Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ സി ആർ എന്ന ചുരുക്കെഴുത്തിനുള്ളിലുണ്ട് യഥാർത്ഥ ഇരട്ടചങ്കൻ; ബേട്ടി ബചാവോയെന്നാൽ അത് വെറുമൊരു പരസ്യവാചകമല്ലെന്ന് വെടിയേറ്റു വീണ നാലു ശവശരീരങ്ങൾ കൊണ്ട് തെളിയിച്ച ആ പൊലീസ് ഓഫീസറല്ലേ യഥാർത്ഥ അഭിനവ അമരേന്ദ്ര ബാഹുബലി! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

കെ സി ആർ എന്ന ചുരുക്കെഴുത്തിനുള്ളിലുണ്ട് യഥാർത്ഥ ഇരട്ടചങ്കൻ; ബേട്ടി ബചാവോയെന്നാൽ അത് വെറുമൊരു പരസ്യവാചകമല്ലെന്ന് വെടിയേറ്റു വീണ നാലു ശവശരീരങ്ങൾ കൊണ്ട് തെളിയിച്ച ആ പൊലീസ് ഓഫീസറല്ലേ യഥാർത്ഥ അഭിനവ അമരേന്ദ്ര ബാഹുബലി! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവ്വതി പ്രഭീഷ്

ഭയം നല്‌കേണ്ട കാക്കിക്കുപ്പായങ്ങൾ വേട്ടക്കാർക്കൊപ്പം നിന്നുക്കൊണ്ട് നീതിനിഷേധങ്ങളുടെ പകൽപ്പൂരമൊരുക്കുന്ന നാട്ടിലെ ഒരുവൾക്ക് ,തൂങ്ങിയാടിയ രണ്ടു പിഞ്ചുമേനികൾക്ക് നീതിനിഷേധിക്കപ്പെട്ട കാഴ്ച കണ്ട് ഹൃദയം നുറുങ്ങിയ ഒരുവൾക്ക് തെലുങ്കാനയെന്ന പേരിനോടും ഹൈന്ദരാബാദ് എന്ന നഗരത്തിനോടും കെ സി ആർ എന്ന ചുരുക്കെഴുത്തിനോടും തോന്നുന്ന വികാരവായ്‌പ്പിനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്? ബേട്ടി ബചാവോയെന്നാൽ അത് വെറുമൊരു പരസ്യവാചകമല്ലെന്ന് വെടിയേറ്റു വീണ നാലു ശവശരീരങ്ങൾ കൊണ്ട് തെളിയിച്ച ആ പൊലീസ് ഓഫീസറല്ലേ യഥാർത്ഥ അഭിനവ അമരേന്ദ്ര ബാഹുബലി!

ഓടുന്ന ട്രെയിനിൽ നിന്നും പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ അശരണയായ ഒരുവളെ തള്ളിയിട്ട് കൊന്ന നരാധമൻ ചിക്കൻ ബിരിയാണിയും മട്ടനുമൊക്കെ മൂക്കുമുട്ടെ തിന്ന് ആളൂർവക്കീലിന്റെ നിയമസഹായവുമൊക്കെയായി നീതിന്യായവ്യവസ്ഥിതിയെ നോക്കി പല്ലിളിക്കുന്ന ഈ നാട്ടിലെ പെണ്ണുങ്ങളിൽ ചിലർക്കെങ്കിലും വെള്ളിവെളിച്ചത്തിലെ അമരേന്ദ്രബാഹുബലിയായിരുന്നു ഇന്നലെ വരെ സൂപ്പർ ഹീറോയെങ്കിൽ ഇന്നുമുതൽ അതുമാറി സജനാർ എന്ന പൊലീസ് ഓഫീസറാണ് .കാരണം അയാൾ ഹീറോയിസം കാണിച്ചത് അഭ്രപാളികൾക്കുള്ളിൽ നിന്നായിരുന്നില്ല.പെണ്ണിന്റെ ശരീരത്തിൽ കൈവച്ചാൽ വെട്ടേണ്ടത് അവന്റെ വിരലുകളല്ല,മറിച്ച് തലയാണെന്ന മാസ് ഡയലോഗിനൊപ്പം ഉരുണ്ടുവീണ തല കണ്ട് ഇന്നാട്ടിലെ ഓരോ പെണ്ണുടൽ ത്രസിച്ചതും കൈയടിച്ചതും അവളുടെ ഉള്ളിലുണ്ടായിരുന്ന പ്രതിഷേധത്തിന്റെ കനലുകളിൽ ഒരു തരിയെങ്കിലും കെടാതെ ബാക്കിയുള്ളതിനാലായിരുന്നു.വേട്ടക്കാർ തങ്ങളുടെ
മാംസദാഹം തീർക്കാൻ പിച്ചിച്ചീന്തി എന്നന്നേയ്ക്കുമായി ഉറക്കിയ എത്രയോ പെൺകിടാങ്ങളുടെ നിലവിളി ശബ്ദങ്ങൾ അസ്വസ്ഥതയുടെ ദിനരാത്രങ്ങൾ ഇന്നാട്ടിലെ ജീവിച്ചിരിക്കുന്ന പെണ്ണുടലുകൾക്ക് സമ്മാനിച്ചിരിക്കുന്നു.

അന്ന് സൂര്യനെല്ലിയിലെ പെൺപൂവ് നാൽപത്തിയൊന്നു ദിവസത്തെ ദുരിതപർവ്വവും താണ്ടി ജീവിച്ചിരിക്കുന്ന മൃതശരീരമായി നമുക്ക് അരികിൽ വന്നപ്പോൾ അവളെ പതിതയായി കണ്ടു അകറ്റിനിറുത്താൻ ശ്രമിച്ചിരുന്നു ഞാനടങ്ങുന്ന പൊതുസമൂഹം.
പതിനാലുവയസ്സിന്റെ ആ ചാപല്യത്തെ,പുഴുക്കുത്തേറ്റ ആ പൂവിനെ, കാമത്തിന് വശംവദയായ ഒരുവളായി ചിത്രീകരിക്കാൻ നീതിപീഠവും തയ്യാറായി.സ്മാർത്തവിചാരണയ്ക്കിടെ വന്ന ചില പേരുകൾ മായ്ക്കാൻ മത്സരിച്ച ഭരണവർഗ്ഗം അവളെ സമൂഹത്തിനു മുന്നിൽ ഭ്രഷ്ടയാക്കി.രാഷ്ട്രീയത്തിലെ ആ അതികായന്റെ പേര് അവൾ ഉറക്കെ വിളിച്ചുപറഞ്ഞപ്പോൾ അധികാരവർഗ്ഗം അവളെ വെറുമൊരു തേവിടിശ്ശിയാക്കി അവരോധിച്ചു
ന്യായാധിപനെ വരെ പണക്കെട്ടിൽ തൂക്കിയെടുത്തു പെണ്ണരകൾ തേടി നടക്കുന്ന രാഷ്ട്രീയക്കോമരങ്ങളുടെ നാട്ടിൽ അവളുടെ വാക്കിനു വിലയില്ലാതെയായി..ഇന്നും മുഖമില്ലാത്തവളായി അവൾ നമുക്കൊപ്പം ജീവിക്കുന്നു.പിന്നെയും വന്നു നമുക്ക് മുന്നിൽ മുഖമില്ലാത്ത നിരവധിപേർ.അവരെയൊക്കെയും നമ്മൾ വിതുര,കോതമംഗലം,പറവൂർ പെൺകുട്ടികൾ എന്ന് വിളിച്ചു,അവരുടെ പീഡനപർവങ്ങളുടെ കഥകൾ നമുക്ക് വൈകുന്നേരങ്ങളിലെ രസമുള്ള സംസാരവിഷയമായി.സായാഹ്നപത്രങ്ങൾ ചൂടോടെ വിളമ്പിയ മാദകരസക്കൂട്ടുകൾ ചായക്കടകളിലെ ആവിപ്പറക്കുന്ന ചായയ്‌ക്കൊപ്പം മൊത്തിക്കുടിക്കുന്ന രസമായി മാറി.

പിന്നെ നമ്മൾ കണ്ടത് ചതിയുടെ തീക്കാറ്റിൽപെട്ട് വെന്തുരുകി ചിറകറ്റുപോയൊരു കണ്ണുനീരിന്റെ നനവുള്ള ശലഭത്തെ .ആ ശലഭത്തെ നമ്മൾ വിളിച്ചത് കിളിരൂരിലെ ശാരിയെന്നായിരുന്നു..രാഷ്ട്രീയമേലാളന്മാരുടെ ഇടപെടലുകൾക്കൊടുവിൽ അവളിലെ അണുബാധ മരണക്കാരണമായി മാറിയപ്പോൾ അനാഥമായത് ചോരമണക്കുന്ന ഒരു കുഞ്ഞുപൂവ്..രണ്ടായിരത്തിയാറിലെ തെരഞ്ഞെടുപ്പ് വേളയിലെ ഏറ്റവും മൂല്യമുള്ള തുറുപ്പുചീട്ടായിരുന്നു ശാരി.നമ്മുടെ ജനകീയ സമരനായകൻ ശാരിയുടെ ഘാതകരായ വി വി ഐ പി കളെ പൊതു സമൂഹത്തിനുമുന്നിൽ തുറന്നുകാട്ടുമെന്നു പറഞ്ഞു നാടുനീളെ ജനവികാരം ഇളക്കി മറിച്ചുകൊണ്ട് ജനവിധി നേടിയപ്പോൾ ഒരു വേള നമ്മളും സ്വപ്നം കണ്ടു പൊതുസമൂഹത്തിലൂടെ കയ്യാമം വയ്ക്കപ്പെട്ടു വിചാരണ ചെയ്യപ്പെടുന്ന ഘാതകരെ .ഒക്കെയും ഒരു മലർപ്പൊടിക്കാരന്റെ സ്വപ്നമായി അവശേഷിച്ചു..പക്ഷെ, അധികാരത്തിലെത്തിക്കഴിഞ്ഞപ്പോൾ വേട്ടക്കാർക്കൊപ്പം നിൽക്കാനും ഇരകളെ തള്ളിപ്പറയാനുമാണ് അദ്ദേഹം അടക്കമുള്ളവർ ശ്രമിച്ചത്..എന്നാൽ, അധികാരമേറ്റതോടെ വാഗ്ദാനങ്ങളെല്ലാം മറന്ന് ഭരണസുഖത്തിന്റെ 'വേലിക്കകത്ത്' മൗനിബാബയായി മാറിയ ആ സഖാവിനെ കണ്ടതാണല്ലോ പ്രബുദ്ധകേരളം. ശാരി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞപ്പോഴുണ്ടായ വിഐപി സന്ദർശനത്തെ മറക്കാനും നമുക്ക് എളുപ്പം കഴിഞ്ഞു ..അന്നും നമ്മൾ കുറ്റപ്പെടുത്തിയത് ചങ്ങലയ്ക്കുള്ളിൽ മകളെ വളർത്താൻ മറന്നുപോയ ആ അച്ഛനമ്മമാരെയായിരുന്നു..അന്നും നമ്മൾ ആശ്വസിച്ചതു നമ്മുടെ മകളും പെങ്ങളും സിനിമാഭിനയം തലയ്ക്കു പിടിച്ചുകൊണ്ടു കുഴിയിൽ ചാടില്ലെന്ന വിശ്വാസത്തിലായിരുന്നു..

കിളിരൂറിലെ ശാരിക്കൊപ്പം സെക്‌സുറാക്കറ്റിൽ കുടുങ്ങി ജീവൻ ഹോമിക്കേണ്ടി വന്ന ഒരു പൂമ്പാറ്റയായിരുന്നു കവിയൂരിലെ അനഘ.കിളിരൂറിലെ ശാരി ഉൾപ്പെട്ട പെൺവാണിഭക്കേസിലെ ഇരകളികളിലൊരാളായിരുന്നു നർത്തകിയായ പതിമൂന്നുകാരി. അനഘ.ലതാ എസ്. നായർ എന്ന വിഐപി പിമ്പ് പതിമൂന്ന് കാരിയായ അനഘയെ കേരളത്തിലെ മാന്യന്മാരെന്ന് അവകാശപ്പെടുന്ന പലർക്കും കാഴ്ചവെച്ചിരുന്നു. ശാരിയുടെ മരണത്തോടെ കിളിരൂർ, കവിയൂർ പെൺവാണിഭം പുറത്തായതോടെ അഭിമാനക്ഷതം മൂലമാണ് നാരായണൻ നമ്പൂതിരിയും കുടുംബവും ആത്മഹത്യചെയ്തത്.അത് പൊലീസ് ഭാഷ്യം..ഇന്നും അത് സത്യത്തിനു നിരക്കാത്ത ഒരു ഭാഷ്യം മാത്രം..അനഘ പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്ന് ആദ്യമായി പ്രഖ്യാപിച്ചതും പി.കെ ശ്രീമതിയായിരുന്നു എന്നോർക്കണം. കിളിരൂർ, കവിയൂർ പെൺവാണിഭ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ് കോട്ടയം കളക്റ്റ്രേറ്റ് പിക്കറ്റ് ചെയ്ത അന്നാണ് പ്രതികൾക്ക് ക്ലീൻ സർട്ടിഫിക്കറ്റ് നൽകുന്ന പി.കെശ്രീമതിയുടെ പ്രഖ്യാപനമുണ്ടായത്.എന്നാൽ പോസ്റ്റ്‌മോര്ട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു അനഘയെന്ന പതിമൂന്നുകാരിക്ക് ലൈംഗികമായി പീഡനമേറ്റിരുന്നുവെന്ന സത്യം .ലതാനായർ എന്ന കുലടയെ മറന്നതിനൊപ്പം നമ്മൾ അനഘയെയും അവളുടെ കുടുംബത്തെയും മറന്നു.
.
പിന്നെ നമുക്ക് മുന്നിൽ മെഴുകുതിരിനാളം പോലെ വന്നത് സൗമ്യയായിരുന്നു..ട്രെയിനിനുള്ളിൽ പെൺകുട്ടി പീഡനമേറ്റ് നിലവിളിച്ചപ്പോൾ ആ നിലവിളി കേൾക്കാനുണ്ടായിരുന്നത് പാളങ്ങൾ മാത്രം.സൗമ്യയുടെ അമ്മ തുണിയിൽ പൊടിഞ്ഞ മകളുടെ മൃതദേഹം കെട്ടിപിടിച്ചു കരയുന്നത് നമ്മളും ചാനലിൽ കണ്ടു കൂടെക്കരഞ്ഞു . ഇനി ഒരു അമ്മയ്ക്കും ഈ ഗതി വരരുതേയെന്നും ഇനി ഒരു പെൺകുട്ടിയെയും ആ ഭീകരമായ ഒറ്റകൈ ഞെരിച്ചു കൊല്ലരുതേ എന്നും പ്രാർത്ഥിച്ചു..പക്ഷേ ആ കരച്ചിലിനും രോഷപ്രകടനങ്ങൾക്കും ഒരു നീർക്കുമിളയുടെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ. ഇന്ത്യയിൽ തന്നെ കൊടുംക്രൂരന്മാർ, ബലാത്സംഗവീരന്മാർ തുടങ്ങിയ കുറ്റങ്ങൾ ആരോപിക്കപ്പെട്ട അനേകം പേരെ പുഷ്പം പോലെ അഴിക്കുപുറത്തു കൊണ്ടുവന്നിട്ടുള്ള , ക്രൂരബലാത്സംഗ കേസ്‌കളുടെ സ്‌പെഷ്യലിസ്റ്റ് ആയ ഒരു വക്കീൽ ഗോവിന്ദചാമിയെന്ന ഒറ്റക്കയ്യൻ യാചകനുവേണ്ടി മുംബെയിൽ നിന്ന് പറന്നിറങ്ങുന്നുവെന്നറിഞ്ഞപ്പോൾ നമ്മൾ കണ്ണുകളും ചെവികളും കൊട്ടിയടച്ചു ...സൗമ്യയെ നിഷ്‌ക്കരുണം നുള്ളിക്കളഞ്ഞ ആ ഒറ്റക്കയ്യൻ ബിരിയാണി കഴിച്ചു സുന്ദരനായി നമ്മളെ നോക്കി പല്ലിളിച്ചുകാട്ടിയിട്ട് പോലും നമ്മൾ ഉണർന്നില്ല.അവന്റെ തൂക്കുകയർ മനുഷ്യാവകാശലംഘനമായപ്പോൾ ഒരു പെൺകുട്ടിക്ക് നഷ്ടമായത് വിടരും മുമ്പേ കൊഴിഞ്ഞ ജീവിതമായിരുന്നു.

അടച്ചിട്ട കതകിനു പോലും സുരക്ഷ നൽകാൻ കഴിയാത്തവിധം കൊലയാളികൾ അടുത്തെത്തിയെന്ന യാഥാർത്ഥ്യം പെരുമ്പാവൂരിലെ ആ നാലുചുമരുകൾ ക്കുള്ളിൽ കുരുങ്ങിയ നിലവിളിയിൽ നിന്നും വാളയാറിലെ തൂങ്ങിയാടിയ പിഞ്ചു ശരീരങ്ങൾ നമ്മൾക്ക് കാട്ടിയിട്ടും ഇവിടെ നമുക്ക് എന്ത് ചെയ്യാൻ കഴിഞ്ഞു ?? ആളൂരിനെ പോലുള്ള വക്കീലന്മാർ ഉള്ളപ്പോൾ നോട്ടുകെട്ടുകളുടെ ബലത്തിൽ ഏതൊരു പെണ്ണിന്റെയും മടിക്കുത്ത് അഴിക്കാൻ തന്റേടം കാട്ടുന്ന പരനാറികൾക്ക് നീതിപീഠം ശിക്ഷ നൽകുമെന്ന് വിശ്വസിക്കാൻ ഇന്നത്തെ സാഹചര്യത്തിൽ കഴിയുന്നില്ല.ആ ബോധ്യത്താലാണ് ഇന്നലെ വരെ ഓരോ മലയാളിപെണ്ണും അഭ്രപാളികളിൽ പെണ്ണിനു നീതി നടപ്പാക്കുന്ന വെള്ളിവെളിച്ചത്തിലെനായകന്മാർക്കായി കൈയടിച്ചത്. ജിഷയുടെയും സൗമ്യയുടെയും ദാരുണ കൊലപാതകവും ആളൂർ വക്കീലിന്റെ ഇടപെടലും പിന്നീടു നടന്ന പീഡന പർവ്വങ്ങളും വാളയാറിലെ പിഞ്ചു കുഞ്ഞുങ്ങളുടെ തൂങ്ങിയാടിയ ഇളം മേനികളും പൊലീസിന്റെ കൃത്യ വിലോപവും ഒക്കെ അടിവരയിടുന്നുണ്ട് ഹൈദരാബാദ് മാത്രമാണ് ശരിയെന്ന്.ഈ പൊലീസ് ഓഫീസറാണ് യഥാർത്ഥ അഭിനവ അമരേന്ദ്ര ബാഹുബലിയെന്ന്! കെ സി ആർ എന്ന ഭരണാധികാരിയാണ് യഥാർത്ഥ ഇരട്ടചങ്കനെന്ന്! ജീവിക്കാനുള്ള ഒരുവളുടെ അവകാശത്തെ നൈമിഷികസുഖത്തിനു വേണ്ടി കത്തിച്ചുചാമ്പലാക്കിയ നാലവന്മാരെ വിചാരണ ചെയ്ത് തീറ്റിപ്പോറ്റാതെ കാലപുരിക്കയച്ച ആ എൻകൗണ്ടറാണ് യഥാർത്ഥ നവോത്ഥാനം! ഇവിടെയാണ് മതിലുകെട്ടാതെ തുല്യതാവാദം യഥാർത്ഥരൂപത്തിൽ നടപ്പിലാക്കിയത്.ഇരയെ ഇല്ലാതാക്കിയ അതേ സ്‌പോട്ടിൽ വച്ച് നീതി നടപ്പാക്കിയ 916 തുല്യനീതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP