Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടികളുടെ മണ്ണ് തിന്നൽ വിവാദം തെറ്റിദ്ധാരണാജനകമെന്നും ബാലാവകാശ കമ്മീഷന്റെ റിപ്പോർട്ട് അന്തിമമെന്നും പത്രക്കുറിപ്പ് ഇറക്കിയിട്ടും പിണറായി വിജയന് കലി തീർന്നില്ല; കൈതമുക്ക് വിവാദത്തിൽ ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ച് ദീപക്; മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അതിവിശ്വസ്തന് സ്ഥാനം നഷ്ടമാകുന്നത് മുഖ്യമന്ത്രിയുടെ കോപം കാരണം; മണ്ണ് തിന്നൽ വിവാദത്തിൽ നിന്ന് സർക്കാർ രക്ഷപ്പെടുന്നത് എല്ലാ കുറ്റവും ദീപക്കിൽ ചുമത്തി; സ്ഥാനമൊഴിയുന്നത് സിപിഎം നിർദ്ദേശം അനുസരിച്ച്

കുട്ടികളുടെ മണ്ണ് തിന്നൽ വിവാദം തെറ്റിദ്ധാരണാജനകമെന്നും ബാലാവകാശ കമ്മീഷന്റെ റിപ്പോർട്ട് അന്തിമമെന്നും പത്രക്കുറിപ്പ് ഇറക്കിയിട്ടും പിണറായി വിജയന് കലി തീർന്നില്ല; കൈതമുക്ക് വിവാദത്തിൽ ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ച് ദീപക്; മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അതിവിശ്വസ്തന് സ്ഥാനം നഷ്ടമാകുന്നത് മുഖ്യമന്ത്രിയുടെ കോപം കാരണം; മണ്ണ് തിന്നൽ വിവാദത്തിൽ നിന്ന് സർക്കാർ രക്ഷപ്പെടുന്നത് എല്ലാ കുറ്റവും ദീപക്കിൽ ചുമത്തി; സ്ഥാനമൊഴിയുന്നത് സിപിഎം നിർദ്ദേശം അനുസരിച്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്‌പി.ദീപക് രാജിവച്ചു. കൈതമുക്ക് റെയിൽവേ പുറമ്പോക്കിൽ താമസിച്ചിരുന്ന കുടുംബത്തിലെ കുട്ടികൾ വിശപ്പുമൂലം മണ്ണു വാരിതിന്നുവെന്ന ദീപകിന്റെ പരാമർശമാണു രാജിക്കു വഴിവച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിശ്വസ്തനാണ് ദീപക്. ശിശുക്ഷേമ സമിതി കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കുന്നതിൽ മുന്നിൽ നിന്ന നേതാവാണ് ദീപക്. അതുകൊണ്ടാണ് ഈ പദവി ദീപക്കിനെ ഏൽപ്പിച്ചത്. എന്നാൽ വിവാദത്തോടെ കടകംപള്ളിക്കും ദീപക്കിനെ രക്ഷിക്കാൻ കഴിയാത്ത സ്ഥിതി വന്നു. കടകംപള്ളി സർവ്വീസ് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റ് കൂടിയായ ദീപക് സിപിഎം വഞ്ചിയൂർ ഏര്യാ കമ്മറ്റി അംഗമാണ്.  

തിരുവനന്തപുരത്തെ പാർട്ടിയിൽ കടകംപള്ളിക്ക് നല്ല സ്വാധീനമുണ്ട്. എന്നാൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാണ് ദീപക്കിന് വിനയായത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ടു ദീപക് നടത്തിയ പരാമർശം സർക്കാരിന് അവമതിപ്പുണ്ടാക്കിയെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തേ വിലയിരുത്തിയിരുന്നു. ദീപകിനോടു വിശദീകരണം തേടണമെന്നു പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് ദീപക്കിനെതിരെ നടപടി വേണമെന്നു സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കാൻ പാർട്ടി ആവശ്യപ്പെട്ട പ്രകാരം തിങ്കളാഴ്ച തന്നെ അദ്ദേഹം രാജി നൽകുകയായിരുന്നു. ഇത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതിയോടെ അംഗീകരിക്കും. പുതിയ ജനറൽ സെക്രട്ടറിയെ കണ്ടെത്തുകയും ചെയ്യും.

സിപിഎമ്മിൽ ജില്ലാ തലത്തിൽ ഉയർന്ന് വരുന്ന യുവ നേതാവാണ് ദീപക്. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ പോലും ദീപക്കിന്റെ പേര് സ്ഥാനാർത്ഥിയായി ചർച്ചയായിരുന്നു. ഇത്തരത്തിലൊരു നേതാവിനാണ് പാർട്ടി നടപടി നേരിടേണ്ടി വരുന്നത്. കുട്ടികളുടെ ചലച്ചിത്ര മേള അടക്കം നടത്തി ശിശുക്ഷേമ സമിതിയെ പുതിയൊരു തലത്തിലേക്ക് ദീപക്ക് കൊണ്ടു പോയിരുന്നു. ഇതിനിടെയാണ് വിവാദം ആളിക്കത്തിയതും പാർട്ടിക്ക് പേരു ദോഷമായതും. തിരുവനന്തപുരത്ത് കുട്ടികൾ മണ്ണു തിന്നുന്നുവെന്ന വാർത്തയ്ക്ക് അന്താരാഷ്ട്ര തലത്തിൽ പോലും പ്രാധാന്യം കിട്ടിയിരുന്നു. സിപിഎമ്മിന്റെ കേരളാ മോഡൽ ചോദ്യമാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ദീപക്കിനെതിരെ പാർട്ടി നടപടി എടുക്കുന്നത്. പാർട്ടി സഖാവിന് വേണ്ട കരുതൽ ദീപക് എടുത്തില്ലെന്നതാണ് ഉയരുന്ന ആരോപണം.

സർക്കാരിന് നാണക്കേട് ഉണ്ടാക്കിയ സംഭവത്തിൽ പദവിയിൽ നിന്ന് രാജി വയ്ക്കുവാൻ പാർട്ടി സെക്രട്ടറിയേറ്റ് ദീപകിന് നിർദ്ദേശം നൽകിയിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ദേശീയ തലത്തിൽ തന്നെ വാർത്തയായ വിവാദം ഉണ്ടാകുന്നത്. പട്ടിണി സഹിക്കവയ്യാതെ കുട്ടികൾ മണ്ണ് തിന്നു ജീവിക്കുന്നു, എന്ന വാർത്ത ശിശുക്ഷേമ സമിതിയിലൂടെയാണ് പുറംലോകം അറിഞ്ഞത്. സജീവ ചർച്ചയായ വിഷയത്തിൽ പിന്നീട് സർക്കാർ ഇടപെടുകയും കുട്ടികളെയും അമ്മയെയും മാറ്റി താമസിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ അമ്മക്ക് തിരുവനന്തപുരം കോർപ്പറേഷനിൽ താല്ക്കാലിക ജോലി നൽകുകയും ചെയ്തു. പിന്നീട് സ്ഥലത്തെത്തിയ ബാലാവകാശ കമ്മീഷന്റെ അന്വേഷണത്തിൽ ആണ് കുട്ടികൾ മണ്ണ് തിന്നിട്ടില്ലെന്ന വസ്തുത പുറത്തുവന്നത്. കുട്ടികളുടെ അമ്മയും ഈ വാദം ശരിയാണെന്ന് സമ്മതിച്ചു.

ഈ വിഷയത്തിൽ ഒറ്റപ്പെട്ട ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ദീപക് തനിക്ക് തെറ്റ് പറ്റിയതാണെന്ന് തുറന്ന് സമ്മതിച്ചു. എന്നാൽ ഈ വിഷയത്തിൽ സർക്കാരിന് വിവിധ ഭാഗങ്ങളിൽ നിന്ന് കനത്ത വിമർശനം ഏൽക്കേണ്ടിവന്നു. ഈ വിഷയത്തിൽ ദീപകിനോട് വിശദീകരണം തേടിയ ശേഷമാണ് രാജി സമർപ്പിക്കുവാൻ പാർട്ടി നിർദ്ദേശം നൽകിയത്. ഇതാണ് ദീപക് അംഗീകരിച്ചത്. എസ്‌പി.ദീപക്കിനോടും ലോക്കൽ കമ്മിറ്റി അംഗം വി.വി.വിമൽ കുമാറിനോടും തലസ്ഥാനത്തെ 'മണ്ണു തിന്നൽ' വിവാദത്തിൽ സിപിഎം ജില്ലാ കമ്മിറ്റി വിശദീകരണം തേടിയിരുന്നു. കൈതമുക്ക് റെയിൽവേ പുറമ്പോക്കിൽ താമസിച്ചിരുന്ന കുടുംബത്തിലെ കുട്ടികൾ മണ്ണു ഭക്ഷിച്ചുവെന്ന വാർത്ത വൻ ഒച്ചപ്പാടുണ്ടാക്കിയതിനെത്തുടർന്നാണിത്. വിവാദം സർക്കാരിനു ചീത്തപ്പേരുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യം പരിശോധിക്കാൻ ജില്ലാ നേതൃത്വത്തോടു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചിരുന്നു.

റെയിൽവേ പുറമ്പോക്കിൽ താമസിച്ചിരുന്ന ശ്രീദേവിയുടെയും ആറു മക്കളുടെയും ദാരിദ്ര്യാവസ്ഥയിൽ ആദ്യം ഇടപെട്ടതു ശിശുക്ഷേമ സമിതിയാണ്. വിശപ്പടക്കാൻ കുട്ടികൾ മണ്ണു തിന്നുന്നതു സമിതി അംഗങ്ങൾ അവിടെ ചെന്നപ്പോൾ കണ്ടതായി ദീപക് വെളിപ്പെടുത്തി. സാമൂഹികവികാസ സൂചികകളിൽ കേരളം മുന്നിൽ നിൽക്കുന്നുവെന്ന് ആവർത്തിച്ച് അവകാശപ്പെടുമ്പോൾ, ഇവിടെ വിശപ്പടക്കാൻ മണ്ണു തിന്നേണ്ടി വന്നു എന്നത് ദേശീയതലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ടു. എന്നാൽ കുട്ടി മണ്ണു തിന്നിട്ടില്ലെന്നു പിറ്റേന്നു മാതാവ് തിരുത്തിപ്പറഞ്ഞു. ബാലാവകാശ കമ്മിഷനും ഇതേ നിലപാടിൽ ഉറച്ചു നിന്നതോടെയാണു വിവാദമായത്. പാർട്ടി ഇടപെട്ടതിനെത്തുടർന്നു ബാലാവകാശ കമ്മിഷന്റെ കണ്ടെത്തലാണു ശരിയെന്നു ദീപക്കും കഴിഞ്ഞ ദിവസം പറഞ്ഞത്.

തിരുവനന്തപുരം കൈതമുക്കിൽ റെയിൽവേ പുറമ്പോക്കിലെ കുഞ്ഞുങ്ങൾ വിശപ്പടക്കാൻ മണ്ണ് തിന്ന സംഭവത്തിൽ ഡിസംബർ ഏഴ് ശനിയാഴ്ച ഡിസംബർ എട്ടിലെ തീയതി വെച്ച് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. എസ് പി ദീപക് ഒരു പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. 'കുട്ടികളുടെ മണ്ണ് തിന്നൽ വിവാദം തെറ്റിദ്ധാരണാജനകം. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ റിപ്പോർട്ട് അന്തിമം'. കഴിഞ്ഞ കുറച്ചുദിവസമായി ശിശുക്ഷേമസമിതി കുഞ്ഞുങ്ങൾ മണ്ണ് തിന്നു എന്ന് ആവർത്തിക്കുകയും ബാലാവകാശ കമ്മീഷൻ മണ്ണ് തിന്നില്ല എന്ന് ഉറപ്പിച്ചു പറയുകയുമായിരുന്നു. കഴിഞ്ഞ രണ്ടുതവണയും ബിജെപിയുടെ സ്ഥാനാർത്ഥികളാണ് ഇവിടെ ജയിച്ചിരുന്നത്.

ഇപ്പോഴത്തെ കൗൺസിലർ മായാ രാജേന്ദ്രൻ മുൻ കൗൺസിലറും ജനകീയനുമായ രാജേന്ദ്രന്റെ ഭാര്യയാണ്. ഇക്കുറി എങ്ങനെയും ശ്രീകണ്ഠേശ്വരം വാർഡ് പിടിക്കണം എന്ന സി പി എം തീരുമാനമാണ് മണ്ണ് തിന്നൽ വിവാദത്തിന്റെ പിന്നിലെന്ന് ബിജെപിയും ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP