Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുസ്ലിംങ്ങൾക്കൊപ്പം ഹിന്ദുക്കൾ അടങ്ങിയ സകലരെയും പുറത്താക്കണം എന്നാവശ്യപ്പെട്ട് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം തുടരുന്നു; ബംഗാളികൾക്ക് മാത്രമല്ല ബിജെപിക്കാർക്കും വഴിയിൽ ഇറങ്ങി നടക്കാനാവാത്ത അവസ്ഥ; ബംഗാളിലാവട്ടെ മുസ്ലീമുകളെ പുറത്താക്കാതിരിക്കാൻ സർക്കാർ സ്‌പോൺസർഡ് കലാപം; തൃണമൂലും സിപിഎമ്മും കോൺഗ്രസും ഒരുമിച്ചു രംഗത്തിറങ്ങിയതോടെ കത്തുന്ന ബംഗാളിന്റെ നിയന്ത്രണം പിടിക്കാൻ രാഷ്ട്രപതി ഭരണമെന്ന ഭീഷണിയുമായി കേന്ദ്രം

മുസ്ലിംങ്ങൾക്കൊപ്പം ഹിന്ദുക്കൾ അടങ്ങിയ സകലരെയും പുറത്താക്കണം എന്നാവശ്യപ്പെട്ട് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം തുടരുന്നു; ബംഗാളികൾക്ക് മാത്രമല്ല ബിജെപിക്കാർക്കും വഴിയിൽ ഇറങ്ങി നടക്കാനാവാത്ത അവസ്ഥ; ബംഗാളിലാവട്ടെ മുസ്ലീമുകളെ പുറത്താക്കാതിരിക്കാൻ സർക്കാർ സ്‌പോൺസർഡ് കലാപം; തൃണമൂലും സിപിഎമ്മും കോൺഗ്രസും ഒരുമിച്ചു രംഗത്തിറങ്ങിയതോടെ കത്തുന്ന ബംഗാളിന്റെ നിയന്ത്രണം പിടിക്കാൻ രാഷ്ട്രപതി ഭരണമെന്ന ഭീഷണിയുമായി കേന്ദ്രം

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സമാധാനം നശിപ്പിക്കുന്ന വിധത്തിലേക്ക് മാറിയതോടെ കാര്യങ്ങളെല്ലാം മാറിമറിയുന്നു. ബംഗാൾ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള ബിജെപിയുടെ രാഷ്ട്രീയ ഇടപെടൽ കൂടിയുള്ള വിഷയത്തിൽ കേന്ദ്രസർക്കാർ പിടി മുറുക്കുകയാണ്. ബംഗാളിൽ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധം ശക്തമായി നടക്കുകയാണ്. ഈ മേഖലയിൽ മുസ്ലിംങ്ങൾ മാത്രമല്ല, ഹിന്ദുക്കളും തങ്ങളുടെ ഇടങ്ങളിലേക്ക് വരേണ്ടെന്ന് പറഞ്ഞു കൊണ്ടാണ് പ്രതിഷേധം കനക്കുന്നത്. അസമിൽ ബംഗാളികൾക്ക് മാത്രമല്ല, ബിജെപിക്കാർക്ക് പോലും വഴിയിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ബംഗാളിലാകട്ടെ മുസ്ലിംങ്ങളെ പുറത്താക്കാതിരിക്കാൻ സർക്കാർ തന്നെ സ്‌പോൺസർ ചെയ്ത കലാപമായി മാറുന്നുണ്ട്. ഇവിടെ കേന്ദ്രത്തിനെതിരായ പ്രതിഷേധം പരമാവധി ആളിക്കുത്തിക്കുക എന്ന തന്ത്രമാണ് മമത ബാനർജി സ്വീകരിക്കുന്നത്. ഇതുവഴി തന്റെ വോട്ടുബാങ്ക് ഉറപ്പാക്കുകയാണ് മമത ലക്ഷ്യം വെക്കുന്നത്.

അതിനിടെ പശ്ചിമ ബംഗാളിൽ നടക്കുന്ന പ്രതിഷേധത്തിനിടെ പ്രക്ഷോഭകർ കാലിയായ അഞ്ച് ട്രെയിനുകൾക്ക് തീവെച്ചതായി റിപ്പോർട്ടും പുറത്തവരുന്നുണ്ട്. മുർഷിദാബാദ് ജില്ലയിലെ ലാൽഗോള റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. പ്രതിഷേധങ്ങളിൽ മൂന്ന് ട്രാൻസ്പോർട്ട് ബസുകൾ അടക്കം 15 ബസുകൾക്ക് തീയിട്ടു. യാത്രക്കാരെ ബസുകളിൽനിന്ന് ഇറക്കിയ ശേഷമായിരുന്നു ബസുകൾ അഗ്‌നിക്കിരയാക്കിയത്. ദക്ഷിണ ബംഗാളിലേയ്ക്കുള്ള ദേയീയപാത- 34 മുർഷിദാബാദിൽ പ്രക്ഷോഭകാരികൾ തടഞ്ഞത് ഗതാഗതം സ്തംഭിപ്പിച്ചു. ഇവിടെ ടോൾ പ്ലാസയും അഗ്‌നിക്കിരയാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്തു.

ഹൗറയിലെ സങ്ക്രൈൽ റെയിൽവേ സ്റ്റേഷനു പരിസരത്തുള്ള റോഡുകൾ നൂറകണക്കിനു വരുന്ന പ്രക്ഷോഭകർ തടയുകയും റെയിൽവേ സ്റ്റേഷൻ കെട്ടിത്തിൽ തീയിടുകുയം ചെയ്തു. ടിക്കറ്റ് കൗണ്ടർ അടക്കം സ്റ്റേഷൻ കെട്ടിടത്തിന്റെ ഒരു ഭാഗം അഗ്‌നിക്കിരയായി. സമീപമുള്ള ഒരു കടയ്ക്കും പ്രതിഷേധക്കാർ തീയിട്ടു. മുർഷിദാബാദിലെ പോരാഡംഗ, ജങ്ഗിപുർ, ഫറാക്ക എന്നീ റെയിൽവേ സ്റ്റേഷനുകളിലെ പാളങ്ങളിൽ പ്രതിഷേധക്കാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഹൗറ ജില്ലയിലെ ബൗറിയ, നൽപുർ സ്റ്റേഷനുകളിലും പ്രതിഷേധം മൂലം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതായി റിപ്പോർട്ടുണ്ട്.

അതേസമയം ബംഗാളിൽ പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം കനത്തതോടെ, തൽസ്ഥിതി തുടരുകയാണെങ്കിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആവശ്യപ്പെടുമെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ. ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലിം നുഴഞ്ഞുകയറ്റക്കാരാണ് പ്രക്ഷോഭത്തിനു പിന്നിലെന്ന് ആരോപിച്ച സിൻഹ, മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെയും വിമർശനം ഉന്നയിച്ചു. കേന്ദ്ര വിരുദ്ധ പ്രതിഷേധം എവിടെ വരെ പോകുമെന്നാണ് അമിത്ഷായും കൂട്ടരും നിരീക്ഷിക്കുന്നത്. ,

'പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്തു നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങൾ നിയന്ത്രിക്കാൻ അവർ കാര്യമായി ഒന്നും ചെയ്തില്ല. ഞങ്ങൾ രാഷ്ട്രപതി ഭരണത്തെ അനുകൂലിക്കുന്നില്ല. എന്നാൽ ഇത്തരത്തിൽ അരാജകത്വം നിലനിൽക്കുകയാണെങ്കിൽ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യുകയല്ലാതെ മറ്റു മാർഗമില്ല. സംസ്ഥാനം മുഴുവൻ കത്തി നശിക്കുമ്പോൾ ഒരു നിശബ്ദ കാഴ്ചക്കാരനെപ്പോലെ നിൽക്കുകയാണ് സർക്കാർ' സിൻഹ കൊൽക്കത്തയിൽ മാധ്യമങ്ങളോടു പറഞ്ഞു.

പ്രക്ഷോഭകാരികൾക്കെതിരെ കടുത്ത നടപടിയെടുക്കാത്തതിന് മമതയെ വിമർശിച്ച സിൻഹ, തന്റെ പ്രസ്താവനകളിലൂടെ മമത തന്നെയാണ് ജനങ്ങളെ അക്രമത്തിനായി പ്രേരിപ്പിക്കുന്നതെന്നും ആരോപിച്ചു. ബംഗാളിലെ സമാധാനം കാംക്ഷിക്കുന്ന മുസ്ലിം ജനതയല്ല, ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരാണ് അക്രമസംഭവങ്ങൾക്കു പിന്നിൽ. തങ്ങളുടെ പേര് കലാപകാരികൾ കളങ്കപ്പെടുത്താതിരിക്കാൻ ബംഗാളിലെ മുസ്ലിം സമൂഹം ജാഗ്രത പാലിക്കണമെന്നും സിൻഹ പറഞ്ഞു.

മമതയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷും രംഗത്തെത്തി. പ്രതിപക്ഷത്തിരിക്കുമ്പോൾ മമത തന്നെയാണ് പൊതുമുതൽ നശിപ്പിക്കുന്ന രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചത്. ഇപ്പോൾ അതേ പ്രീണനനയം അവർക്ക് തിരിച്ചടിയായിരിക്കുന്നു. ബംഗാളിന്റെ അവസ്ഥ വളരെ അധികം അപകടകരമാവുകയാണ്. മമതയ്ക്ക് ഈ സാഹചര്യത്തിനു മേലുള്ള നിയന്ത്രണം നഷ്ടമായിരിക്കുന്നെന്നും ദിലീപ് ഘോഷ് പറഞ്ഞു.

ബംഗാളിൽ പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. മുർഷിദാബാദ് ജില്ലയിലെ ലാൽഗോള റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന അഞ്ച് ഒഴിഞ്ഞ ട്രെയിനുകൾക്ക് പ്രക്ഷോഭകർ തീയിട്ടു. ഹൗറ ജില്ലയിലെ സംക്രയിൽ റെയിൽവേ സ്റ്റേഷൻ സമുച്ചയത്തിന്റെ ഒരു ഭാഗത്തിനും തീവച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭകാരികൾ റോഡ് ഉപരോധിച്ചു.പോരദംഗ, ജംഗിപുർ, ഫറക്ക, ബൗറിയ, നൽപുർ സ്റ്റേഷനുകൾ, ഹൗറ ജില്ലയിലെ സൗത്ത് ഈസ്റ്റേൺ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ട്രെയിൻ സർവീസുകൾ തടസ്സപ്പെടുത്തി.

മമത ബാനർജിയും ഗവർണർ ജഗദീപ് ധൻഖറും സമാധാനത്തിനായി അഭ്യർത്ഥിച്ചിട്ടും പ്രതിഷേധം തുടരുകയാണ്. 'വാഹനങ്ങൾ തടയരുത്. സാധാരണക്കാരെ ഉപദ്രവിക്കുന്നത് അനുവദിക്കില്ല. പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും നിയമം കൈയിലെടുക്കുകയും ചെയ്യുന്നവരോട് ദയ കാണിക്കില്ല. ബസുകൾക്ക് തീയിടുകയും ട്രെയിനുകൾ തടസപ്പെടുത്തുകയും ചെയ്ത് പൊതു സ്വത്ത് നശിപ്പിക്കുന്നവർക്കുമെതിരെ നടപടിയെടുക്കും' മമത പറഞ്ഞു.

കോണ അതിവേഗ പാതയിൽ ബസുകൾക്കു തീയിട്ടിട്ടുണണ്ട്. അസമിസലെ സോനിറ്റ്പുർ ജില്ലയിൽ വെള്ളിയാഴ്ച രാത്രി വൈകി പ്രതിഷേധക്കാർ തീയിട്ട എണ്ണ ടാങ്കറിന്റെ ഡ്രൈവർ മരിച്ചു. ഇതോടെ അസമിൽ ആകെ മരണം ഉയർന്നു. ഇവിടങ്ങളിൽ ഇന്റർനെറ്റ് വിലക്ക് നാളെ വരെ നീട്ടിയിട്ടുണ്ട്. ട്രെയിൻ സർവീസുകൾ മുടക്കം തുടരുന്നു. ഗുവാഹത്തിയിൽ കുടുങ്ങിയ യാത്രക്കാർക്കായി പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ. ഗുവാഹത്തിയിലും ദിബ്രുഗഡിലും നിശാനിയമത്തിന് ഇളവു നൽകിയെങ്കിലും സ്‌കൂളുകളും ഓഫിസുകളും തുറന്നില്ല. 18ന് സംസ്ഥാന സർക്കാർ ജീവനക്കാർ പണിമുടക്കു പ്രഖ്യാപിച്ചു. പ്രക്ഷോഭത്തിനു നേതൃത്വം നൽകുന്ന ഓൾ അസം സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തിൽ നാളെ മുതൽ ത്രിദിന സത്യഗ്രഹ സമരം.

യാത്രാ മുന്നറിയിപ്പുമായി രാജ്യങ്ങൾ

യുഎസ്, ബ്രിട്ടൻ, ഇസ്രയേൽ കാനഡ, സിംഗപ്പുർ എന്നീ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട്, ഇന്ത്യയിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര സൂക്ഷിച്ചു വേണമെന്നു മുന്നറിയിപ്പു നൽകി. പൗരത്വ ബില്ല് പാസാക്കിയതിന് പിന്നാലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നുവരുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് പൗരന്മാർക്ക് ലോകരാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രക്ഷോഭങ്ങൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തുടരുകയാണ്.

ഞായറാഴ്ച സിനിമാ താരങ്ങളും സാമൂഹ്യ പ്രവർത്തകരും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. തിങ്കളാഴ്ച വീണ്ടും സെക്രട്ടേറിയറ്റ് മാർച്ച് നടത്താനും ഓൾ ഇന്ത്യാ സ്റ്റുഡന്റ്‌സ് യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ക്രമസമാധാന പ്രശ്‌നങ്ങൾ നേരിടാൻ അർധ സൈനിക വിഭാഗങ്ങൾക്ക് പുറമെ കരസേനയേയും വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി ബന്ദിന് സമാനമായ പ്രതീതിയായിരുന്നു അസമിൽ. ഇന്നു വൈകീട്ടോടെ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ പിൻവലിച്ചേക്കുമെന്നാണ് സൂചന. പെട്രോൾ പമ്പുകൾ അടക്കമുള്ള അവശ്യ കേന്ദ്രങ്ങളും ഇന്നുമുതൽ പ്രവർത്തിച്ചേക്കും. ബില്ലിനെ ചൊല്ലി അസം സർക്കാരിനകത്തും വലിയ ഭിന്നതയാണ് ഉയരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP