രമാണ്... കരഞ്ഞു കൊണ്ട് ക്രൈംബ്രാഞ്ച് മേധാവി പറയുന്നു. റിയാൻ അടക്കമുള്ള സ്ഥാപനങ്ങളിൽ ഇനി തിരിഞ്ഞു നോക്കില്ലെന്നും പ്രഖ്യാപിക്കുകയാണ് തച്ചങ്കരി. പൊലീസ് മേധാവിയാകുമോ എന്ന ചോദ്യത്തിനും തച്ചങ്കരിക്ക് ഉത്തരമുണ്ട്. പൊലീസ് മേധാവിയാകാൻ സാധ്യതയുണ്ട്. രണ്ട് വർഷം കഴിയുമ്പോൾ ഞാനാകും എറ്റവും സീനിയർ. അങ്ങനെ ആയാൽ ഡിഫറന്റ് ആയ ആളെയേ പ്രതീക്ഷിക്കാവൂ..-തച്ചങ്കരി പറയുന്നു.

സംവിധാനത്തിന്റെ എബിസിഡി അറിയാത്ത കാലത്ത് യേശുദാസിനെ കൊണ്ട് പാട്ടുപാടി അഭിനയിപ്പിച്ചത്, എസ്‌പി ബാലസുബ്രഹ്മണ്യം ഹരിഹരൻ അടക്കമുള്ളവരെ മലയാളത്തിൽ എത്തിച്ചതിന്റെ സൂത്രവഴികൾ, അവരുടെ പാട്ടുകളിൽ ഉച്ചാരണം നന്നാക്കാൻ ഡ്യൂപ്പുകളെ വച്ച് പാടിച്ചത്, തന്റെ പാട്ടുകൾ പള്ളികളിൽ പാടരുതെന്ന് വിലക്കിയ സഭാധ്യക്ഷർ പിന്നീട് നിലപാട് തിരുത്തിയത്. എന്നിങ്ങനെ പലതും തച്ചങ്കരി തുറന്നു പറയുന്നുണ്ട്. മലയാളത്തിലെ ഭക്തിഗാന ശാഖയെയാകെ മാറ്റിമറിച്ച് രണ്ട് പതിറ്റാണ്ട് മുൻപ് നടത്തിയ സംഗീത പരീക്ഷണങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പത്മശ്രീ ഡോക്ടർ കെജെ യേശുദാസ് പാടി അഭിനയിച്ച് 1992ലെ ക്രിസ്മസ് കാലത്ത് പുറത്തുവന്ന ഈ സംഗീത ആൽബം ഭക്തിഗാനരംഗത്ത് അതുവരെ ഉണ്ടായിരുന്ന നടപ്പുരീതികളെയെല്ലാം മാറ്റിമറിച്ചു.

പിന്നീടിങ്ങോട്ട് ഈസ്റ്റർ, ക്രിസ്മസ് കാലത്തെല്ലാം ടോമിൻ തച്ചങ്കരി ഈണംനൽകി റിയാൻ ക്രിയേഷൻസിന്റെ ബാനറിൽ പാട്ടുകൾ വിപണിയിലെത്തി. ചിത്രയും സുജാതയും എംജി ശ്രീകുമാറും തുടങ്ങി, ഭാഷയുടെ അതിരുകളെ പോലും വെല്ലുവിളിച്ച് എസ്‌പി ബാലസുബ്രഹ്മണ്യം, ഹരിഹരൻ, ഉദിത് നാരായണൻ, കവിത കൃഷ്ണമൂർത്തി തുടങ്ങിയവരെ കൊണ്ടുവരെ തച്ചങ്കരി മലയാളത്തിൽ പാടിച്ചു. ഭക്തിഗാനമെന്ന പരിമിതിയേതുമില്ലാതെ സംഗീതാസ്വാദകരെല്ലാം നെഞ്ചേറ്റിയ പാട്ടുകൾ അങ്ങനെ അഭിരുചികളെ തന്നെ സ്വാധീനിച്ചപ്പോൾ വിപണിയിലും വൻചലനമായി-ഇതെല്ലാം തച്ചങ്കരി അഭിമുഖത്തിൽ വിശദീകരിക്കുന്നു.

ഏറെ നാളായി ചികിത്സയിൽ കഴിഞ്ഞ അനിതയ്ക്ക് മരിക്കുമ്പോൾ 54വയസായിരുന്നു. പരേതരായ കുറുന്തോട്ടത്തിൽ വർഗീസ് ചെറിയാന്റെയും ബഹ്‌റിനിൽ ഡോക്ടർ ആയിരുന്ന മേരി ചാക്കോയുടെയും മകളായ അനിതാ മികവ് തെളിയിച്ച സംഭരംക കൂടിയായിരുന്നു. വിദേശത്തെയും ഇന്ത്യയിലെയും പഠത്തിന് ശേഷം കുടുംബ ബിസിനസ് ഏറ്റെടുത്ത് നടത്തുകയായിരുന്നു അവർ. ഇതിനൊപ്പം നല്ലൊരു കുടുംബിനിയും. രണ്ട് പെൺമക്കളുടേയും വിവാഹവും കൂടിയായിരുന്നു അനിതയുടെ മടക്കം. മലയാള സിനിമയെ കേന്ദ്രമായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് പറിച്ചു നടാൻ കാരണമായ റിയാൻ സ്റ്റുഡിയോയുടെ എംഡി കൂടിയായിരുന്നു അവർ. തികഞ്ഞ മൃഗസ്നേഹി കൂടിയായിരുന്ന അനിതാ തെരുവു നായ്കളുടെ പുനരിധിവാസത്തിനും മറ്റുമായി നിർണായക ഇടപെടലുകൾ നടത്തിയിരുന്നു. കാർഷിക രംഗത്ത് പ്രത്യേക വ്യക്തി മുദ്ര പതിപ്പിച്ചിരുന്ന അനിത ലണ്ടൻ സ്‌കൂൾ ഓഫ് മ്യൂസിക്കിൽ നിന്ന് എയിറ്റ്ത്ത് വേ ഗ്രൈഡിൽ പാസായ മികച്ച പിയാനോ വിദഗ്ധക്കൂടിയായിരുന്നു.

തച്ചങ്കരിയുടെ ഔദ്യോഗിക പൊലീസ് ജീവിതത്തിന്റെ വർണ്ണാഭങ്ങളൊന്നും ആസ്വദിക്കാൻ താൽപ്പര്യപ്പെടാതിരുന്ന അനിത എളിമയുടെയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്നു. മക്കളായ മേഘയും കാവ്യയും ഈ അടുത്ത് നാളിൽ വിവാഹിതരായിരുന്നു. ഏറെ നാൾക്ക് ശേഷം വേദനകൾ മറന്ന് അനിതാ തച്ചങ്കരി പൊതുവേദിയിലെത്തിയത് മകളുടെ വിവാഹത്തിനായിരുന്നു. അന്ന് വീൽ ചെയറിൽ വന്ന് തച്ചങ്കരിയോടൊപ്പം വിവാഹവേദിയിൽ പങ്കെടുത്ത അനിത ഏറെ സന്തോഷവതിയായിരുന്നു. കല്യാണത്തിനു മുന്നോടിയായി എറണാകുളത്തെ വസതിയിൽ നടക്കുന്ന മധുരംവെപ്പ് ചടങ്ങിൽ തച്ചങ്കരി എഴുതി സംഗീതം നൽകിയ പാട്ട് അവതരിപ്പിച്ചത് പോലും അനിതയുടെ മനസ്സ് അറിഞ്ഞായിരുന്നു. വളർത്തി വലുതാക്കിയ മക്കൾ വീടുവിട്ടുപോകുന്നതിന്റെ വിഷമം, ദൈവം തന്ന ദാനമായ മക്കളെ ദൈവത്തെ തിരിച്ചേല്പിക്കുന്ന വിവാഹമെന്ന ദൈവിക കൂദാശയുടെ സന്തോഷം തുടങ്ങിയ കാര്യങ്ങൾ വച്ചാണ് 'ദൈവം തന്ന ദാനം...' എന്ന പാട്ട് തച്ചങ്കരി എഴുതിയത്. മക്കൾ രണ്ടുപേരും ബെംഗളൂരുവിൽ എൻജിനീയർമാരാണ്. മരുമക്കളും അവിടെത്തന്നെ എൻജിനീയർമാർ.

ടോമിൻ ജെ. തച്ചങ്കരി എന്ന ഐപിഎസ്സുകാരൻ എന്നും വിവാദനായകനായിരുന്നു. തുടക്കത്തിൽ പല പ്രശ്നങ്ങളിലും കുടുങ്ങി. സസ്പെൻഷനിൽ പോലുമായി. എന്നാൽ പിന്നീട് അതിശക്തമായി തന്നെ അഴിമതിക്കെതിരായ പോരാട്ടം നടത്തി. കൺസ്യൂമർ ഫെഡിലും കെ എസ് ആർ ടി സിയിലും ഗതാഗത കമ്മീഷണറായും കൈയടി നേടി. ഇതിനെല്ലാം ചാലക ശക്തിയായി കൂടെ നിന്നത് ഭാര്യ അനിതയാണ്. എല്ലാ വിവാദങ്ങളിലും അനിതയുടെ പിന്തുണ തച്ചങ്കരിക്ക് വലിയ കരുത്തായിരുന്നു. തച്ചങ്കരി എഎസ്‌പിയായി സർവീസിൽ എത്തിയതു മുതൽ വിവാദങ്ങളുണ്ട്. ഭരണം ഇടതായാലും വലതായാലും എന്നും തച്ചങ്കരിക്ക് താങ്ങും തണലുമാണ്. സഭയുടെ പ്രിയപുത്രനാണ്. ദേശവിരുദ്ധ ശക്തികളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രധാന ആരോപണം. 2009 ൽ ഖത്തറിൽ നടത്തിയ പര്യടനമാണ് വിവാദമായത്. ഇത്തരം വലിയ വിവാദങ്ങളിൽ പോലും പതറാതെ ഒപ്പം നിന്നും.

2006ൽ അനിതയുടെ പേരിൽ വൈറ്റിലയിലുള്ള റിയാൻ ഡിജിറ്റൽ സ്റ്റുഡിയോയിൽ നിന്ന് വ്യാജ സിഡികളുടെ വൻശേഖരം പിടികൂടി. അന്ന് ആന്റി പൈറസി നോഡൽ ഓഫീസറായിരുന്ന ഋഷിരാജ്‌സിംഗാണ് റെയ്ഡിന് നേതൃത്വം നൽകിയത്. ഇതിനെയെല്ലാം സധൈര്യം നേരിട്ട സംരഭകയായിരുന്നു അനിത. ഈ ബിസിനസ്സുകളെല്ലാം അവസാനിപ്പിക്കുമെന്നാണ് തച്ചങ്കരിയുടെ പ്രഖ്യാപനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP