Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണിപ്പൂരിൽ ആദ്യമായി വിസ കിട്ടിയത് ബിജെപി ജനറൽ സെക്രട്ടറി രാം മാധവിന്; ഏഴു ദിവസത്തേക്ക് രാം മാധവിന് മണിപ്പൂർ സന്ദർശിക്കാം; തൊഴിൽ ചെയ്യാനോ ബിസിനസ് നടത്താനോ സ്ഥലം വാങ്ങാനോ പാടില്ല; 19-ാം തീയതി അതിർത്തി വിട്ടില്ലെങ്കിൽ രാം മാധവിനെ മണിപ്പൂർ പൊലീസ് പിടിച്ചു പുറത്താക്കും, അല്ലെങ്കിൽ ജയിലിലിടും; അസമിന് വേണ്ടതും ഇതു തന്നെ; അമിട്ട് തുറന്നു വിട്ട മറ്റൊരു ഭൂതം: ഐൽപി ! ഇന്ത്യക്കുള്ളിലെ വിസ: എന്താണ് ഇന്നർ ലൈൻ പെർമിറ്റ്? സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറിപ്പ്

മണിപ്പൂരിൽ ആദ്യമായി വിസ കിട്ടിയത് ബിജെപി ജനറൽ സെക്രട്ടറി രാം മാധവിന്; ഏഴു ദിവസത്തേക്ക് രാം മാധവിന് മണിപ്പൂർ സന്ദർശിക്കാം; തൊഴിൽ ചെയ്യാനോ ബിസിനസ് നടത്താനോ സ്ഥലം വാങ്ങാനോ പാടില്ല; 19-ാം തീയതി അതിർത്തി വിട്ടില്ലെങ്കിൽ രാം മാധവിനെ മണിപ്പൂർ പൊലീസ് പിടിച്ചു പുറത്താക്കും, അല്ലെങ്കിൽ ജയിലിലിടും; അസമിന് വേണ്ടതും ഇതു തന്നെ; അമിട്ട് തുറന്നു വിട്ട മറ്റൊരു ഭൂതം: ഐൽപി ! ഇന്ത്യക്കുള്ളിലെ വിസ: എന്താണ് ഇന്നർ ലൈൻ പെർമിറ്റ്? സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറിപ്പ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: #ആരും #വായിക്കാതെ #പോകരുതേ--- അമിട്ട് തുറന്നു വിട്ട മറ്റൊരു ഭൂതം: ഐൽപി ! ഇന്ത്യക്കുള്ളിലെ വിസ ശ്രദ്ധിച്ച് വായിക്കുക..- ഇത്തരത്തിലൊരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാണ്. മലയാളത്തിൽ എഴുതിയ കുറിപ്പ് നിരവധി പേരാണ് ഷെയർ ചെയ്യുന്നത്.

അമിട്ട് തുറന്നു വിട്ട മറ്റൊരു ഭൂതം: ഐൽപി !
ഇന്ത്യക്കുള്ളിലെ വിസ

ഈ ബഹളങ്ങൾക്കിടയിൽ മറ്റൊന്നു കൂടെ സംഭവിച്ചു, പൗരത്വ ബിൽ അവതരിപ്പിക്കുന്നതിന്റെ രണ്ടു ദിവസം മുമ്പ് അമിത് ഷാ മണിപ്പൂരിലെ നേതാക്കളെ കണ്ടു, മണിപ്പൂരിൽ സമരം ഒന്നും ഉണ്ടാക്കരുതെന്ന് അഭ്യർത്ഥിച്ചു. പകരം അവർ ഒരു ഡിമാൻഡ് വെച്ചു-പൗരത്വം കിട്ടാൻ പോകുന്ന ബംഗാളി ഹിന്ദുക്കൾ മണിപ്പൂരിൽ വരാൻ പാടില്ല, അതിനു വേണ്ടി മണിപ്പൂരിൽ ഐ.എൽ.പി നടപ്പാക്കണം.

അമിത് ഷാ അനുസരിച്ചു. അതിനു വേണ്ട ബില്ല് കഴിഞ്ഞ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചു, പതിവുപോലെ അർധരാത്രി രാഷ്ട്രപതി ബില്ലിൽ ഒപ്പുവെയ്ക്കുകയും ചെയ്തു. സന്തോഷ സൂചകമായി ചൊവ്വാഴ്ച മണിപ്പൂരിൽ ഓഫീസുകൾക്കും വിദ്യാലയങ്ങൾക്കും അവധിയും കൊടുത്തു.

തീർന്നില്ല, ബില്ല് അവതരണത്തിനുശേഷം ത്രിപുരയിൽ പ്രക്ഷോഭം തുടങ്ങിയതിനെത്തുടർന്ന് ത്രിപുരയിലെ നേതാക്കളെ അമിത് ഷാ ഡൽഹിയിലേക്ക് വിളിപ്പിച്ചു. അവർക്കും അതേ ഡിമാൻഡ്- ഐ.എൽ.പി വേണം. കൊടുക്കാമെന്ന് അമിത് ഷാ പറഞ്ഞു, അവർ സമരം പിൻവലിച്ചു, തിരിച്ചുപോയി.

ഇന്നലെ മേഘാലയ നേതാക്കളും അമിത് ഷായെ സന്ദർശിച്ചു. നിയമസഭയിൽ പ്രമേയവും പാസാക്കി. ആവശ്യം അതുതന്നെ-ഐ.എൽ.പി വേണം.

അസമിൽ ഇപ്പോൾ നടക്കുന്ന പ്രക്ഷോഭത്തിന്റെ തീയണഞ്ഞാലും കനലണങ്ങില്ല, ഐ.എൽ.പി അവർക്കും കൊടുക്കുന്നതു വരെ. കശ്മീരിനെ പോലെ പത്താൾക്ക് ഒരു പട്ടാളക്കാരനെ വെച്ച് അസമിൽ ഭരണം നടത്താൻ അമിത് ഷാ തയ്യാറായാലും പട്ടാളം തയ്യാറാവില്ല. പതിനായിരക്കണക്കിനു പട്ടാളക്കാർ ജീവൻ കൊടുത്താണു വടക്കു കിഴക്ക് ഇപ്പോൾ കാണുന്ന സമാധാനം ഉണ്ടായത്. ഐ.എൽ.പി അസമിനും കിട്ടും.

മാജിക്കുകാരൻ പോക്കറ്റിൽ നിന്ന് പക്ഷിയെ എടുക്കുന്ന പോലെ അമിത് ഷാ വേണ്ടവർക്കെല്ലാം എടുത്തു കൊടുക്കുന്ന ഐ.എൽ.പി എന്ന സാധനം എന്താണെന്നു മനസ്സിലാക്കി വെക്കുന്നതു നല്ലതായിരിക്കും. വരും വർഷങ്ങളിൽ ഒരുപാടു പരാമർശിക്കപ്പെടാൻ പോകുന്ന മൂന്നക്ഷര-സംഗ്രഹങ്ങളിൽ ആദ്യത്തേതായിരിക്കും അത്, ഒരുപക്ഷെ സി.എ.ബിക്കും എൻ.ആർ.സിക്കും മുകളിൽ.

നമുക്കു മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ, വിസയാണ് ഐ.എൽ.പി, അഥവാ ഇന്നർ ലൈൻ പെർമിറ്റ്. ഉദാഹരണത്തിനു നമുക്ക് ദുബായിൽ പോകണമെന്നു വെയ്ക്കുക. നമ്മളോ നമ്മൾക്കു വേണ്ടി മറ്റാരെങ്കിലുമോ വിസക്ക് അപേക്ഷിക്കണം. എന്തിനാണു പോകുന്നതെന്നും എത്ര ദിവസം തങ്ങുമെന്നും കൂടെ ആരൊക്കെയുണ്ടെന്നും താമസിക്കാൻ പോകുന്നത് ഏതു ഹോട്ടലിലാണെന്നും മറ്റും വിശദമാക്കണം. ദുബായ് സർക്കാർ അപേക്ഷ പരിഗണിച്ച് ഒന്നുകിൽ വിസ തരും, അല്ലെങ്കിൽ തരാതിരിക്കും.

ഇതേ പരിപാടിയാണ് ഐ.എൽ.പി. മണിപ്പൂരിലേക്കു പോകണമെങ്കിൽ വേറേതു സംസ്ഥാനത്തുള്ള ഇന്ത്യക്കാരനും ഇപ്പറഞ്ഞതൊക്കെ ചെയ്യണം. മണിപ്പൂർ സർക്കാരിന്റെ ആഭ്യന്തര വകുപ്പിനാണ് അപേക്ഷ കൊടുക്കേണ്ടത്. മണിപ്പൂരിൽ ഐ.എൽ.പി നടപ്പായതിനു ശേഷം ആദ്യമായി വിസ കിട്ടിയത് ബിജെപി ജനറൽ സെക്രട്ടറി രാം മാധവിനാണ്. അദ്ദേഹം അഭിമാനത്തോടെ അത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മാസം 13 മുതൽ 19 വരെ ഏഴു ദിവസത്തേക്ക് രാം മാധവിന് മണിപ്പൂർ സന്ദർശിക്കാം. തൊഴിൽ ചെയ്യാനോ ബിസിനസ് നടത്താനോ പാടില്ല, സ്ഥലം വാങ്ങാനും പാടില്ല. 19-ാം തീയതി അതിർത്തി വിട്ടില്ലെങ്കിൽ രാം മാധവിനെ മണിപ്പൂർ പൊലീസ് പിടിച്ചു പുറത്താക്കും, അല്ലെങ്കിൽ ജയിലിലിടും.

അരുണാചൽ പ്രദേശ്, മിസോറം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ 1873 മുതൽ ഐ.എൽ.പി നിലവിലുണ്ട്. അന്നാട്ടിലെ സമ്പത്ത് മറ്റു സംസ്ഥാനക്കാർ കൊള്ള ചെയ്തു കൊണ്ടുപോവുന്നതു തടയാൻ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമമാണ്. സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം അതെടുത്തു കളയാൻ പട്ടേൽ ശ്രമിച്ചതാണ്, നടന്നില്ല. ശ്യാമപ്രസാദ് മുഖർജിയുടെ നേതൃത്വത്തിൽ അന്നത്തെ ആർ.എസ്.എസുകാർ ഐ.എൽ.പി ലംഘിച്ച് ജാഥ നയിച്ച് അറസ്റ്റ് വരിച്ചിട്ടുണ്ട്. കശ്മീരിലെ 370 വകുപ്പിനോടൊപ്പം ഇതും കൂടി എടുത്തു കളയണമെന്നായിരുന്നു അവരുടെ ആവശ്യം.

370-ാം വകുപ്പ് ഐ.എൽ.പിയുടെ അത്ര കേമമല്ല. 370-ാം വകുപ്പ് നിലവിലുള്ളപ്പോൾ നമുക്ക് കശ്മീരിൽ പോകാൻ പെർമിറ്റ് വേണ്ടിയിരുന്നില്ല. എത്ര ദിവസം വേണമെങ്കിലും താമസിക്കാമായിരുന്നു. ജോലിയും ചെയ്യാം. പക്ഷേ, സ്ഥലം വാങ്ങാൻ പറ്റില്ല. ഐ.എൽ.പിയുള്ള സംസ്ഥാനങ്ങളിൽ പെർമിറ്റ് ഇല്ലാതെ കയറാൻ പോലും പറ്റില്ല. കയറാൻ ശ്രമിച്ചാൽ അതിർത്തിയിൽ അവരുടെ പൊലീസ് തടയും.

സത്യത്തിൽ ഒരു സംസ്ഥാനത്തിന് ഐ.എൽ.പി പദവി കൊടുക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളോടു കൂടെ ചോദിക്കേണ്ടതാണ്. മണിപ്പൂരിന് ഐ.എൽ.പി കൊടുക്കുമ്പോൾ എന്തിനാണു മലയാളിയോടും തമിഴനോടും ചോദിക്കുന്നത് എന്നാണു ചോദ്യമെങ്കിൽ, അതിൽ അനീതിയുടെ അംശമുണ്ട് എന്നതാണ് ഉത്തരം. ഇനി മുതൽ ഒരു മലയാളിക്കോ തമിഴനോ മണിപ്പൂരിൽ ജോലി ചെയ്യാനോ സ്ഥലം വാങ്ങാനോ കഴിയില്ല, പക്ഷെ മണിപ്പൂരുകാർക്ക് കേരളത്തിലോ തമിഴ്‌നാട്ടിലോ ജോലി ചെയ്യാനും സ്ഥലം വാങ്ങാനുമൊക്കെ കഴിയും.

പ്രായോഗികമായി ഇന്ത്യയുടെ അതിർത്തികൾ മുഴുവൻ വിദേശികൾക്ക് തുറന്നുകൊടുക്കുന്ന പൗരത്വനിയമം വരുമ്പോൾ ഇന്ത്യയുടെ വടക്കു കിഴക്ക് മുഴുവൻ കത്തുമെന്ന് അമിത് ഷാക്ക് അറിയാം. താന്താങ്ങളുടെ സംസ്ഥാനങ്ങളിൽ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പിണറായി ഉൾപ്പടെ പല മുഖ്യമന്ത്രിമാരും പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ പൗരത്വം ലഭിച്ച ഒരു ബംഗ്ലാദേശിയെ സംസ്ഥാനത്തിന്റെ അതിർത്തിയിൽ തടയാൻ ഒരു മുഖ്യമന്ത്രിക്കും കഴിയില്ല, കാരണം അതു ഭരണഘടന ഉറപ്പുനൽകുന്ന സഞ്ചാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. ഐ.എൽ.പി പദവി സംസ്ഥാനത്തിന് ഉണ്ടെങ്കിൽ മാത്രമേ സംസ്ഥാന അതിർത്തികളിൽ പൊലീസിനെ വിന്യസിക്കാൻ കഴിയൂ.

കൂടുതൽ സംസ്ഥാനങ്ങൾ പലപ്പോഴായി ഐ.എൽ.പി അവകാശം ചോദിച്ചിട്ടുണ്ട്. കേന്ദ്രം ഒരിക്കലും വഴങ്ങിയിരുന്നില്ല. പണ്ടോറയുടെ പെട്ടിയാണ്, അതു തുറക്കരുത് എന്ന് മുമ്പു ഭരിച്ച ബോധമുള്ളവർക്കൊക്കെ ബോധ്യമുണ്ടായിരുന്നു. 1873-നു ശേഷം അമിത് ഷായാണു പണ്ടാര പെട്ടി ആദ്യമായി തുറക്കുന്നത്- കഴിഞ്ഞയാഴ്ച.

സാമ്പത്തിക മാന്ദ്യമുണ്ടാകുമ്പോൾ, തൊഴിലവസരങ്ങൾ കുറയുമ്പോൾ, നാട്ടുകാരുടെ ഇടയിൽ പടരുന്ന ഒരു പൊതുവികാരമാണ് അന്യദേശ തൊഴിലാളി വിരോധം. നമ്മുടെ നാട്ടുകാർക്ക് കിട്ടേണ്ട തൊഴിൽ അന്യ നാട്ടുകാർ തട്ടിയെടുക്കുന്നുവെന്നും നമ്മുടെ സമ്പത്തു മുഴുവൻ പുറത്തേക്ക് കടത്തുന്നുവെന്നുമുള്ള പ്രചാരണം പെട്ടെന്ന് പടരും. സാമ്പത്തിക ഉന്നമനം ഉണ്ടാക്കാൻ കഴിവില്ലാത്ത രാഷ്ട്രീയക്കാർ രഹസ്യമായും പരസ്യമായും ഇതു പ്രചരിപ്പിക്കുകയും ചെയ്യും. മെക്സിക്കോക്കാർക്കെതിരെ പ്രചാരണം നടത്തിയാണ് ട്രംപ് പ്രസിഡന്റായത്, പോളണ്ടുകാർക്കും മറ്റുമെതിരെ വിദ്വേഷ പ്രചാരണം നടത്തിയാണ് ബോറിസ് ജോൺസൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായത്.

ഇന്ത്യയിൽ എല്ലാ സംസ്ഥാനത്തും ഇത്തരം പ്രചാരണങ്ങളുണ്ട്, അതിനനുസരിച്ചുള്ള നടപടികളും ഉണ്ടാവാറുണ്ട്. പണ്ട് ശിവസേന, അസം ഗണ പരിഷദ് (എ.ജി.പി) തുടങ്ങിയ പാർട്ടികൾ ഗുണ്ടാ രീതിയിൽ മറ്റു സംസ്ഥാനക്കാരെ തെരുവിലിട്ട് തല്ലുന്നതും അവരുടെ സ്ഥാപനങ്ങൾ കത്തിക്കുന്നതുമൊക്കെയായിരുന്നു രീതി. ഇപ്പൊ ആ രീതി മാറി നിയമ നിർമ്മാണത്തിലേക്കു തിരിഞ്ഞിട്ടുണ്ട്. ഉദാഹരണമായി, ഈയടുത്ത് ആന്ധ്രയിൽ സ്വകര്യമേഖലയിലെ ജോലികളിൽ 75 ശതമാനം ആന്ധ്രക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്, രാജസ്ഥാനിൽ 80 ശതമാനവും. മഹാരാഷ്ട്രയിൽ ഇതേപോലെ സംവരണം കൊണ്ടുവരുമെന്ന് ശിവസേന പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിൽ പാർട്ടി ഭേദമൊന്നുമില്ല, ഗോവയിലെയും കർണാടകയിലെയും സർക്കാരുകൾ സമാനമായ നിയമങ്ങൾ കൊണ്ടുവരാനുള്ള പരിപാടിയിലാണ്. ഇതൊക്കെ ഇന്ത്യയിൽ എവിടെയും ജോലിയെടുക്കാനുള്ള പൗരന്മാരുടെ അവകാശത്തിനു നേരെയുള്ള ആക്രമണം എന്ന നിലയിൽ കോടതികൾ തടയേണ്ടതാണ്. പക്ഷെ, ഭാഗംവെച്ച തറവാട്ടിലെ കാരണവരുടെ റോൾ ആണിപ്പോൾ കോടതികൾക്ക്, ഒന്നും പറയാതെ ഉമ്മറത്തു കസേരയിട്ടിരിപ്പാണ്, പറഞ്ഞാലും മക്കളും മരുമക്കളും കേൾക്കില്ല, പിന്നെ പറഞ്ഞിട്ടെന്താണ്.

ഈ നിയമങ്ങൾക്കൊക്കെ ഒരു പരിമിതിയുണ്ട്, ഫോർമൽ സെക്ടർ, അഥവാ വലിയ ഫാക്ടറികൾ, അല്ലെങ്കിൽ വൻ കെട്ടിടങ്ങളുടെ നിർമ്മാണ സ്ഥലത്തൊക്കെയേ ഈ നിയമങ്ങൾ നടപ്പാക്കാനാവൂ. ചെറുകിട ഹോട്ടലുകൾ, ചെറിയ നിർമ്മാണസ്ഥലങ്ങൾ, പ്ലമ്പിങ്, പെയിന്റിങ് ജോലികൾ ഒക്കെ ചെയ്യുന്ന അന്യ നിർമ്മാണ തൊഴിലാളികളെ തടയാൻ ഇത്തരം നിയമങ്ങൾക്കു കഴിയില്ല, അതിന് ഐ.എൽ.പി വേണം. സ്വാതന്ത്ര്യത്തിന് ശേഷം അങ്ങനെ ഒരു സൗകര്യം ഇതുവരെ ഒരു സംസ്ഥാനത്തിനും നൽകിയില്ലാത്തതു കൊണ്ട് ആരും ചോദിച്ചിരുന്നില്ല. ആ കാലമാണ് കഴിഞ്ഞയാഴ്ച കഴിഞ്ഞത്.

ഇനി ഓരോരോ സംസ്ഥാനങ്ങളായി ഐ.എൽ.പി ചോദിക്കും. അതതു സംസ്ഥാനത്തിലെ അന്നന്നത്തെ രാഷ്ട്രീയ സ്ഥിതിയനുസരിച്ചു കേന്ദ്ര സർക്കാർ ഐ.എൽ.പി കൊടുക്കുകയും ചെയ്യും. പിഞ്ഞാണക്കടയിൽ കയറിയ കാളയെപ്പോലെയാണ് അമിത് ഷാ, മൂക്കിനു മുമ്പിൽ കാണുന്ന പിഞ്ഞാണം മാത്രമാണു ലക്ഷ്യം.

ഇനിയിപ്പോൾ കേന്ദ്രം ഐ.എൽ.പി കൊടുത്തില്ല എന്നു വെയ്ക്കുക. ജഗന്മോഹനെയും ഉദ്ധവ് താക്കറെയും യെദിയൂരപ്പയും പോലെയുള്ള മുഖ്യമന്ത്രിമാരിൽ നിന്നു വലിയ ദീർഘദൃഷ്ടിയൊന്നും പ്രതീക്ഷിക്കേണ്ട. നാട്ടുകാരെ സന്തോഷിപ്പിക്കാൻ 21 ദിവസത്തിനകം കുറ്റാരോപിതരെ തൂക്കി കൊല്ലണമെന്ന് നിയമം പാസാക്കിയ വികടന്മാരാണ്. അവർ സ്വന്തമായി ഐ.എൽ.പി പ്രഖ്യാപിക്കും. അതിർത്തിയിൽ പൊലീസ് ചെക്ക് പോസ്റ്റ് സ്ഥാപിക്കുകയും ചെയ്യും. ഇടപെടേണ്ട
കോടതികളുടെ കാര്യം നേരത്തെ പറഞ്ഞല്ലോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP