Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജമാൽ ഖഷോഗി വധക്കേസ്: അഞ്ചുപേർക്ക് വധശിക്ഷ; മൂന്നുപേർക്ക് 24 വർഷത്തെ ജയിൽവാസം; സൽമാൻ രാജകുമാരന്റെ അടുത്ത അനുയായി സൗദ് അൽ ഖാത്താനി അടക്കം രണ്ടുപേരെ വെറുതെ വിട്ടു; വാഷിങ്ടൺ പോസ്റ്റ് ലേഖകൻ ഖഷോഗി കൊല്ലപ്പെട്ടത് കഴിഞ്ഞ വർഷം തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വച്ച്; സൗദിയിൽ നിന്നെത്തിയ കൊലയാളി സംഘം അരുംകൊല നടത്തിയത് ഖഷോഗി വിവാഹമോചന സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയപ്പോൾ

ജമാൽ ഖഷോഗി വധക്കേസ്: അഞ്ചുപേർക്ക് വധശിക്ഷ; മൂന്നുപേർക്ക് 24 വർഷത്തെ ജയിൽവാസം; സൽമാൻ രാജകുമാരന്റെ അടുത്ത അനുയായി സൗദ് അൽ ഖാത്താനി അടക്കം രണ്ടുപേരെ വെറുതെ വിട്ടു; വാഷിങ്ടൺ പോസ്റ്റ് ലേഖകൻ ഖഷോഗി കൊല്ലപ്പെട്ടത് കഴിഞ്ഞ വർഷം തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വച്ച്; സൗദിയിൽ നിന്നെത്തിയ കൊലയാളി സംഘം അരുംകൊല നടത്തിയത് ഖഷോഗി വിവാഹമോചന സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയപ്പോൾ

മറുനാടൻ ഡെസ്‌ക്‌

റിയാദ്: വാഷിങ്ടൺ പോസ്റ്റ് കറസ്‌പോണ്ടന്റ് ജമാൽ ഖഷോഗിയെ വധിച്ച കേസിൽ അഞ്ചുപേർക്ക് വധശിക്ഷ. മറ്റുമൂന്നുപേർക്ക് 24 വർഷത്തെ ജയിൽ വാസവും വിധിച്ചു. രണ്ടുപേരെ വെറുതെ വിട്ടു. മാധ്യമപ്രവർത്തകനായ ഖഷോഗി 2018 ലാണ് കൊല്ലപ്പെട്ടത്. മൃതദേഹം പിന്നീടെന്തുചെയ്തുവെന്നോ എവിടെ മറവുചെയ്തുവെന്നോ ഉൾപ്പെടെ, ഒരുപിടി ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം കിട്ടാനുണ്ട്. സൗദി അറേബ്യ ഒരുവശത്തും സഖ്യകക്ഷിയായ അമേരിക്ക ഉൾപ്പെടെ മറ്റുരാജ്യങ്ങൾ മറുവശത്തുമായി നിന്ന സംഭവമായിരുന്നു ഖഷോഗിയുടെ തിരോധാനം.

ആരാണ് ജമാൽ ഖഷോഗി?

സൗദി അറേബ്യയിലെ ഏറ്റവും പ്രശസ്തനായ മാധ്യമപ്രവർത്തകനായിരുന്നു ജമാൽ ഖഷോഗി. സോവിയറ്റ് യൂണിയന്റെ അഫ്ഗാനിസ്ഥാൻ അധിനിവേശവും ഉസാമ ബിൻ ലാദന്റെ വളർച്ചയുമൊക്കെ ലോകത്തെ ആദ്യമറിയിച്ച പത്രപ്രവർത്തകൻ. സൗദിയിലെ വിവിധ മാധ്യമങ്ങൾക്കുവേണ്ടി പ്രവർത്തിച്ച അദ്ദേഹം കൊട്ടാരവുമായി ഏറ്റവും അടുപ്പം പുലർത്തിയിരുന്ന മാധ്യമപ്രവർത്തകനുമായിരുന്നു. ദശാബ്ദങ്ങളോളം തുടർന്ന അടുപ്പം പെട്ടെന്ന് ഇല്ലാതാവുകയായിരുന്നു. കിരീടാവകാശിയായി മുഹമ്മദ് ബിൻ സൽമാൻ വന്നതോടെയാണ് ഖഷോഗി സൗദി രാജകുടുംബത്തിന് അനഭിമതനായത്.

ഇതോടെ, സൗദി വിട്ട ഖഷോഗി അമേരിക്കയിൽ അഭയം തേടി. ഒരുവർഷമായി അവിടെ കഴിയുന്ന കാലയളവിൽ വാഷിങ്ടൺ പോസ്റ്റിൽ മാസത്തിലൊരു പംക്തി അദ്ദേഹം എഴുതിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ വിമർശിക്കുന്നതായിരുന്നു ഈ ലേഖനങ്ങളിലേറെയും. സൗദിയിൽ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ അഴിമതി വിരുദ്ധ പോരാട്ടത്തെയും അദ്ദേഹം വിമർശിച്ചു. വിമതരെയല്ല, സ്വതന്ത്രമായി ചിന്തിക്കുന്ന മനസ്സുള്ളവരെയാണ് എംബിഎസ് അകത്താക്കിയതെന്നായിരുന്നു ഖഷോഗിയുടെ വിമർശനം.

എന്തിനാണ് ഖഷോഗി തുർക്കിയിൽ വന്നത്

അമേരിക്കയിൽവെച്ച് പരിചയപ്പെട്ട ഹാത്തിസ് സെൻഗിസിനെ വിവാഹം ചെയ്ത് തുർക്കിയിൽ സ്ഥിരതാമസമാക്കണമെന്നായിരുന്നു ഖഷോഗിയുടെ മോഹം. എന്നാൽ, ബഹുഭാര്യാത്വത്തിന് വിലക്കുള്ള തുർക്കിയിൽ, ഹാത്തിസിനെ വിവാഹം ചെയ്യുന്നതിന് ഖഷോഗിക്ക് ആദ്യഭാര്യയെ വിവാഹമോചനം ചെയ്തതിന്റെ രേഖകൾ ഹാജരാക്കേണ്ടിയിരുന്നു. ഇത് സംഘടിപ്പിക്കുന്നതിനായാണ് സെപ്റ്റംബർ 28-ന് അദ്ദേഹം കോൺസുലേറ്റിലെത്തിയത്. നാലുദിവസം കഴിഞ്ഞ് വരാനായിരുന്നു മറുപടി.

താൻ നിയമപരമായി വിവാഹമോചനം നേടിയതാണെന്ന സർട്ടിഫിക്കറ്റിനുവേണ്ടി ഒക്ടോബർ രണ്ടിന് അദ്ദേഹം വീണ്ടുമെത്തി. ഹാത്തിസിനെ എംബസിക്ക് പുറത്തുനിർത്തിയശേഷം ഉച്ചയോടെ അകത്തേക്കുപോയ അദ്ദേഹം പിന്നീട് മടങ്ങിവന്നില്ല. വൈകുന്നേരമായിട്ടും ഖഷോഗിയെ കാണാത്തതിനെത്തുടർന്നാണ് ഹാത്തിസ് പൊലീസിൽ വിവരമറിയിക്കുന്നത്. തുർക്കിയിലെ എംബസിയിൽവെച്ച് തനിക്കെന്തെങ്കിലും സംഭവിക്കുമെന്ന് ഖഷോഗി കരുതിയിരുന്നില്ലെന്ന് പിന്നീട് വാഷിങ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ഹാത്തിസ് പറഞ്ഞു.

ഒക്ടോബർ രണ്ടിന് തുർക്കിയിലെ ഇസ്താംബുളിലുള്ള സൗദി എംബസിയിൽ ചോദ്യം ചെയ്യലിനിടെയുണ്ടായ കൈയാങ്കളിക്കിടെ ഖഷോഗി കൊല്ലപ്പെട്ടുവെന്ന് സൗദി അറ്റോണി ജനറൽ വാർത്താക്കുറിപ്പിൽ സമ്മതിച്ചിരുന്നു.

എന്താണ് കൊലപാതകത്തിൽ സൗദി ഭരണകൂടത്തിന്റെ പങ്ക്?

ഖഷോഗിയുടെ തിരോധാനവുമായി ബന്ധമില്ലെന്നായിരുന്നു തുടക്കം മുതൽക്കേ സൗദിയുടെ നിലപാട്. എന്നാൽ, രണ്ടാഴ്ചയ്ക്കുശേഷം അവർക്ക് ഖഷോഗി കൊല്ലപ്പെട്ടുവെന്നും അത് എംബസിക്കുള്ളിൽവച്ചാണെന്നും സ്ഥിരീകരിക്കേണ്ടിവന്നു. ഖഷോഗിയെ തിരിച്ചുകൊണ്ടുവരുന്നതിനായുള്ള ചർച്ചകൾക്കെത്തിയ സംഘവുമായുള്ള കൈയാങ്കളിയിൽ അദ്ദേഹം മരിച്ചുവെന്നാണ് സ്ഥിരീകരണം.

സൗദിയിൽനിന്നെത്തിയത് 15 അംഗ കൊലയാളി സംഘമാണെന്നാണ് മറ്റു രാജ്യങ്ങൾ ആരോപിച്ചിരുന്നത്. ഒക്ടോബർ രണ്ടിന് രാവിലെ രണ്ട് പ്രത്യേക വിമാനങ്ങളിലായി എത്തിയ സംഘം കൃത്യം നടപ്പാക്കിയശേഷം വൈകിട്ട് മടങ്ങുകയും ചെയ്തു. സംഭവവവുമായി ബന്ധപ്പെട്ട് 18 പേരെ സൗദി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ മുഹമ്മദ് ബിൻ സൽമാന്റെ വിശ്വസ്തരായ അനുചരന്മാരുമുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഫസ്റ്റ് ലെഫ്റ്റനന്റ് ധാർ ഘലീബ് ധാർ അൽ ഹർബി, സെർജന്റ് മേജർ വാലീദ് അബ്ദുള്ള അൽ ഷിഹ്റി, അബ്ദുൾ അസീസ് മുഹമ്മദ് മൂസ അൽ ഹാസാവി, മേജർ ജനറൽ മാഹിർ അബ്ദുൾ അസീസ് മുഹമ്മദ് മുത്രിബാ് എന്നിവരാണവർ.

തുർക്കി എന്തുകൊണ്ടാണ് അറസ്റ്റിന് മുതിരാത്തത്

ഖഷോഗിയുടെ കൊലപാതകം നടന്നത് സൗദി എംബസ്സിക്കുള്ളിൽവച്ചാണെന്നതാണ് തുർക്കിയെ ഇക്കാര്യത്തിൽ നിസ്സഹായരാക്കുന്നത്. ഖഷോഗിയെ കാണാതായ ദിവസം മുതൽ തുർക്കി ഇത് ആസൂത്രിത കൊലപാതകമാണെന്ന് ആരോപിച്ചിരുന്നു. ഖഷോദിയെ കൊലയാളിസംഘം പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം വെട്ടിനുറുക്കിയെന്നുമായിരുന്നു തുർക്കിയുടെ ആരോപണം. ഇത് സ്ഥിരീകരിക്കുന്ന വീഡിയോ, ഓഡിയോ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും തുർക്കി അവകാശപ്പെട്ടു. എന്നാൽ, ആ തെളിവുകൾ അവർ പുറത്തുവിട്ടിട്ടില്ല.

എംബസ്സിക്കുള്ളിൽവെച്ച് കൊലപാതകം നടത്തരുതെന്ന് കോൺസുൽ ജനറൽ മുഹമ്മദ് അൽ ഒത്തെയ്ബി ആവശ്യപ്പെട്ടതായി ഓഡിയോ ക്ലിപ്പിലുണ്ടെന്ന് തുർക്കിയിലെ യെനി സഫാക് പത്രം റിപ്പോർട്ട് ചെയ്തിരുന്നു. നിങ്ങളെന്നെയും കുഴപ്പത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞതായാണ് ്ക്ലിപ്പിലുള്ളത്. എന്നാൽ, സൗദിയിൽ തിരിച്ചെത്തുമ്പോൾ ജീവനോടെയിരിക്കണമെങ്കിൽ മിണ്ടാതെയിരിക്കാൻ സംഘത്തിലുള്ള ഒരാൾ കോൺസുൽ ജനറലിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

സംഭവദിവസം കോൺസുലേറ്റിലെ തുർക്കിക്കാരായ ജീവനക്കാരോട് അവധിയെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ തെളിവുകൾ പൂർണമായും ഇല്ലാതാക്കുവാനും സംഘത്തിനായി. എന്നാൽ, കഴിഞ്ഞദിവസം ഇവിടെ തുർക്കി പൊലീസ് ഒമ്പത് മണിക്കൂറോളം തിരച്ചിൽ നടത്തുകയും എംബസ്സിക്കുള്ളിൽ പുതിയ പെയിന്റ് അടിച്ചതായി കണ്ടെത്തുകയും ചെയ്തു. പൊലീസെത്തിയ ദിവസം കോൺസുൽ ജനറൽ റിയാദിലേക്ക് പോയതും സംശയം വർധിപ്പിക്കുന്നു.

അമേരിക്കയുടെ നിലപാട്

ഖഷോഗിയെ കാണാതായതുമുതൽ ശക്തമായി പ്രതികരിച്ചുവന്ന അമേരിക്ക കൊലപാതകം സൗദി സ്ഥിരീകരിച്ചതോടെ മലക്കം മറിയുകയാണുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP