Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എന്നെ ഫിറോസ് കിടപ്പറയിലേക്ക് ക്ഷണിച്ചുവെന്ന് പറഞ്ഞത് കള്ളം; നുണ പറഞ്ഞത് അദ്ദേഹത്തിന്റെ ശത്രുക്കളുടെ കയ്യിലെ കളിപ്പാവയായപ്പോൾ; ചാരിറ്റിയുടെ പേരിൽ തട്ടിപ്പ് നടത്തുന്നുവെന്നും ലക്ഷങ്ങൾ കമ്മീഷൻ പറ്റുന്നുവെന്നും തട്ടിവിട്ടത് വെറുതെ; വീട് വച്ച് തരാം എന്ന് ഫിറോസിന്റെ എതിരാളികൾ വാഗ്ദാനം ചെയ്തപ്പോൾ എല്ലാം പറഞ്ഞുപോയി; വീട് നൽകാതെ എന്നോട് മുഖം തിരിച്ചതിൽ ദേഷ്യവും തോന്നി; സാമൂഹിക പ്രവർത്തനം നിർത്തിയ ഫിറോസ് കുന്നുപറമ്പിലിനെ വീഴ്‌ത്തിയ ചതിക്കുഴികൾ എണ്ണിപ്പറഞ്ഞ് ഫാത്തിമ

എന്നെ ഫിറോസ് കിടപ്പറയിലേക്ക് ക്ഷണിച്ചുവെന്ന് പറഞ്ഞത് കള്ളം; നുണ പറഞ്ഞത് അദ്ദേഹത്തിന്റെ ശത്രുക്കളുടെ കയ്യിലെ കളിപ്പാവയായപ്പോൾ; ചാരിറ്റിയുടെ പേരിൽ തട്ടിപ്പ് നടത്തുന്നുവെന്നും ലക്ഷങ്ങൾ കമ്മീഷൻ പറ്റുന്നുവെന്നും തട്ടിവിട്ടത് വെറുതെ; വീട് വച്ച് തരാം എന്ന് ഫിറോസിന്റെ എതിരാളികൾ വാഗ്ദാനം ചെയ്തപ്പോൾ എല്ലാം പറഞ്ഞുപോയി; വീട് നൽകാതെ എന്നോട് മുഖം തിരിച്ചതിൽ ദേഷ്യവും തോന്നി; സാമൂഹിക പ്രവർത്തനം നിർത്തിയ ഫിറോസ് കുന്നുപറമ്പിലിനെ വീഴ്‌ത്തിയ ചതിക്കുഴികൾ എണ്ണിപ്പറഞ്ഞ് ഫാത്തിമ

എം മനോജ് കുമാർ

 കൊല്ലം: ചാരിറ്റി പ്രവർത്തനങ്ങൾ വഴി സോഷ്യൽ മീഡിയയിൽ ഒരു തരംഗമായി മാറിയ സാമൂഹ്യപ്രവർത്തകനാണ് ഫിറോസ് കുന്നുംപറമ്പിൽ. താൻ ചാരിറ്റി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായുള്ള ഫിറോസിന്റെ പ്രഖ്യാപനങ്ങൾ സോഷ്യൽ മീഡിയയിലും സാമൂഹ്യ സേവന രംഗത്തും വലിയ ചലനങ്ങൾ ആണ് സൃഷ്ടിച്ചത്. ഫിറോസിന്റെ പ്രവർത്തനങ്ങൾ അടുത്തു നിന്ന് വീക്ഷിച്ച ഒരു വലിയ വിഭാഗം സോഷ്യൽ മീഡിയ വഴിയും ഫോൺ വഴിയും അദ്ദേഹത്തെ ബന്ധപ്പെട്ടു ചാരിറ്റി നിർത്തരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഫിറോസിനെതിരെ ഒരു ലോബി പ്രവർത്തിക്കുന്നോ എന്ന സംശയമാണ് ഫിറോസും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഉയർത്തുന്നത്. മതം നോക്കി ജീവകാരുണ്യ പ്രവർത്തനം നടത്തിയിട്ടില്ല. എന്നാൽ ചിലർ തന്റെ പിന്നാലെ നടന്ന് ആക്രമിക്കുകയാണ്. ഇനി പണം ചോദിച്ച് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടില്ലെന്നും രോഗികൾ ആരും സഹായത്തിനായി സമീപിക്കേണ്ടതില്ലാ എന്നുമാണ് ഫേസ്‌ബുക്ക് ലൈവിൽ ഫിറോസ് പറഞ്ഞത്. വൈകാരിക വിക്ഷോഭത്തിന്റെയും ആരോപണ ശരങ്ങളേറ്റ് പുളയുകയും ചെയ്യുന്ന നിമിഷങ്ങളിലാണ് അദ്ദേഹത്തിൽ നിന്നും ഈ ഫെയ്‌സ് ബുക്ക് ലൈവ് പുറത്ത് വന്നിട്ടുള്ളത്.

ആരോപണങ്ങൾ കെട്ടിച്ചമയ്ക്കപ്പെട്ടതോ?

കഴിഞ്ഞ ഒന്നര വർഷമായി നടക്കുന്ന ആരോപണങ്ങളും അതുമായി വന്ന ചർച്ചകളും ഉണ്ടാക്കിയ മാനസിക പ്രയാസം വലുതാണ്. വേശ്യ പ്രയോഗം ഉയർത്തിയ വിവാദങ്ങൾ മനസിലിട്ട് ഫിറോസ് ഫെയ്‌സ് ബുക്ക് ലൈവിൽ പറഞ്ഞു. നല്ലത് മാത്രമേ ചെയ്തിട്ടുള്ളൂ. രോഗികളുടെ അക്കൗണ്ടിൽ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ല. അതുകൊണ്ടാണ് ഇന്നും നിലനിന്ന് പോകുന്നത്. എന്നിട്ടും ഉണ്ടാകുന്ന ആരോപണങ്ങൾ താങ്ങാൻ കഴിയാത്തതാണ്. എനിക്ക് ഭാര്യയും മക്കളുമൊക്കെ ഉള്ളതാണ്. സമാധാനം വേണം. നല്ലകാര്യം ചെയ്യാനിറങ്ങിയതിന്റെ പേരിൽ അനുഭവിക്കുന്ന വേദനകൾ താങ്ങാൻ കഴിയുന്നതിലും അപ്പുറത്തേക്കാണ്. ഇനി അത് സഹിച്ച് മുന്നോട്ട് പോകാനാവില്ല. ചാരിറ്റി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായുള്ള ലൈവിൽ ഫിറോസ് പറയുന്നു.

എനിക്ക് നേരെ വന്നിട്ടുള്ള ആക്രമണങ്ങളെല്ലാം തിരുവനന്തപുരം ഭാഗത്ത് നിന്നുമാണെന്നാണ് ഫിറോസ് പ്രതികരിക്കുന്നത്. തിരുവനന്തപുരത്ത് എന്നെ ക്ഷണിക്കുന്നത് തന്നെ കുഴിയിൽ ചാടിക്കാനാണെന്ന് പലപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരിക്കലും ഒരു രോഗിയും കുഴിയിൽപ്പെടുത്തില്ല എന്നുറപ്പുണ്ട്. മറിച്ച് ആ രോഗികളെ സഹായിക്കാനാണെന്ന് പറഞ്ഞ് കൂടെ കൂടുന്നവരാണ് ഉപദ്രവം മുഴുവനും ഉണ്ടാക്കുന്നത്. ഒരുപാട് ആളുകൾ ഏറ്റെടുത്തുകൊണ്ടു നടക്കുന്ന ഒരു വീഡിയോ ഇന്നാണ് കാണുന്നതെന്നും ഫിറോസ് പറയുന്നു. ഇത് കൂടെ പരിഗണിച്ചാണ് ചാരിറ്റി അവസാനിപ്പിക്കുന്നത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ താങ്ങാൻ കഴിയാത്ത തരത്തിലുള്ളതാണ്. ചാരിറ്റി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന് അദ്ദേഹം വിരൽ ചൂണ്ടുന്നതും തനിക്കെതിരെ നിലകൊള്ളുന്ന ഒരു ദൂഷിത വൃന്ദത്തിനു നേരെയാണ് ഈ ആരോപണങ്ങളിൽ കാമ്പുണ്ടെന്നാണ് ഇപ്പോൾ തെളിയുന്നത്. ഫിറോസിനെതിരെ കഴിഞ്ഞ ഒരു വർഷം മുൻപ് ലൈംഗിക ആരോപണങ്ങൾ ഉൾപ്പെടെ ആരോപിച്ച് രംഗത്ത് വന്ന യുവതിയാണ് കൊല്ലംകാരിയായ ഫാത്തിമ.

അന്ന് ഫാത്തിമ ഫിറോസിനെതിരെ ഉയർത്തിയ ആരോപണങ്ങൾ വലിയ തിരിച്ചടിയാണ് ഈ സാമൂഹ്യ പ്രവർത്തകന് മുന്നിൽ സൃഷ്ടിച്ചത്. സ്വന്തം കുടുംബം വരെ തള്ളിപ്പറയുന്ന അവസ്ഥ വന്നു. എന്നിട്ടും ആരോപണങ്ങൾ തള്ളി അദ്ദേഹം ചാരിറ്റി പ്രവർത്തനങ്ങൾ തുടർന്നു. അന്ന് ഫാത്തിമ പറഞ്ഞത് കൂടെ കിടക്കാൻ ഫിറോസ് തന്നെ ക്ഷണിച്ചു എന്നാണ്. ഫിറോസ് വലിയ തട്ടിപ്പുകാരൻ ആണെന്നും ഫാത്തിമ പറഞ്ഞു. ചാരിറ്റിയുടെ പേരിൽ സോഷ്യൽ മീഡിയ വഴി പണം സമ്പാദിച്ച് തട്ടിപ്പ് നടത്തുന്ന വ്യക്തി എന്നാണ് ഫാത്തിമ ഫിറോസിനെക്കുറിച്ച് പറഞ്ഞത്. എത്ര ലക്ഷം ഫിറോസ് വഴിയുള്ള ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി ലഭിച്ചാലും അതിന്റെ നിശ്ചിത തുക കമ്മിഷനായി ഫിറോസ് കൈപ്പറ്റും.

തനിക്ക് ഫിറോസിൽ നിന്നും നേരിട്ട കൂടെ കിടക്കാനുള്ള ക്ഷണം കൂടി ഉൾപ്പെടുത്തിയാണ് ഫാത്തിമ അന്ന് ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നത്. അതേ ഫാത്തിമയാണ് ഫിറോസ് ചാരിറ്റി നിർത്തുന്നു എന്നറിഞ്ഞു കുറ്റസമ്മതവുമായി രംഗത്ത് വന്നത്. കഴിഞ്ഞ വർഷം താൻ ഉന്നയിച്ച എല്ലാ ആരോപണങ്ങളും കളവായിരുന്നു എന്നാണ് ഫാത്തിമ മറുനാടനോട് പറഞ്ഞത്. ഫിറോസിന്റെ ശത്രുക്കൾ കൊല്ലത്ത് തന്നെ തനിക്ക് വീടെടുത്ത് തരാം എന്ന് പറഞ്ഞു എല്ലാം തന്നെക്കൊണ്ട് പറയിപ്പിച്ചതാണ് എന്നാണ് ഫാത്തിമ പറയുന്നത്. എല്ലാം ദുരാരോപണങ്ങൾ മാത്രമായിരുന്നു. എന്നെ കൂടെ കിടക്കാൻ ഫിറോസ് ക്ഷണിച്ചിട്ടില്ല. ഫിറോസ് തനിക്ക് വീട് എടുത്ത് തരാൻ വൈമുഖ്യം കാട്ടി. ഇതിന്റെ ദേഷ്യം എനിക്ക് ഫിറോസിനോട് ഉണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് ഫിറോസിന്റെ ശത്രുക്കൾ എല്ലാം ഇടിച്ചു കയറി വന്നു ഫിറോസിനെതിരെ പറയാൻ പറഞ്ഞത്. അവർ തനിക്ക് വീട് എടുത്ത് നൽകും എന്ന് കൂടി പറഞ്ഞതോടെ താൻ അവരുടെ വാക്കുകളിൽ വീഴുകയായിരുന്നു എന്നാണ് ഫാത്തിമ മറുനാടനോട് പറഞ്ഞത്.

ഫിറോസിന്റെ ശത്രുക്കൾ എന്നെ കരുവാക്കി: ഫാത്തിമ

ഫിറോസ് കുന്നുംപറമ്പിലിന്റെ ശത്രുക്കൾ എന്നെ കരുവാക്കുകയായിരുന്നു. ഫിറോസിനെതിരായ എല്ലാ ആരോപണങ്ങളും ഞാൻ പിൻവലിക്കുകയാണ്. അദ്ദേഹത്തിന്റെ ശത്രുക്കളുടെ കയ്യിലെ കളിപ്പാവയായി മാറിയതുകൊണ്ടാണ് എന്നെ കിടപ്പറയിലേക്ക് ക്ഷണിച്ചു എന്നുള്ള ആരോപണങ്ങൾ ഞാൻ നിരത്തിയത്. അതൊന്നും തന്നെ സത്യസന്ധമായിരുന്നില്ല. ഇങ്ങിനെ പറഞ്ഞാൽ എനിക്ക് വീട് വെച്ച് തരാം എന്ന് അദ്ദേഹത്തിന്റെ ശത്രുക്കൾ വാഗ്ദാനം നടത്തി. ആ വാഗ്ദാനത്തിൽ ആകൃഷ്ടയായാണ് ഫിറോസിനെതിരെ സത്യസന്ധമല്ലാത്ത ആരോപണങ്ങൾ ഞാൻ നിരത്തിയത്-ഫിറോസ് കുന്നുംപറമ്പിലിനെതിരെ ആരോപണങ്ങളുമായി വന്ന ഫാത്തിമ മറുനാടനോട് പറഞ്ഞു.

വീടിന്റെ കാര്യത്തിൽ ഫിറോസ് എന്നെ സഹായിക്കാത്തതിന്റെ ദേഷ്യവും നിലവിലുണ്ടായിരുന്നു. ഇതും ആരോപണങ്ങൾ ഉന്നയിപ്പിക്കാൻ എന്നെ പ്രേരിപ്പിച്ചു. എനിക്ക് കിടപ്പാടമില്ലായിരുന്നു. ഈ ആവശ്യം പരിഹരിക്കാനാണ് ഞാൻ ആദ്യം ഫിറോസ് കുന്നുംപറമ്പിലിനെ സമീപിച്ചത്. പക്ഷെ എന്തോ കാരണങ്ങളാൽ എന്റെ ആവശ്യം അദ്ദേഹം ഗൗരവമായി കണ്ടില്ല. അദ്ദേഹം കാര്യങ്ങൾ വസ്തുനിഷ്ടമായി പഠിക്കാറുണ്ട്. എന്റെ ആവശ്യം ഗൗരവമായി അദ്ദേഹത്തിനു തോന്നിയില്ല. അത് തരാം അദ്ദേഹത്തിന്റെ നാട്ടിൽ വന്നു താമസിക്കണം എന്നാണ് പറഞ്ഞത്. അത് ഞാൻ സമ്മതിച്ചില്ല. ഞാൻ താമസിക്കുന്ന കൊല്ലത്ത് തന്നെ താമസിക്കാം. എനിക്ക് പണം മതി. ഞാൻ വാടകയ്ക്ക് കഴിഞ്ഞോളാം എന്നാണ് പറഞ്ഞത്. അത് ഫിറോസ് സമ്മതിച്ചില്ല.

ഈ സമയത്താണ് ഫിറോസിന്റെ ബന്ധു തന്നെയായ ഒരാളാണ് ഫിറോസിനെതിരെ പറയാൻ എന്നോടു പറഞ്ഞത്. എനിക്ക് വീടും സ്ഥലവും നൽകാം എന്നും ഇവർ പറഞ്ഞു. ജാഫർ ആലത്തൂർ ആണ് എന്നോടു പറഞ്ഞത് നിങ്ങൾ ഫിറോസിനെതിരെ പറയണം. നിങ്ങൾക്ക് വീട് ഞങ്ങൾ തരാം എന്ന് പറഞ്ഞു. ഫിറോസിനൊപ്പം ഉണ്ടായിരുന്ന ഷഫീഖ് എന്ന പയ്യനും എന്നെ വിളിച്ചിരുന്നു. അത് പ്രകാരമാണ് ഞാൻ ഫിറോസിനെതിരെ പറഞ്ഞത്. എന്നാൽ വീടോന്നും ഇവരും തന്നിട്ടില്ല. നിന്നെ ഒരു നിലയ്ക്ക് ഞങ്ങൾ എത്തിക്കാം എന്ന് പറഞ്ഞാണ് ഇവർ എന്നിൽ സമ്മർദ്ദം ചെലുത്തിയത്. ലൈവിൽ വന്നു പറയണം എന്നാണ് പറഞ്ഞത്. സഹായം നൽകുന്ന കാര്യത്തിൽ ഫിറോസ് കമ്മിഷൻ വാങ്ങുന്ന കാര്യം, കൂടെ കിടക്കാൻ പറഞ്ഞു എന്നൊക്കെയുള്ള കാര്യവും പറയാൻ പറഞ്ഞു. അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്നവരെക്കൊണ്ട് പെണ്ണുങ്ങളെ വിളിച്ച് അസഭ്യം പറയിക്കുന്ന ആളാണെന്നും എന്നെ അങ്ങിനെ വിളിച്ചിട്ടുണ്ടെന്നും പറയാൻ പറഞ്ഞു. എനിക്ക് ഫിറോസിൽ നിന്നും മോശം അനുഭവം വന്നെന്നും എന്നെ പറഞ്ഞു പറ്റിച്ചിട്ടുണ്ടെന്നും പറയാൻ പറഞ്ഞു. അതിനു പത്ത് പതിനഞ്ച് കാര്യങ്ങൾ എനിക്ക് ഇവർ അയച്ചു തന്നിരുന്നു.

സാജൻ ചേട്ടൻ ലൈവിൽ വന്നു. അതിന്റെ കീഴെ കമന്റ് ഇടാനാണ് എന്നോടു പറഞ്ഞത്. ഞാൻ സമ്മതിച്ചില്ല. പിന്നെ കമന്റ് ഇട്ടു. ഫിറോസ് ഇങ്ങിനെ ചെയ്യുന്നത് എനിക്ക് അനുഭവമുണ്ട് എന്ന് പറഞ്ഞു. എന്നെ കൂടെ കിടക്കാൻ ക്ഷണിച്ചിട്ടുണ്ട്. പത്ത് ലക്ഷം രൂപയ്ക്ക് മൂന്നു ലക്ഷം കമ്മിഷൻ വാങ്ങുന്ന പരിപാടിയുണ്ട്. ജുനൈദയുടെ പണം ഫിറോസ് അടിച്ചു മാറ്റിയുണ്ട്. ധൂർത്തടിക്കുന്നു. ഫിറോസ് സത്യസന്ധമായി അല്ല കാര്യങ്ങൾ ചെയ്യുന്നത് എന്നൊക്കെ കമന്റിട്ടു. ഇതൊന്നും ശരിയല്ല. വീട് ലഭിക്കും എന്ന് വാഗ്ദാനം വന്നപ്പോൾ ഞാൻ പറഞ്ഞതാണ് ഇത്. ജാഫർ ആലത്തൂർ, നൂർ മുഹമ്മദ്, കുന്നുംപറമ്പിൽ, ഷഫീഖ് എന്നിവർക്ക് വേണ്ടിയാണ് ഞാൻ ആരോപണങ്ങൾ ഉന്നയിച്ചത്. അവർ പറഞ്ഞത് വിശ്വസിച്ചാണ് ഞാൻ എല്ലാം പറഞ്ഞത്.

ഫിറോസിനെ ആർക്കും വിശ്വാസമില്ല. ഫിറോസ് അങ്ങിനെ ആരെയും സഹായിക്കില്ല. സഹായിക്കുന്നവരെ സഹായിക്കും. അത് കമ്മിഷന്റെ പേരിലാണ് എന്നൊക്കെയാണ് ഇവർ എന്നോടു പറഞ്ഞത്. ഇങ്ങിനെ ദുരാരോപണങ്ങൾ ഉന്നയിച്ചതിൽ ഇപ്പോൾ ഞാൻ അതിൽ ഖേദിക്കുന്നു. എനിക്ക് മാപ്പ് പറയണം. എന്റെ ഉമ്മയും എന്നോടു പറഞ്ഞിരുന്നു. വെറുതെ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ. അങ്ങിനെ സാജൻ ചേട്ടൻ നമ്പർ തന്നപ്പോൾ ഞാൻ ഫിറോസിനെ വിളിച്ചു മാപ്പ് ചോദിച്ചു. എനിക്ക് മാപ്പ് നൽകുന്നതിൽ പ്രശ്‌നമില്ല. എനിക്ക് ആരോടും ദേഷ്യമില്ല. നിങ്ങൾ പറഞ്ഞതുകൊണ്ട് എന്തെല്ലാം സംഭവിച്ചു. എന്റെ കുടുംബത്തിൽ പ്രശ്‌നമുണ്ടായി. ഇത് പൊതുസമൂഹത്തോട് പറയണം എന്നൊക്കെ പറഞ്ഞു. പക്ഷെ ഫിറോസ് ചാരിറ്റി പ്രവർത്തനം നിർത്തുന്നു എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് തന്നെ വിഷമമായി. ആരോപണങ്ങൾ വരുമ്പോഴുള്ള വേദന എന്തെന്ന് എനിക്ക് അറിയാം-ഫാത്തിമ പറയുന്നു.

വേശ്യാ പ്രയോഗം വിവാദത്തിൽ കുരുക്കി

വേശ്യാ എന്ന പ്രയോഗമാണ് ഇതിനു മുൻപ് ഫിറോസിനെ കുഴിയിൽ ചാടിച്ചത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്നു പറഞ്ഞ ഫിറോസ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും മുസ്‌ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനു വേണ്ടി വോട്ട് ചോദിക്കാനെത്തിയതിനെ കെഎസ്‌യു മലപ്പുറം മുൻ ജില്ലാ വൈസ് പ്രസിഡന്റ് ജസ്‌ല മാടശ്ശേരി വിമർശിച്ചിരുന്നു. ഇതിനു ഫെയ്‌സ് ബുക്ക് വഴി പറഞ്ഞ മറുപടിയാണ് ഈ നന്മ മരത്തെ വിവാദത്തിൽ ചാടിച്ചത്. മാന്യതയുള്ളവർ പറഞ്ഞാൽ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛമാണെന്നും ഫിറോസ് പറഞ്ഞു.

സ്ത്രീകൾ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്നും പലർക്കും ശരീരം കാഴ്ചവെക്കുന്ന ഇവർക്ക് തനിക്കെതിരെ ശബ്ദിക്കാൻ എന്തു യോഗ്യതയാണെന്നും ഇത്തരത്തിലുള്ളവർ പറഞ്ഞാൽ തനിക്ക് ഒരു ചുക്കും സംഭവിച്ചാൽ പോകുന്നില്ലെന്നും ഇവരോടൊക്കെ പുച്ഛം മാത്രമാണെന്നും ഫിറോസ് വീഡിയോയിൽ പറഞ്ഞിരുന്നു. ഇതിലെ വേശ്യാ എന്ന പ്രയോഗം വിവാദങ്ങൾക്ക് പിന്നെ എരിവും ചൂടും പകർന്നു. സംഭവം വിവാദമായതോടെ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പിന്നീട് ഫിറോസ് മാപ്പ് പറഞ്ഞിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് വീഡിയോകൾ വഴി തട്ടിപ്പ് നടത്തി എന്നാ ആരോപണങ്ങൾ വന്നത്. ഇതിനെ തുടർന്നാണ് ചാരിറ്റി നിർത്തുന്നതായി ഫിറോസ് പ്രഖ്യാപനം നടത്തുന്നത്.

ഫിറോസിന്റെ ജീവിത കഥ:

ആലത്തൂരിൽ സ്വന്തമായി ഒരു മൊബൈൽ ഷോപ്പ് നടത്തി ഉമ്മയും ഉപ്പയും ഭാര്യയും മക്കളുമായി ഒരു സാധാരണക്കാരനായി കഴിഞ്ഞിരുന്ന വ്യക്തിയാണ് ഫിറോസ്. വലിയ വരുമാനമൊന്നും ഇല്ലെങ്കിലും ഉള്ളതുകൊണ്ട് വളരെ തൃപ്തിയോടെ കഴിഞ്ഞ കുടുംബം. അങ്ങനെയിരിക്കെ വീട്ടിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ വാങ്ങി ആലത്തൂർ ടൗണിലൂടെ വരുന്ന സമയത്താണ് ഫിറോസിന് നേരെ അന്നം ചോദിച്ച് ഒരു കൈ നീണ്ടു വന്നത്. ആ പ്രദേശത്തുണ്ടായിരുന്ന അനാഥനായ, ബൗദ്ധികമായ വെല്ലുവിളി നേരിടുന്ന, ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കൈനീട്ടിയ ആ വ്യക്തിയുടെ ദയനീയമായ മുഖം കണ്ട ഫിറോസിന് മറുത്തൊന്നും ആലോചിക്കേണ്ടി വന്നില്ല. വീട്ടിലേക്കായി കരുതിയിരുന്ന ഭക്ഷണം അയാൾക്കു നൽകി. കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരാൾ കൂടി ഭക്ഷണം ആവശ്യപ്പെട്ട് ഫിറോസിന് അരികിലെത്തി. തൊട്ടടുത്ത ദിവസം ആലത്തൂരിൽ ഭക്ഷണം ഇല്ലാതെ അലഞ്ഞുതിരിയുന്ന ആളുകളുടെ ഒരു ലിസ്റ്റ് ഫിറോസ് തയാറാക്കി. എൺപതോളം പേർ അതിൽ ഉൾപ്പെടുമായിരുന്നു.

ഇത്രയേറെ ആളുകൾക്കു ഭക്ഷണം നൽകാനുള്ള സാമ്പത്തിക സ്ഥിതി ഫിറോസിനില്ലായിരുന്നു. അതിനാൽ ആ ലിസ്റ്റുമായി ഫിറോസ് ആലത്തൂരിലെ ഹോട്ടലുകൾ കയറിയിറങ്ങി. ഹോട്ടലുടമകളോടു കാര്യം പറഞ്ഞപ്പോൾ അവർ സഹായിക്കാം എന്നു സമ്മതിച്ചു. ഇതുപ്രകാരം ദിവസം നാലും അഞ്ചും പൊതി ഭക്ഷണം ഓരോ ഹോട്ടലുകാരും നൽകി. രാത്രി കാലങ്ങളിൽ ഫിറോസ് തന്നെ അതു ശേഖരിച്ച് ആവശ്യക്കാർക്കു വിതരണം ചെയ്തു. ആലത്തൂരിലെ കാര്യങ്ങൾ നിയന്ത്രണവിധേയമായപ്പോൾ പ്രവർത്തനങ്ങൾ പാലക്കാട്ടേക്കു വ്യാപിപ്പിച്ചു. അവിടെയും ഇതുപോലെ തന്നെ ഹോട്ടലുടമകളുടെ സഹായം തേടുകയാണുണ്ടായത്. പിന്നീട് തൃശൂർ ജില്ലയിൽ 50 പേർക്ക് സ്ഥിരമായി ഭക്ഷണം എത്തിക്കുന്നതിനുള്ള ഏർപ്പാട് ചെയ്തു. ഇത്തരത്തിൽ സുമനസുകളുടെ സഹായം കൊണ്ടു നിരവധിപ്പേർക്ക് ഇന്നും മുടക്കമില്ലാതെ അന്നം ലഭിക്കുന്നു.

അതിന് ശേഷമാണ് ഫേസ്‌ബുക്ക് ലൈവിലൂടെ നുറുകണക്കിന് പേർക്ക് സഹായം ആവശ്യപ്പെട്ട് ഫിറോസ് എത്തിയത്. ഫിറോസിന്റെ അപേക്ഷ ഏറ്റെടുത്ത ആയിരക്കണക്കിന് ആളുകളുടെ നന്മയിൽ നുറുകണക്കിന് കുടുംബങ്ങളുടെ കണ്ണുനീരിന് അറുതി ആയിരുന്നു. അതിനിടയിലാണ് ഫിറോസിനെതിരായ ആരോപണങ്ങൾ ഉയരുന്നതും ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കാൻ ഫിറോസ് തീരുമാനിക്കുന്നതും. അപൂർവ രോഗം ബാധിച്ചവർ, വീടില്ലാത്തവർ, സാമ്പത്തിക പ്രയാസമുള്ളവർ എന്നിങ്ങനെ കഷ്ടപ്പാട് അനുഭവിക്കുന്നവർക്ക് സുമനസുകളിൽ നിന്നു സഹായമെത്തിച്ചാണ് ഫിറോസ് ജനമനസുകളിൽ ഇടം പിടിച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് ഫേസ്‌ബുക്കിൽ പിന്തുടരുന്നത്.

Firoz തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ഫിറോസ് ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത് ആയിക്കണക്കിന് ആളുകളെയാണ്. സമൂഹമാധ്യമങ്ങൾ വഴി ഏറെ തട്ടിപ്പുകൾ നടക്കുന്ന ഇക്കാലത്ത് ഫിറോസിനൊപ്പം നിൽക്കാൻ ആളുകൾ തയാറാവുന്നത് പ്രവർത്തനങ്ങളിലെ ആത്മാർഥതയും സുതാര്യതയും കൊണ്ടാണ്. പാലക്കാട് ആലത്തൂർ സ്വദേശിയായ ഫിറോസ് ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായത് ഏകദേശം മൂന്നര വർഷം മുൻപാണ്. ഇതിനാണ് വിരാമമിടുന്നത്. ഓൺലൈനിൽ രോഗികൾക്ക് വേണ്ടി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും ഇനി മുതൽ റോഡരികിലുള്ള പാവപ്പെട്ടവർക്കുള്ള ഭക്ഷണമടക്കമുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുമെന്നും, അത് തുടരുമെന്നുമാണ് ഫിറോസ് പറയുന്നത്. രോഗികൾക്ക് വേണ്ടി ഇനി ജീവകാരുണ്യ പ്രവർത്തനം നടത്തില്ലെന്നും അതിന് തന്റെ സോഷ്യൽ മീഡിയ ഉപയോഗിക്കുകയില്ല. തനിക്കെതിരായ പരാതികളിൽ നിയമനടപടികളുമായി ഇനിയും മുന്നോട്ട് പോകുമെന്നും ഫിറോസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP