Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കിട്ടിയത് ഒരു മാസം പഴക്കമുള്ള മൃതദേഹമെന്ന് ഫോറൻസിക് റിപ്പോർട്ട്; പിന്നെ എങ്ങനെ ദിവസങ്ങൾക്ക് മുമ്പ് ശ്രീലക്ഷ്മി അമ്മാവനെ വിളിച്ച് ബുദ്ധിമുട്ടിച്ചതിന് നന്ദി അറിയിച്ചു? ഇത്തിരി സീരിയസാണ്, വേഗം വായോ... എന്ന മൊബൈൽ സന്ദേശത്തിലും സംശയങ്ങൾ; ടീം ലീഡറും സോഫ്റ്റ് വെയർ എഞ്ചിനിയറും രണ്ട് ജാതിയിൽ പെട്ടവരെന്ന വാദവും തെറ്റ്; രാത്രി രണ്ട് കുപ്പി ബിയറും വാങ്ങി പോയവർ കാണാമറയത്തിലായതിന് പിന്നിൽ സംശയങ്ങൾ; ബംഗളൂരുവിലെ മലയാളി ടെക്കികളുടെ മരണത്തിൽ ദുരൂഹത ഏറെ

കിട്ടിയത് ഒരു മാസം പഴക്കമുള്ള മൃതദേഹമെന്ന് ഫോറൻസിക് റിപ്പോർട്ട്; പിന്നെ എങ്ങനെ ദിവസങ്ങൾക്ക് മുമ്പ് ശ്രീലക്ഷ്മി അമ്മാവനെ വിളിച്ച് ബുദ്ധിമുട്ടിച്ചതിന് നന്ദി അറിയിച്ചു? ഇത്തിരി സീരിയസാണ്, വേഗം വായോ... എന്ന മൊബൈൽ സന്ദേശത്തിലും സംശയങ്ങൾ; ടീം ലീഡറും സോഫ്റ്റ് വെയർ എഞ്ചിനിയറും രണ്ട് ജാതിയിൽ പെട്ടവരെന്ന വാദവും തെറ്റ്; രാത്രി രണ്ട് കുപ്പി ബിയറും വാങ്ങി പോയവർ കാണാമറയത്തിലായതിന് പിന്നിൽ സംശയങ്ങൾ; ബംഗളൂരുവിലെ മലയാളി ടെക്കികളുടെ മരണത്തിൽ ദുരൂഹത ഏറെ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരു: ബംഗളുരുവിൽ ഒക്ടോബർ 11 മുതൽ കാണാതായിരുന്ന തൃശൂർ ആലമറ്റം കുണ്ടൂർ ചിറ്റേത്തുപറമ്പിൽ സുരേഷിന്റെയും ശ്രീജയുടെയും മകൾ ശ്രീലക്ഷ്മിയുടെയും പാലക്കാട് മണ്ണാർക്കാട് അഗളിയിൽ മോഹനന്റെ മകൻ അഭിജിത്തിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും സംശയങ്ങൾ തീരുന്നില്ല. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു ഐടി കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയർമാരായിരുന്നു അഭിജിത്തും ശ്രീലക്ഷ്മിയും. ആറു മാസം മുൻപ് കമ്പനിയിൽ ചേർന്ന ശ്രീലക്ഷ്മി ഉൾപ്പെട്ട ടീമിന്റെ ലീഡറായിരുന്നു അഭിജിത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും വ്യത്യസ്ത ജാതിക്കാരായതിനാൽ വിവാഹത്തിനു വീട്ടുകാർ എതിരു നിന്നപ്പോൾ ആത്മഹത്യ ചെയ്‌തെന്നും ആയിരുന്നു പൊലീസിന്റെ ആദ്യ റിപ്പോർട്ട്. ഇത് ശരിയല്ലെന്ന് വീട്ടുകാർ പറയുന്നു. ഇതോടെയാണ് സംശയങ്ങളും നിറയുന്നത്. ദേശീയ മാധ്യമങ്ങളിലെ ആത്മഹത്യാ വാദങ്ങളെ തള്ളുകയാണ് ശ്രീലക്ഷ്മിയുടെ പൊലീസുകാരനായ അമ്മാവൻ. വിവിധ മലയാള മാധ്യമങ്ങളും ഇതിന് പിന്നിലെ സംശയങ്ങൾ അക്കമിട്ട് നിരത്തുന്നു. ഇതോടെ ഇത് വെറുമൊരു ആത്മഹത്യല്ലായിരുന്നുവെന്ന സംശയവും ബലപ്പെടുകയാണ്.

ഇക്കഴിഞ്ഞ നവംബർ 23ന് ശ്രീലക്ഷ്മി അമ്മാവനെ ഫോണിൽ വിളിച്ചെന്നും 'ബുദ്ധിമുട്ടിച്ചതിന് നന്ദി' എന്ന മട്ടിൽ സംസാരിച്ചെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ടും ചെയ്തിരുന്നു. എന്നാൽ ഇരുവരും ഒരേ ജാതിയിൽ പെട്ടവരാണെന്നു ബന്ധുക്കൾ പറയുന്നു. അഭിജിത്തിനെപ്പറ്റി ശ്രീലക്ഷ്മി വീട്ടിൽ സൂചിപ്പിച്ചിരുന്നതു പോലുമില്ല. അഭിജിത്തിന്റെ വീട്ടിലും ഈ ബന്ധത്തെപ്പറ്റി പറഞ്ഞിരുന്നില്ല. നവംബർ 23നു ശ്രീലക്ഷ്മി വീട്ടിലേക്കു വിളിച്ചെന്നു പറഞ്ഞ അതേ പൊലീസ് തന്നെയാണ് ഇരുവരുടെയും മൃതദേഹത്തിന് ഒരുമാസത്തിലേറെ പഴക്കമുണ്ടെന്ന റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. നവംബർ 29 നു കണ്ടെത്തിയ മൃതദേഹത്തിന്റെ പഴക്കം ഫൊറൻസിക് വിദഗ്ധരും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതാണ് ദുരൂഹതയ്ക്ക് കാരണം. അതായത് ഒക്ടോബറിൽ മരിച്ച ശ്രീലക്ഷ്മി 23ന് അമ്മാവനെ വിളിച്ചുവെന്നതിൽ അസ്വാഭാവികത ഏറെയാണ്. ഇതെല്ലാം തെറ്റാണെന്ന് ശ്രീലക്ഷ്മിയുടെ കുടുംബം പറയുന്നു. ശ്രീലക്ഷ്മിയുടെ ബന്ധുവിനെ ഉദ്ദരിച്ച് മനോരമയാണ് ഇതിലെ സംശയങ്ങൾ വിശദമായി റിപ്പോർട്ട് ചെയ്യുന്നത്. ആത്മഹത്യയായി കേസിനെ മാറ്റാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളിലേക്കുള്ള വിരൽ ചൂണ്ടൽ കൂടിയാണ് ഇത്.

'ഒക്ടോബർ 11നാണു ശ്രീലക്ഷ്മിയെ കാണാതാകുന്നത്. തന്റെ ഫോണും എടിഎം കാർഡും ഉൾപ്പെടെ ജോലിസ്ഥലത്തു വച്ചായിരുന്നു അവൾ പോയത്. അതിനും ഏതാനും ദിവസം മുൻപാണ് പേയിങ് ഗെസ്റ്റായി താമസിക്കുന്നയിടത്തു നിന്ന് ശ്രീലക്ഷ്മി കൂട്ടുകാരികൾക്കൊപ്പം മറ്റൊരിടത്തേക്കു മാറുന്നത്. പാരപ്പന അഗ്രഹാരയിലായിരുന്നു പുതിയ താമസസ്ഥലം. 11ന് കാണാതായെങ്കിലും 12നാണു സുഹൃത്തുക്കളിൽ ചിലർ നാട്ടിലുള്ള അമ്മാവൻ അഭിലാഷിനെ വിവരം അറിയിക്കുന്നത് 'ശ്രീലക്ഷ്മിയെ കാണാനില്ല' എന്നു മാത്രമായിരുന്നു പറഞ്ഞത്. പൊലീസുകാരനായ അഭിലാഷ് അപ്പോൾത്തന്നെ ബെംഗളൂരുവിലേക്കു തിരിച്ചു. 13 ന് അവിടെയെത്തിയ ശേഷമാണ് 14 ന് പൊലീസിൽ 'മിസ്സിങ്' കേസ് ഫയൽ ചെയ്യുന്നത്.

കൂട്ടുകാരിൽ ചിലർ ഒക്ടോബർക്ക് 12ന് തങ്ങളുടെ ഫോണിലേക്കു വന്ന ചില വാട്‌സാപ് സന്ദേശങ്ങൾ പൊലീസ് ഗൗരവത്തോടെ എടുത്തില്ല. 'ഇത്തിരി സീരിയസാണ്, വേഗം വായോ...' എന്നുള്ള സന്ദേശമായിരുന്നു അതിലൊന്ന്. 'വേഗം, പ്ലീസ്, ലേറ്റ് ആകല്ലേ...' എന്ന മട്ടിലുള്ള സന്ദേശങ്ങളും എത്തി. ഒരേ ഫോണിൽ നിന്നായിരുന്നു രണ്ടു സന്ദേശവും. പക്ഷേ രണ്ടിലെയും അപേക്ഷയുടെ സ്വരം രണ്ടു വിധത്തിലായിരുന്നു. സന്ദേശങ്ങളിലൊന്ന് അയച്ചത് ശ്രീലക്ഷ്മിയാണെന്നു തന്നെയാണ് അതിലെ വാക്കുകൾ പ്രയോഗിച്ച രീതിയിൽ നിന്നു ബന്ധുക്കൾ ഉറപ്പു പറയുന്നത്. വാട്‌സാപ്പിൽ ചിന്തല മഡിവാളയിലെ ലൊക്കേഷനും അയച്ചിരുന്നു. സന്ദേശം ലഭിച്ചതിനു പിന്നാലെ സുഹൃത്തുക്കളിൽ ചിലർ ഇവിടെയെത്തി. ഫോൺ വിളിച്ചപ്പോൾ അഭിജിത്തിനെ കിട്ടുകയും ചെയ്തു. അകത്തോട്ടു വരാനായിരുന്നു പറഞ്ഞത്. ശ്രീലക്ഷ്മിയും ഒപ്പമുണ്ടെന്നു പറഞ്ഞു. സ്ഥലത്തിന്റെ സൂചന നൽകി അഭിജിത് ചൂളം വിളിച്ച ശബ്ദവും കേട്ടെന്നും സുഹൃത്തുക്കൾ ബന്ധുക്കളോടു പറഞ്ഞു. എന്നാൽ ഏറെ തിരഞ്ഞിട്ടും കാണാതായതോടെ സുഹൃത്തുക്കൾ തിരിച്ചു പോയി.

ഒക്ടോബർ 11ന് ബന്ധുവായ സേതുവിനെ ശ്രീലക്ഷ്മി വിളിച്ചിരുന്നു. ജോലിയുടെ ടെൻഷൻ കാരണം ഒരു സുഹൃത്ത് ഏറെ ബുദ്ധിമുട്ടുന്നുണ്ട്, ബെംഗളൂരുവിലെ ഏതെങ്കിലും സൈക്യാട്രിസ്റ്റിന്റെ നമ്പർ വേണമെന്നായിരുന്നു പറഞ്ഞിരുന്നത്. അമ്മയ്ക്കു ശസ്ത്രക്രിയയുള്ളതിനാൽ 11നു തന്നെ നാട്ടിലേക്കു വരാനിരിക്കുകയായിരുന്നു ശ്രീലക്ഷ്മി. അഭിജിത്തിനൊപ്പമാണ് താൻ മാളയിലേക്കു പോകുന്നതെന്ന് സുഹൃത്തുക്കൾക്ക് ശ്രീലക്ഷ്മി വോയിസ് മെസേജും അയച്ചിരുന്നു. അതിനു ശേഷമാണു 12നു കാണാതായെന്ന സന്ദേശം ലഭിച്ചത്. അഭിജിത്തിന്റെ മൃതദേഹത്തിലുള്ള ബാഗിൽനിന്നു ലഭിച്ച തിരിച്ചറിയൽ കാർഡുകളിൽ നിന്നാണ് മൃതദേഹം തിരിച്ചറിയുന്നത്. ഇതോടൊപ്പം ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണത്തിൽ സഹായിക്കുന്ന നിർണായക വിവരങ്ങൾ പൊലീസിന് ഫോണിൽ നിന്നു ലഭിക്കുമെന്നാണു കരുതുന്നത.

മൃതദേഹം ലഭിച്ചതിനു ശേഷം പരാതിയൊന്നുമില്ലെന്ന് അഭിജിത്തിന്റെ പിതാവിനെക്കൊണ്ട് പൊലീസ് രേഖാമൂലം എഴുതിവാങ്ങിക്കുകയും ചെയ്തു. ഇരുവരുടേതും സ്വാഭാവിക മരണമാണെന്നാണ് അഭിജിത്തിന്റെ വീട്ടുകാരോടും പൊലീസ് പറഞ്ഞത്, അതും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കും മുൻപെന്നതാണ് വിചിത്രം. പേയിങ് ഗെസ്റ്റായി താമസിച്ചയിടത്തുനിന്നു പുതിയ സ്ഥലത്തേക്കു മാറിയതുമായി ബന്ധപ്പെട്ടും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. താമസം മാറിയതിനു പിന്നാലെയാണു ശ്രീലക്ഷ്മിയെ കാണാതാകുന്നത്. ഒക്ടോബർ 11ന് രാത്രി 7.45ന് മൂന്നു കുപ്പി ബീയർ വൈൻ ഷോപ്പിൽനിന്ന് അഭിജിത് വാങ്ങുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. ചിരിച്ചു കൊണ്ടാണ് അഭിജിത് ബീയർ വാങ്ങി പുറത്തിറങ്ങിയത്. റോഡരികിൽ ശ്രീലക്ഷ്മി നിൽക്കുന്നുണ്ടായിരുന്നു. ആത്മഹത്യ ചെയ്യാൻ പോകുന്നവർ അങ്ങനെ ചിരിച്ചു കൊണ്ടുപോകില്ലല്ലോ.

അവർ നാട്ടിലേക്കു പോകാൻ ഒരുങ്ങിയിറങ്ങിയതാണ്. റെയിൽവേ സ്റ്റേഷനിൽനിന്ന് ഏകദേശം രണ്ടര കിലോമീറ്റർ മാറിയുള്ള വൈൻ ഷോപ്പിൽ നിന്നാണ് ദൃശ്യം ലഭിച്ചത്. പിന്നെ അന്നു രാത്രി ബീയറുമായി അവരെവിടെ പോയി? 11നു രാത്രി എവിടെ തങ്ങി? സുഹൃത്തുക്കൾ ഒപ്പമുണ്ടായിരുന്നോ? 12ന് അഭിജിത്തുമായി ഫോണിൽ സംസാരിച്ച സുഹൃത്തുക്കൾ എന്തുകൊണ്ട് അന്വേഷണം നിർത്തി തിരികെ പോയി? ഇതിന്റെയെല്ലാം ഉത്തരം കിട്ടേണ്ടതുണ്ട്. ഇരുവരുടെയും മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് 50 മീറ്റർ അടുത്ത് ഒരു റെയിൽവേ ക്രോസുണ്ട്. ഏകദേശം 300 മീറ്റർ മാറി വീടുകളും. വെളിമ്പ്രദേശമായതിനാൽ രാവിലെ വിസർജനത്തിനും മറ്റുമായി പലരും ഇവിടേക്ക് വരാറുണ്ട്.

മൃതദേഹം കണ്ടെത്തിയതിനു സമീപത്തു തന്നെ പലരും ദിവസങ്ങൾക്കു മുൻപ് എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആരുംതന്നെ മൃതദേഹം ഇവിടെ കിടന്ന വിവരം അറിഞ്ഞില്ലെന്നു പറയുന്നത് അദ്ഭുതമാണ്. മൃതദേഹങ്ങൾ ഇവിടെക്കൊണ്ടുവന്നു കെട്ടിത്തൂക്കിയതാണെന്നും ബന്ധുക്കൾ സംശയമുന്നയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP