Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊടും വരൾച്ചയിൽ സ്വന്തമായി കുളം കുഴിച്ച് നാട്ടുകാർക്ക് നൽകിയത് സ്വന്തം പോക്കറ്റിലെ കാശ് മുടക്കി; കടം കയറി പ്രതിസന്ധിയിലായപ്പോൾ തേടിയെത്തിയത് 2018ലെ ആറു കോടിയുടെ ക്രിസ്മസ് ബംമ്പർ; നികുതി കിഴിച്ച് കിട്ടിയ നാലു കോടി ബാങ്കിലിടാതെ ഭൂരഹിതർക്ക് വസ്തുവും വീടും വച്ചു നൽകിയ സുമനസ്സ്; ബാക്കിയുള്ള പണം കൊണ്ടു രത്നാകരൻ പിള്ള സ്ഥലം വാങ്ങി കുഴിച്ചപ്പോൾ കിട്ടിയത് 2600 പുരാതന നാണയങ്ങളുടെ നിധി; കിളിമാനൂരിലെ മുൻ മെമ്പർ രത്നാകരൻ പിള്ളയെ തേടി വീണ്ടും ഭാഗ്യം

കൊടും വരൾച്ചയിൽ സ്വന്തമായി കുളം കുഴിച്ച് നാട്ടുകാർക്ക് നൽകിയത് സ്വന്തം പോക്കറ്റിലെ കാശ് മുടക്കി; കടം കയറി പ്രതിസന്ധിയിലായപ്പോൾ തേടിയെത്തിയത് 2018ലെ ആറു കോടിയുടെ ക്രിസ്മസ് ബംമ്പർ; നികുതി കിഴിച്ച് കിട്ടിയ നാലു കോടി ബാങ്കിലിടാതെ ഭൂരഹിതർക്ക് വസ്തുവും വീടും വച്ചു നൽകിയ സുമനസ്സ്; ബാക്കിയുള്ള പണം കൊണ്ടു രത്നാകരൻ പിള്ള സ്ഥലം വാങ്ങി കുഴിച്ചപ്പോൾ കിട്ടിയത് 2600 പുരാതന നാണയങ്ങളുടെ നിധി; കിളിമാനൂരിലെ മുൻ മെമ്പർ രത്നാകരൻ പിള്ളയെ തേടി വീണ്ടും ഭാഗ്യം

മറുനാടൻ മലയാളി ബ്യൂറോ

ആറ്റിങ്ങൽ: 2018ൽ ആറുകോടിയുടെ ക്രിസ്മസ് ബമ്പർ ലോട്ടറി അടിച്ച രത്‌നാകരൻ പിള്ളയെ തേടി വീണ്ടും ഭാഗ്യം. ലോട്ടറി അടിച്ച പണംകൊണ്ടു രത്‌നാകരൻ പിള്ള സ്ഥലം വാങ്ങി കുഴിച്ചപ്പോൾ കിട്ടിയത് 2600 പുരാതന നാണയങ്ങളുടെ നിധി. കിളിമാനൂർ കീഴ്‌പേരൂരിലാണ് പുരയിടത്തിൽനിന്നും രാജ ഭരണ കാലത്തെ നാണയങ്ങൾ കണ്ടെത്തിയത്. കീഴ്‌പേരൂർ ഭഗവതി ക്ഷേത്രത്തിന് സമീപം മുൻ വാർഡ് മെമ്പർ ബി രത്‌നാകരൻ പിള്ളയുടെ പുരയിടത്തിൽനിന്നുമാണ് നാണയങ്ങൾ കണ്ടെത്തിയത്.

രാവിലെ പത്ത് മണിയോടെ പുരയിടം കിളക്കുന്നതിനിടയ്ക്കാണ് ഒരു കുടം ശ്രദ്ധയിൽപ്പെടുകയും സംശയംതോന്നി പരിശോധിച്ചപ്പോഴാണ് പഴയകാലത്തെ നാണയങ്ങളാണെന്ന് മനസിലാകുകയും ചെയ്തത്. രാജ ഭരണ കാലത്തെ ശംഖു ചക്രങ്ങളാണ് കിട്ടിയിട്ടുള്ളത്. വിവരം ഉടൻ പൊലീസിൽ അറിയിക്കുകയും കിളിമാനൂർ പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയും തുടർന്ന് പുരാവസ്തു അധികൃതരെ വിവരമറിയിക്കുകയും ചെയ്തു.

ശ്രീ ചിത്തിര തിരുന്നാൾ ബാലരാമ വർമ്മയുടെ കാലത്തെ ചക്രങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. 20 കിലോ തൂക്കമുള്ള 2600ഓളം നാണയങ്ങലുള്ള കുടമാണ് കണ്ടെത്തിയത്. ഇരുപത് കിലോഗ്രാം തൂക്കമുള്ള രണ്ടായിരത്തി അറന്നൂറ് നാണയങ്ങളാണ് കണ്ടെടുത്തത്. അക്കാലത്തെ മൂല്യം അനുസരിച്ച് ആയിരം ഏക്കർ ഭൂമി വാങ്ങാൻ കഴിയുമെന്നാണ് പുരാവസ്തു അധികൃതർ പറയുന്നത്.

മൺകുടത്തിൽ അടച്ചു കുഴിച്ചിട്ട നിലയിലാണു നാണയങ്ങൾ കണ്ടെടുത്തത്. ചില നാണയങ്ങളിൽ ചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവിന്റെ മുഖചിത്രവും ബാലരാമവർമ മഹാരാജ ഓഫ് ട്രാവൻകൂർ എന്ന് ഇംഗ്ലിഷിൽ രേഖപ്പെടുത്തലുമുണ്ട്.. ഒന്നര വർഷം മുൻപ് രത്‌നാകരൻ പിള്ള വിലയ്ക്കു വാങ്ങിയ 27 സെന്റ് വസ്തുവിൽ കൃഷി ചെയ്യുന്നതിനായി 2 പേർ കിളച്ചു കൊണ്ടിരിക്കെയാണു കുടം കണ്ടെത്തിയത്. നാണയശേഖരം കണ്ടയുടൻ രത്‌നാകരൻ പിള്ള ചിത്രമെടുത്തു വാട്‌സാപിൽ ഇട്ടു. പിന്നാലെ കിളിമാനൂർ പൊലീസിലും അറിയിച്ചു.

തുടർന്നു പുരാവസ്തു വകുപ്പു സ്ഥലത്ത് എത്തി കൂടുതൽ പരിശോധനയ്ക്കായി നാണയശേഖരം ഏറ്റുവാങ്ങി. ക്ലാവ് പിടിച്ചതിനാൽ ലാബിൽ പരിശോധന നടത്തിയാൽ മാത്രമേ നാണയത്തിന്റെ പഴക്കം അറിയാൻ കഴിയൂ. ക്ഷേത്രവും സ്ഥലവും കൂടുതൽ പരിശോധിക്കാൻ വീണ്ടും എത്തുമെന്നു പുരാവസ്തു വകുപ്പ് അറിയിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള തിരുപാൽക്കടൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും കവടിയാർ കൊട്ടാരവുമായി ബന്ധമുണ്ടെന്നു നാട്ടുകാർ പറയുന്നു കേരള ലോട്ടറിയുടെ 2018ലെ ക്രിസ്മസ് പുതുവർഷ ബംപർ സമ്മാനമാണു രത്‌നാകരൻ പിള്ളയ്ക്കു ലഭിച്ചത്.

നാട്ടിൽ സാമൂഹികസേവന രംഗത്ത് പണ്ട് മുതൽ സജീവമായിരുന്നു രത്‌നാകരൻപിള്ള.നഗരൂർ ഗ്രാമപഞ്ചായത്തിലെ കീഴ്‌പേരൂർ വാർഡിൽ തുടർച്ചയായി രണ്ട് വട്ടം കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ചിരുന്നു. കഴിഞ്ഞവട്ടം വനിതാ വാർഡായതിനാൽ മത്സരിച്ചില്ല. ഇതിനിടയിലാണ് 2018ലെ ക്രിസമസ് ബമ്പർ സമ്മാനമായ ആറ് കോടി രൂപ രത്‌നാകരനെ തേടിയെത്തിയത്. സമ്മാനത്തുക ബാങ്കിലിട്ട് സ്വന്തം കാര്യം നോക്കാതെ അതിലൊരു വിഹിതം വിനിയോഗിച്ച് ഭൂരഹിതരായ നിരവധി പേർക്ക് വസ്തുവും വീടും വച്ച് നൽകി.

രണ്ട് വർഷം മുമ്പുണ്ടായ കൊടും വരൾച്ചയിൽ സ്വന്തമായി കുളം കുഴിച്ച് നാട്ടുകാർക്ക് വെള്ളം കൊടുത്തയാളാണ് രത്‌നാകരൻ പിള്ള. ഇതിന് ശേഷം ലക്ഷങ്ങളുടെ കടബാധ്യതയുള്ള രത്‌നാകരന് ആശ്വാസമായിരുന്നു ക്രിസ്മസ് ബംബർ സമ്മാനം. ആറുകോടിയായിരുന്നു സമ്മാനത്തുക. നികുതി ഒടുക്കിയതിന് ശേഷമുള്ള 4 കോടിയിൽ ഏതാണ്ട് പകുതിയും നാട്ടുകാർക്ക് വേണ്ടിയാണ് രത്‌നാകരൻ വിനിയോഗിച്ചത്. പാവപ്പെട്ടവരെ സഹായിക്കാൻ ഇനിയും തയ്യാറായ രത്‌നാകരൻ പിള്ളയ്ക്ക് ലഭിച്ച മറ്റൊരു സമ്മാനമാണ് ഈ നിധിയെന്നാണ് നാട്ടുകാർ പറയുന്നത്.

ഇപ്പോൾ നിധികുംഭം ലഭിച്ച വസ്തു ഒന്നരവർഷം മുൻപാണ് രത്‌നാകരൻപിള്ള വിലയ്ക്കുവാങ്ങിയത്. രാജകുടുംബവുമായി ബന്ധമുള്ള ഒരു വൈദ്യ കുടുംബമാണ് പണ്ട് ഇവിടെ താമസിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. കിളിമാനൂർ കൊട്ടാരത്തിൽ നിന്ന് നാല് കിലോമീറ്റർ അകലെയാണ് പുരയിടം. 23 വർഷമായി തടിമില്ല് നടത്തിവരികയാണ് പിള്ള.ഭാര്യ ബേബിയും മക്കളായ ഷിബു, രാജേഷ്, രാജീവ്, രജി, രജീഷ് എന്നിവരുമടങ്ങിയതാണു കുടുംബം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP