Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ക്ഷമ മാത്രമല്ല ഞങ്ങൾക്ക് ജിഹാദും അറിയാം, ഹുദൈബിയ സന്ധി മാത്രം അല്ല ബദർ ഉഹ്ദ് യുദ്ധങ്ങളും ഞങ്ങൾക്കറിയാം, ഇൻഷാ അല്ലാഹ് ഇൻക്വിലാബ്'; ജാമിയാ മിലിയയിൽ നിന്ന് ഉയരുന്ന ചില മുദ്രാവാക്യങ്ങൾ ആരെയും പേടിപ്പെടുത്തുന്നവ; പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങളിൽ നാം മതഗ്രന്ഥങ്ങളാണോ, ഭരണഘടനയാണോ ഉയർത്തിപ്പിടിക്കേണ്ടത്? ഇന്ന് തെരുവിൽ ഡൗൺ ഡൗൺ ഫാസിസം വിളിച്ച പാർട്ടിക്കാരാണ് ജോസഫ് മാഷിന്റെ കൈവെട്ടിയതെന്ന് മറക്കരുത്

'ക്ഷമ മാത്രമല്ല ഞങ്ങൾക്ക് ജിഹാദും അറിയാം, ഹുദൈബിയ സന്ധി മാത്രം അല്ല ബദർ ഉഹ്ദ് യുദ്ധങ്ങളും ഞങ്ങൾക്കറിയാം, ഇൻഷാ അല്ലാഹ് ഇൻക്വിലാബ്'; ജാമിയാ മിലിയയിൽ നിന്ന് ഉയരുന്ന ചില മുദ്രാവാക്യങ്ങൾ ആരെയും പേടിപ്പെടുത്തുന്നവ; പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങളിൽ നാം മതഗ്രന്ഥങ്ങളാണോ, ഭരണഘടനയാണോ ഉയർത്തിപ്പിടിക്കേണ്ടത്? ഇന്ന് തെരുവിൽ ഡൗൺ ഡൗൺ ഫാസിസം വിളിച്ച പാർട്ടിക്കാരാണ് ജോസഫ് മാഷിന്റെ കൈവെട്ടിയതെന്ന് മറക്കരുത്

എം റിജു

ബംഗ്ലാദേശ് കുടിയേറ്റക്കാരെ കുറിച്ച് നാം വലിയ ചർച്ചകൾ നടത്തുന്ന ഇക്കാലത്ത് അതേ രാജ്യത്ത് നിന്ന് അഭയം ചോദിച്ചുവന്ന ഒരു എഴുത്തുകാരിക്കുണ്ടായ അനുഭവം നാം മറന്നുപോകരുത്. ഒരു നോവലിൽ ഇസ്ലാമിനെ വിമർശിച്ചുപോയി എന്ന ഒറ്റക്കുറ്റത്തിന്, ലോകമാകെ ഓടിക്കപ്പെട്ട വനിതയാണ് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീൻ. മതമൗലിക വാദികൾ വധഭീഷണി മുഴക്കിയപ്പോൾ, ജീവൻ രക്ഷിക്കുന്നതിനു വേണ്ടി അവർ ജന്മനാടായ ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത് ഇന്ത്യയിൽ അഭയം പ്രാപിച്ചപ്പോൾ, സഹായിക്കാൻ മാനവികതയുടെ പ്രവാചകന്മാർ ആരും ഉണ്ടായിരുന്നില്ല. അവർ ബംഗാളിൽ താമസിച്ച വേളയിൽ മുസ്ലിം മതമൗലിക വാദികൾ കനത്ത പ്രതിഷേധം ഉയർത്തിയതിനാൽ അവർക്ക്, അവിടെ താമസിക്കാൻ സാധിച്ചില്ല. ഹൈദരാബാദിൽ, അവർ ഒരു മീറ്റിങ്ങിൽ സംബന്ധിച്ചു കൊണ്ടിരിക്കുമ്പോൾ മത ഭ്രാന്തന്മാർ, സ്റ്റേജിലേക്ക് കയറി അവരെ കരണത്തടിച്ചു. നമ്മുടെ പൊലീസ് നോക്കിനിന്നു. ഇന്ത്യയിലെങ്ങും താമസിക്കാൻ അനുവദിച്ചില്ല.

ഇപ്പോൾ, പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം ചെയ്യുന്ന മുസ്ലിം സംഘടനകളും മനുഷ്യാവകാശക്കാരും, ബുദ്ധിജീവികളും, സാംസ്‌കാരിക നേതാക്കളും രാഷ്ട്രീയക്കാരുമൊന്നും, അന്ന് ഭരണഘടനയെക്കുറിച്ചും ആർട്ടിക്കിൾ 14 നെക്കുറിച്ചും ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. നോക്കുക... നമ്മുടെ ആവശ്യംപോലെ കാലാകാലം പൊടിതട്ടിയെടുക്കാനുള്ളതണോ, സമത്വം എന്ന ആശയവും ഭരണഘടനയും ആർട്ടിക്കിൾ 14 എന്നിവയൊക്കെ. പൗരത്വഭേദഗതി ബില്ലിന്റെ പേരിൽ ഇന്നുയരുന്ന പ്രക്ഷോഭങ്ങൾ കാണുമ്പോൾ തസ്ലീമയെ സ്മരിക്കാതെ വയ്യ. തീർച്ചയായും മാനവികതയും മനുഷ്യത്വത്തിലും വിശ്വസിക്കുന്നവർക്ക് പ്രകടമായ വിവേചനം കണ്ടെത്താൻ കഴിയുന്നത് തന്നെയാണ് കാബ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന സിറ്റിസൺഷിപ്പ് അമെന്റ്മെന്റ് ബിൽ.

കഴിഞ്ഞ 14 വർഷത്തിൽ 11 വർഷം രാജ്യത്ത് ഉണ്ടായിരിക്കുക, അതിൽ തന്നെ കഴിഞ്ഞ 12 മാസം സ്ഥിരതാമസം ഉണ്ടായിരിക്കുക എന്നതാണ് 1956 മുതലുള്ള പൗരത്വം സംബന്ധിച്ച ഇന്ത്യൻനിയമം. അതിൽ നാച്ചുറലൈസേഷന് 11 വർഷം എന്നത് 5 വർഷമായി (2014 ഡിസംബർ 31 വരെയുള്ളവർ) കുറച്ചു എന്നതാണ് ഭേദഗതി ബില്ല് കൊണ്ടുവരുന്ന പ്രധാന മാറ്റം. കുടിയേറ്റക്കാരെ പൗരർ ആക്കാനുള്ള മാനദണ്ഡങ്ങളാണ് മറ്റൊന്ന്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മതപീഡനം സഹിക്കാനാവാതെ 2014 ഡിസമ്പർ 31 ന് മുമ്പ് ഇന്ത്യയിൽ അഭയം തേടുകയും മതിയായ രേഖകൾ ഇല്ലാത്തതിനാൽ അഭയാർത്ഥികളായി കഴിയുകയും ചെയ്യുന്നവർക്ക് പൗരത്വം നൽകും എന്നാണ് പുതിയ നിയമം പറയുന്നത്. പക്ഷെ അത്തരം അഭയാർത്ഥികൾ മുസ്ലിം-ഇതര മതവിഭാഗങ്ങളിൽ പെട്ടവരായിരിക്കണം എന്നാണ് നിബന്ധന.

മേൽപ്പറഞ്ഞ മുസ്ലിംരാജ്യങ്ങളിൽ നിന്നും രക്ഷനേടുന്നവർ മുസ്ലിങ്ങൾ ആകാൻ സാധ്യമല്ലെന്ന വാദമാണ് സർക്കാർ ഉന്നയിക്കുന്നത്. ആഭ്യന്തരപീഡനങ്ങളും സ്പർദ്ധകളും കാര്യമായിതന്നെ നിലനിൽക്കുന്ന മതമാണ് ഇസ്ലാം. മുസ്ലിങ്ങൾ തന്നെ മുസ്ലിങ്ങളെ കൊന്നുതള്ളുന്ന വർത്തമാനകാല സാഹചര്യത്തിൽ ഇസ്ലാം കൊണ്ട് മുറിവേൽക്കുന്ന മുസ്ലിങ്ങളുടെ എണ്ണവും കുറവല്ലെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ മേൽ സൂചിപ്പിച്ച മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം അഭയാർത്ഥികളെ ഇന്ത്യയിൽ പൗരത്വത്തിനായി പരിഗണിക്കില്ല എന്ന വാദം വിവേചനപരം തന്നെയാണ്. ഈ വിവേചനത്തെ ജനാധിപത്യമാർഗങ്ങളിലൂടെ ചോദ്യം ചെയ്യുകയാണ് നാം വേണ്ടത്. കോടതിയടക്കമുള്ള സംവിധാനങ്ങൾ ഇതിനായി പ്രയോജനപ്പെടുത്താം. സമാധാനപരമായ പ്രതിഷേധങ്ങളും ആവാം. പക്ഷേ ഇപ്പോൾ നടക്കുന്നതോ?

മുഴുവൻ മുസ്ലീങ്ങളെയും ഈ രാജ്യത്തുനിന്ന് പുറത്താക്കാനുള്ള നീക്കമാണെന്നാണ് ഒരു പ്രചാരണം. അതിനായി പ്രത്യേക ജയിലുകൾ വരെ ഒരുങ്ങുന്നുവെന്ന് വാട്സാപ്പിൽ കുപ്രചാരണം നടക്കുന്നു. ഈ ഭീതി പ്രചരിപ്പിക്കുന്നതിൽ ഇസ്ലാമിക മതമൗലികവാദികളും, ഇരവാദികളായ ഇടതുപക്ഷ സാഹിത്യകാരന്മാരും മാത്രമല്ല, നിഷ്‌ക്കളങ്കരായ മതേതര വിശ്വാസികൾ പോലുമുണ്ട്. എന്താണ് കാര്യമെന്ന് അറിയാതെ കാളപെറ്റെന്ന് കേട്ടാൽ കയർ എടുക്കുകയാണ് പലരും ചെയ്യുന്നത്. ലോകത്ത് ഒരിടത്തും ഇല്ലാത്ത രീതിയിൽ ന്യൂനപക്ഷ അവകാശങ്ങളും തൊഴിൽ-വിദ്യാഭ്യാസ സംവരണവും, ഗ്രാൻഡുകളും, നൽകുന്ന ഒരു രാജ്യമാണ് ഇന്ത്യ. നമ്മുടെ ഭരണഘടന ഉള്ളിടത്തോളം കാലം ഇവിടെ ആരും രണ്ടാം തരം പൗരന്മാർ അല്ല. ഇത് മനസ്സിലാക്കാതെ 'ഇൻഷാ അല്ലാഹ് ഇൻക്വിലാബ് എന്ന് വിളിച്ച് ജാമിയ മിലിയ സർവകലാശാലയിലൊക്കെ കുട്ടികൾ തെരുവിൽ ഇറങ്ങുമ്പോൾ അത് ഞെട്ടിപ്പിക്കുന്നതാണ്. അവർ ഉയർത്തിയ മുദ്രാവാക്യങ്ങളും ഭീതി ജനകമാണ്. രണ്ടാംതരം പൗരന്മാരാണെന്ന് പറഞ്ഞുപരത്തി കുട്ടികളിൽ പോലും തീവ്രവാദത്തിന്റെ വിത്ത് എറിയാനെ ഈ സമരം ഉപകരിക്കു. മതഗ്രന്ഥങ്ങൾ ഉയർത്തിപ്പിടിച്ച സമരത്തിനാണോ, അതോ ഭരണഘടന ഉയർത്തിപ്പിടിച്ചുള്ള സമരത്തിനാണോ, മതേതര വാദികൾ പിന്തുണ കൊടുക്കേണ്ടത്.- ഈ ചോദ്യം ഇപ്പോൾ ഉയർത്തിയില്ലെങ്കിൽ പിന്നെ എപ്പോഴാണ് ചോദിക്കുക?

ജാമിയക്കാർ വിളിച്ച മുദ്രാവാക്യങ്ങൾ നോക്കുക

പൗരത്വ പ്രശ്നത്തെ 'മുസ്ലിങ്ങളുടെ' പ്രശ്നമാക്കി ചുരുക്കുന്നത് ശരിക്കും ഒരു സുഡാപ്പി കെണിയാണ്. ചുരുക്കാൻ ഒരുകൂട്ടം ശ്രമിച്ചു, ജാമിയയിലെ കുട്ടികൾ ആ കെണിയിൽ വീണു. അവർ മുഴക്കിയ ചില മുദ്രാവാക്യങ്ങൾ നോക്കുക.

'Do you think we only have the history of hudaibiyya?!
If you forget, we will remind you ablut 'Badr', 'Uhd', and 'Karbala'
Do you think we only know to talk about 'Swabr'?!
Then you are mistaken!
You should learn about our 'Jihad'.'

'At this very moment, honestly, i don't care whether this bill is against Gandhi's India, or a threat to secularism or WHATEVER. All i see is that crores of Muslims in India are facing genocide. There is no other way to look at it.'

ഞങ്ങൾക്ക് ഹുദൈബിയ സന്ധി മാത്രം അല്ല, ബദർ ഉഹ്ദ് കൊള്ളകളും (യുദ്ധം..!) അറിയാം എന്നാണ് അവർ പറയുന്നത്. 'കർബലയും' അറിയാം അത്രേ, പിന്നെ 'ക്ഷമ' മാത്രമല്ല - അവർക്ക് 'ജിഹാദും' അറിയാമത്രേ. എത്ര ഭീകരമായ മുദ്രാവാക്യങ്ങൾ എന്നോർക്കുക.
ഇത് മതേതരത്വം അപകടപ്പെടുന്നതിനു എതിരെ ഉള്ള മുന്നേറ്റമാണ് ആണ് എന്ന് അവർക്ക് തിരുത്തി പറഞ്ഞു കൊടുക്കാൻ ഈ നാട്ടിലെ ഇടതുപക്ഷംപോലും തയ്യാറാക്കുന്നില്ല.

ഇതുസംബന്ധിച്ച് മാധ്യമ പ്രവർത്തകൻ പി ടി മുഹമ്മദ് സാദിഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് നോക്കുക.

'ഇൻഷാ അല്ലാഹ് ഇൻക്വിലാബ്' എന്ന പുതിയൊരു മുദ്രാവാക്യം ഉയർന്നു കേൾക്കുന്നുണ്ട്. പോരാടാനുള്ള വീര്യത്തിന്റെ ഉറവിടം അല്ലാഹുവിലുള്ള വിശ്വാസമാണെന്നാണ് പറയുന്നത്. ഇസ്ലാമിക ചരിത്രത്തിലെ യുദ്ധകഥകൾ ഓർമിപ്പിച്ചു കൊണ്ടാണ് അവർ പ്രസംഗിക്കുന്നത്. പൗരത്വ നിയമത്തിനും എൻ.ആർ.സിക്കുമെതിരായ പ്രതിഷേധം ഇസ്ലാമും കുഫ്റും തമ്മിലുള്ള യുദ്ധമാക്കിയാണ് അവർ അവതരിപ്പിക്കുന്നത്. ഇത് അപകടമാണ്. ഫാസിസത്തിന്റെ ഭീകരത മനസ്സിലാക്കാതെയല്ല ഇക്കളി. കൃത്യമായ രാഷ്ട്രീയ അജണ്ടകളുള്ള മതമൗലികവാദികളാണ് ഈ നാടകത്തിന് പിന്നിൽ. മതേതര ശക്തികൾ ആ കളി തിരിച്ചറിഞ്ഞുവെന്നതാണ് ആശ്വാസം. ഇടതു പക്ഷവും കോൺഗ്രസ് മുന്നണിയും മേലേതട്ടിലും കക്ഷിരാഷ്ട്രീയത്തിന് അതീതമായി വിദ്യാർത്ഥികൾ താഴേ തട്ടിലും ഒന്നിച്ചു നിൽക്കുമ്പോഴാണ് ഈ ഇൻ ഷാ അല്ലാഹ് ഇൻക്വിലാബുകാരുടെ രംഗപ്രവേശം. ഖുർആൻ ഉയർത്തിപ്പിടിച്ചല്ല ഈ സമരം നയിക്കേണ്ടത്. ഇന്ത്യൻ ഭരണഘടനയായിരിക്കണം പടവാൾ'- സാദിഖ് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ മുസ്ലീമിനെ ഈ ബില്ലിന്റെ അടിസ്ഥാനത്തിൽ നാടുകടത്താൻ കഴിയുമോ?

ഈ ലേഖകന്റെ സുഹൃത്തായ ഒരു മാധ്യമ പ്രവർത്തകൻ പറഞ്ഞതാണ്. 'അയാളുടെ ഉമ്മ രേഖകൾ ഒക്കെ ശരിയാക്കിവെച്ച് ഏത് നിമിഷവും പൊലീസ് വരുമെന്ന് കാത്തിരിക്കയാണ്. -നോക്കുക, എത്ര വലിയ ഭീതിയാണ്, വിദ്യാഭ്യാസത്തിലും സാമൂഹിക- സാമ്പത്തിക മേഖലയിലും ഏറെ മുന്നിൽ നിൽക്കുന്ന കേരളത്തിൽ പോലും പൗരത്വബിൽ ഭേദഗതി ഉയർത്തി വിട്ടിരിക്കുന്നത്. എഴുത്തുകാരി സാറാജോസഫിന്റെയും എം മുകന്ദന്റെയുമൊക്കെ പ്രസംഗവും പ്രസ്താവനയും നോക്കുക. ഈ രാജ്യത്ത് മുസലീങ്ങൾ രണ്ടാം തരം പൗരന്മാരാണെന്നും ഘട്ടംഘട്ടമായി മുസ്ലീങ്ങളെ അതിർത്തികടത്തുമൊന്നൊക്കെയാണ് ഇവർ പറയുന്നത്. സംഘടിത വോട്ട് ബാങ്ക് ആയതിനാൽ പത്തുവോട്ട് കൂടുതൽ കിട്ടുമെന്ന് കരുതി, കേരളത്തിലെ ഇടതുനേതാക്കളും ഈ രീതിയിൽ തള്ളുന്നുണ്ട്. പക്ഷേ വസ്തുതയെന്താണ്? നിലവിലെ പൗരത്വ രജിസ്റ്റർ അസമിന് മാത്രമാണ് ബാധകം.

രാജ്യവ്യാപകമായി നടപ്പാക്കണമെന്ന് അമിത്ഷായുടെ പ്രസതാവനയല്ലാതെ നടപടികൾ തുടങ്ങിയിട്ടില്ല. ഇനി നടപടി തുടങ്ങിയാൻ തന്നെ പത്തിരുപത് വർഷം കൊണ്ടാണ് പുർത്തിയാക്കാൻ കഴിയുക. അതിന് നിങ്ങൾ ഇപ്പോഴേ തിരിച്ചറിയൽ കാർഡും തലക്കടിയിൽവെച്ച് ഉറങ്ങേണ്ട കാര്യമില്ല. പിന്നെ മോദിയും അമിത്ഷായും പെട്ടന്ന്
ഉണ്ടാക്കിയതല്ല അസമിലെ നിയമം. രക്തരൂക്ഷിതമായ മണ്ണിന്റെ മക്കൾ കലാപത്തെ തുടർന്ന് 85ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി മുൻകൈയെടുത്ത് തുടങ്ങിയ കരാർ ആണിത്. ഇപ്പോഴും പൗരത്വബില്ലിനെ എതിർത്തല്ല, ഒരു കുടിയേറ്റക്കാരനും ഇവിടെ വേണ്ട എന്ന നിലപാടിലാണ് അവിടെ സമരം നടക്കുന്നത്.

ഇനി കുടിയേറ്റക്കാർക്ക് ബാധകമായ ഒരു നിയമം മൂലം എങ്ങനെയാണ് ഇന്ത്യൻ പൗരന്മാർ നാടുവിടേണ്ടിവരിക. ഇരുപതോളം രേഖകൾ പൗരത്വത്തിനായി ഉപയോഗിക്കാം. ഇതിൽ ഒന്നും ഹിന്ദുവിനും മുസ്ലീമിനും വിവേചനം ഇല്ല. ഇനി ഇതിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് കോടതിയെ സമീപിക്കാവുന്നതുമാണ്.ഇന്ത്യൻ ഭരണഘടനയെന്ന ഒരു സാധനം ഇതിനെല്ലാം മേലെയാണ്.ഭരണഘടനയുടെ കോർ എന്നത് ഭേദഗതിചെയ്യാൻ കഴിയാത്തതാണ്. അതായത് മോദിയും അമിത്ഷായും ആഞ്ഞുപിടിച്ചാലും ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാൻ കഴിയില്ല.

മാത്രമല്ല ഇന്ത്യയിൽ നിലനിൽക്കുന്നപോലെ ന്യൂനപക്ഷ അവകാശങ്ങൾ മറ്റ് ഏത് രാജ്യത്താണ് ലഭിക്കുന്നത്. ഭൂരിപക്ഷത്തിന് ലഭിക്കുന്ന തുല്യ അവകാശങ്ങൾക്ക് പുറമേ ന്യൂനപക്ഷ പദവി മൂലം മറ്റ് ആനുകൂല്യങ്ങളുമുണ്ട്. മത നിയമങ്ങൾക്കനുസൃതമായി പൊതു നിയമങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാനുള്ള അവകാശം, എതിരെ ഉണ്ടാകുന്ന സുപ്രീം കോടതി ഉത്തരവുകളെപ്പോലും അട്ടിമറിക്കാൻ മൽസരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ. ഇത്രയും സ്വാതന്ത്ര്യം ഈ രാജ്യത്ത് അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾ ഇസ്ലാമിക രാജ്യങ്ങളിൽ മതപരമായ വിവേചനം അനുഭവിക്കുന്ന കുടിയേറ്റക്കാർക്ക് ഇളവ് അനുവദിക്കുന്നതിനെ എന്തിന് എതിർക്കണം എന്ന് ചോദിക്കുന്നവർ എത്രയോ ഉണ്ട്. പക്ഷേ വിശാലമായ മാനവികത വെച്ച് നമുക്ക് അത് ചോദിക്കാൻ ആവില്ല.

മാത്രമല്ല ഇന്ത്യൻ ഭരണഘടനയെന്ന ഒരു സാധനം ഇതിനെല്ലാം മേലെയാണ്. പൗരത്വഭേദഗതി ഭരണഘടനയുടെ സമത്വം എന്ന ആശയത്തെ ചോദ്യം ചെയ്‌തോയെന്ന് അറിയാൻ നിയമയുദ്ധങ്ങൾ ഇനി നടക്കാൻ ഇരിക്കുന്നതേയുള്ളൂ. ഇന്ത്യൻ ഭരണഘടനയുടെ കോർ എന്നത് ഭേദഗതിചെയ്യാൻ കഴിയാത്തതാണ്. അതായത് മോദിയും അമിത്ഷായും ആഞ്ഞുപിടിച്ചാലും ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാൻ കഴിയില്ല.

മുസ്ലീങ്ങളെ നാടുകടത്തണം എന്നതൊക്കെ സംഘപരിവാറിന്റെ നടക്കാത്ത സ്വപ്നമായി മാത്രമേ അവശേഷിക്കൂ. ഇങ്ങനെ പറഞ്ഞ് ആത്മവിശ്വാസം കൊടുത്ത്, കാബിലെ വിവേചനത്തിനെതിരെ നിയമപരമായും ആശയപരമായി നേരിടുകയാണ് വേണ്ടത്. അല്ലാതെ മുസ്ലീങ്ങളെ ചകിതരാക്കി, ഉടൻ നാടുകടത്തുമെന്ന ഭീതിയുണ്ടാക്കി പത്തുവോട്ട് തട്ടുകയാണോ വേണ്ടത്. പത്തുവോട്ട് കിട്ടുക കേരളത്തിൽ മാത്രമാണ്. മറ്റിടത്തെല്ലാം ബിജെപി ആഗ്രഹിക്കുന്ന അജണ്ട തന്നെയാണ്. എക്കാലവും ബിജെപി വിരുദ്ധപാർട്ടികൾ ന്യുനപക്ഷ പ്രീണനത്തിന്റെ വക്താക്കൾ ആണെന്ന് അവർക്ക് ഇതുമൂലം വ്യക്തമായി പറയാൻ കഴിയുന്നു.

ബിജെപി ലക്ഷ്യമിടുന്നതും ഇതുതന്നെയാണ്

എന്താണ് നര്രേന്ദമോദി എന്ന നേതാവിന്റെ എല്ലാ ഉയർച്ചക്കും കാരണമെന്ന ചോദ്യത്തിന് എഴുത്തുകാരി അരുദ്ധതി റോയ് പറഞ്ഞത്, ഗുജറാത്ത് കലാപം എന്നാണ്. മോദി കൊണ്ടുവന്ന വികസനം ഒന്നുമല്ല, സംഘപരിവാർ അണികൾക്കിടയിൽ അദ്ദേഹത്തെ
ഹീറോയാക്കിയത്. മറിച്ച് മുസ്ലീങ്ങൾക്ക് പണി കൊടുക്കാൻ കഴിയുന്ന ഏക നേതാവ് എന്ന രീതിയിലാണ്. ഇത് പല പരിവാർ നേതാക്കളും പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. വൽസൻ തില്ലങ്കേരിയൊക്കെ മോദിയെ നരകാസുര നിഗ്രഹം നടത്തിയ ഭഗവാനായാണ് ഉപമിക്കുന്നത്. രാമനും കൃഷ്ണനും പതിനായിരക്കണക്കിന് അസുര ജന്മങ്ങളെ കൊന്നൊടുക്കിയപോല മോദിയും. ഗുജറാത്ത് കലാപക്കാലത്ത് ഹിന്ദുക്കൾക്ക് തിരിച്ചടിക്കാൻ പൊലീസിന് രണ്ടു ദിവസം നിഷ്‌ക്രിയമായിരിക്കാൻ വാക്കാൽ നിർദ്ദേശിച്ചതാണ് മോദിയുടെ ജീവിതത്തിൽ നിർണ്ണായകമായത്. അതായത് ഗുജറാത്തിൽ ഗർഭിണിയുടെ വയറുകീറി കുഞ്ഞിനെ ശൂലംകുത്തിയെടുത്തത് അടക്കമുള്ള ഹീനതകൾക്ക് മോദി ചൂട്ടുപിടിച്ചതോടെ അദ്ദേഹത്തിന്റെ ജനപ്രീതി കുതിച്ച് ഉയരുകയാണ്! ഇനി യുപിയിൽ ബിജെപി അധികാരം പിടിച്ചത് എങ്ങനെയാണെന്ന് നോക്കുക. വികസനം പറഞ്ഞുകൊണ്ടാണണോ. മുസാഫർനഗർ കലാപത്തിനുശേഷം ബിജെപിക്ക് അനുകൂലമായി അവിടെ കൺസോളിഡേഷൻ ഉണ്ടാവുകയാണ് ചെയ്തത്. ഓരോ കലാപം ഉണ്ടാകുമ്പോഴും ബിജെപിക്ക് വോട്ടുകുറയുകയല്ല കൂടുകയാണെന്ന് ചുരുക്കം.

സാധാരണ കലാപവും അക്രമവും ഉണ്ടായാൽ അതിൽ കക്ഷികളായ പാർട്ടികൾക്കും അധികാരത്തിൽ ഇരിക്കുന്നവർക്കും എതിരെയല്ലേ ജനരോഷം ഉയരേണ്ടത്. പക്ഷേ ഇന്ത്യയിൽ അതുണ്ടാവില്ല. അതാണ് ഗ്രേറ്റ് ഇന്ത്യൻ കമ്മ്യൂണൽ പൊൽറ്റിക്സ്. വർഗീയതകൊണ്ടുള്ള കളിയുടെ ഗുണം. ഏത് പൊട്ടനും മനസ്സിലാവുന്ന പൊളിറ്റിക്സാണ് ബിജെപി പയറ്റുന്നത്. രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുക. ഹിന്ദുക്കൾ ചാഞ്ഞമരങ്ങളാണ്, ആർക്കും പാഞ്ഞുകയറാവുന്നവരാണ് എന്ന്പ്രചരിപ്പിക്കുക. അവരുടെ രക്ഷകരായി അവതരിക്കുക. ഭൂരിപക്ഷത്തിന്റെ വോട്ട് വാരുക. നഞ്ഞുകലക്കി മീൻ പിടിക്കുന്നപോലുള്ള സിമ്പിൾ ടെക്ക്നിക്ക്. മാർക്വിസ്റ്റ് പാർട്ടി അവരുടെ വൈരുധ്യാധിഷ്ഠിത ഭൗതികവാദവും, കുന്തവും കൊടച്ചക്രവുമൊക്കെ പറഞ്ഞുവരുമ്പോഴേക്കും ഹേറ്റ് പൊളിറ്റിക്‌സ് പെട്ടെന്ന് വേരുപിടിച്ചു കഴിഞ്ഞിരിക്കണം. മദ്യഷാപ്പും പുസ്തകക്കടയും ഒരുപോലുള്ള ഒരു നഗരത്തിൽ കൂടുതൽ പേർ എവിടേക്കാണ് ചായുകയെന്ന് വ്യക്തതാണ്.വിഭജനതന്ത്രത്തിൽ മതേതര വാദികൾ എന്താണ് ചെയ്യേണ്ടത്. അവർ ഏതെങ്കിലും ഒരുകൂട്ടരെ അന്ധമായി സപ്പോർട്ട് ചെയ്യുന്നവരാണെന്നും, ഒരു വശത്തേക്ക് ചായുന്നവരാണെന്നുമുള്ള തോന്നൽ ഉണ്ടാക്കാൻ പാടില്ല. ഇവിടെ ഇൻഷാ അള്ളാ ഇൻക്വിലാബ് എന്ന് മുദ്രാവാക്യം ഉയർത്തുന്നവർക്ക് പിന്തുണ കൊടുക്കുമ്പോൾ ആ കെണി പൂർത്തിയാവുകയാണ്.

അതായത് രാജ്യത്തെ എപ്പോഴും മതപരമായി വിഭജിക്കപ്പെടാനാണ് ബിജെപി
ആഗ്രഹിക്കുന്നത്. അതാണ് അവിടുത്തെ അടിസ്ഥാന വിജയസൂത്രം. മതേതര പാർട്ടികളായ കോൺഗ്രസിനും ഇടതുപക്ഷത്തിനുമൊന്നും ഈ കെണി പിടികിട്ടുന്നില്ല. ഈ വിഭജനതന്ത്രത്തിൽ മതേതര വാദികൾ എന്താണ് ചെയ്യേണ്ടത്. അവർ ഏതെങ്കിലും ഒരുകൂട്ടരെ അന്ധമായി സപ്പോർട്ട് ചെയ്യുന്നവരാണെന്നും, ഒരു വശത്തേക്ക് ചായുന്നവരാണെന്നുമുള്ള തോന്നൽ ഉണ്ടാക്കാൻ പാടില്ല.  ഇൻഷാ അള്ളാ ഇൻക്വിലാബ് എന്ന് മുദ്രാവാക്യം ഉയർത്തുന്നവർക്ക് പിന്തുണ കൊടുക്കുമ്പോൾ ആ കെണി പൂർത്തിയാവുകയാണ്. മതമാണ് അഭയാർഥികളെ സൃഷ്ടിച്ചതിലെ പ്രധാനഘടകമെന്നും എല്ലാ മതാധിഷ്ഠിത പ്രസ്ഥാനങ്ങളിൽ നിന്നും തുല്യ അകലം പാലിച്ചാൽ മാത്രമേ അത് മതേതരത്വം ആവുള്ളൂ  എന്നും നാം തിരിച്ചറിയണം. അങ്ങനെയാവുമ്പോൾ മാത്രമേ ചാഞ്ഞമര തിയറി പൊളിയൂ. അതിനുപകരം 'ഇന്ത്യയിലെ മുസ്ലീങ്ങളെ മൊത്തം പുറന്തള്ളാനുള്ള നീക്കമാണിത്' എന്നൊക്കെ തള്ളുന്ന എ എ റഹീമിനെയും മുഹമ്മദ് റിയാസിനെയും പോലുള്ള സിപിഎം നേതാക്കൾ ഈ സ്വത്വഷുഡു വാദത്തിന് പ്രോൽസാഹനം നൽകുകയാണ്.

ഇന്ത്യൻഭരണഘടന നിലനിൽക്കുന്നിടേത്തോളം കാലം ന്യുനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും, ഇത് കുടിയേറ്റക്കാർക്കുള്ളതാണെന്നും, പൗരന്മാർ പുറത്തുപോവേണ്ടി വരില്ല എന്ന ആത്മവിശ്വാസമല്ലെ ഇന്ത്യൻ ന്യൂനപക്ഷങ്ങൾക്ക് ഇടതുപക്ഷം അടക്കം നൽകേണ്ടത്. അതിനുപകരം മുസ്ലീങ്ങളെ ജയിലിൽ അടക്കാനുള്ള ഡിറ്റൻഷൻ കാമ്പുകൾ ഒരുങ്ങുന്നു എന്നതുപോലുള്ള ഭീതി വാർത്തകൾ പടച്ചുവിട്ട്, ഹർത്താൽ നടത്തിക്കുകയും കെഎസ്ആർടിസിക്ക് കല്ലെറിയിക്കുകയും ചെയ്യിപ്പിക്കുന്നത് എന്തിനാണ്. വർഗ്ഗീയത പരസ്പര പൂരകമാണ്. ഭൂരിപക്ഷ വർഗീയതകാട്ടി ന്യൂനപക്ഷവും,ന്യുനപക്ഷ വർഗീയത കാട്ടി ഭൂരിപക്ഷവും പിടിച്ചു നിൽക്കും. ഇവിടെ രണ്ടിനോടും തുല്യ അകലമാണ് മതേരവാദികൾ പുലർ്ത്തേണ്ടത്. മുസ്ലീങ്ങൾ സാർവദേശീയ മതാത്മകതയിൽ (Pan Islamic Sentiments) വിശ്വസിക്കുകയും വികാരംകൊള്ളുകയും ചെയ്യുന്നവരാണെന്നതിനാൽ അഭയാർത്ഥി മുസ്ലിം ആണെങ്കിൽ പെട്ടെന്ന് വൈകാരികമായി ഐക്യപെടാൻ അവർക്ക് മതപരമായ പരിശീലനം ലഭിച്ചിട്ടുണ്ട്.ഒരു ചെറിയ കനൽ ഇട്ടാൽ അത് ആളിക്കത്തുമെന്ന് ഉറപ്പ്. അന്യവത്ക്കരണവും സ്വത്വവാദവും പരിധിവിട്ടാൽ അത് ഇസ്‌ലാമിക തീവ്രവാദത്തിനാണ് വഴിമരുന്നിടുക.

ഒരിക്കൽ കൂടി പറയട്ടെ, മതഗ്രന്ഥങ്ങൾ ഉയർത്തിപ്പിടിച്ചുള്ള സമരങ്ങൾക്കല്ല, ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സമരങ്ങൾക്കാണ് നാം പിന്തുണ കൊടുക്കേണ്ടത്. ഇന്ന് തെരുവിൽ ഡൗൺഡൗൺ ഫാസിസം എന്ന് അലറിവിളിക്കുന്ന അതേ ആശയഗതിക്കാർ തന്നെയാണ് ജോസഫ് മാഷിന്റെയും കൈ വെട്ടിയതെന്ന് മറക്കരുത്. ഹൈന്ദവഫാസിസം മേച്ഛം, ഇസ്‌ലാമിക ഫാസിസം
ഫാസിസം പാൽപ്പായസം എന്ന ധാരണയിൽ നിന്ന് ഇന്ത്യയിലെ ഇടതുപക്ഷവും മോചിതരാവണം. അങ്ങനെ മാത്രമേ നമുക്ക് ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ കഴിയൂ. ശബരിമല കേരളത്തിലെ സംഘികളുടെ സുവർണ്ണാവസരം ആയിരുന്നെങ്കിൽ, പൗരത്വഭേദഗതിനിയമം സുഡാപ്പികളുടെയും സുവർണ്ണാവസരമാണ്. ഞങ്ങളാണ് നിങ്ങളുടെ രക്ഷകർ എന്ന് പറഞ്ഞുകൊണ്ട് മുസ്ലീങ്ങളുടെ മുഖ്യധാരയിലേക്ക് കയറിക്കൂടാൻ പോപ്പുലർ ഫ്രണ്ടും, ജമാഅത്തെ ഇസ്ലാമിയും നടത്തുന്ന ശ്രമങ്ങൾക്ക് എന്തിനാണ് കോൺഗ്രസും ഇടതുപക്ഷവും തലവെച്ച് കൊടുക്കുന്നത്. ജാമിയയിൽ നടക്കുന്ന സമരങ്ങൾ കാമ്പസ് വസന്തമാണെന്നൊക്കെ തള്ളുന്നവർ അവർ ബിജെപിയുടെ കുഴിച്ച കുഴിയിൽ തന്നെയാണ് വീഴുന്നത്.

പൗരത്വ നിയമത്തിന്റെ വാൾ വന്നു വീഴുന്നത് വിശ്വാസത്തിന്റെ കഴുത്തിലല്ല.പൗരത്വത്തിന്റെ കഴുത്തിലാണ്. ഇതൊരു ഹിന്ദു / മുസ്ലിം ദ്വന്ദയുദ്ധമാക്കാതെ ജനാധിപത്യവും ഫാസിസവും തമ്മിലുള്ള, സെക്കുലറിസവും കമ്യൂണലിസവും തമ്മിലുള്ള ദ്വന്ദമായി മനസ്സിലാക്കുക

വാൽക്കഷ്ണം: ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നാടകത്തിന്റെ നിരോധനം, മതമില്ലാത്ത ജീവൻ എന്ന പാഠഭാഗം പിൻവലിച്ചത്, ഖിത്താബ് നാടക വിവാദത്തിൽ പ്രതികരിക്കാതിരുന്നത്, ബിഷപ്പ് ഫ്രാങ്കോയെ കളിയാക്കി കെ കെ സുഭാഷ് വരച്ച 'വിശ്വാസം രക്ഷതി' കാർട്ടൂണിന് അവാർഡ് നിഷേധിച്ചത് തുടങ്ങിയ നിരവധി വിവാദ വിഷങ്ങൾ നോക്കുക. ന്യൂനപക്ഷ മതക്കാർ എതിർകക്ഷികൾ ആവുമ്പോൾ ഇടതു സർക്കാറിനുപോലും മുട്ടുവിറക്കുന്നു. അവർ എപ്പോഴും ആ മതലോബിയുടെ സമ്മർദത്തിന് വഴങ്ങുന്നു. ഈ വൺസൈഡഡ് നവോത്ഥാനമാണ് കേരളത്തിൽ ഇടതുപക്ഷംപോലും നാളിതുവരെ പുലർത്തിപ്പോന്നത്. പിന്നെ പൗരത്വഭേദഗതി സമരങ്ങളുടെ കാര്യം പറയണോ? മതങ്ങളെ തൂക്കിനോക്കുമ്പോൾ കൈവിറക്കുന്നവർ ഈ നാടിന്റെ ശാപമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP