Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സ്വപ്‌നം യാഥാർത്ഥ്യമായപ്പോൾ പരിക്ക് സൈന്യത്തിൽ നിന്നും പുറത്താക്കി; പൊലീസിലും കസ്റ്റംസിലും ജോലി സ്വീകരിക്കാത്തത് യൂണിഫോമിലെ രീതികളോട് താൽപ്പര്യമില്ലാത്തതിനാൽ; കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ കീരീക്കാടനായത് എൻഫോഴ്‌സ്‌മെന്റിൽ സസ്‌പെൻഷനായി; നിയമ പോരാട്ടത്തിൽ 2010ൽ മധുര ഹൈവേകളെ വിറപ്പിച്ചപ്പോൾ ശത്രുക്കൾ കൂടി; സ്വയം വിരമിച്ചപ്പോൾ സിനിമയിലെ സുഹൃത്തുക്കലും കണ്ടില്ലെന്ന് നടിച്ചു; കിരീടത്തിലെ കീരിക്കാടനെ ജനറൽ ആശുപത്രിയിലെത്തിച്ചത് ലൈഫിലെ 'വില്ലന്മാർ'

സ്വപ്‌നം യാഥാർത്ഥ്യമായപ്പോൾ പരിക്ക് സൈന്യത്തിൽ നിന്നും പുറത്താക്കി; പൊലീസിലും കസ്റ്റംസിലും ജോലി സ്വീകരിക്കാത്തത് യൂണിഫോമിലെ രീതികളോട് താൽപ്പര്യമില്ലാത്തതിനാൽ; കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ കീരീക്കാടനായത് എൻഫോഴ്‌സ്‌മെന്റിൽ സസ്‌പെൻഷനായി; നിയമ പോരാട്ടത്തിൽ 2010ൽ മധുര ഹൈവേകളെ വിറപ്പിച്ചപ്പോൾ ശത്രുക്കൾ കൂടി; സ്വയം വിരമിച്ചപ്പോൾ സിനിമയിലെ സുഹൃത്തുക്കലും കണ്ടില്ലെന്ന് നടിച്ചു; കിരീടത്തിലെ കീരിക്കാടനെ ജനറൽ ആശുപത്രിയിലെത്തിച്ചത് ലൈഫിലെ 'വില്ലന്മാർ'

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടനാകാൻ മോഹിച്ചു സിനിമാലോകത്ത് എത്തിയതായിരുന്നില്ല മോഹൻരാജ്. ആകസ്മികമായി സംഭവിച്ചതായിരുന്നു. ചെന്നൈയിൽ ജോലി ചെയ്യുന്ന സമയത്ത് 'കഴുമലൈ കള്ളൻ', 'ആൺകളെ നമ്പാതെ' എന്നീ തമിഴ് ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. കിരീടത്തിലേക്ക് എത്തിയപ്പോൾ കീരിക്കാടൻ താരമായി. പക്ഷേ ഉണ്ടായിരുന്ന പണി കീരിക്കാടൻ നഷ്ടമായി. പിന്നീട് കിട്ടിയെങ്കിലും അത് അധികകാലം കൊണ്ടു പോകാനായില്ല. അങ്ങനെ കീരിക്കാടന് ദുരിത ജീവിതമായി. ഈ ആകുലതകളാണ് തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ താരത്തെ എത്തിച്ചത്. വെള്ളിത്തിരിയിലെ മിന്നും മുഖങ്ങൽ നക്ഷത്ര സംവിധാനങ്ങളുള്ള ആശുപത്രികളിൽ ചികിൽസ തേടുമ്പോൾ എക്കാലത്തേയും മികച്ച വില്ലന് ആശ്വാസം നൽകുന്നത് സർക്കാർ ആശുപത്രിയാണ്.

കിരീടമെന്ന സിനിമ പ്രശസ്ത നേടി നൽകിയെങ്കിലും കീരിക്കാടന് ജീവിതത്തിൽ പ്രശ്‌നങ്ങൾ മാത്രമായിരുന്നു ചിത്രം നൽകിയത്. അതും സമാനതകളില്ലാത്ത ജോലി പ്രശ്‌നങ്ങൾ. സംവിധായകൻ കലാധരനാണു കിരീടത്തിന്റെ സെറ്റിലേക്കു കൊണ്ടുപോകുന്നത്. കന്നടയിലെ പ്രശസ്തനായ നടനെയായിരുന്നു കീരിക്കാടൻ ജോസിന്റെ വേഷം ചെയ്യാൻ സംവിധായകൻ സിബി മലയിലും തിരക്കഥാകൃത്ത് ലോഹിതദാസും കണ്ടുവച്ചിരുന്നത്. എന്നാൽ പറഞ്ഞദിവസം നടന് എത്താൻ സാധിച്ചില്ല. ആറടി മൂന്നര ഇഞ്ച് ഉയരവും 101 കിലോ തൂക്കവുമുള്ള മോഹൻരാജിനെ കലാധരന്റെ മുറിയിൽവച്ചു സംവിധായകൻ കാണാനിടയായി. ഒറ്റമാത്രയിൽത്തന്നെ അദ്ദേഹം മുന്നിലിരിക്കുന്ന ആളിൽ കീരിക്കാടൻ ജോസിനെ കണ്ടു.

പിന്നീടു ലോഹിതദാസും മോഹൻരാജിനെ കാണാനെത്തി. ഹോട്ടലിലെ ലിഫ്റ്റിനടുത്തുവച്ചു ലോഹിതദാസ് ഒന്നേ നോക്കിയുള്ളൂവെന്നു മോഹൻരാജ് പറയുന്നു. ആ നോട്ടം മോഹൻരാജിനെ കീരിക്കാടൻ ജോസാക്കി. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴാണു കിരീടത്തിൽ അഭിനയിക്കുന്നത്. ചിത്രം വൻ ഹിറ്റായതോടെ മോഹൻരാജ് മലയാളത്തിലെ വില്ലന്മാരിൽ മുൻനിരയിലെത്തി. തെലുങ്കിലും തമിഴിലും രണ്ടു ജാപ്പനീസ് ചിത്രങ്ങളിലും അഭിനയിച്ചു. കേന്ദ്ര സർവീസിൽ ജോലി ചെയ്യുമ്പോൾ സിനിമാ അഭിനയത്തിന് സർക്കാരിൽനിന്ന് അനുവാദം വാങ്ങണം. അതൊന്നും ചെയ്യാതെയായിരുന്നു മോഹൻരാജ് സിനിമയിൽ അഭിനയിച്ചത്. മോഹൻരാജ് ഉയരങ്ങളിലേക്കു കയറിപ്പോകുന്നതുകണ്ട ചില മേലുദ്യോഗസ്ഥർക്കതു പിടിച്ചില്ല. അവരുടെ ഇടപെടൽകൊണ്ട് സസ്‌പെൻഷൻ പെട്ടെന്നുതന്നെ കിട്ടി.

അന്നു തുടങ്ങിയ നിയമപോരാട്ടം അവസാനിച്ചത് 20 വർഷത്തിനുശേഷമാണ്. 2010ൽ ആണു ജോലി തിരികെ ലഭിക്കുന്നത്. നഷ്ടപ്പെട്ട സർവീസ് തിരികെ ലഭിച്ചില്ല. കുറച്ചുകാലം ജോലി ചെയ്തപ്പോഴേ മടുപ്പുവന്നു. കാരണം, കൂടെയുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം തന്നെ. 2015ൽ ജോലിയിൽനിന്നു സ്വമേധയാ വിരമിച്ചു. സിനിമയിൽ സജീവമാകാമെന്ന തീരുമാനത്തിലായിരുന്നു ജോലി രാജിവച്ചത്. അപ്പോഴേക്കും മലയാള സിനിമയും ഏറെ മാറിയിരുന്നു. മലയാള സിനിമ ന്യൂജൻ ആയതോടെ വില്ലന്മാരുടെയൊക്കെ പണി പോയി. പലരും കോമഡി വേഷങ്ങളിലേക്കു കൂടുമാറിയപ്പോൾ മോഹൻരാജ് അഭിനയത്തിൽനിന്നു മാറിനിൽക്കുകയായിരുന്നു. ചിറകൊടിഞ്ഞ കിനാവുകൾ ആയിരുന്നു അവസാനമായി അഭിനയിച്ച ചിത്രം.

കിരീടത്തിലെ കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി എന്ന പാട്ടൊക്കെ പാടുന്ന ഡ്രൈവർ ജോസ് എന്ന കഥാപാത്രമായിരുന്നു ഈ സിനിമയിൽ. തിയേറ്ററില്ഡ എത്തിയ സിനിമയിൽ ഇതൊന്നും കണ്ടതുമില്ല. ഇതും നിരാശയായി. പട്ടാളത്തിലാകുമ്പോൾ കാൽമുട്ടിനേറ്റ പരുക്ക് വയസ്സായപ്പോൾ ഗുരുതരമായിരുന്നു. നടക്കാൻ വരെ പ്രയാസം അനുഭവപ്പെട്ടു. കുറച്ചുദിവസം കോട്ടയ്ക്കൽ ആയുർവേദ ആശുപത്രിയിൽ ചികിത്സ കൊണ്ടും പൂർണ്ണ മുക്തിയായില്ല. ഇതിനിടെ വില്ലനായി വെരിക്കോസ് വെയിനുമെത്തി. വൃക്ക രോഗത്തിന്റെ സൂചനകളും. ഇതോടെയാണ് തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ കീരിക്കാടൻ ചികിൽസ തേടി എത്തിയത്. ഒരു മാസം കഴിഞ്ഞാണ് ഇത് പോലും പുറം ലോകത്ത് എത്തിയത്.

കിരീടത്തിലെ സേതുവിന്റെ ജീവിതത്തെ ഒരു ചില്ലുകൊട്ടാരം പോലെ തകർത്തെറിഞ്ഞ വില്ലൻ. ലോഹതദാസ് സിബിമലയിൽ കൂട്ടുകെട്ടിൽ പിറന്ന കിരീടം എന്ന സിനിമയിൽ മോഹൻലാലിന്റെ നായകകഥാപാത്രമായ സേതുവിനൊപ്പം ഒരു വേള അതിനേക്കാൾ തലപ്പൊക്കമുള്ള കഥാപാത്രമായിരുന്നു കീരിക്കാടൻ ജോസ്. മോഹൻരാജ് എന്ന തന്റെ യഥാർത്ഥ പേരിലല്ലാതെ ആദ്യകഥാപാത്രത്തിന്റെ പേരിൽ തന്നെ പിന്നീട് അറിയപ്പെടാൻ തുടങ്ങിയ കരുത്തനായ അഭിനേതാവ്. തുടർന്ന് 20 വർഷങ്ങളോളം നാം ആ വില്ലന്റെ ശക്തമായ സാന്നിധ്യം വിവിധ ചിത്രങ്ങളിലൂടെ അനുഭവിക്കുകയായിരുന്നു. തന്റെ ഉഗ്രരൂപത്തിലൂടെയും ഘനഗാംഭീര്യം തുടിക്കുന്ന ശബ്ദത്തിലൂടെയും വെള്ളിത്തിരയെ വിറപ്പിച്ച ആ വില്ലൻ ഇന്ന് മധുര ഹൈവേകളിലെ തട്ടിപ്പുകാരുടെ പേടിസ്വപ്നമായും മാറി. 20 വർഷത്തിനിടെ തമിഴിലും തെലുങ്കിലും മലയാളത്തിലുമായി 180 ൽ അധികം സിനിമകളിൽ തിളങ്ങിയതിന് ശേഷമാണ് 2010ൽ മോഹൻരാജ് സർക്കാർ ജോലിയിലേക്ക് പുനപ്രവേശിച്ചത്. പക്ഷേ അതും ജീവിതത്തിന് പുതിയ പ്രതീക്ഷയൊന്നും നൽകിയില്ല.

പഠിക്കുന്ന കാലത്ത് സൈനികനാകാനായിരുന്നു കീരിക്കാടന്റെ ആഗ്രഹം. പട്ടാളത്തിൽ ചേർന്നെങ്കിലും ഒരു പരിക്കു പറ്റിയതിനാൽ സർവീസിൽ നിന്ന് വിടുകയായിരുന്നു. ഈ പരിക്കാണ് ഇപ്പോൾ വില്ലനാകുന്നത്. സൈന്യത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷം കീരിക്കാടന് എസ്ഐ സെലക്ഷൻ കിട്ടി. എന്നാൽ പൊലീസിന്റെ രീതികളോട് പൊരുത്തപ്പെടാനാവാത്തതിനാൽ പോയില്ല. അതിന് ശേഷമാണ് കസ്റ്റംസിൽ ടെസ്റ്റെഴുതി ജോലി കിട്ടിയത്. നാലുവർഷം മാത്രമെ ക്സ്റ്റംസിൽ തുടർന്നുള്ളൂ. ഐബിയും റെയിൽവേയും കീരിക്കാടനെ വിളിച്ചെങ്കിലും പോയില്ല. അവസാനം എൻഫോഴ്സ്മെൻരിൽ സേവനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു മോഹൻരാജ്. ഇതിനിടെയാണ് സിനിമയിൽ അവസരം കിട്ടുന്നത്. ഒട്ടും ആഗ്രഹമില്ലാതിരുന്നിട്ടു കൂടി വിധിയുടെ നിയോഗമെന്നോണം താൻ വെള്ളിത്തിരയിലെത്തുകയായിരുന്നുവെന്നാണ് മോഹൻരാജ് ഇതേ കുറിച്ച് പറഞ്ഞിരുന്നത്. തമിഴ്സിനിമയിലായിരുന്നു അരങ്ങേറ്റം. തുടർന്ന് കിരീടത്തിലെ വില്ലൻ വേഷം ലഭിച്ചു. സാധാരണ വില്ലന്റെ പതിവ് മാനറിസങ്ങളില്ലാതെ പച്ച മനുഷ്യനായാണ് താൻ കിരീടത്തിൽ അഭിനയിച്ചത്.

സിനിമയുടെ ചില രീതികളുമായി പൊരുത്തപ്പെട്ട് എൻഫോഴ്സ്മെന്റിലെ സ്ഥിരം ജോലി കളയാൻ താൽപര്യമില്ലാത്തതിനാലാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്. അപ്പോൾ അവിടേയും പാരകളെത്തി. ഇതോടെയാണ് സ്വയം വിരമിക്കൽ നേടിയത്. സിനിമയിലെത്തിയതുപോലെ താൻ യാദൃശ്ചികമായിരുന്നു വിവാഹവും. സുഹൃത്തുക്കളുടെ നിർബന്ധപ്രകാരമാണ് വിവാഹം നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP