Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കേരളത്തിലുള്ളവരുടെ മാതാപിതാക്കളും പിതാമഹന്മാരും അഫ്ഗാനിസ്ഥാനിലോ പാക്കിസ്ഥാനിലോ ബംഗ്ലാദേശിലോ നിന്ന് കടന്നുവന്നവരാണോയെന്ന് പരിശോധിക്കേണ്ട കാര്യമില്ല; നിങ്ങളുടെ അച്ഛന്റെ അച്ഛന്റെ ജീവിതം ഇവിടെത്തന്നെ ആയിരുന്നുവെന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാൽ അത് ഈ കേരളത്തിൽ ബാധകമല്ല; നിയമത്തിന്റെ ബലം വെച്ച് എന്തും കാണിച്ചുകളയാം എന്ന ഹുങ്ക് നല്ലതല്ല'; പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന നിലപാട് ആവർത്തിച്ച് പിണറായി

'കേരളത്തിലുള്ളവരുടെ മാതാപിതാക്കളും പിതാമഹന്മാരും അഫ്ഗാനിസ്ഥാനിലോ പാക്കിസ്ഥാനിലോ ബംഗ്ലാദേശിലോ നിന്ന് കടന്നുവന്നവരാണോയെന്ന് പരിശോധിക്കേണ്ട കാര്യമില്ല; നിങ്ങളുടെ അച്ഛന്റെ അച്ഛന്റെ ജീവിതം ഇവിടെത്തന്നെ ആയിരുന്നുവെന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാൽ അത് ഈ കേരളത്തിൽ ബാധകമല്ല; നിയമത്തിന്റെ ബലം വെച്ച് എന്തും കാണിച്ചുകളയാം എന്ന ഹുങ്ക് നല്ലതല്ല'; പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന നിലപാട് ആവർത്തിച്ച് പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ : പൗരത്വ നിയമഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലുള്ളവരുടെ മാതാപിതാക്കളും പിതാമഹന്മാരും അഫ്ഗാനിസ്ഥാനിലോ പാക്കിസ്ഥാനിലോ ബംഗ്ലാദേശിലോ നിന്ന് കടന്നുവന്നവരാണോയെന്ന് പരിശോധിക്കേണ്ട കാര്യം ഉയർന്നുവരുന്നതേയില്ലെന്ന് അദ്ദേഹം പറഞ്ഞു കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിങ്ങളുടെ അച്ഛന്റെ അച്ഛന്റെ ജീവിതം ഇവിടെത്തന്നെ ആയിരുന്നുവെന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാൽ അത് ഈ കേരളത്തിൽബാധകമല്ല എന്നുതന്നെയാണ് പറയാനുള്ളത്. പൗരത്വ നിയമഭേദഗതി കേരളത്തിൽ നടപ്പാക്കാമെന്ന് ആരും കണക്കാക്കേണ്ട. നിയമത്തിന്റെ ബലം വെച്ച് എന്തുംകാണിച്ചുകളയാം എന്ന ഹുങ്ക് നല്ലതല്ല എന്നുമാത്രമേ പറയാനുള്ളു. നമ്മുടെ ഭരണഘടന നൽകുന്ന ഉറപ്പ് മതനിരപേക്ഷതയാണ്. മതനിരപേക്ഷ രാഷ്ട്രമാണ് ഇന്ത്യ. മതാടിസ്ഥാനത്തിൽ ആളെ പരിശോധിക്കാനാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. അത് ആപത്താണ്- മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസവും പൗരത്വഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് പിണറായി പറഞ്ഞത് വൻ വിവാദമായിരുന്നു. ഇന്ത്യയെ മതാടിസ്ഥാനത്തിലുള്ള രാഷ്ട്രമായി വിഭജിക്കുക എന്ന സവർക്കറുടെയും ഗോൾവാൾക്കറുടെയും മോഹമാണ് കേന്ദ്ര ഗവൺമെന്റ് പൗരത്വ ഭേദഗതി നിയമത്തിലൂടെ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്നതെന്ന് പിണറായി ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ സന്തതിയാണ് അത്.ഈ കരിനിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സർക്കാർ ചോദ്യം ചെയ്യും. രാജ്യത്തിന്റെ ഭരണഘടനയുടെ അടിത്തറ തന്നെ മതേരതത്വമാണ് എന്ന് സുപ്രീംകോടതി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്ര ഗവൺമെന്റ് സൃഷ്ടിക്കുന്നത് മതത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ള വേർതിരിവാണ്.

ഇന്ത്യാ വിഭജനം നടന്നപ്പോൾ ഞങ്ങൾക്ക് മതരാഷ്ട്രമായ പാക്കിസ്ഥാൻ അല്ല വേണ്ടത്; മതേതര രാഷ്ട്രമായ ഇന്ത്യയിലാണ് ജീവിക്കാൻ താൽപര്യം എന്നു പറഞ്ഞ് ഇങ്ങോട്ട് കടന്നുവന്ന അനേകായിരം മുസ്ലിം സഹോദരങ്ങൾ ജീവിക്കുന്ന നാടാണ് നമ്മുടേത്. മതനിരപേക്ഷതയാണ് നമ്മുടെ നാടിന്റെ ഔന്നത്യം. അതുവിട്ട് മതരാഷ്ട്രമായ പാക്കിസ്ഥാനോട് നമ്മളെത്തന്നെ ഉപമിക്കുകയും അവിടെ നടക്കുന്നതുപോലെ ഇവിടെയും വേണമെന്ന് ശഠിക്കുകയും ചെയ്യുന്ന പ്രാകൃത രാഷ്ട്രീയമാണ് ആർഎസ്എസിന്റേത്.വ്യത്യസ്ത ജാതി-മത-വംശങ്ങളിൽ പെട്ട ആളുകൾ ഐക്യത്തോടെ സഹവർത്തിക്കുന്ന നാട് എന്നതാണ് ഇന്ത്യയുടെ സാർവദേശീയ ഖ്യാതി. അത് തകർക്കാനും കലാപ കലുഷിതമായ മതരാഷ്ട്രങ്ങളുടെ ദുർഗതിയിലേക്ക് രാജ്യത്തെ നയിക്കാനുമുള്ളതാണ് പൗരത്വ ഭേദഗതി നിയമം. ലോകത്തിനു മുന്നിൽ ഇന്ത്യയെ നാണംകെടുത്തുന്ന നിയമമാണിത്.- പിണറായി ചൂണ്ടിക്കാട്ടി.

കാലാകാലങ്ങളായി ഈ പ്രദേശത്ത് വന്നെത്തിയ ജനങ്ങളെയെല്ലാം ഉൾക്കൊണ്ട് സമ്പുഷ്ഠമായ സമൂഹമാണ് നമ്മുടേത്. നാനാത്വത്തിൽ ഏകത്വമെന്ന ആശയം ഇന്ത്യൻ സമൂഹത്തെ വളർത്തിയെടുക്കുന്നതിൽ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ജനങ്ങളെ വർഗീയതയുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്നത് ഇന്ത്യൻ സമൂഹത്തിന്റെ ഐക്യത്തെയും അതിന്റെ ശക്തിയെയും ചോർത്തിക്കളയുന്ന നീക്കമാണ്.

ഭരണഘടനയുടെ അടിസ്ഥാന ഘടനയെ അട്ടിമറിക്കാൻ കഴിയില്ല എന്ന് സപ്രീംകോടതി പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ നിയമവും ജുഡീഷ്യൽ പരിശോധനയിൽ നിലനിൽക്കില്ല എന്നത് വ്യക്തമാണ്. അത് ബോധ്യമുള്ളപ്പോൾ തന്നെ അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ച് ഭരണഘടനാവിരുദ്ധമായ നിയമങ്ങൾ പാസാക്കുന്നതിനു പിന്നിൽ നീചമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണ്.

ജനാധിപത്യത്തെയും സമത്വത്തെയും പിച്ചിച്ചീന്തി സമഗ്രാധിപത്യം സ്ഥാപിക്കാനും ഇന്ത്യയെ മതരാഷ്ട്രമാക്കാനുമുള്ള ഗൂഢാലോചനയാണ് അരങ്ങേറുന്നത്.ഇന്ത്യയുടെ ജനാധിപത്യ റിപ്പബ്ലിക്ക് എന്ന സ്വത്വത്തെ അട്ടിമറിക്കുന്ന നടപടികളിലേക്കുള്ള ചുവടുവെയ്‌പ്പാണ് ഇത് എന്ന് സംശയിക്കുന്നതിൽ തെറ്റില്ല. ഇതിനെതിരെ ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം.- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP