Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മധുരയിൽ നാട്ടുകാർ അടിച്ചോടിച്ചത് ഭക്തയുടെ 14കാരിയായ മകളെ കയറിപ്പിടിച്ചതിന്; തിരുവണ്ണാമലയിൽ മർദനമേറ്റത് രഹസ്യ പൂജക്കെന്ന് പറഞ്ഞ് വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ; ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ സമ്മത പത്രം എഴുതിവാങ്ങുന്നത് പീഡന പരാതി ഒഴിവാക്കാൻ; താന്ത്രിക് സെക്‌സ് തെറാപ്പിയും കന്യകമാരെവെച്ചുള്ള നഗ്നപൂജയും അടക്കമുള്ളവക്കെതിരെ പലതവണ പ്രതികരിച്ചിട്ടും അധികൃതർ അനങ്ങിയില്ല; നിത്യാനന്ദ സർക്കാർ സപോൺസേഡ് ആൾദൈവമെന്ന് തമിഴ്‌നാട്ടിലെ അന്ധവിശ്വാസ നിർമ്മാർജന സമിതി

മധുരയിൽ നാട്ടുകാർ അടിച്ചോടിച്ചത് ഭക്തയുടെ 14കാരിയായ മകളെ കയറിപ്പിടിച്ചതിന്; തിരുവണ്ണാമലയിൽ മർദനമേറ്റത് രഹസ്യ പൂജക്കെന്ന് പറഞ്ഞ് വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ; ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ സമ്മത പത്രം എഴുതിവാങ്ങുന്നത് പീഡന പരാതി ഒഴിവാക്കാൻ; താന്ത്രിക് സെക്‌സ് തെറാപ്പിയും കന്യകമാരെവെച്ചുള്ള നഗ്നപൂജയും അടക്കമുള്ളവക്കെതിരെ പലതവണ പ്രതികരിച്ചിട്ടും അധികൃതർ അനങ്ങിയില്ല; നിത്യാനന്ദ സർക്കാർ സപോൺസേഡ് ആൾദൈവമെന്ന് തമിഴ്‌നാട്ടിലെ അന്ധവിശ്വാസ നിർമ്മാർജന സമിതി

എം. മാധവദാസ്

ന്യൂഡൽഹി: ആശ്രമത്തിൽ വരുന്ന ഭക്തകളിൽനിന്ന് ലൈംഗിക ബന്ധത്തിനുള്ള സമ്മതപത്രം എഴുതിവാങ്ങുന്ന ആൾദൈവത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ് ഇന്ന് ഇക്വഡോറിൽ സ്വന്തമായി ഹിന്ദുരാഷ്ട്രം സ്ഥാപിക്കുമെന്ന് അവകാശപ്പെട്ട വിവാദ താന്ത്രിക സെക്സ് സ്വാമി നിത്യാനന്ദ. ഇന്ത്യൻ യോഗയുടെയും താന്ത്രിക വിദ്യയുടെയും ചുവട് പിടിച്ചാണ് സ്വാമി സമർഥമായി ലൈംഗിക ചൂഷണം നടത്തയത്. താൻ പരമശിവന്റെ അവതാരമാണെന്നും താനുമായി ബന്ധപ്പെട്ടാൽ കന്വകാത്വം നഷ്ടപ്പെടില്ലെന്നുപോലും ഇയാൾ ഭക്തകളെ വിശ്വസിപ്പിച്ചു. നടി രഞ്ജിതയടക്കമുള്ള നിരവധി സെലിബ്രറ്റികൾ സ്വാമിയുടെ സെക്സ് യോഗ ആസ്വദിക്കാനായി പരിചാരകരായി എത്തിയപ്പോൾ, ഇയാൾ കോടികളുടെ സാമ്രാജ്വം കൂടിയാണ് കെട്ടിപ്പെടുത്തത്.

പക്ഷേ കൗമാരക്കാരായ രണ്ടുപെൺകുട്ടികളുടെ പേരിൽ പൊലീസ് കേസ് എടുത്തതോടെ രാജ്യം വിട്ട നിത്യാനന്ദ ഇപ്പോൾ താൻ അനുഭവിച്ച പീഡനങ്ങൾ വ്യക്താമാക്കി ഇറക്കിയ വീഡിയോ വൈറൽ ആയിരുന്നു. ഒരു തെറ്റും ചെയ്യാത്ത തന്നെ തമിഴ് നാട്ടിന്റെ പല ഭാഗങ്ങളിൽനിന്നും പിന്നീട് ബാംഗ്ലൂരിൽനിന്നും ജനം അടിച്ചോടിക്കയായിരുന്നെന്നും, ചിലർ എന്നെ ഒരു കാരണവശാലും ജീവിക്കാൻ അനുവദിക്കുന്നില്ലെന്നുമായിരുന്നു നിത്യാനന്ദയുടെ ആരോപണം. എന്നാൽ ഇതെല്ലാം പച്ചക്കളവാണെന്നാണ് നാട്ടുകാരും തമിഴ്‌നാട്ടിലെ അന്ധവിശ്വാസ നിർമ്മാർജന സമിതിയും പറയുന്നത്.

നിത്യാനന്ദയെ അടിച്ചോടിച്ചത് സ്ത്രീ വിഷയത്തിനാണ്. ഒരു ഭക്തയുടെ 14കാരിയായ മകളെ ഉപദ്രവിക്കാൻ നോക്കിയതിനാണ് മധുരയിൽ നാട്ടുകാർ ഇയാളെ കൈകാര്യം ചെയ്തത്. തിരുവണ്ണാമലയിൽ രഹസ്യ പൂജക്കെന്ന് പറഞ്ഞ് വീട്ടമ്മയെ ഉപദ്രവിക്കാൻ നോക്കിയതിനുമാണെന്ന് തമിഴ്‌നാട് അന്ധവിശ്വാസ നിർമ്മാർജ്ജന സമിതി അധ്യക്ഷൻ ഡോ ദുരെസ്വാമി ചൂണ്ടിക്കാട്ടുന്നു. സ്ത്രീവിഷയം പ്രശനമാവുമെന്ന് അറിയന്നതുകൊണ്ടാണ്, പിന്നീട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ സമ്മത പത്രം എഴുതിവാങ്ങുന്ന അവസ്ഥയിലേക്ക് എത്തിയതെന്നാണ് അവർ പറയുന്നത്. ഇന്ത്യൻ യോഗയുടെ താന്ത്രിക വിദ്യയുടെ പേരിലാവുമ്പോൾ ഏത് ലൈംഗക പീഡനവും വിശുദ്ധമാവുമെന്നും, ഇക്കാര്യത്തിൽ പലതവണ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നുമാണ് പെരിയാർ കഴകം പ്രവർത്തകരും പറയുന്നത്. മാധ്യമങ്ങളും സർക്കാരും ചേർന്നാണ് ഇന്ന് സ്വന്തം രാജ്യം ഉണ്ടാക്കുമെന്ന് വെല്ലുവിളിക്കത്തക്ക രീതിയിൽ ഒരു ആൾദൈവത്തെ വളർത്തിയതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

മധുരയിലെ ദ്രാവിഡ കഴകം നേതാവും, പെരിയാർ ട്രസ്റ്റ് അധ്യക്ഷനുമായ ഡോ-ടി കെ മുത്തുമണിയൊക്കെ നിത്യാനന്ദയെക്കുറിച്ച് നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.' സ്ത്രീ പീഡനത്തിന് എന്തെല്ലാം മാർഗങ്ങൾ ഉണ്ടോ അതെല്ലാം അന്വേഷിക്കുന്ന വ്യക്തിയാണ് ഇയാൾ. നാട്ടുകാർ അടിച്ചോടിച്ച മുൻ അനുഭവം വച്ചാണ് ലൈംഗിക പീഡനത്തിനുള്ള സമ്മത പത്രം എഴുതിവാങ്ങുന്നത്. യോഗ, താന്ത്രിക വിദ്യ, കുണ്ഡലിനി ഉണർത്തൽ എന്നിവയെല്ലാം വഴി ലൈംഗിക ചൂഷണത്തിനുള്ള അനന്തസാധ്യതയാണ് ഇയാൾ ഉണ്ടാക്കുന്നത്. പക്ഷേ നിത്യാനന്ദ വളർന്നതും തമിഴ്-കന്നഡ മാധ്യമങ്ങളുടെയും സർക്കാറിന്റെയും തണലിലാണ്. അയാളുടെ അത്ഭുദ സിദ്ധികൾ അവർ വൻ തോതിൽ പ്രചരിപ്പിച്ചു. സിനിമാ നടന്മാരും സെലിബ്രിറ്റികളും വൻ തോതിൽ വന്നതോടെ ഈ പീഡന വ്യവസായവും കൊഴുത്തു-' ഡോ- ടി കെ മുത്തുമണി വ്യക്താമാക്കി.


പ്രസാദത്തിന്റെ കൂടെ കഞ്ചാവ് നൽകുന്ന രീതിയും സ്വാമിക്ക് ഉണ്ടായിരുന്നെന്നാണ് തമിഴ്‌നാട്ടിലെ യുക്തിവാദികൾ ആരോപിക്കുന്നത്. ഇതും മായിക അനുഭൂതിയായി ചിത്രീകരിക്കപ്പെട്ടു. 'ഞങ്ങൾ പലതവണ നിത്യാനന്ദക്കെതിരെ പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. അന്നേ നടപടിയുണ്ടായിരുന്നെങ്കിൽ ഇന്ന് രാജ്യത്തെപ്പോലം വെല്ലുവിളിക്കുന്ന ഒരു ക്രിമിനൽ സ്വാമി ഉണ്ടാകുമായിരുന്നില്ല'- തമിഴ് യുക്തവാദി മാസികയായ 'പെരിയാറിൽ' എഴുതിയ ലേഖനത്തിൽ പറയുന്നു.'സന്യാസിക്ക് തെമ്മാടിയാവാം പക്ഷേ തെമ്മാടിക്ക് ഒരിക്കലും സന്യാസിയാവാൻ കഴിയില്ല' എന്ന് നമ്മുടെ സുരേഷ്ഗോപിയടക്കം പലരും ഹിറ്റാക്കിയ ഡയലോഗാണ് സ്വാമിനിത്യാനന്ദയുടെ ചരിത്രം പറയുമ്പോൾ ഓർമ്മവരിക. കാലാകാലങ്ങളിൽ തമിഴനാട്ടിലെ നാസ്തിക പ്രസഥാനങ്ങൾ നിത്യാനന്ദയുടെ നഗ്ന പൂജക്കും, താന്ത്രിക സെക്സ് തെറാപ്പിക്കും എതിരെ പരാതി നൽകാറുണ്ടെങ്കിലും സർക്കാർ ഒരു നടപടിയും എടുക്കാറില്ല.

താന്ത്രിക് സെക്‌സ് ഭാരതീയ പൈതൃകം മാത്രം!

പഴയതുപോലെയാലാൽ പിടിയിലാവും എന്ന് കരുതിയാണ്,നിത്യാനന്ദ പതുക്കെ ഇന്ത്യൻ യോഗ, താന്ത്രിക വിദ്യ എന്നപേരിൽ പേരുമാറ്റിയത്. ഇതാവുമ്പോൾ ചൂഷണം ചെയ്യപ്പട്ട സ്ത്രീക്കുപോലും അത് പൂജയുടെ ഭാഗമായാണ് തോന്നുക. ഭാരതത്തിന്റെ പ്രാചീന സംസ്‌കൃതിയുടെ ഭാഗമായ, സ്ത്രീപുരുഷ ആനന്ദാന്വേഷണങ്ങളുടെ പരമകാഷ്ഠയായ താന്ത്രിക് സെക്‌സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ഭക്തർക്ക് ആത്മീയവും മാനസികവും ശാരീരികവുമായ നിർവാണലബ്ധിക്കുള്ള പരിശ്രമങ്ങൾ നിത്യാനന്ദയുടെ ആശ്രമത്തിൽ പരിശീലന പരിപാടികളുടെ ഭാഗമാണ്.

ഇതിന് വേണ്ട സമ്മത പത്രമാണ് ഭക്തരിൽ നിന്ന് വാങ്ങുന്നത്.ഈ പ്രവർത്തനങ്ങൾ വളരെ സങ്കീർണ്ണമാണെന്നും, പരിപൂർണമായ നഗ്‌നത, നഗ്‌നചിത്രങ്ങളുമായുള്ള പരിചയം, നഗ്‌നതയുടെ വീഡിയോ ഡെമോൺസ്ട്രേഷനുകൾ, ലൈംഗിക ബന്ധങ്ങളുടെ വീഡിയോ വിശദീകരണങ്ങൾ, ശാരീരികമായ അടുത്തിടപഴകലുകൾ എന്നിവയും പരിശീലത്തിൽ ഉൾപ്പെടുത്തുമെന്നും മുൻ കൂട്ടി ബോധിപ്പിക്കുന്നുവെന്നും സമ്മത പത്രത്തിൽ കുറിക്കുന്നുണ്ടെന്നാണ് പിന്നീട് പൊലീസ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. അതായത്് ലൈംഗിക പീഡനം എന്ന വാക്ക് താന്ത്രിക സെക്സ് എന്നാക്കിയാൽ അത് ഭാരതീയ പൈതൃകത്തിന്റെ പേരിൽ ന്യായീകരിക്കപ്പെടുന്നു.

തിരുവണ്ണാമലയിലെ നിരക്ഷര കുക്ഷിയും നിർധനനുമായ ഒരു സാധാരണ പയ്യനായ എ രാജശേഖരൻ, സ്വാമി നിത്യാന്ദയായി പടർന്ന് പന്തലിച്ചത് ബാംഗ്ലൂരിൽ എത്തിയശേഷമായിരുന്നു. ബാംഗ്ലൂരിലെ ബിദാദിക്കടുത്ത് ധ്യാനപീഠം എന്ന പേരിൽ ഒരു ആശ്രമം നടത്തിപ്പിന് നല്ല രീതിയിൽ മീഡിയ സപ്പോർട്ട് കൂടി ലഭിച്ചു.സർക്കാറും കൈയയച്ചു സഹായിച്ചു. കാരണം സ്വാമി പ്രമോട്ട് ചെയ്യുന്നത് ഇന്ത്യൻ യോഗയും താന്ത്രിക വിദ്യയുമാണ്. ഒരിക്കൽ യോഗാദിനത്തിൽ ക്ലാസെടുക്കാൻ പോലും നിത്യാനന്ദയെ കർണ്ണാട സർക്കാർ ക്ഷണിച്ചിരുന്നു. അതുകൊണ്ടാണ് നിത്യാനന്ദ സർക്കാർ സ്പോൺസേഡ് ആൾദൈവമാണെന്ന് തമിഴ്‌നാട് അന്ധവിശ്വാസ നിർമ്മാർജ്ജന സമിതി പ്രവർത്തകർ പറയുന്നത്. ഇതോടെ ആശ്രമം വളർന്നു. നിത്യാനന്ദയുടെ പ്രസംഗം കേൾക്കാൻ ഭക്തരുടെ ഒഴുക്കായി.

ആത്മീയതയെ കച്ചവട ഉൽപന്നമാക്കി മാറ്റാൻ നിത്യാനന്ദ എന്ന വ്യാജനെ സഹായിച്ചത് തെന്നിന്ത്യയിലെ മുൻ നിര നായികയാിരുന്ന രഞ്ജിതയുടെ കടന്ന് വരവായിരുന്നു. ആശ്രമത്തിന്റെ ഭാഗമായി രഞ്ജിത മാറിയതോടെ നിത്യാനന്ദയുടെ പേരും പ്രശസ്തിയും വർധിച്ചു. കന്യകമാരായ ശിഷ്യ ഗണങ്ങളായിരുന്നു നിത്യാനന്ദയ്ക്ക് കൂടുതൽ സന്തോഷം നൽകിയിരുന്നത്.2010 കാലഘട്ടത്തിൽ രഞ്ജിതയുമായിട്ടുള്ള ആശ്രമത്തിലെ സ്വാകാര്യ വീഡിയോ പുറത്തു വന്നതോടെ നിത്യാനന്ദയ്ക്ക് ആദ്യ ചുവ്ട് പിഴച്ചു. വിവാദമായ വീഡിയോ പകർത്തിയത് ആശ്രമത്തിലെ മുൻ ഡ്രൈവർ കൂടിയായിരുന്ന ന്ന ലെനിൻ കറുപ്പൻ ആയിരുന്നു,. ഒളി ക്യാമറയിലൂടെ ആ ദൃശ്യങ്ങൾ പകർത്തിയത് വിവാദമായെങ്കിലും വിഷയം കോടതിയും കേസും വരെയെത്തിയിരുന്നു. എങ്കിലും രഞ്ജിത ആശ്രമം വിട്ട് പോകാൻ തയ്യാറായിരുന്നില്ല.

രഞ്ജിതയടക്കമുള്ള നിത്യാനന്ദ സ്വാമികളുടെ ഭക്തർ വീണ്ടും ആശ്രമത്തിൽ സജീവമാകുകയായിരുന്നു.2012ലും നിത്യാനന്ദയ്‌ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെക്കൽ തുടങ്ങിയ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ സംഭവിച്ചത് പോലെ തന്നെ അന്നും നിത്യാനന്ദ മുങ്ങി. പിന്നീട് അഞ്ച് ദിവസം കഴിഞ്ഞ് കോടതിയിലായിരുന്നു സ്വാമി പൊങ്ങിയത്. തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുകയും റിമാൻഡിലാകുകയും ചെയ്യുകയായിരുന്നു.പിന്നീട് അടുത്ത ശിഷ്യ ആരതി റാവു രംഗത്ത് വരികയും,അഞ്ചുവർഷം നിത്യാനന്ദയോടൊപ്പം ചെലവിട്ടകാലത്ത് താൻ അനുഭവിച്ച പീഡനങ്ങളെപ്പറ്റി അവർ തുറന്നുപറച്ചിൽ നടത്തുകയും ചെയ്തു.

2010 ലെ രഞ്ജിതയുടെ വീഡിയോ എടുത്തത് താനാണെന്നായിരുന്നു ആരതി റാവുവിന്റെ വാദം. നിത്യാനന്ദ തന്നെ പലവട്ടം ബലാത്സംഗം ചെയ്തു എന്ന് ആരതി തുറന്നുപറഞ്ഞു. ആരോടെങ്കിലും അതേപ്പറ്റി പറഞ്ഞാൽ കൊന്നുകളയും എന്നായിരുന്നു ഭീഷണിയെന്നും ആരതി വെളിപ്പെടുത്തുകയുണ്ടായി.താന്ത്രിക് സെക്‌സിനുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണ് ഭക്തർക്ക് ആശ്രമത്തിൽ പ്രവേശിക്കാൻ പാടുള്ളൂ എന്ന പ്രത്യകതയും നിത്യാനന്ദയുടെ ആശ്രമത്തിലുണ്ട്.

വീണ്ടും നിത്യാനന്ദയ്‌ക്കെതിരെ എത്തിയത് തമിഴ്‌നാട് സ്വദേശിയാണ്. . തന്റെ രണ്ട് പെൺമക്കളെ തട്ടിക്കൊണ്ടുപോയി ആശ്രമത്തിൽ അനധികൃത തടവിൽ പാർപ്പിച്ചുവെന്ന് ആരോപിച്ച് തമിഴ്‌നാട് സ്വദേശി സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതി നിത്യാനന്ദയ്ക്കും സംസ്ഥാന സർക്കാരിനും നോട്ടീസ് നൽകിയിരുന്നു. സംഭവത്തിൽ പ്രാണപ്രിയ, പ്രിയതത്വ എന്നു പേരായ സ്വാമിയുടെ അടുത്ത രണ്ടനുയായികൾ റിമാൻഡിലാണ്. ഗുജറാത്തിലെ നിത്യാനന്ദയുടെ ആശ്രമത്തിലെ പ്രധാന നടത്തിപ്പുകാരാണ് അറസ്റ്റിലായ രണ്ട് പേരും. ഈ കേസിലാണ് സ്വാമി വിദേശത്തേക്ക് മുങ്ങിയതും.

എന്നാൽ, ഇക്കാര്യങ്ങൾ എല്ലാം മറച്ചുവെച്ചുകൊണ്ട് നിത്യാനന്ദയുടെ ഒരു പ്രഭാഷണം അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിൽ പരക്കെ പ്രചരിച്ചിരുന്നു. അതിൽ എ രാജശേഖര മുതലിയാർ എന്ന താൻ ആധ്യാത്മികജീവിതത്തിന്റെ തുടക്കത്തിൽ നേരിട്ട പ്രതിസന്ധികളെപ്പറ്റി, തുടർന്ന് നിത്യാനന്ദ എന്ന കൾട്ട് സന്യാസിയിലേക്കുള്ള തന്റെ പ്രയാണത്തെപ്പറ്റി, വിസ്തരിച്ചുള്ള കുമ്പസാരങ്ങളുണ്ട്. ഈ വീഡിയോ എന്നാണ് പ്രസിദ്ധപ്പെടുത്തിയത് എന്ന കാര്യത്തിൽ സ്ഥിരീകരണമില്ലെങ്കിലും, എ രാജശേഖര മുതലിയാർ എന്ന സാധാരണക്കാരനിൽ നിന്ന് സ്വാമി നിത്യാനന്ദ എന്ന കൾട്ട് സന്യാസിയിലേക്കുള്ള പ്രയാണം ഈ വിഡിയോയിൽ വളരെ വൈകാരികമായി വിശദീകരിക്കപ്പെടുന്നുണ്ട്. ഇവിടെയാണ് സ്വാമി ജനം അടിച്ചോടിച്ച കഥ പറയുന്നത്. പക്ഷേ ഇത് സ്ത്രീവിഷയത്തിന്റെ പേരിൽ മാത്രമാണെന്ന് പറയുന്നില്ല.

തിരുവണ്ണാമലയിൽനിന്ന് നാട്ടുകാർ അടിച്ചോടിച്ചു

നിത്യാനന്ദ വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്, 'അരിപ്രശ്നത്തിന് പരിഹാരമാകാതെ വന്നപ്പോൾ, ഭക്തിമാർഗത്തിൽ അഭയം തേടി, തിരുവണ്ണാമലൈയിലെ ഒരു അമ്പലത്തിൽ അന്തേവാസിയായി, അവിടെ നിന്ന് പടച്ചോറായി കിട്ടിയിരുന്ന രണ്ടുരുള തൈർസാദം മാത്രം ഭുജിച്ചുകൊണ്ട് കഴിഞ്ഞുകൂടിയവനല്ലേ ഈ ഞാൻ..? രാമാ... കൃഷ്ണാ... ഗോവിന്ദാ... എന്ന് നാമം ജപിച്ചുകൊണ്ട് അവിടന്ന് പടച്ചോറായി കിട്ടിയ തൈരുസാദം രണ്ടുരുളയും ശാപ്പിട്ടുകൊണ്ട് മിണ്ടാതെ കാലം കഴിച്ചുകൊണ്ടിരുന്നതല്ലേ ഈ ഞാൻ?

ഏറി വന്നാൽ നാലോ അഞ്ചോ ശിഷ്യന്മാരുണ്ടായിരുന്നു. ഒരു കാറുമുണ്ടായിരുന്നു. അറിയാവുന്ന നാലു മന്ത്രവും ചൊല്ലിക്കൊടുത്ത് അവിടെ കഴിഞ്ഞുകൂടിയ എന്നെ, അവിടിട്ട് നിങ്ങളിൽ ചിലർ പൊതിരെ തല്ലി. അടിച്ചോടിച്ചു കളഞ്ഞു. എനിക്ക് എന്തെങ്കിലും ചെയ്തതല്ലേ പറ്റൂ. എവിടെങ്കിലും ചെന്ന് പിഴച്ചല്ലേ ഒക്കൂ. അന്ന് അടികിട്ടിയപ്പോൾ തന്നെ ജീവനൊടുക്കാനാണ് തോന്നിയത്. എന്റെ മതത്തിൽ ആത്മാഹുതിക്ക് അനുമതിയില്ല. അല്ലെങ്കിൽ ഞാനെന്റെ ജീവിതം അന്നേ അവസാനിപ്പിച്ചേനെ..! '

അടികിട്ടി നിൽക്കക്കള്ളിയില്ലാതെ തിരുവണ്ണാമലൈ വിട്ടോടി പെരുവഴിയിൽ അങ്ങനെ നിൽക്കുമ്പോഴാണ് ബാംഗ്ലൂരിലെ ധനികനായ ഒരു ചെട്ടിയാർ രക്ഷകനായി രാജശേഖരന്റെ കണ്മുന്നിൽ അവതരിക്കുന്നത്. ആ ചെട്ടിയാരുടെ അടുത്ത ഏതോ ബന്ധുവിന് എന്തോ മാറാരോഗം. 'അനുഗ്രഹിച്ച്' അസുഖം ഭേദപ്പെടുത്തണമത്രേ. അന്നത്തെ അവസ്ഥയിൽ മുൻപിൻ നോക്കാനുണ്ടായിരുന്നില്ല. അനുഗ്രഹമെങ്കിൽ അനുഗ്രഹം. നിത്യാനന്ദ നേരെ അങ്ങോട്ടുവിട്ടു. ആ രോഗിയെ അകമഴിഞ്ഞ് അനുഗ്രഹിച്ചു.

എന്തോ ഭാഗ്യത്തിന് അയാളുടെ അസുഖം ഭേദപ്പെട്ടു. അതോടെ ചെട്ടിയാർ മുതലാളിക്ക് ആ യുവ സന്യാസിയെ വിശ്വാസമായി. മുൻകൂർ പറഞ്ഞുറപ്പിച്ച 101 രൂപ ദക്ഷിണയായി നൽകി. രാജശേഖരന്റെ ജീവിതത്തിലെ ആദ്യത്തെ വൻ ദക്ഷിണ. എന്നാൽ ശരി അടുത്ത ഏതെങ്കിലും അമ്പലം തേടി പൊയ്ക്കളയാം എന്നുകരുതി യാത്രപറഞ്ഞിറങ്ങിയ രാജശേഖരനുമുന്നിൽ ചെട്ടിയാർ മുതലാളി അടുത്ത ഓഫർ വെച്ചു. ആഴ്ചയിൽ ഒരിക്കൽ ചെട്ടിയാരുടെ മാളികയിലേക്ക് സന്ദർശനത്തിന് വരണം. ഊരിലെ മറ്റുള്ള ഭക്തർക്ക് അനുഗ്രഹം നൽകി അവരുടെ അസുഖങ്ങളും കൂടി ഭേദപ്പെടുത്തണം. നിനച്ചിരിക്കാതെ കൈവന്ന അവസരമല്ലേ എന്നോർത്ത് രാജശേഖരൻ അതും സ്വീകരിച്ചു. ആഴ്ചയിൽ 101 രൂപ എന്നൊക്കെ പറഞ്ഞാൽ അന്നയാൾക്ക് അത് വലിയ സംഖ്യയായിരുന്നു.

പറഞ്ഞവരെ മന്ത്രോച്ചാരണങ്ങളോടെ അനുഗ്രഹിച്ചു. അവരിൽ ഭൂരിഭാഗം പേർക്കും യാദൃച്ഛികമെന്നോണം അസുഖം ഭേദപ്പെട്ടുകൊണ്ടിരുന്നു. ഒരു ദിവസം ഒരു ഭക്ത വന്നു. അവർക്ക് ദീർഘകാലമായി സന്താനസൗഭാഗ്യമില്ലായിരുന്നു. ഒരു താലം നിറച്ച് പഴങ്ങളോടെ വന്നുപറഞ്ഞു. ' സ്വാമി, എനിക്കൊരു കുഞ്ഞിക്കാല് കാണാൻ വേണ്ടി അനുഗ്രഹം തരണം. ' ആ പഴക്കൂടയിൽ സ്പർശിച്ചുകൊണ്ട് നിത്യാനന്ദ അനുഗ്രഹിച്ചു, ' സന്താന സൗഭാഗ്യവതീ ഭവ' അനുഗ്രഹിച്ച വേളയിൽ നിത്യാനന്ദയുടെ ശ്രദ്ധയിൽ പെടാതെ പോയ ഒരു കാര്യമുണ്ടായിരുന്നു.

പഴക്കൂടയിലുണ്ടായിരുന്ന പൈനാപ്പിളിനുമേൽ സ്പർശിച്ചുകൊണ്ടായിരുന്നു നിത്യൻ അനുഗ്രഹിച്ചത്. അന്നത്തെ ആ ഗർഭത്തിന്റെ ക്രെഡിറ്റ് രണ്ടുപേർ പങ്കിട്ടു. ഒന്ന്, സ്വാമി നിത്യാനന്ദ. രണ്ട്, പഴക്കൂടയിലെ പൈനാപ്പിൾ..! അന്ന്, 2003-ൽ, ജൂനിയർ വികടൻ മാസികയിൽ, വലംപുരി ജോൺ എന്ന പത്രപ്രവർത്തകൻ നിത്യാനന്ദയെപ്പറ്റി ഒരു സചിത്ര ഫീച്ചർ തന്നെ കുറിച്ചു. ' ഒരു പൈനാപ്പിൾ കൊണ്ട് സന്താനസൗഭാഗ്യമേകിയ ദിവ്യൻ, സ്വാമി നിത്യാനന്ദ'

തന്റെ പ്രഭാഷണത്തിൽ നിത്യാനന്ദയും ചോദിക്കുന്നത് ഇതുമാത്രമാണ്,' പൈനാപ്പിൾ കൊടുത്ത് അനുഗ്രഹിച്ച്, കുട്ടികളില്ലാത്തവർക്ക് സന്താനസൗഭാഗ്യം നൽകുന്നത് ഒരു തെറ്റാണോ? ' അതുകൊണ്ടെന്തുണ്ടായി ? വാർത്ത വന്ന് അടുത്തനാൾ മുതൽ ദിവസവും മുന്നൂറോളം പേർ പഴക്കൂടയുമായി ചെട്ടിയാരുടെ വീടിനുമുന്നിൽ വന്നു വരി നിൽക്കുകയായി. അവരെ അനുഗ്രഹിക്കാതെ വിടുന്നതെങ്ങനെ? ഒരു ദിവസം മുന്നൂറിൽ പരം കൈതച്ചക്കകളിൽ സ്പർശിച്ച് അനുഗ്രഹം നൽകി. നിത്യാനന്ദയുടെ കൈവെള്ളകൾ കൈതമുള്ളുകൊണ്ട് ചുവന്നു.

ആയിരത്തൊന്നുരൂപ മാസശമ്പളത്തിന് കൂലിവേല

നിത്യാനന്ദയുടെ ജനപ്രീതി വർധിച്ചുവന്നപ്പോൾ ചെട്ടിയാർ കുറേക്കൂടി ലാഭകരമായ ഒരു ഓഫർ മുന്നോട്ടുവെച്ചു. ആഴ്ചയിൽ രണ്ടു ദിവസം എന്നത് മാറ്റി മാസത്തിൽ ഒരു നിശ്ചിത സംഖ്യ ദക്ഷിണ എന്നാക്കി. ദിവസവും ഭക്തരെ അനുഗ്രഹിക്കണം. പകരം, ഭക്ഷണത്തിനും താമസത്തിനും മറ്റുചെലവുകൾക്കും പുറമെ ആയിരത്തൊന്നു രൂപ ദക്ഷിണയായി നൽകും ചെട്ടിയാർ. ഈ ഡീൽ നേരത്തേതിലും ആകർഷകമായിരുന്നതിനാൽ അതും നിത്യാനന്ദൻ ചാടിപ്പിടിച്ചു. അങ്ങനെ ബെംഗളൂരുവിലെ ചെട്ടിയാരുടെ വീട്ടിൽ ആയിരത്തൊന്നു രൂപ മാസശമ്പളത്തിന് കൂലിവേല ചെയ്തുകൊണ്ടിരുന്നതാണ് നിത്യാനന്ദ എന്ന രാജശേഖരമുതലിയാർ. ഇപ്പോഴും അതേ കൂലിവേല തന്നെയാണ് താൻ ചെയ്യുന്നത് എന്ന് നിത്യാനന്ദ പറയുന്നു. ഒറ്റവ്യത്യാസം മാത്രം. അന്ന് ചെട്ടിയാരുടെ കൂലിവേല, ഇന്ന് ദൈവത്തിന്റെ, മധുരൈ മീനാക്ഷിയുടെ, പരമശിവന്റെ ആധ്യാത്മിക കൂലിവേല അത്രമാത്രം.

'മുത്തയ്യാ ചെട്ടിയാരുടെ മാളികയിൽ കൂലിവേല ചെയ്തിരുന്ന പയ്യനായിരുന്നു ഞാൻ ഒരിക്കൽ എന്നതിൽ ഇന്നെനിക്ക് അഭിമാനമുണ്ട്.' എന്നാണ് നിത്യാനന്ദ പറയുന്നത്. തിരുവണ്ണാമലയിൽ നൂറുകണക്കിന് ആശ്രമങ്ങളുണ്ട്. അവിടെ നിന്ന് തന്നെ അടിച്ചോടിച്ചില്ലായിരുന്നെങ്കിൽ ഇന്നും അവയിൽ ഒന്നായി തന്റെ ആശ്രമവും തുടർന്നേനെ.എന്ന് നിത്യാനന്ദ തന്റെ പ്രസംഗത്തിൽ തികഞ്ഞ വൈകാരികതയുടെ പറഞ്ഞുവെക്കുന്നുണ്ട്. അവിടെ നിന്ന് അടികിട്ടി, നിൽക്കക്കള്ളിയില്ലാതെ ഓടി ബെംഗളൂരുവിൽ വന്ന് താമസമാക്കി. അവിടെ ഭക്തരിൽ ഒരാൾ ഭൂമി ദാനം ചെയ്ത്, വേണ്ട ധനസഹായം ചെയ്താണ് ആദ്യത്തെ ആശ്രമം നിത്യാനന്ദ തുടങ്ങുന്നത്. അവിടെയെങ്കിലും ഉപദ്രവിക്കാതെ വിട്ടിരുന്നെങ്കിൽ ബെംഗളൂരുവിലെ അറിയപ്പെടാതെ ഉള്ള പല ആശ്രമങ്ങളിൽ ഒന്നായി അതും ഒടുങ്ങിയേനെ. അവിടെയും 'ശിവനേ...' എന്ന് ധ്യാനിച്ചിരുന്ന തന്നെ ചില ആളുകൾ ചേർന്ന് അവിടെയും നിൽക്കാൻ അനുവദിക്കില്ലെന്ന ഒറ്റവാശിയിൽ അവിടെന്നും അടിച്ചോടിച്ചെന്ന് നിത്യാനന്ദ പറയുന്നു.

മധുരയിലും കിട്ടിയത് അടിയോടടി

ബെംഗളൂരുവിൽ നിന്ന് അടികൊണ്ടോടിയ നിത്യൻ പിന്നീട് പൊങ്ങുന്നത് മധുരയിലാണ്. ' മധുരൈയിലെങ്കിലും എന്നെ വെറുതെ വിട്ടുകൂടായിരുന്നോ നിങ്ങൾക്ക്..? ' നിത്യാനന്ദ ചോദിക്കുന്നു,' ഞാൻ പരമാവധി അവിടെ എന്തുചെയ്‌തേനെ? മീനാക്ഷീ.. മീനാക്ഷീ... എന്ന നാമജപത്തോടെ കോവിൽ നിത്യം നാലഞ്ചു വട്ടം പ്രദക്ഷിണം വെച്ച്, രണ്ടുരുള പുളിയോധരയും രണ്ടുരുള തൈരുസാദവും ശാപ്പിട്ട് ആർക്കും ഒരു പ്രശ്നവും ഉണ്ടാക്കാതെ അവിടെ കഴിഞ്ഞുകൂടിയേനെ. വരുന്നവരോട് പുരാണത്തെയും വേദത്തെയും പറ്റി പറഞ്ഞേനെ, മധുരൈ മീനാക്ഷി ചരിത്രം വിളമ്പിയേനെ. അതിൽ കൂടുതൽ ഒന്നും ചെയ്യില്ലായിരുന്നു. അവിടെ വന്നുപോകുന്ന ആയിരക്കണക്കിന് സന്യാസിമാരിൽ ഒരാളായി മണ്മറഞ്ഞു പോയേനെ. അവിടെയെങ്കിലും എന്നെ വെറുതെ വിട്ടുകൂടായിരുന്നോ...?' നിത്യാനന്ദ ഗദ്ഗദകണ്ഠനാകുന്നു.

അന്ന് നിത്യാനന്ദയ്ക്ക് മധുരയിൽ ഉണ്ടായിരുന്നത് ഒരു ചെറിയ ആശ്രമം ആയിരുന്നു. അവിടെയും തന്നെ കഴിയാൻ അനുവദിച്ചില്ല ഈ ലോകം എന്ന് നിത്യാനന്ദ ആരോപിക്കുന്നു. അടി, നിൽക്കക്കള്ളിയില്ലാതെ അടി അവിടെയും നിത്യാനന്ദയെ തേടിയെത്തി. മധുരൈ മീനാക്ഷി കോവിലിനെ വട്ടംചുറ്റി ഓടിച്ചിട്ടടിച്ചു നാട്ടുകാർ. അവിടെനിന്നങ്ങോട്ട് തന്റെ കൂടെ നിന്നത് മധുരൈ മീനാക്ഷി ആണെന്ന് നിത്യാനന്ദ അവകാശപ്പെടുന്നു. 'താൻ മീനാച്ചീ.. മീനാച്ചീ...' എന്ന് കരഞ്ഞുവിളിച്ചപ്പോൾ, ' എന്നാച്ച്... എന്നാച്ച്...' എന്ന് ചോദിച്ചുകൊണ്ട് തന്റെ പ്രശ്നങ്ങളൊക്കെ പരിഹരിച്ചത് മീനാക്ഷി തന്നെയാണ് എന്ന് നിത്യാനന്ദ അവകാശപ്പെടുന്നു.

അമ്പലത്തിൽ കയറരുത് എന്ന് വിലക്കിയപ്പോൾ മീനാക്ഷിയുടെ അനുഗ്രഹം കൊണ്ട് സ്വന്തമായി അമ്പലം തന്നെ പണിതുകിട്ടി. ആശ്രമത്തിലേക്ക് പ്രവേശിക്കരുത് എന്ന് വിലക്കി. വലിയൊരു ആശ്രമം തന്നെ മീനാക്ഷിയുടെ അനുഗ്രഹത്തിൽ ആശ്രമവും വലുതൊന്ന് കെട്ടിക്കിട്ടി. ഒടുവിൽ പാസ്പോർട്ട് പുതുക്കിക്കിട്ടാതെ വന്നപ്പോഴും താൻ സമീപിച്ചത് അഭീഷ്ടവരദായിനിയായ മധുരൈ മീനാക്ഷിയെ തന്നെയാണ് എന്നും അവകാശപ്പെട്ടുകൊണ്ടാണ് നിത്യാനന്ദ തന്റെ കുമ്പസാരം അവസാനിപ്പിക്കുന്നത്.
പക്ഷേ ഈ കഥ ശുദ്ധതട്ടിപ്പാണെന്നും തുടക്കം മുതലേ ക്രിമിനൽ വാസനയുള്ള സ്ത്രീലമ്പടനാണ് നിത്യാനന്ദയെന്നുമാണ് നാട്ടുകാരും പെരിയാർ കഴകം പ്രവർത്തകരും പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP