Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൂപ്പർസ്റ്റാർ ഹരിയായി പൃഥ്വിരാജ് പൊളിച്ചപ്പോൾ കട്ട ഫാനായി സുരാജും കസറി; ഇത് പ്രേക്ഷകർക്കുള്ള പൃഥ്വിയുടെയും സുരാജിന്റെയും ക്രിസ്തുമസ് സമ്മാനം; ഉന്നം പിഴക്കാതെ ജൂനിയർ ലാലിന്റെ സംവിധാനം അത്യുജ്ജ്വലം; വൈകാരികതയും കോമഡിയും ഒരേ മൂഡിൽ ലഭിക്കുന്ന കഥാവഴിയും; ചിരിപ്പിക്കുമ്പോൾ തന്നെ കണ്ണു നനയിപ്പിക്കുന്ന പ്രകടനമായി കട്ടയ്ക്ക് തന്നെ ഇരുവരും; ഡ്രൈവിങ് ലൈസൻസ് റിവ്യു

സൂപ്പർസ്റ്റാർ ഹരിയായി പൃഥ്വിരാജ് പൊളിച്ചപ്പോൾ കട്ട ഫാനായി സുരാജും കസറി; ഇത് പ്രേക്ഷകർക്കുള്ള പൃഥ്വിയുടെയും സുരാജിന്റെയും ക്രിസ്തുമസ് സമ്മാനം; ഉന്നം പിഴക്കാതെ ജൂനിയർ ലാലിന്റെ സംവിധാനം അത്യുജ്ജ്വലം; വൈകാരികതയും കോമഡിയും ഒരേ മൂഡിൽ ലഭിക്കുന്ന കഥാവഴിയും; ചിരിപ്പിക്കുമ്പോൾ തന്നെ കണ്ണു നനയിപ്പിക്കുന്ന പ്രകടനമായി കട്ടയ്ക്ക് തന്നെ ഇരുവരും; ഡ്രൈവിങ് ലൈസൻസ് റിവ്യു

പി.എസ് സുവർണ

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും മത്സരിച്ച് അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് ഡ്രൈവിങ്ങ് ലൈസൻസ്. ചിത്രം വലിയ പ്രതീക്ഷകളോടെയാണ് തീയേറ്ററുകളിൽ എത്തിയത്. എന്തായാലും പ്രേക്ഷകരുടെ പ്രതീക്ഷകൾ ഒട്ടും തെറ്റിച്ചിട്ടില്ല ചിത്രം എന്ന് ആദ്യമേ പറയാം. ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു  അഡാർ സിനിമ.

സ്‌റ്റൈലിഷ് ലുക്കിലും പ്രേക്ഷകരെ കൈയടിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ഡയലോഗുകളാലും പൃഥ്വിരാജ് സിനിമയിൽ തകർത്ത് കേറിയപ്പോൾ സ്വാഭാവിക അഭിനയ മികവിലൂടെ സുരാജും കസറി. ഇരുവരുടെയും മത്സരിച്ചുള്ള അഭിനയം കൂടി ആയപ്പോൾ സിനിമ സൂപ്പർ... ലാൽ ജൂനിയർ സംവിധാനം ചെയ്തിരിക്കുന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് സച്ചിയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും, മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സൂപ്പർസ്റ്റാർ ഹരീന്ദ്രനും അദ്ദേഹത്തിന്റെ കട്ട ഫാനായ കുരുവിള എന്ന വെഹിക്കിൾ ഇൻസ്പെക്ടർക്കും ഇടയിൽ അവിചാരിതമായി ഉടലെടുക്കുന്ന ചില പ്രശ്നങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോവുന്നത്. താരത്തിനും ഫാനിനും ഇടയിൽ നടക്കുന്ന സംഭവവികാസങ്ങൾ വളരെ രസകരമായി തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. നല്ല തിരക്കഥയെ നന്നായി ഡയറക്ട് ചെയ്തിരിക്കുന്നു. സിനിമ തുടങ്ങി അവസാനിക്കുന്നത് വരെ ഒരു സ്ഥലത്ത് പോലും പ്രേക്ഷകന് ലാഗ് അനുഭവപ്പെടുന്നില്ല. അത്രയും എൻഗേജിങ്ങാണ് ചിത്രം. ചിത്രത്തിന്റെ ടെക്നിക്കൽ വശങ്ങളെല്ലാം തന്നെ പെർഫെക്ടാണ്.

സിനിമയിൽ എടുത്ത് പറയേണ്ട ഒരുപാട് വിഭാഗങ്ങളുണ്ട്. ആദ്യം നമുക്ക് അഭിനേതാക്കളിൽ നിന്ന് തന്നെ തുടങ്ങാം. സൂപ്പർസ്റ്റാറായി എത്തിയ പൃഥ്വിരാജിന്റെ അഭിനയം അടിപൊളി എന്ന് വേണം പറയാൻ. വളരെ സ്‌റ്റൈലിഷ് ലുക്കിലെത്തിയ താരത്തിന്റെ ഡയലോഗുകൾ തിയേറ്ററിനുള്ളിൽ കൈയടി നിറച്ചു.ആദ്യ ഷോട്ട് മുതൽ സിനിമ കഴിയുന്നത് വരെ താരത്തിൽ നിന്ന് കണ്ണെടുക്കാനെ തോന്നില്ല. സുരാജ് വെഞ്ഞാറമൂടിലേക്ക് വരുകയാണെങ്കിൽ അദ്ദേഹത്തിന്റെ അഭിനയചാരുതയെക്കുറിച്ച് പറയേണ്ടതില്ലല്ലോ, മുമ്പും പല കഥാപാത്രങ്ങളിലൂടെയും നമ്മളെയെല്ലാം വിസ്മയിപ്പിച്ച പകർന്നാട്ടമായിരുന്നു സുരാജിന്റേത് .

ആ വിശ്വാസം ഈ ചിത്രത്തിലും കാത്തുസൂക്ഷിക്കാൻ താരത്തെ കൊണ്ട് സാധിച്ചിട്ടുണ്ട്. അസാമാന്യ അഭിനയമാണ് സിനിമയിൽ സുരാജ് കാഴ്‌ച്ചവെച്ചത്. വെഹിക്കിൾ ഇൻസ്പെക്ടറായ കുരുവിളയായി ജീവിക്കുകയായിരുന്നു സുരാജ്. ഇമോഷണൽ ആയ രംഗങ്ങളെ അതിന്റെ തന്മയത്വത്തോടെ കൈകാര്യം ചെയ്യാൻ താരത്തെ കൊണ്ട് സാധിച്ചു. ഇവർക്ക് പുറമേ മിയ ജോർജ്, സുരേഷ് കൃഷ്ണ, ദീപ്തി സതി, മാസ്റ്റർ ആദിഷ് പ്രവീൺ, സലീം കുമാർ, സൈജു കുറുപ്പ്, വിജയരാഘവൻ, മേജർ രവി, ഇടവേള ബാബു, നന്ദു, ലാലു അലക്സ്, അരുൺ, തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.

ദീപ്തി സതിയും, മിയയുമാണ് ചിത്രത്തിലെ നായികമാർ. ചിത്രത്തിൽ കുറച്ച് ഭാഗങ്ങളിൽ മാത്രമേ ദീപ്തിയുള്ളു. എന്നാൽ സിനിമയിൽ ഉടനീളം മിയയുടെ കഥാപാത്രം നിറഞ്ഞ് നിൽക്കുന്നു. ചിത്രത്തിൽ വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് മിയയുടേത്. വളരെ റിയലിസ്റ്റിക്കായിട്ടുള്ള അഭിനയമാണ് മിയ ചിത്രത്തിൽ കാഴ്‌ച്ചവെച്ചിരിക്കുന്നത്. ഒരു സാധാരണ കുടുംബിനിയുടെ സ്വഭാവത്തിൽ ഉണ്ടായേക്കാവുന്ന എല്ലാ എലമെന്റുകളും സിനിമയിൽ ത്രൂ ഔട്ടായി മിയയിലൂടെ പ്രേക്ഷകന് കാണാം.

ഏറെക്കുറെ ഹ്യൂമറസായിട്ടുള്ള കഥാപാത്രം പ്രേക്ഷകനിൽ ചിരിപടർത്തുന്നുണ്ട്. ഇനി എടുത്ത് പറയേണ്ടത് സൈജു കുറുപ്പ് അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ചാണ്. മറ്റാരെക്കാളും പ്രേക്ഷകനെ കൂടുതൽ ചിരിപ്പിച്ചത് സൈജുന്റെ കഥാപാത്രമാണ്. താരത്തിന്റെ ചില ഡയലോഗുകൾ തിയേറ്ററിൽ കൈയടിയും നേടി. കോമഡി പറഞ്ഞ് ഫലിപ്പിക്കാൻ ഒരു പ്രത്യേക കഴിവാണല്ലോ താരത്തിന്. അതുകൊണ്ട് തന്നെ ഇപ്പോൾ ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളുടെയും അവിഭാജ്യ ഘടകമാണ് സൈജു കുറുപ്പ്. ചിത്രത്തിൽ ചുരുക്കം ചില സീനുകളിൽ മാത്രം വന്നുപോയ സലീം കുമാറും പ്രേക്ഷകനെ നന്നായി ചിരിപ്പിച്ചു.

ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയ സുരേഷ് കൃഷ്ണയുടെ അഭിനയത്തെ കുറിച്ച് ഒന്നും പറയാനില്ല. സൂപ്പർ.. താരം ചിത്രത്തിൽ തകർത്ത് അഭിനയിച്ചു. ഹ്യൂമർ ടച്ചുള്ള കഥാപാത്രമായിരുന്നു താരത്തിന്റേത്. ആ കഥാപാത്രത്തെ ഒട്ടും മോശമാക്കതെ പ്രേക്ഷകനിലേക്ക് എത്തിച്ചു. അതിനപ്പുറം വളരെ നന്നായി പ്രേക്ഷകനെ ചിരിപ്പിച്ചു. ഇവർക്കെല്ലാം പുറമേ മാസ്റ്റർ ആദിഷും വളരെ നന്നായി തന്നെ തന്റെ കഥാപാത്രത്തെ പ്രേക്ഷകനിലേക്ക് എത്തിച്ചു. സിനിമയിൽ ഒരു ത്രൂ ഔട്ട് റോളിൽ എത്തിയ നന്ദുവിന്റെ അഭിനയവും എടുത്ത് പറയേണ്ട ഒന്നാണ്. ലാലു അലക്സ്, അരുൺ, വിജയരാഘവൻ, മേജർ രവി, തുടങ്ങിയവരും തങ്ങളുടെ വേഷങ്ങൾ നന്നായി കൈകാര്യം ചെയ്തു.

ചിത്രത്തിന്റെ ടെക്നിക്കൽ വശങ്ങളിലേക്ക് നോക്കുകയാണെങ്കിൽ എടുത്ത് പറയാവുന്ന പോരായ്മകളൊന്നും തന്നെ ഇല്ല. ചിത്രത്തിന്റെ കഥയും സംവിധാനവും മികച്ച് നിൽക്കുന്നു. ലാൽ ജൂനിയറിന്റെ കരിയറിലെ ഒരു മികച്ച ചിത്രമാകും ഡ്രൈവിങ്ങ് ലൈസൻസ്. ക്യാമറയും എഡിറ്റിങ്ങും പെർഫെക്ട്. വിഎഫ്എക്സും നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്തിരിക്കുന്നു. ചിത്രത്തിന്റെ ഗാനങ്ങൾ കഥാസന്ദർഭങ്ങളോട് ചേർന്ന് നിൽക്കുന്നു.

യക്സൻ ഗാരി പെരേരിയയും നേഹ എസ് നായരും ചേർന്നാണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. രംഗങ്ങൾക്ക് മികച്ച ഫീൽ നൽകാൻ പശ്ചാത്തല സംഗീതത്തിന് സാധിച്ചിട്ടുണ്ട്.എന്തായാലും ക്രിസമസ് റിലീസായി എത്തിയ ചിത്രം പ്രേക്ഷകനെ നിരാശപ്പെടുത്തില്ല. ചിരിപ്പിച്ചും, കണ്ണു നനയിപ്പിച്ചും, കൈയടിപ്പിച്ചും ആവേശം കൊള്ളിച്ചും പ്രേക്ഷകനെ കൈയിലെടുക്കുന്ന ചിത്രം ഒരു പക്കാ എന്റെർടെയിനറാണ്. ഈ പൃഥ്വിരാജ് സുരാജ് ചിത്രം കൈയിലെ കാശ് മുടക്കി ധൈര്യമായി തന്നെ തിയേറ്ററിൽ പോയി കാണാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP