Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പതിനായിരം പേർ മരിക്കേണ്ടി വന്നാലും കോതമംഗലം ചെറിയ പള്ളി വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല; എന്തുവന്നാലും പള്ളി സംരക്ഷിക്കും; മറ്റുമതവിഭാഗങ്ങളുടെ പിന്തുണ കൂടി തങ്ങൾക്കുണ്ട്; പള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ കടുത്ത നിലപാടുമായി യാക്കോബായ വിഭാഗം; മതമൈത്രി സംരക്ഷണ സമിതിയുമായി ആലോചിച്ച് ഭാവിനടപടികളെന്ന് ചെറിയപള്ളി ട്രസ്റ്റി സി ഐ ബേബി

പതിനായിരം പേർ മരിക്കേണ്ടി വന്നാലും കോതമംഗലം ചെറിയ പള്ളി വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല; എന്തുവന്നാലും പള്ളി സംരക്ഷിക്കും; മറ്റുമതവിഭാഗങ്ങളുടെ പിന്തുണ കൂടി തങ്ങൾക്കുണ്ട്; പള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ കടുത്ത നിലപാടുമായി യാക്കോബായ വിഭാഗം; മതമൈത്രി സംരക്ഷണ സമിതിയുമായി ആലോചിച്ച് ഭാവിനടപടികളെന്ന് ചെറിയപള്ളി ട്രസ്റ്റി സി ഐ ബേബി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കോതമംഗലം ചെറിയ പള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് യാക്കോബായ വിഭാഗം. പതിനായിരം പേർ മരിക്കേണ്ടിവന്നാലും പള്ളി വിട്ടുകൊടുന്ന പ്രശ്നമില്ലെന്ന് കോതമംഗലം മാർത്തോമ ചെറിയപള്ളി ട്രസ്റ്റി സി ഐ ബേബി. കോടതി വിധി പൂർണ്ണമായി പഠിച്ചിട്ടില്ലന്നും ഇതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ കൂടുതലെന്തെങ്കിലും പ്രതികരിക്കാനാവു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ പലതവണ ഓർത്തഡോക്സ് പക്ഷത്തെ തോമസ്സ് പോൾ റമ്പാൻ പള്ളിയിൽ പ്രവേശിക്കാൻ എത്തിയപ്പോൾ തടഞ്ഞത് ഇവിടുത്തെ നാനാ ജാതി മതസ്ഥരാണെന്നും പള്ളി സംരക്ഷണം ലക്ഷ്യമിട്ട് രൂപീകരിച്ചിട്ടുള്ള മതമൈത്രി സംരക്ഷണ സമിതിയുമായി ആലോചിച്ചുമാത്രമേ ഭാവിപ്രവർത്തനങ്ങൾ തീരുമാനിക്കു എന്നും വികാരി ഫാ.ജോസ്സ് പരത്തുവയലിൽ അറിയിച്ചു.

മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നഗരത്തിൽ പ്രകടനം നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.കോടതി വിധി പുറത്തുവന്നതോടെ യാക്കോബായ വിഭാഗം കടുത്ത ആശങ്കയിലാണ്. നടപടികൾ ഉടൻ ഉണ്ടാവില്ലെന്ന പ്രതീക്ഷയാണ് പള്ളി ഭരണ നേതൃത്വത്തിനുള്ളത്. വിശ്വാസികളിലേറെയും എന്തുവന്നാലും പള്ളി സംരക്ഷിക്കണമെന്ന ഉറച്ച നിലപാടിലാണ്. ഇക്കാര്യത്തിൽ മറ്റ് മത വിഭാഗങ്ങളുടെ പിൻതുണ കൂടി ലഭ്യമാവുന്ന സാഹചര്യവും നിലവിലുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

അടുത്തിടെ തോമസ്സ് പോൾ റമ്പാൻ പള്ളിയിൽ പ്രവേശിക്കാനെത്തുമെന്നുള്ള പ്രഖ്യാപനം പുറത്തുവന്നതിനെത്തുടർന്ന മതമൈത്രി സംരക്ഷണ സമിതി എന്നപേരിൽ പള്ളി സംരക്ഷണം ലക്ഷ്യമിട്ട് സംഘട രൂപം കൊണ്ടിരുന്നു. പ്രബലമായ മത -രാഷ്ട്രീയ -സാമൂഹിക സംഘടനാ നേതൃനിരയിൽ പ്രവർത്തിക്കുന്നവരാണ് സംഘടയുടെ അമരത്ത് പ്രവർത്തിക്കുന്നത്. അടിയന്തര സാഹചര്യത്തിൽ മതമൈത്രി സംരക്ഷണ സമിതി നേതാക്കൾ പ്രതിനിധാനം ചെയ്യുന്ന മത സംഘടനകളിൽ നിന്നുള്ള അംഗങ്ങളും പള്ളി സംരക്ഷണ പ്രവർത്തനങ്ങൾക്കായി വിശ്വാസികൾക്കൊപ്പം അണിനിരക്കുമെന്നാണ് സൂചന.

കോതമംഗലം ചെറിയ പള്ളി സർക്കാർ ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്‌സ് വിഭാഗം നൽകിയ ഹർജിയിലാണ് ഉത്തരവ്. നിയമവാഴ്ച ഉറപ്പുവരുത്താൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും തടസം നിൽക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കണമെന്നും കോടതി വ്യക്തമാക്കി.

ക്രമസമാധാന പ്രശ്‌നമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വേണം പള്ളി ഏറ്റെടുക്കാൻ. കളക്ടറുടെ നടപടി തടസപ്പെടുത്താൻ വരുന്നവരെ അറസ്റ്റ് ചെയ്തു നീക്കണം. പള്ളിക്കുള്ളിൽ തമ്പടിച്ചവരെ പൂർണമായും ഒഴിപ്പിച്ച ശേഷമാകണം പള്ളി ഏറ്റെടുക്കേണ്ടത്. ഇതിനായി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരം കളക്ടർക്ക് ഉപയോഗിക്കാം. നിയമവാഴ്ച ഉറപ്പുവരുത്താൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കളക്ടർ ഏറ്റെടുത്ത ശേഷമാകും പള്ളി ആരാധനയ്ക്ക് വിട്ടു നൽകുന്ന കാര്യം പരിഗണിക്കുക. സംസ്‌കാരങ്ങൾക്ക് പള്ളിയിൽ തടസമുണ്ടാകരുതെന്നും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരം കളക്ടർ ഉപയോഗിക്കണമെന്ന് കോടതി വ്യക്തമാക്കി. പള്ളിയിൽ തമ്പടിച്ചവരെ ഒഴിപ്പിച്ചിട്ട് വേണം സർക്കാർ പള്ളി ഏറ്റെടുക്കേണ്ടതെന്നും, ക്രമസമാധാന പ്രശ്‌നം ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിർദ്ദേശം നൽകി.യാക്കോബായ വിഭാഗം ഭൂരിപക്ഷമായ കോതമംഗലം ചെറിയ പള്ളിയുടെ അവകാശം ആർക്കാണ് എന്ന കാര്യത്തിൽ ഓർത്തഡോക്‌സ് - യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുകയാണ്.

14 കുടുംബങ്ങൾ മാത്രമുള്ള ഓർത്തഡോക്‌സ് വിഭാഗത്തിനല്ല, ഭൂരിപക്ഷമായ തങ്ങൾക്കാണ് പള്ളിയുടെ അവകാശമെന്നായിരുന്നു യാക്കോബായ വിഭാഗത്തിന്റെ വാദം. നേരത്തെ സുപ്രീം കോടതി ഉത്തരവനുസരിച്ച് പള്ളികളിൽ പ്രവേശിച്ച് പ്രാർത്ഥന നടത്താൻ ശ്രമിച്ച ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായക്കാർ പലയിടങ്ങളിലും തടഞ്ഞത് സംഘർഷത്തിന് വഴിവെച്ചിരുന്നു. മലങ്കര ഓർത്തഡോക്‌സ് സഭക്കു വേണ്ടി അഡ്വ. എസ്. ശ്രീകുമാർ, അഡ്വ റോഷൻ ഡി അലക്‌സാണ്ടർ എന്നിവർ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP