Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്റെ കൈകളിൽ സ്പർശിച്ച ആ വൈദികൻ നെറുകത്തും മുഖത്തും തുരുതുരാ ചുംബിച്ചു; കെട്ടിപ്പുണർന്ന് അദ്ദേഹം എന്റെ ശരീരത്തിൽ തഴുകി; ഇരച്ചു കയറിവന്ന വികാരത്തെ അടക്കാനുള്ള ഉൾവിളി എന്നിലുണ്ടായി; സ്വബോധം വീണ്ടെടുത്ത ഞാൻ അദ്ദേഹത്തെ തള്ളിമാറ്റി; വൈദികരിൽനിന്ന് ലൈംഗികാതിക്രമം ഉണ്ടായത് നാലുതവണ; പരസ്പരം താൽപ്പര്യമുള്ള വൈദികർക്കും കന്യാസ്ത്രീകൾക്കും വിവാഹം കഴിച്ച് ഒന്നിന്ന് ജീവിക്കാൻ സഭ അനുമതി കൊടുക്കണം; സിസ്റ്റർ ലൂസിയുടെ ആത്മകഥയിലുള്ളത് ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ

എന്റെ കൈകളിൽ സ്പർശിച്ച ആ വൈദികൻ നെറുകത്തും മുഖത്തും തുരുതുരാ ചുംബിച്ചു; കെട്ടിപ്പുണർന്ന് അദ്ദേഹം എന്റെ ശരീരത്തിൽ തഴുകി; ഇരച്ചു കയറിവന്ന വികാരത്തെ അടക്കാനുള്ള ഉൾവിളി എന്നിലുണ്ടായി; സ്വബോധം വീണ്ടെടുത്ത ഞാൻ അദ്ദേഹത്തെ തള്ളിമാറ്റി; വൈദികരിൽനിന്ന് ലൈംഗികാതിക്രമം ഉണ്ടായത് നാലുതവണ; പരസ്പരം താൽപ്പര്യമുള്ള വൈദികർക്കും കന്യാസ്ത്രീകൾക്കും വിവാഹം കഴിച്ച് ഒന്നിന്ന് ജീവിക്കാൻ സഭ അനുമതി കൊടുക്കണം; സിസ്റ്റർ ലൂസിയുടെ ആത്മകഥയിലുള്ളത് ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ

എം മാധവദാസ്

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരസ്യമായി സമരം ചെയ്തതിന് ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്യാസ സഭാനേതൃത്വം പുറത്താക്കിയ സിസ്റ്റർ ലൂസി കളപ്പുരക്കലിന്റെ ആത്മകഥ 'കർത്താവിന്റെ നാമത്തിൽ' വിരൽ ചൂണ്ടുന്നത് സഭയിൽ നടക്കുന്ന അധാർമ്മികവും അനാശാസ്യകരവുമായ പ്രവണതകൾ. രതിവൈകൃതത്തിന്റെ കുത്തരങ്ങുകളാണ് വിവിധ സഭകളും സന്ന്യസ്ത സമൂഹങ്ങളുമെന്നാണ് 'കർത്താവിന്റെ നാമത്തിൽ' എന്ന് പേരിട്ട ആതമകഥയിൽ ലൂസി വ്യക്തമാക്കുന്നു. വൈദികരിൽനിന്ന തനിക്ക് നാലുതവണയും ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്ന് അവർ വെളിപ്പെടുത്തുന്നു. പീഡകരായ വൈദികരുടെ പേരുകൾ വെളിപ്പെടുത്തുന്നില്ലെങ്കിലും കൃത്യമായ സൂചനകൾ അവർ നൽകുന്നുണ്ട്.

ഇതിനെല്ലാം പരിഹാരമായി പരസ്പരം താൽപ്പര്യമുള്ള വൈദികർക്കും കന്യാസ്ത്രീകൾക്കും വിവാഹം കഴിച്ച് ഒന്നിന്ന് ജീവിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള അവസരം സൃഷ്ടിക്കണം എന്ന നിർദ്ദേശമാണ് സിസ്റ്റർ ലൂസി പങ്കുവെക്കുന്നത്. ലൈംഗിക വിചാരങ്ങളിൽ വിമുഖരായവർക്ക് സ്വാതന്ത്ര്യത്തോടെ ദൈവവൃത്തി തുടരാൻ ഇത് സഹായിക്കും. പള്ളിമേടയിൽ ഇവർക്ക് പരസ്പരം തുണയാവാം. വൈദികമുറി മണിയറയാകുന്നതിലെ വൈരുദ്ധ്യം കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് ഉൾക്കൊള്ളാനാകണം, സഭയ്ക്കും സംവിധാനങ്ങൾക്കും.- സിസ്റ്റർ ലൂസി ആത്മകഥയിൽ ചൂണ്ടിക്കാട്ടുന്നു.

മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ്ഗഭോഗത്തിന് ഉപയോഗിക്കാറുണ്ടെന്നും ഇതു സംബന്ധിച്ച് പലരും പരാതി പറഞ്ഞിട്ടുണ്ടെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കുന്നു. സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയനായി മാനസികമായി തകർന്നവരുണ്ട്. 'ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായം ഉള്ളതായി എനിക്കറിയാം. ഈ സഹോദരിമാർക്കു പള്ളിമേടയിൽനിന്ന് അനുഭവിക്കേണ്ടിവരുന്നത് അസാധാരണ വൈകൃതമാണ്. നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും. മടുത്ത് എന്നു പറഞ്ഞാൽ പോലും ചെവിക്കൊള്ളാത്ത കാമഭ്രാന്തന്മാരാണ് ചില വൈദികർ. മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകളും സ്വവർഗ്ഗ ഭോഗത്തിന് ഉപയോഗിക്കുന്ന വിവരവും പലരിൽനിന്നായി ഞാനറിഞ്ഞിട്ടുണ്ട്. ആത്മസംഘർഷം ലഘൂകരിക്കുന്നതിനായുള്ള മനപ്പരിചരണം കന്യാസ്ത്രീകളിൽ പലർക്കും കുരിശായി മാറുകയാണ് പതിവ്. വൈദികരായ കൗൺസലിങ് വിദഗ്ദ്ധർ ഈ സ്ത്രീകളെ നിരന്തരമായി പിന്തുടരുന്ന സാഹചര്യവും ഉണ്ട്.'- സിസ്റ്റർ ലൂസി എഴുതുന്നു.

കന്യാസ്ത്രീ മഠങ്ങളിലും ആത്മീയ ഇടങ്ങളിലും ലൈംഗിക ചൂഷണങ്ങൾ ഇനിയും അധികം പുറത്തുവരാത്ത യാഥാർഥ്യങ്ങളാണെന്ന് സിസ്റ്റർ ലൂസി കളപ്പുരക്കൽ ആത്മകഥയിൽ വെളിപ്പെടുത്തുന്നത്..ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിനെതിരെ വലിയ പ്രതിഷേധമാണ് തൽപ്പര കക്ഷികൾ ഉയർത്തുന്നത്. കണ്ണൂരിൽ ഡിസി ബുക്സ് ഓഫീസിനെതിരെ ആക്രമണവും ഉണ്ടായി. ചിലർ പുസ്തകം പ്രസിദ്ധീകരിക്കുന്നത് തടയാനായി കോടതിയെ സമീപിച്ചുവെങ്കിലും ആവിഷ്്ക്കാര സ്വാതന്ത്ര്യത്തിൽ ഇടപെടാനാവില്ലെന്ന് പറഞ്ഞ് കോടതി ഹരജി തള്ളുകയായിരുന്നു.

അപ്രതീക്ഷിതമായത് സംഭവിച്ചത്

സിസ്റ്റർ ലൂസിയുടെ ആത്മകഥയിലെ 32ാം അധ്യായത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്. 'വൈദികരിൽനിന്നാണ് എനിക്ക് നാലുതവണയും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. ബാംഗ്ലൂർ ധർമ്മരാമത്തിലെ വൈദിക പഠനകാലത്തെ സഹപാഠിയിൽ നിന്നായിരുന്ന ആദ്യ അനുഭവം. വർഷങ്ങൾക്കുശേഷം ഇയാൾ സഭയുമായി ബന്ധപ്പെട്ട ആധ്യാത്മിക പ്രവർത്തനങ്ങളുടെ ഭാഗമായി മാനന്തവാടിയിലെത്തി. ഈ വൈദികൻ ഞാൻ താമസിക്കുന്ന ദ്വാരകാ മഠമാണ് താമസിക്കാനായി തെരഞ്ഞെടുത്തത്. സമയം രാത്രിയാണ്. യാത്രാക്ഷീണത്താൽ അവശത തോന്നിയ വൈദികന് താമസിക്കാൻ അതിഥി മുറി തുറന്നുകൊടുത്തു. അദ്ദേഹത്തിന് കുളിക്കാനായി ചൂടുവെള്ളം തയ്യാറാക്കി. ഇതുമായി മുറിയിൽ എത്തിയപ്പോ അദ്ദേഹം കുളിമുറിയിൽ പ്രവേശിച്ചിട്ടുണ്ട്. ചൂടുവെള്ളം കുളിമുറിക്കകത്ത് വെക്കാനായി ഞാൻ അകത്തെക്ക് പ്രവേശിച്ചു.

എന്നാൽ പുറത്തേക്കുപോകാനുള്ള എന്റെ ശ്രമം അദ്ദേഹം തടഞ്ഞു. എന്റെ കൈകളിൽ സ്പർശിച്ച അദ്ദേഹം നെറുകത്തും മുഖത്തും തുരുതുരാ ചുംബിച്ചു. അപ്രതീക്ഷ നീക്കത്തിൽ ഞാൻ അൽപ്പസമയം നിശ്ചലയായി. എന്നെ അദ്ദേഹം ഗാഢമായി കെട്ടിപ്പുണർന്നു. അദ്ദേഹം എന്റെ ശരീരത്തിൽ തഴുകി. എത്രസമയം അതുതുടർന്നുവെന്ന് എനിക്ക് ഓർമ്മയില്ല. എന്നിലേക്ക് ഇരച്ചുകയറിവന്ന വികാരത്തെ അടക്കാനുള്ള ഉൾവിളി എന്നിലുണ്ടായി. സ്വബോധം വീണ്ടെടുത്ത ഞാൻ അദ്ദേഹത്തെ തള്ളിമാറ്റി. വിയോജിപ്പ് പ്രകടപ്പിച്ചു. ഇതിനകം അദ്ദേഹവും സമചിത്തത വീണ്ടെടുത്തിരുന്നു. ഓകെ....ഓകെ... എന്നവാക്ക് അദ്ദേഹവും ഉരുവിട്ടു. വ്രണിതഹൃദയായാണ് ഞാൻ മുറിയിലെത്തിയത്. കുറ്റബോധമൊന്നും എന്നെയും തീണ്ടിയില്ല. അവിചാരിതമായ സമയത്ത് അപ്രതീക്ഷിതമായത് സംഭവിച്ചതോർത്ത് അൽപ്പം ചകിതയായെന്ന് മാത്രം. അധികം വൈകാതെ ഞാൻ താളം വീണ്ടെടുത്തു'- ആത്മകഥയിൽ സിസ്റ്റർ ലുസി വ്യക്തമാക്കുന്നു.

നിങ്ങൾക്ക് ഇഷ്ടംപോലെ തൊടാനും പിടിക്കാനുമുള്ളതല്ല കന്യാസ്ത്രീകൾ

അധ്യായം 37ലാണ് ലുസി തനിക്കുണ്ടായ മറ്റ് ലൈംഗിക അതിക്രമങ്ങൾ വിശദീകരിക്കുന്നത്. അതിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.

'ബിൽവാഡയിലെ അന്യസ്ഥലവാസത്തിനുശേഷം അവധിക്കായി മഠത്തിൽ എത്തിയ ഞാൻ വാദ്യോപകരം കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യം നേടാൻ തീരുമാനിച്ചു. കീബോർഡ് ഉപയോഗിക്കുന്നതിൽ പ്രാവീണ്യമുള്ള പുരോഹിതനെയാണ് ഞാൻ ഗുരുവായി കണ്ടെത്തിയത്. ഞാനൊഴികെ എന്റെ ബാച്ചിലെ കന്യാസ്ത്രീകളുമായി അദ്ദേഹത്തിന് അടുത്ത സൗഹൃദമുണ്ട്. എന്റെ ആഗ്രഹമറിഞ്ഞ കന്യാസ്ത്രീകളാണ് എനിക്ക് അങ്ങോട്ടുള്ള വഴി കാണിച്ചു തന്നത്. ഈ വൈദികൻ അധിപനായ ധ്യാനകേന്ദ്രത്തിൽ വൈകുന്നേരത്തോടെയാണ് ഞാൻ എത്തിയത്. ഹൃദ്യമായി അദ്ദേഹം എന്നെ സ്വാഗതം ചെയതു. എനിക്ക് താമസിക്കാനായി അനുവദിച്ച മുറി അദ്ദേഹം കാണിച്ചു തന്നു.

രാത്രിയുടെ മുഷിപ്പിൽനിന്ന് മുക്തി നേടാനായി ഞാൻ കുളിക്കാൻ തീരുമാനിച്ചു. അകത്തുനിന്ന് മുറി അടച്ച ഞാൻ വസ്ത്രങ്ങൾ അഴിച്ചു തുടങ്ങിയിരുന്നു. ഈ സമയം വാതിലിൽ മുട്ടുകേട്ടു. പാതി തുറന്ന വാതിലിലൂടെ അദ്ദേഹം അകത്തുകയറി. എന്റെ നീരസം മനസ്സിലാക്കിയ അദ്ദേഹം, കഴിക്കാനെന്താണ് വേണ്ടതെന്ന് ചോദിക്കാനാണെന്ന് മുടന്തൻ ന്യായം പറഞ്ഞു. ഐസ്‌ക്രീം വേണോ എന്ന ചോദ്യത്തിന് ആവാമെന്ന് ഞാൻ മറുപടി നൽകി. അദ്ദേഹം പുറത്തുപോയി. ആഹാരത്തിനുള്ള സമയമായി. ഭക്ഷണം പൂർത്തിയാക്കിയ എനിക്ക് അയാൾ ഐസ്‌ക്രീം തന്നു. മനപുർവ്വം അയാൾ എന്റെ ശരീരത്തിൽ സ്പർശിക്കുകയാണെന്ന് ഞാൻ മനസ്സിലാക്കി. സംഭാഷണം വഴിവിട്ട രീതിയിലേക്ക് തിരിച്ചുവിടാനും ശ്രമിച്ചു. അതു മനസ്സിലാക്കിയ എന്നിൽനിന്ന് പ്രോൽസാഹനപരമായ ഒന്നും ലഭിച്ചില്ല.

കീബോർഡ് പരിശീലനത്തിനിടെ അയാൾ എന്റെ ശരീരത്തിൽ നിരന്തരം സ്പർശിച്ചു. ശരീരത്തോടൊപ്പം എന്റെ കൈകളിലും ബലമായി അമർത്തി. കുതറിമാറാൻ ശ്രമിച്ച ഞാൻ എന്റെ അനിഷ്ടം തുറന്ന് പ്രകടിപ്പിച്ചു. വാദ്യോപകരണത്തിൽ പ്രാവീണ്യം നേടാനുള്ള എന്റെ ശ്രമം പൂർണ്ണമായില്ലെങ്കിലും ഞാൻ അവിടം ഉപേക്ഷിച്ച് തിരികെ മഠത്തിലേക്ക് തിരിച്ചു. ഫോണിൽ പുരോഹിതന്റെ നമ്പർ മായ്ച്ച് കളയുകയാണ് ഞാൻ ആദ്യം ചെയ്തത്. അയൽ സംസ്ഥാനത്തുവച്ചാണ് മൂന്നാമത്തെ അനുഭവം. അവിടെയാരു ദേവാലയത്തിൽ, ആധ്യാത്മിക വിഷയത്തിൽ പരിശീലനം നൽകാൻ പോയ എനിക്ക് ഒരു രാത്രി തങ്ങേണ്ടി വന്നു. പള്ളിവികാരിയുടെ താമസസ്ഥലത്തിന് അടുത്തുള്ള ഒരു മുറിയാണ് എനിക്ക് വിശ്രമിക്കാൻ ഒരുക്കിയിരുന്നത്. അദ്ദേഹത്തോട് ശുഭരാത്രി നേർന്ന് മുറിക്കകത്ത് കയറി വാതിൽ അടക്കാനൊരുങ്ങി. പെട്ടെന്ന് തിരികെയെത്തിയ അദ്ദേഹം വാതിൽ തുറന്ന് അകത്തുകയറി. പെരുമാറ്റത്തിൽ അവമതിപ്പ് തോന്നിയ ഞാൻ പുറത്തുപോകാൻ നിർദ്ദേശിച്ചു. വിസമ്മതനായി നിന്ന ഞാൻ അദ്ദേഹത്തെ ബലം പ്രയോഗിച്ച് തള്ളിപ്പുറത്താക്കി. '- സിസ്റ്റർ ലൂസി എഴുതുന്നു.

' ദ്വാരകയിലും സമാനമായ ഒരു പ്രത്യക്ഷം എനിക്കുണ്ടായി. അവിടെ തീന്മേശയ്ക്കരികിലുള്ള ഒരു പുരോഹിതന്റെ ചേഷ്ടകൾ എന്നെ അസ്വസ്ഥയാക്കി. പ്രായത്തിൽ എന്നേക്കാൾ വളരെ ചെറുപ്പമായിരുന്നു, അയാൾ. ഭക്ഷണമേശയിൽ എതിർവശത്തിരുന്ന എന്റെ പാദങ്ങളിൽ അദ്ദേഹം കാലുകൊണ്ട് അമർത്തിച്ചവിട്ടുകയും, തടവുകയും ചെയ്തു. കാൽ പിൻവലിച്ച് ഞാൻ അയാളോട് ചില കാര്യങ്ങൾ പറഞ്ഞു. ഇത്തരം പ്രവൃത്തികൾക്ക് വിയേയരാവേണ്ടവർ അല്ല കന്യാസ്ത്രീകൾ. രാത്രിയിൽ ഇതൊന്നും പാടില്ലെന്നും ഞാൻ പറഞ്ഞു. എന്നാൽ ഇതൊന്നും അയാൾക്ക് മനസ്സിലായില്ല. എന്നെ തൊടാനും കാലുകൾകൊണ്ട് സ്പർശിക്കാനും വീണ്ടും ശ്രമിച്ചു. ഞാൻ എന്റെ ഉപദേശം ആവർത്തിച്ചു. നിങ്ങൾക്ക് ഇഷ്ടംപോലെ തൊടാനും പിടിക്കാനുമുള്ളതല്ല കന്യാസ്ത്രീകളെന്ന് ദൃഡമായി പറഞ്ഞു. കാമപരവശനായ ആ യുവപുരോഹിതനുമായി പിന്നീട് ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല. അയാളുമായുള്ള ഫോൺ ബന്ധവും വിഛേദിച്ചു'.

കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്നു

കന്യസ്ത്രീകളെ വെറും ലൈംഗിക ഉപകരണങ്ങളായി മാത്രമാണ് ചില പുരോഹിതർ കാണുന്നതെന്ന സിസ്റ്റർ ലൂസികളപ്പുരക്കലിന്റെ വെളിപ്പെടുത്തൽ നേരത്തെ വിവാദമായിരുന്നു. ആത്മകഥയുടെ എറ്റവും വിവാദമായ 37ാം അധ്യായത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്. 

'ലൗകിക ജീവിതതൃഷ്ണയെ ശമിപ്പിക്കാനായി പ്രാർത്ഥനയിൽ അഭയം തേടുന്ന സന്ന്യാസിനികൾ അവരിൽ അന്തർലീനമായ ലൈംഗികാഭിനിവേശം പ്രകടിപ്പിക്കുന്ന സന്ദർഭങ്ങൾക്കു ഞാൻ മൂകസാക്ഷിയായിട്ടുണ്ട്. വീടും നാടും കയ്യൊഴിഞ്ഞു വൈയക്തിക ബന്ധങ്ങളെ നിരാകരിച്ച് സന്ന്യാസിനി ആവാൻ എത്തിയവരിൽ ഭൂരിഭാഗം പേരും മാനുഷികമായ വികാരത്തെ നിയന്ത്രിക്കാൻ കെൽപ്പില്ലാത്തവരാണ്. ഇവരുടെ ചേഷ്ടകൾക്ക് എത്രയോ തവണ ഞാൻ കാഴ്ചക്കാരി ആയിട്ടുണ്ട്. പുരോഹിതന്മാരുമായാണ് കന്യാസ്ത്രീകളിൽ നല്ലൊരു പങ്കിനും ക്രൈസ്തവചിന്താ വിരുദ്ധമായ അടുപ്പമുള്ളത്. മഠത്തിലും സന്ന്യാസിനി ജീവിതത്തിന്റെ എല്ലാ തലങ്ങളിലും വൈദികർക്കുള്ള സ്ഥാനം തന്നെയാണ് ഇത്തരം ബന്ധങ്ങൾ വളരാനുള്ള കാരണവും. സഹവാസികളായ സന്ന്യാസിനികളിൽ നിരവധി പേർക്ക് ഇത്തരം ബന്ധങ്ങളുണ്ട്. സ്വകാര്യ നിമിഷങ്ങളിൽ അവരതിനെ പരിപോഷിപ്പിക്കുകയും ചെയ്യും. മണിക്കൂറുകളോളം ഫോണുകളിലൂടെ ഇവർ സല്ലപിക്കും. കന്യാസ്ത്രീകളുടെമേൽ അദൃശ്യമായ ആണധികാരം പുരോഹിതർ പുലർത്തുന്നതിന്റെ തെളിവുകൾ ഏറെയുണ്ട്. ഇവർ പതിവായി ലൈംഗികബന്ധത്തിലേർപ്പെടുന്ന കഥകൾ ഞാൻ കേട്ടിട്ടുണ്ട്.

കലാശാല അദ്ധ്യാപകനായ ഒരു പുരോഹിതൻ ജോലിക്കുശേഷം സമീപത്തുള്ള മഠത്തിലാണ് സ്ഥിരമായി വിശ്രമിക്കാറുള്ളത്. കന്യകാമഠത്തിൽ വൈദികനു പ്രത്യേക മുറിയുണ്ട്. ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചാണ് സ്ഥിരമായി പ്രഭാഷണം നടത്തിക്കൊണ്ടിരുന്നത്. കേൾക്കാൻ മാത്രമല്ല, ഇവിടെ കന്യാസ്ത്രീകൾ വിധിക്കപ്പെട്ടത്. പ്രായോഗിക പരിശീലനത്തിൽ മനംമടുത്ത ഒരു സന്ന്യസ്ത അവരുടെ പുരുഷ സുഹൃത്തിനോട് ഇക്കാര്യം വെളിപ്പെടുത്തി. അദ്ദേഹത്തിനു പ്രതികരിക്കാൻ പ്രാപ്തിയുണ്ടായിരുന്നില്ല. മഠത്തിലെ ഏതാണ്ടെല്ലാ സന്ന്യാസിനികൾക്കും പരിശീലനം നൽകിയ പുരോഹിതൻ അദ്ധ്യാപകവൃത്തിയിൽനിന്നു വിരമിക്കുന്നതുവരെ ഇതു തുടർന്നു. എന്റെ സുഹൃത്തിന്റെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ മകൾ പാഠഭാഗത്തിലെ സംശയങ്ങൾ ദൂരീകരിക്കാൻ എന്നെ സമീപിച്ചു. ഈ വിഷയത്തിൽ വൈദഗ്ദ്ധ്യമുള്ള ഒരു വൈദികനെ ഞാൻ ചൂണ്ടിക്കാണിച്ചു. എന്നോടൊപ്പം സുഹൃത്തും മകളും ചേർന്നാണ് അദ്ദേഹത്തിന്റെ അടുത്തു പോയത്. ദേവാലയ സംബന്ധമായ തിരക്കിന്റെ ഭാഗമായി ഞാൻ നേരത്തെ അവിടെനിന്നും തിരിച്ചു. അവരുടെ ആവശ്യം നിറവേറ്റി വീട്ടിലെത്തിയ അവർ എന്നെ വിളിച്ചു നന്ദി അറിയിച്ചു.

അടുത്ത ദിവസം പുരോഹിതൻ പെൺകുട്ടിയെ ഫോണിൽ വിളിച്ചു. എടീ നിനക്കു സുഖമാണോ. അവൾ നിഷ്‌കളങ്കയായി അതേ എന്നു മറുപടി നൽകി. മറുതലക്കൽ പുരോഹിതൻ കാമപരവശനായി സംഭാഷണം തുടർന്നു. നിന്റെ കഴുത്തിനു താഴെ മൂന്നു സ്ഥലത്ത് എനിക്ക് ഉമ്മ വെക്കണം. അശ്ലീലം നിറഞ്ഞ അയാളുടെ വാക്കുകൾക്കു മുന്നിൽ ആ പെൺകുട്ടി പകച്ചുപോയി. അമ്മേയെന്ന് അലറിക്കരഞ്ഞ് അവൾ ഫോൺ അമ്മയ്ക്കു കൈമാറി. ഈ സംഭവം കുടുംബത്തെ ആകെ ഉലച്ചു. അവരെന്നോട് പരാതിപ്പെട്ടു. ദിവസങ്ങൾ നീണ്ട അനുരഞ്ജനത്തിന് ഒടുവിലാണ് അവർ ശാന്തരായത്. അയാളെ നേരിൽ വിളിച്ചു കുടുംബത്തിന്റെ പ്രതിഷേധം അറിയിച്ചു. പുരോഹിതന്റെ മാപ്പോടെയാണ് പ്രശ്നം അവസാനിച്ചത്. ദേവാലയ പരിസരത്തെ സങ്കീർത്തിയിൽ വെച്ച് പുരോഹിതനാൽ ലൈംഗിക ചൂഷണത്തിനിരയായ കന്യാസ്ത്രീ വിവരം എന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്. അവർ എന്നോടൊപ്പം സന്യാസവൃത്തി തുടങ്ങിയവരാണ്. ആ അനുഭവത്തിൽ ഈ സന്ന്യാസിനി സംഭ്രമിച്ചില്ലെന്നു മാത്രമല്ല, അത് അവർ രസിക്കുകയും ചെയ്തു. തൃപ്തികരമായ ഒരു ചൂഷണചരിതം മാത്രമായി ഇത് അവശേഷിക്കുന്നു.

ഒരിക്കൽ ഒരു ചെറുപ്പക്കാരൻ അവന്റെ ആന്റിയായ കന്യാസ്ത്രീയും പുരോഹിതനുമായുള്ള തുടർച്ചയായ ബന്ധത്തെക്കുറിച്ച് രോഷത്തോടെ എന്നോട് പ്രതികരിച്ചു. അവിവാഹിതനായ എന്നെ നേർവഴി നടക്കാൻ സ്ഥിരമായി ഉപദേശം തരുന്നയാളാണ് ഈ വൈദികനെന്ന് അയാൾ പറഞ്ഞു. മിണ്ടാവ്രത കാലത്തെ പ്രത്യേക കുമ്പസാരങ്ങളിൽ വൈദികൻ നോവീസിന്റെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചത് വേദനയോടെ ഒരു കന്യാസ്ത്രീ എന്നോട് പങ്കുവെച്ചിട്ടുണ്ട്. ആത്മീയ ശുശ്രൂഷാ വേളകളിലും കാമവെറിയോടെയാണ് തന്റെ മുന്നിൽ കുമ്പസരിക്കുന്ന കന്യാസ്ത്രീകളെ പുരോഹിതന്മാരിൽ ചിലർ സമീപിക്കുക.

ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായം ഉള്ളതായി എനിക്കറിയാം. ഈ സഹോദരിമാർക്കു പള്ളിമേടയിൽനിന്ന് അനുഭവിക്കേണ്ടിവരുന്നത് അസാധാരണ വൈകൃതമാണ്. നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും. മടുത്ത് എന്നു പറഞ്ഞാൽ പോലും ചെവിക്കൊള്ളാത്ത കാമഭ്രാന്തന്മാരാണ് ചില വൈദികർ. മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകളും സ്വവർഗ്ഗ ഭോഗത്തിന് ഉപയോഗിക്കുന്ന വിവരവും പലരിൽനിന്നായി ഞാനറിഞ്ഞിട്ടുണ്ട്. ആത്മസംഘർഷം ലഘൂകരിക്കുന്നതിനായുള്ള മനപ്പരിചരണം കന്യാസ്ത്രീകളിൽ പലർക്കും കുരിശായി മാറുകയാണ് പതിവ്. വൈദികരായ കൗൺസലിങ് വിദഗ്ദ്ധർ ഈ സ്ത്രീകളെ നിരന്തരമായി പിന്തുടരുന്ന സാഹചര്യവും ഉണ്ട്. ഒരു മുതിർന്ന കന്യാസ്ത്രീയോടൊപ്പം പള്ളിമേടയിലെത്തിയ കൊച്ച് സഹോദരിക്കു സഹിക്കേണ്ടിവന്നത് അസാധാരണ അനുഭോഗമാണ്. ഒറ്റയ്ക്കുനിന്ന ഈ പെൺകുട്ടിയെ പുരോഹിതൻ പൊക്കിയെടുത്ത് മടിയിൽ കിടത്തി മണിക്കൂറുകളോളം ദർശനസുഖം അനുഭവിച്ചു. കാമം നിറഞ്ഞ അനുഭവത്തിലേക്കാണ് ഇത് തന്നെ നയിച്ചതെന്ന് ഈ പെൺകുട്ടി എന്നോട് പറഞ്ഞിട്ടുണ്ട്.

സെമിനാരിയിൽനിന്നും സ്വവർഗ്ഗരതിക്കു വിധേയനായി മാനസികമായി തകർന്ന സഹോദരന്റെ കഥയും അനുകമ്പാർഹമാണ്. ഒരു വർഷത്തോളം നിരന്തരമായി അദ്ദേഹത്തിന് ഈ ലൈംഗിക വൈകൃതം സഹിക്കേണ്ടിവന്നു. മാനസികരോഗിയായി വീട്ടിലെത്തിയ അദ്ദേഹം സന്ന്യാസം ഉപേക്ഷിക്കുകയാണ് ചെയ്തത്. മറ്റൊരു വൈദികവിദ്യാർത്ഥിയും സമാന പരാതി എന്റെ മുന്നിൽ വെളിപ്പെടുത്തിയിട്ടുണ്ട്. സെമിനാരിയിലെ അധികാരികളിലൊരാളായ വൈദികൻ ഈ കുട്ടിയെ സ്വന്തം മുറിയിൽ സ്വവർഗ്ഗരതിക്കു പ്രേരിപ്പിച്ചു. വിസമ്മതിച്ച ആ സഹോദരനെ ബലം പ്രയോഗിച്ചു കട്ടിലിൽ കെട്ടിയിട്ട് ലൈംഗികത രുചിച്ചു. ഈ അതിക്രമം വീട്ടുകാരുടെ മുന്നിൽ അവതരിപ്പിക്കാനുള്ള ഭയത്തിൽ ഈ ചെറുപ്പക്കാരൻ മറ്റൊരു ആശ്രമം തേടി പുറത്തുപോകുകയായിരുന്നു. കേരളത്തിലെ സീറോ മലബാർ സഭയോടൊപ്പം മറ്റു സന്ന്യാസ പുരോഹിത സഭകളും ലൈംഗിക അരാജക കേന്ദ്രങ്ങളാണ്.' - സിസ്റ്റർ ലൂസി കളപ്പുരക്കൽ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP