Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെള്ളക്കെട്ടിന് ചികിത്സയിലെന്ന് പറഞ്ഞ യുവതി രാത്രി വഴിയരികിൽ പ്രസവിച്ചു; ഉടുത്തിരുന്ന വസ്ത്രം അഴിച്ചുമാറ്റി കുഞ്ഞിനെ പൊതിഞ്ഞ് അയൽവീടിന്റെ കുളിമുറിയിൽ കിടത്തി; മറ്റൊരു നൈറ്റി ധരിച്ച് ഓട്ടോയിൽ കയറി ആറ് കിലോമീറ്റർ അകലെയുള്ള സ്വന്തം വീട്ടിൽ പോയി; കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയവർ കണ്ടത് ചോരക്കുഞ്ഞിനെ; എല്ലാം ഭർതൃവീട്ടുകാർ വിവരം അറിയുന്നത് രണ്ട് മണിക്കൂറിന് ശേഷം; കുഞ്ഞിനെയും മാതാവിനെയും ആശുപത്രിയിലേക്ക് മാറ്റി; പെരുമ്പാവൂരിൽ നിന്നും ഒരു അസാധാരണ സംഭവം

വെള്ളക്കെട്ടിന് ചികിത്സയിലെന്ന് പറഞ്ഞ യുവതി രാത്രി വഴിയരികിൽ പ്രസവിച്ചു; ഉടുത്തിരുന്ന വസ്ത്രം അഴിച്ചുമാറ്റി കുഞ്ഞിനെ പൊതിഞ്ഞ് അയൽവീടിന്റെ കുളിമുറിയിൽ കിടത്തി; മറ്റൊരു നൈറ്റി ധരിച്ച് ഓട്ടോയിൽ കയറി ആറ് കിലോമീറ്റർ അകലെയുള്ള സ്വന്തം വീട്ടിൽ പോയി; കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയവർ കണ്ടത് ചോരക്കുഞ്ഞിനെ; എല്ലാം ഭർതൃവീട്ടുകാർ വിവരം അറിയുന്നത് രണ്ട് മണിക്കൂറിന് ശേഷം; കുഞ്ഞിനെയും മാതാവിനെയും ആശുപത്രിയിലേക്ക് മാറ്റി; പെരുമ്പാവൂരിൽ നിന്നും ഒരു അസാധാരണ സംഭവം

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: പെരുമ്പാവൂരിൽ കുറുപ്പംപടിയിൽ യുവതി വഴിയരികിൽ പ്രസവിച്ചു. ഭർതൃഗൃഹത്തിന് സമീപം വഴിയരികിലാണ് യുവതി പ്രസവിച്ചത്. ഉടുത്തിരുന്ന വസ്ത്രം അഴിച്ചുമാറ്റി ഇതിൽ കുഞ്ഞിനെയും പ്രസവാശിഷ്ടമുൾപ്പെടെ പൊതിഞ്ഞ് അയൽവീടിന്റെ കുളിമുറിയിൽ കിടത്തി. തുടർന്ന് അൽപ്പം അകലെ മറ്റൊരു വീട്ടിലെ അയയിൽ ഇട്ടിരുന്ന നൈറ്റി കൈക്കലാക്കി ഇതും ധരിച്ച് ഓട്ടോറിക്ഷയിൽ ആറ് കിലോമീറ്ററോളം അകലെ വേങ്ങൂരിലെ സ്വന്തം വീട്ടിലെത്തി. വിവരം ഭർത്തൃവീട്ടുകാർ അറിയുന്നത് യുവതിയെ കാണാതായി രണ്ട് മണിക്കൂറിന് ശേഷവും. ഇതോടെ മാതാവിനെയും കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിലെ പനിച്ചിയത്ത് ഇന്നലെ രാത്രി 8 മണിയോടടുത്താണ് സംഭവം. വയറുവേദന സഹിക്കാനാകാതെ വന്നതോടെ ഭർത്താവിന്റെ വീട്ടിൽ നിന്നും യുവതി പുറത്തുകടന്നത്. വഴിയിലൂടെ സഞ്ചരിക്കവെ പ്രസവം നടക്കുകയായിരുന്നു എന്നുമാണ് സംഭവം അറിഞ്ഞെത്തിയ പൊലീസിനോട് യുവതി വ്യക്തമാക്കിയത്. വയറ് വീർത്തുവന്നിട്ടും താൻ ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലന്നന്നും വെള്ളക്കെട്ടിന് ചികിത്സയിൽ ഇരിക്കുകയായിരുന്നു എന്നും ആർത്തവം ഉണ്ടായിരുന്നു എന്നുമാണ് യുവതി വെളിപ്പെടുത്തിയത്.

രാത്രിയിൽ അപ്രതീക്ഷിതമായി കുഞ്ഞിന്റെ കരച്ചിൽ കേട്ടതിനെ തുടർന്നാണ് വീട്ടുകാർ പരിസരം പരിശോധിച്ചത്. ഇതിനിടെയാണ് തുണിയിൽപ്പൊതിഞ്ഞ നിലയിൽ കക്കൂസിൽ നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു എന്നാണ് അയൽവീട്ടുകാർ പൊലീസിനെ അറിയിച്ചിട്ടുള്ളത്. കുഞ്ഞിനെ പൊലീസ് സാന്നിദ്ധ്യത്തിൽ ഉടൻ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിസരത്ത് വഴിയിൽ രക്തം കണ്ടതിനാൽ പ്രദേശമാകെ നാട്ടുകാരും പൊലീസും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു.

കുട്ടിയെ കണ്ടെത്തി ഏതാണ്ട് രണ്ട് മണിക്കൂറോളം അടുക്കുമ്പോഴാണ് യുവതി സ്വന്തം വീട്ടിലെത്തിയതായി അറിയച്ച് ഭർത്താവിന്റെ വീട്ടിലേക്ക് ഇവരുടെ ബന്ധുക്കളുടെ ഫോൺ സന്ദേശം എത്തുന്നത്. ഇതോടെയാണ് പ്രദേശവാസികളുടെ നേതൃത്വത്തിൽ നടത്തി വന്നിരുന്ന തിരച്ചിൽ അവസാനിപ്പിച്ചത്. കുഞ്ഞിനെ കണ്ടെത്തിയതു മുതൽ സ്ഥലത്തുണ്ടായിരുന്ന അശമന്നൂർ പഞ്ചായത്ത് വൈസ്സ് പ്രസിഡന്റ് ബിന്ദു നാരായൺ സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങിനെ:

വിവരമറിഞ്ഞയുടൻ ഉടനെ താൻ സ്ഥലത്തെത്തിയിരുന്നു. അവിടെ യുവതിയുടെ വീട്ടിൽ നിന്നും കഷ്ടി 100 മീറ്ററോളം അകലെയുള്ള വീട്ടിലെ കുളിമുറിയിൽ നിന്നുമാണ് രക്തം പുരണ്ട തുണിയിൽപ്പൊതിഞ്ഞ നിലയിൽ പ്രസവാവശിഷ്ടമുൾപ്പെടെ ചോരക്കുഞ്ഞിനെ കണ്ടെത്തുന്നത്. തുടർന്ന് നേരത്തെ വീടുകളിലെത്തി പ്രസവമെടുത്തിരുന്നതും സമീപത്ത് താമസിച്ചിരുന്നതുമായ സ്ത്രീയെ വീളിച്ചുകൊണ്ട് വന്ന് പൊക്കിൾകൊടി അറുത്തുമാറ്റി കുഞ്ഞിനെ ഉടൻ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

ഇതിനിടയിലാണ് യുവതിയെ കാണാനില്ലന്നറിച്ച് ഇവരുടെ ഭർത്താവിന്റെ വീട്ടുകാർ അന്വേഷിച്ചു നടക്കുന്നതായി അറിയുന്നത്. പരിസരമാകെ രക്തം കണ്ടതിനാൽ യുവതിക്ക് ആപത്ത് സംഭവിച്ചിട്ടുണ്ടാവുമോ എന്ന് ആശങ്കയുണ്ടായിരുന്നു. തുടർന്ന് പരിസരത്തെല്ലാം അന്വേഷിക്കാൻ സ്ഥലത്ത് ഉണ്ടായിരുന്നവരോട് നിർദ്ദേശിച്ചു. ഏക്കറുകളോളം പൈനാപ്പിൾ കൃഷിയുണ്ടായിരുന്ന പ്രദേശമായതിനാൽ അടുത്തടുത്ത വീടുകൾ കുറവാണ്. ഒട്ടൊക്കെ വിജനമായ പ്രദേശമാണിത്.

തുടർന്ന് പ്രദേശമാകെ അന്വേഷിച്ചെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതിനിടയിലാണ് യുവതി വേങ്ങൂരിലെ സ്വന്തം വീട്ടിലെത്തിയതായും പ്രസവ ശേഷമുള്ള അവശതയുണ്ടെന്നും ബന്ധുക്കൾ അറിയിച്ചതായി ഭർത്തൃവീട്ടുകാരിൽ നിന്നും വിവരം ലഭിക്കുന്നത്. തുടർന്ന് യുവതിയെയും പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കാൻ നിർദ്ദേശിച്ചെന്നും ഇതുപ്രകാരം ഉടൻ ബന്ധുക്കൾ ഇവരെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് തനിക്ക് അറിവ് ലഭിച്ചതെന്നും ബിന്ദു നാരായണൻ മറുനാടനോട് വ്യക്തമാക്കി. കാണാതാവുന്നതുവരെ യുവതി സാധാരണ പോലെ വീട്ടിലെ ആയാസകരമായ ജോലികൾ പോലും ചെയ്തിരുന്നെന്നും വീട്ടുകാർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP