Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാര്യവട്ടം ടി-20 യിൽ കോക് ടെയിൽ ആഘോഷം വിൻഡീസിന്; അതിസുന്ദരപ്രകടനവുമായി സിമൺസും കത്തിക്കയറിയ ലൂയിസും പൂരനും ഇന്ത്യയെ കളി പഠിപ്പിച്ചു; ഒൻപത് പന്ത് ബാക്കി നിൽക്കെ എട്ട് വിക്കറ്റിന് ഉജ്ജ്വല വിജയം കൊയ്ത് കരീബിയൻ പട; ആരാധകരെ നിരാശരാക്കി സഞ്ജുവിനെ ഗാലറിയിലിരുത്തിയ ടീം ഇന്ത്യയിൽ നിറഞ്ഞാടിയത് ശിവം ദുബെ; പരമ്പരയിലെ വിജയികളെ അറിയാം ബുധനാഴ്ച വാങ്കഡെയിൽ

കാര്യവട്ടം ടി-20 യിൽ കോക് ടെയിൽ ആഘോഷം വിൻഡീസിന്; അതിസുന്ദരപ്രകടനവുമായി സിമൺസും കത്തിക്കയറിയ ലൂയിസും പൂരനും ഇന്ത്യയെ കളി പഠിപ്പിച്ചു; ഒൻപത് പന്ത് ബാക്കി നിൽക്കെ എട്ട് വിക്കറ്റിന് ഉജ്ജ്വല വിജയം കൊയ്ത് കരീബിയൻ പട; ആരാധകരെ നിരാശരാക്കി സഞ്ജുവിനെ ഗാലറിയിലിരുത്തിയ ടീം ഇന്ത്യയിൽ നിറഞ്ഞാടിയത് ശിവം ദുബെ; പരമ്പരയിലെ വിജയികളെ അറിയാം ബുധനാഴ്ച വാങ്കഡെയിൽ

മറുനാടൻ മലയാളി ബ്യൂറോ

കാര്യവട്ടം: ഇന്ന് വിൻഡീസിന് ആഘോഷിക്കാം. 9 പന്ത് ബാക്കി നിൽക്കെ നിക്കോളാസ് പൂരൻ ബൗണ്ടറി കടത്തുമ്പോൾ ജയം എട്ട് വിക്കറ്റിന്. ഇതോടെ പരമ്പര സമനിലയിലായി. ഇനി വാങ്കഡെ സ്റ്റേഡിയം പരമ്പരയിലെ വിജയികളെ നിശ്ചയിക്കും. ലെൻഡൽ സിമൺസിന്റെ അതിസുന്ദര ബാറ്റിങ് പ്രകടനം. ആറാമത് അർദ്ധസെഞ്ചുറി. 45 പന്തിൽ 67 റൺസ്. പൂരന്റെ 18 പന്തിലെ 38 റൺസ്. കാര്യവട്ടത്തെ രണ്ടാം ട്വന്റി -20 യിൽ ജയം കുറിക്കാൻ ഇതൊക്കെ തന്നെ ധാരാളം. സിമൺസും ലൂയിസും 78 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കി. ലൂയിസ് 35 പന്തിൽ 40 റൺസെടുത്തു.

170 റൺസ് നേടി ഇന്ത്യ വിൻഡീസിന് 171 റൺസിന്റെ വിജയ ലക്ഷ്യം കുറിച്ചപ്പോൾ കരീബിയൻ പട 18.3 ഓവറിൽ 173 റൺസെടുത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ് ഇറങ്ങേണ്ടി ടീം ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തു. 30 പന്തിൽ മൂന്നു ഫോറും നാലു സിക്‌സും സഹിതം 54 റൺസെടുത്ത ദുബെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 22 പന്തിൽ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 33 റൺസുമായി പുറത്താകാതെ നിന്ന ഋഷഭ് പന്തിന്റെ പ്രകടനവും ടീം ഇന്ത്യയെ തുണച്ചു.വിരാട് കോലി 17 പന്തിൽ രണ്ടു ഫോറുകൾ സഹിതം 19 റൺസെടുത്ത് പുറത്തായി. കെസറിക് വില്യംസിനായിരുന്നു വിക്കറ്റ്. രോഹിത് ശർമ (18 പന്തിൽ 15), ലോകേഷ് രാഹുൽ (11 പന്തിൽ 11), ശ്രേയസ് അയ്യർ (11 പന്തിൽ 10), രവീന്ദ്ര ജഡേജ (11 പന്തിൽ ഒൻപത്), വാഷിങ്ടൺ സുന്ദർ (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ദീപക് ചാഹർ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

വിൻഡീസിനായി കെസറിക് വില്യംസ്, ഹെയ്ഡൻ വാൽഷ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. കലിഞ്ഞ മത്സരത്തിൽ 3.4 ഓവറിൽ 60 റൺസ് വഴങ്ങി നാണംകെട്ട വില്യംസ്, തിരുവനന്തപുരത്ത് നാല് ഓവറിൽ 30 റൺസ് വഴങ്ങിയാണ് രണ്ടു വിക്കറ്റ് പിഴുതത്.

തലസ്ഥാനത്തെ ആരാധകരുടെ ആർപ്പുവിളികൾക്കിടെ രണ്ടാം ട്വന്റി-20 മത്സരത്തിൽ ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു, ഏറെ പ്രതീക്ഷിച്ചെങ്കിലും സഞ്ജു.വി.സാംസൺ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയില്ല. വിന്നിങ് കോമ്പിനേഷനിൽ മാറ്റം വരുത്തേണ്ടതില്ല എന്നായിരുന്നു ടീംമാനേജ്‌മെന്റിന്റെ തീരുമാനം.

കഴിഞ്ഞ 13 മാസത്തിനിടെ, ഇന്ത്യ വിൻഡീസിനെതിരെ ആറ് ടി-20 കൾ കളിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഹൈദരാബാദിൽ തുടർച്ചയായ ഏഴാം ടി-20 ജയമാണുണ്ടായത്. ആറ് വിക്കറ്റിനായിരുന്നു ജയം. മഞ്ഞ് ഒരുഘടകമായതുകൊണ്ട് തങ്ങൾ ആദ്യം ബൗൾ ചെയ്യുമായിരുന്നെന്ന് വിരാട് കോഹ്ലി പറഞ്ഞു. ടോസ് നിയന്ത്രിക്കാൻ കഴിയില്ല. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ കളിപ്പിച്ച ഇന്ത്യക്ക് ടോസ് നഷ്ടപ്പെട്ടത് തിരിച്ചടിയായി.

കുറഞ്ഞ ടോട്ടലിൽ ഇന്ത്യയെ ഒതുക്കുകയാണ് ലക്ഷ്യമെന്ന് വിൻഡീസ് നായകൻ പൊളാർഡ് കളിക്ക് മുമ്പ് പറഞ്ഞു. ടീമിൽ നിക്കൊളാസ് പൂരാൻ മടങ്ങി എത്തിയപ്പോൾ രാംദിൻ ഒഴിവായി. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ പന്തു ചുരണ്ടിയതായി കണ്ടെത്തിയതിനെ തുടർന്ന് നാല് ട്വന്റി20കളിൽ പുരാന് വിലക്കു ലഭിച്ചിരുന്നു. വിലക്ക് കാലാവധി തീർന്ന സാഹചര്യത്തിലാണ് പുരാൻ ടീമിലേക്കു തിരിച്ചെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP