Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലെ ബിജെപിയെ നയിക്കാൻ ആക്ഷൻ ഹീറോ തന്നെ എത്തുമോ? താഴെ തട്ടിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്താനുള്ള നിർദ്ദേശം നായകന്റെ സിനിമാ തിരിക്കുകൾ തീരാനെന്ന് സൂചന: സുരേഷ് ഗോപി സമ്മതിച്ചാൽ ശ്രീധരൻ പിള്ളയുടെ പിൻഗാമിയാവുക നടനെന്ന് റിപ്പോർട്ട്; സംസ്ഥാന അധ്യക്ഷനാവാൻ താൽപ്പര്യമില്ലെന്ന് അറിയിച്ച് കുമ്മനവും; ദേശീയ നേതൃത്വത്തിലേക്ക് കേരള നേതാക്കളെത്തും; കേരളത്തിലെ പ്രസിഡന്റിനെ അമിത് ഷാ തീരുമാനിക്കുക ജനുവരി പകുതിക്ക് ശേഷം മാത്രം

കേരളത്തിലെ ബിജെപിയെ നയിക്കാൻ ആക്ഷൻ ഹീറോ തന്നെ എത്തുമോ? താഴെ തട്ടിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്താനുള്ള നിർദ്ദേശം നായകന്റെ സിനിമാ തിരിക്കുകൾ തീരാനെന്ന് സൂചന: സുരേഷ് ഗോപി സമ്മതിച്ചാൽ ശ്രീധരൻ പിള്ളയുടെ പിൻഗാമിയാവുക നടനെന്ന് റിപ്പോർട്ട്; സംസ്ഥാന അധ്യക്ഷനാവാൻ താൽപ്പര്യമില്ലെന്ന് അറിയിച്ച് കുമ്മനവും; ദേശീയ നേതൃത്വത്തിലേക്ക് കേരള നേതാക്കളെത്തും; കേരളത്തിലെ പ്രസിഡന്റിനെ അമിത് ഷാ തീരുമാനിക്കുക ജനുവരി പകുതിക്ക് ശേഷം മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിൽ സംഘടന പിടിച്ചെടുക്കുന്നവർക്ക് ബിജെപി സംസ്ഥാന പ്രസിഡന്റാകാം. സമവായത്തിലൂടെ പ്രസിഡന്റിനെ പ്രഖ്യാപിച്ച് താഴെ തട്ടിൽ നോമിനേഷൻ നടത്താനുള്ള നീക്കം ബിജെപി ദേശീയ നേതൃത്വം ഉപേക്ഷിച്ചു. പി.എസ്. ശ്രീധരൻ പിള്ള അധ്യക്ഷസ്ഥാനം രാജിവെച്ചതിനു ശേഷം, ആദ്യമായി ബിജെപി.യുടെ കോർ കമ്മിറ്റി യോഗം ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്നെങ്കിലും പ്രസിഡന്റിനെ കണ്ടെത്തുന്ന കാര്യത്തിൽ ചർച്ചയൊന്നും ഉണ്ടായില്ല. താഴെ തട്ടിലെ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. പുതുതായി തെരഞ്ഞെടുക്കുന്ന ജില്ലാ പ്രസിഡന്റുമാരുടെ നിലപാടാകും ഇനി നിർണ്ണായകം.

കെ.സുരേന്ദ്രൻ, എം ടി.രമേശ്, കുമ്മനം രാജശേഖരൻ, ശോഭ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണു പ്രധാനമായും ചർച്ചയിലുള്ളത്. വീണ്ടും കേന്ദ്ര നേതാക്കൾ സംസ്ഥാനത്തെത്തുമെന്നും ഇവരുടെ സാന്നിധ്യത്തിലുള്ള ചർച്ചകൾക്കു ശേഷം തീരുമാനമെടുക്കാം എന്നുമാണു ധാരണ. പൊതുസ്വീകാര്യത കണക്കിലെടുത്തു കുമ്മനം രാജശേഖരനോ സുരേഷ്‌ഗോപി എംപിക്കോ സംസ്ഥാന പ്രസിഡന്റ് സ്ഥാനം നൽകിയാൽക്കൊള്ളാമെന്നു കേന്ദ്രനേതൃത്വത്തിനുണ്ട്. പാർട്ടിയിലെ രൂക്ഷമായ ഗ്രൂപ്പു പോരിനു തടയിടാൻ ഇതു സഹായിക്കുമെന്നാണു പ്രതീക്ഷ. ഇക്കാര്യം ഇരുവരോടും സൂചിപ്പിച്ചെങ്കിലും അനുകൂല മറുപടിയല്ല ലഭിച്ചതെന്നാണു സൂചന. പാർട്ടി സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാൻ വൈകുന്നതിൽ ആർഎസ്എസ് നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ഇതും ബിജെപി ദേശീയ നേതൃത്വത്തെ വെട്ടിലാക്കുന്നുണ്ട്. നോ പറഞ്ഞെങ്കിലും കുമ്മനത്തെ തന്നെ അധ്യക്ഷനാക്കണമെന്ന നിലപാടുകാരും പാർട്ടിയിൽ അതി ശക്തമാണ്. സുരേഷ് ഗോപിക്കും ഇപ്പോഴും സാധ്യതയുണ്ട്. സുരേഷ് ഗോപിയുടെ ഷൂട്ടിങ് തിരക്കുകൾ തീരാനാണ് തീരുമാനം നീട്ടിയെടുക്കുന്നതെന്ന ചർച്ചയും ശക്തമാണ്.

ഇതിന് വേണ്ടിയാണ് സംഘടനാ തെരഞ്ഞെടുപ്പ് താഴെ തട്ടിലെന്ന ന്യായം അവതരിപ്പിക്കുന്നതെന്ന സൂചനയും ഉണ്ട്. ഡിസംബർ 21, 22 തീയതികളിൽ ബിജെപി. നിയോജകമണ്ഡലം കമ്മിറ്റികളെ തിരഞ്ഞെടുക്കും. ഡിസംബർ 31-നു മുമ്പ് ജില്ലാ കമ്മിറ്റികൾ നിലവിൽ വരും. 18,854 ബൂത്തുകളിൽ ബിജെപി.യുടെ പുതിയ ഭാരവാഹികൾ ആയിക്കഴിഞ്ഞു. അവശേഷിക്കുന്ന ബൂത്തുകളിൽ ഉടനെ തിരഞ്ഞെടുപ്പ് നടത്തും. സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നതിനു മുമ്പ് ജില്ലാതലം വരെയുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നതോടെ കേരളത്തിലെ ബിജെപിയിൽ ആർക്കാണ് മുൻതുക്കമെന്ന് വ്യക്തമാകും.. പുതുതായി വരുന്ന ജില്ലാ പ്രസിഡന്റുമാർക്കും സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ നിർണായക സ്ഥാനം ഉണ്ടാവും. അവരുടെയെല്ലാം അഭിപ്രായം ആരായാൻ ദേശീയ നേതാക്കളായ ശിവപ്രകാശ്, നരസിംഹ റാവു എന്നിവർ സംസ്ഥാനത്ത് എത്തും. അവർ ആർഎസ്എസ്. നേതൃത്വവുമായും ചർച്ച നടത്തും. അതിന് ശേഷമാകും സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിക്കുക.

ജനുവരി രണ്ടാം വാരത്തിനുള്ളിലേ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുകയുള്ളൂ എന്ന സൂചനയാണ് ദേശീയ നേതൃത്വം നൽകുന്നത്. സംസ്ഥാനത്ത് പാർട്ടിയിൽ ഗ്രൂപ്പുകൾ ശക്തമായതിനാൽ ആരെ പ്രസിഡന്റാക്കണം എന്നതിൽ ദേശീയ നേതൃത്വത്തിന് ആശയക്കുഴപ്പമുണ്ട്. ഇതുകൊണ്ടാണ് സംഘടനാ തെരഞ്ഞെടുപ്പ് താഴെ തട്ടിൽ നടത്തുന്നത്. സംഘടനയിൽ സ്വാധീനമുള്ളവർക്ക് അധ്യക്ഷ സ്ഥാനം നൽകാനാണ് തീരുമാനം. പ്രസിഡന്റ് പദവിയും പാർട്ടി ദേശീയ സെക്രട്ടറി പദവിയും ദേശീയതലത്തിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളും എല്ലാം ഒരു പാക്കേജായി പരിഗണിച്ച് നേതാക്കളെ അതിൽ ഉൾപ്പെടുത്തുന്ന രീതിയാണ് ദേശീയ നേതൃത്വം ആലോചിക്കുന്നത്. പാർട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാൻ ഉയർന്നുവന്നിട്ടുള്ള ചിലരെ ദേശീയ നേതൃത്വത്തിലേക്ക് എടുത്തുള്ള പ്രശ്‌നപരിഹാരത്തിനാണ് ശ്രമിക്കുന്നത്. വി മുരളീധരനാണ് ഈ ഫോർമുല മുന്നോട്ട് വച്ചതെന്ന് സൂചനയുണ്ട്. കെ സുരേന്ദ്രനെ മുന്നിൽ നിർത്തി സംഘടനാ സംവിധാനം പിടിച്ചെടുക്കാനാണ് ശ്രമം.

നിലവിൽ എട്ട് ജില്ലാ കമ്മറ്റികൾ മുരളീധരനൊപ്പമുണ്ട്. അത് കൂട്ടി സുരേന്ദ്രനെ അധ്യക്ഷനാക്കാനാണ് നീക്കം. എന്നാൽ കൃഷ്ണദാസ് പക്ഷവും ജില്ലാ തെര്‌ഞെടുപ്പുകളിൽ പ്രതീക്ഷിയിലാണ്. ഇന്നലെ നടന്ന യോഗത്തിൽ ബി എൽ സന്തോഷാണ് സംഘടനാ തെരഞ്ഞെടുപ്പ് താഴെ ത്ട്ടിലെന്ന നിർദ്ദേശം മുമ്പോട്ട് വച്ചത്. മുതിർന്ന നേതാവ് ഒ. രാജഗോപാൽ സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച സംശയം ഉന്നയിച്ചപ്പോൾത്തന്നെ ആദ്യം ജില്ലവരെ തിരഞ്ഞെടുപ്പ് നടക്കട്ടെ എന്ന നിലപാടാണ് ബി.എൽ. സന്തോഷ് സ്വീകരിച്ചത്. പിന്നീട് നടന്ന സംസ്ഥാന സമിതി യോഗത്തിലും പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ച ഒന്നും ഉണ്ടായില്ല. ഏതെങ്കിലും ആൾക്കുവേണ്ടി കാമ്പയിൻ ചെയ്തതുകൊണ്ട് അയാൾ പ്രസിഡന്റായിക്കൊള്ളണമെന്നില്ലെന്ന സൂചനയും ബി.എൽ. സന്തോഷ് നേതാക്കൾക്ക് നൽകി. കേന്ദ്ര നേതൃത്വം കാര്യങ്ങൾ നിശ്ചയിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത്.

ആർഎസ്എസിന്റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുകയെന്നാണ് റിപ്പോർട്ടുകൾ. കോർ കമ്മറ്റി ചർച്ചയിൽ പങ്കെടുത്ത ഭാരവാഹികൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ആളുകളുടെ പേരുകൾ മുന്നോട്ടുവെക്കുകയായിരുന്നു. തുടർന്നാണ് പാർട്ടി ദേശീയ നേതൃത്വം അധ്യക്ഷനെ തീരുമാനിക്കട്ടെ എന്ന നിലപാടിലെത്തിയത്. കെ സുരേന്ദ്രന്റെയും ശോഭാ സുരേന്ദ്രന്റെയും എംടി രമേശിന്റെയും പേരുകളാണ് യോഗത്തിൽ ഭാരവാഹികൾ മുന്നോട്ടുവെച്ചത്. മുൻപ് ആർഎസ്എസ് ഇടഞ്ഞുനിന്നതിനെ തുടർന്ന് നിർത്തിവെച്ച ചർച്ചയാണ് പുനരാരംഭിച്ചത്. യോഗത്തിൽ ആർഎസ്എസ് നേതാക്കളും ആരും പങ്കെടുത്തില്ല.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് സുരേഷ് ഗോപിയോടാണ് താൽപ്പര്യം. സിനിമാ ഷൂട്ടിംഗുമായി കുറഞ്ഞത് മൂന്ന് മാസമെങ്കിലും സുരേഷ് ഗോപിക്ക് മുമ്പോട്ട് പോകേണ്ടതുണ്ട്. ഈ സമയത്ത് മുഴുവൻ കൃത്യമായി ഡൽഹിയിൽ നിൽക്കാൻ സുരേഷ് ഗോപിക്ക് കഴിയില്ല. അഭിനയിക്കാനും അവതരണത്തിനും പോയാൽ അത് പ്രധാനമന്ത്രിക്ക് അലോസരമായാൽ ബന്ധത്തിൽ വിള്ളുണ്ടാകും. മോദിയും സുരേഷ് ഗോപിയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ഇതെല്ലാം മനസ്സിലാക്കിയാണ് തന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ അമിത് ഷായെ സുരേഷ് ഗോപി അറിയിച്ചത്. കേരളത്തിലെ ബിജെപിയിലെ ക്രൗഡ് പുള്ളറായി സുരേഷ് ഗോപിയെ മാറ്റുകയാണ് അമിത് ഷായുടെ തന്ത്രം. എന്നാൽ സുരേഷ ഗോപി സിനിമാ തിരക്കുകൾ ചൂണ്ടി ഒഴിയുകയായിരുന്നു. ജനവരിയോടെ സുരേഷ് ഗോപിയുടെ സിനിമാ തിരിക്കുകൾ കുറയും. ഇതോടെ പുതിയ അധ്യക്ഷനെ ബിജെപി പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഇതോടെ ബിജെപി അധ്യക്ഷനായി ആരും എത്താവുന്ന അവസ്ഥയാണുള്ളത്. കുമ്മനം രാജശേഖരൻ, കെ സുരേന്ദ്രൻ, എംടി രമേശ്, ശോഭാ സുരേന്ദ്രൻ, ആർഎസ്എസ് നേതാവ് ജയകുമാർ എന്നിവരാണ് പരിഗണനയിൽ. ബാലശങ്കറും അധ്യക്ഷനാകാൻ സാധ്യതയുണ്ട്. വൽസൻ തില്ലങ്കേരിയെയാണ് കേരളത്തിലെ ആർഎസ് എസിന് കൂടുതൽ താൽപ്പര്യം. കെ സുരേന്ദ്രൻ പട്ടികയിൽ രണ്ടാമനും. ബിജെപി.യിൽ സംഘടനാതലത്തിൽ അടിമുടി അഴിച്ചുപണി വരും. പാർട്ടിയെ യൗവനയുക്തമാക്കാനുള്ള കർശന നിർദ്ദേശമാണ് കേന്ദ്ര നേതൃത്വം നൽകിയിട്ടുള്ളത്. പ്രായം ബിജെപി.യിൽ സ്ഥാനങ്ങൾ ലഭിക്കുന്നതിനുള്ള പ്രധാന ഘടകമായി മാറും.പാർട്ടിയെ സർക്കാരിനെക്കാളും ചെറുപ്പവും ഊർജസ്വലവുമായി നിലനിർത്തുക എന്നതാണ് നയം.

യുവാക്കളെ സജ്ജമാക്കുന്നതിന്റെ ഭാഗമായി യുവമോർച്ചയുടെ നേതൃത്വത്തിൽ മുപ്പത് വയസ്സുവരെയുള്ളവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് നിർദ്ദേശിച്ചിരിക്കുകയാണ്. മണ്ഡലം പ്രസിഡന്റ് 45 വയസ്സിൽ താഴെയുള്ള ആളായിരിക്കണം. ജില്ലാ പ്രസിഡന്റിന് 55 വയസ്സിൽ കൂടാൻ പാടില്ലെന്നും കേന്ദ്രം കർശന നിർദ്ദേശം നൽകി. അതേസമയം, സംസ്ഥാന അധ്യക്ഷന് 55 വയസ്സിൽ കൂടുതൽ ആവാമോ എന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം കേന്ദ്രം നൽകിയിട്ടില്ല. ഇക്കുറി 55 വയസ്സിനു മുകളിലുള്ളവർ വന്നാലും കുഴപ്പമില്ല, അടുത്ത തവണ സംസ്ഥാന അധ്യക്ഷന് 55 വയസ്സ് നിർബന്ധമാക്കും. അതേസമയം, സംസ്ഥാന സമിതിയിൽ 55-ന് മുകളിൽ ഉള്ളവരെയും പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP