Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വി എസ് സർക്കാർ വിട്ടയച്ച 20 തടവുകാർ ജയിലിലേക്ക്; തിരികെ തടവറയിലേക്ക് എത്തിക്കാൻ നിർദ്ദേശിച്ചത് വീണ്ടും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതായി ഹൈക്കോടതി പരിശോധനയിൽ കണ്ടെത്തിയവരെ; 2011ൽ വിട്ടയക്കപ്പെട്ടവരിൽ യുവമോർച്ച നേതാവ് കെ.ടി. ജയകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടവരും സിപിഎം പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ആർഎസ്എസ് പ്രവർത്തകരും; മോചനശേഷം വീണ്ടും കൊലക്കേസിൽ ഉൾപ്പെട്ടു ജയിലിൽ എത്തി ഒരാൾ

വി എസ് സർക്കാർ വിട്ടയച്ച 20 തടവുകാർ ജയിലിലേക്ക്; തിരികെ തടവറയിലേക്ക് എത്തിക്കാൻ നിർദ്ദേശിച്ചത് വീണ്ടും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതായി ഹൈക്കോടതി പരിശോധനയിൽ കണ്ടെത്തിയവരെ; 2011ൽ വിട്ടയക്കപ്പെട്ടവരിൽ യുവമോർച്ച നേതാവ് കെ.ടി. ജയകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടവരും സിപിഎം പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ആർഎസ്എസ് പ്രവർത്തകരും; മോചനശേഷം വീണ്ടും കൊലക്കേസിൽ ഉൾപ്പെട്ടു ജയിലിൽ എത്തി ഒരാൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശിക്ഷാ കാലാവധി പൂർത്തിയാക്കും മുമ്പ് വി എസ് സർക്കാർ 2011ൽ വിട്ടയച്ച 209 തടവുകാരിൽ രാഷ്ട്രീയപ്രവർത്തകരടക്കം 20 പേരെ തിരികെ ജയിലിലേക്ക് അയയ്ക്കണമെന്നു ജയിൽ മേധാവി ഋഷിരാജ് സിങ്ങിന്റെ റിപ്പോർട്ട്. വീണ്ടും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതായി ഹൈക്കോടതി നടത്തിയ പരിശോധനയിൽ കണ്ടെത്തിയ 20 പേരെയാണ് തിരികെ ജയിലിൽ എത്തിക്കണമെന്ന് സിങ്ങ് ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാരിനു ലഭിച്ച റിപ്പോർട്ട് ഗവർണർക്കു കൈമാറാനാണ് ഒരുങ്ങുന്നത്. അദ്ദേഹവു ശരിവച്ചാൽ സർക്കാർ വിവരം ഹൈക്കോടതിയെ അറിയിക്കും.

209 തടവുകാരെ ഇളവു നൽകി വിട്ടയച്ച വി എസ്. അച്യുതാനന്ദൻ സർക്കാരിന്റെ ഉത്തരവു കഴിഞ്ഞ ജനുവരിയിൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇളവു പുനഃപരിശോധിച്ചു പുതിയ റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചു. ഇത് പ്രകാരമാണ് പുതിയ റിപ്പോർട്ട് തയ്യാറാക്കിയത്. വിട്ടയച്ചവർ എന്തു ചെയ്യുന്നു എന്ന പരിശോധനയാണ് ജയിൽ വകുപ്പും പൊലീസും ചേർന്ന് നടത്തിയത്. ഈ അന്വേഷണത്തിന്റെ റിപ്പോർട്ടാണു ജയിൽ മേധാവി നൽകിയത്. മോചിതരിൽ 90 ശതമാനം പേരും നല്ല നടപ്പിലെന്ന റിപ്പോർട്ട് സർക്കാരിന് ആശ്വാസം നൽലകുന്ന കാാര്യമാണ്.

2011ൽ വിട്ടയക്കപ്പെട്ടവരിൽ യുവമോർച്ച നേതാവ് കെ.ടി. ജയകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടവരും സിപിഎം പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ആർഎസ്എസ് പ്രവർത്തകരും ഉൾപ്പെട്ടിരുന്നു. അതേസമയം കണ്ണൂർ ജയിലിൽ സിപിഎം പ്രവർത്തകൻ കെ.പി. രവീന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട ചിലർ മോചന ശേഷം വീണ്ടും കൊലക്കേസിൽ പ്പെട്ടു ജയിലിലെത്തി എന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇവർ അടക്കം 20 പേർക്കെതിരെയാണ് പൊലീസ് പ്രതികൂലമായി റിപ്പോർട്ടു നൽകിയത്. വിട്ടയയ്ക്കപ്പെട്ടവരിൽ 22 പേർ മരിച്ചതായും ഒരാളെ കാണാനില്ലെന്നുമാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. ബാക്കിയുള്ളവർ വിദേശത്തുൾപ്പെടെ ജോലി ചെയ്തു നല്ല നടപ്പു ജീവിതത്തിലാണ്.

അതിനിടെ ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ജയിലിലെ രാത്രിസഞ്ചാരത്തിനും താൽക്കാലികമായി അന്ത്യമായിട്ടുണ്ട്. കിണ്ണത്തപ്പം നിർമ്മാണത്തിന്റെ പേരിൽ വിയ്യൂർ സെൻട്രൽ ജയിലിൽ ടിപി വധക്കേസ് കുറ്റവാളികൾ നടത്തിയിരുന്ന രാത്രിവിഹാരം വെട്ടിക്കുറക്കുകയാണ് ജയിൽ അധികൃതർ ചെയ്തത്. 'തലശേരി കിണ്ണത്തപ്പം' ഉണ്ടാക്കാൻ രാത്രി ഒൻപതര വരെ സെല്ലിനു പുറത്തു യഥേഷ്ടം കഴിച്ചുകൂട്ടുന്ന പതിവാണ് അവസാനിപ്പിച്ചത്. 2 ദിവസമായി രാത്രി ഏഴോടെ ഇവരെ സെല്ലിൽ കയറ്റുന്നുണ്ട്. എങ്കിലും മറ്റു തടവുകാർക്കെല്ലാം ബാധകമായ 6 മണിയെന്ന ലോക്കപ് സമയം പാലിക്കാൻ കിർമാണി മനോജും സംഘവും തയാറായിട്ടില്ല.

ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന കിർമാണി മനോജ്, എസ്. സിജിത്ത് (അണ്ണൻ സിജിത്ത്), എം.സി. അനൂപ് എന്നിവരെയാണു ജയിൽ നിയമങ്ങൾ ലംഘിച്ച് വൈകിട്ട് 6.30 മുതൽ 9.30 വരെ സെല്ലിനു പുറത്തിറക്കുന്നത്. കൊലക്കേസ് പ്രതിയായ സിപിഎം പ്രവർത്തകൻ അന്ത്യേരി സുരയും ഇവരെ സഹായിക്കാൻ പുറത്തിറങ്ങുന്നു.  ചപ്പാത്തി നിർമ്മാണ യൂണിറ്റിൽ പണിയെടുക്കുന്നവരൊഴികെ മറ്റെല്ലാ തടവുകാരെയും രാവിലെ 7.15ന് കൃഷിയടക്കം ജോലികൾക്കിറക്കി വൈകിട്ട് മൂന്നോടെ തിരിച്ചുകയറ്റുന്നതാണു ജയിലുകളിലെ കീഴ്‌വഴക്കം. അസാധാരണ സാഹചര്യങ്ങളിലൊഴികെ വൈകിട്ട് ആറിനു ശേഷം തടവുകാരെ സെല്ലിനു പുറത്തിറക്കാറില്ല. കഴിഞ്ഞ 2 ദിവസവും ഇവർ സെല്ലിനുള്ളിൽ കയറിയത് ഏഴോടെ മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP