Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

25 വർഷം മുമ്പ് 'മലബാർ ഹില്ലിലെ വർഷ ബംഗ്ലാവിൽ' ആദ്യമായി കാൽ കുത്തിയപ്പോൾ മൊട്ടിട്ടതാണ് ഈ മോഹം; ഒരുനാൾ ഞാനും ഈ ബംഗ്ലാവിലെ അന്തേവാസിയാകും; മാതോശ്രീയിൽ നിന്ന് ഉദ്ധവ് താക്കറെ വർഷയിലേക്ക് താമസം മാറ്റുമ്പോൾ സഫലമാകുന്നത് ഭാര്യ രഷ്മി താക്കറെ മനസിൽ സൂക്ഷിച്ച ആ രഹസ്യമോഹം; 12,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന പോഷ് ബംഗ്ലാവിന് ചുറ്റും കൂട്ടുകാർ അംബാനിമാരും ഗോദ്റെജും ടാറ്റയും ബിർലയും മഹീന്ദ്രയും അടക്കമുള്ള സെലിബ്രിറ്റികളും

25 വർഷം മുമ്പ് 'മലബാർ ഹില്ലിലെ വർഷ ബംഗ്ലാവിൽ' ആദ്യമായി കാൽ കുത്തിയപ്പോൾ മൊട്ടിട്ടതാണ് ഈ മോഹം; ഒരുനാൾ ഞാനും ഈ ബംഗ്ലാവിലെ അന്തേവാസിയാകും; മാതോശ്രീയിൽ നിന്ന് ഉദ്ധവ് താക്കറെ വർഷയിലേക്ക് താമസം മാറ്റുമ്പോൾ സഫലമാകുന്നത് ഭാര്യ രഷ്മി താക്കറെ മനസിൽ സൂക്ഷിച്ച ആ രഹസ്യമോഹം; 12,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന പോഷ് ബംഗ്ലാവിന് ചുറ്റും കൂട്ടുകാർ അംബാനിമാരും ഗോദ്റെജും ടാറ്റയും ബിർലയും മഹീന്ദ്രയും അടക്കമുള്ള സെലിബ്രിറ്റികളും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇതൊരു വലിയ മാറ്റമാണ്, താക്കറെ കുടുംബത്തിന്. ഇങ്ങനെയൊന്ന് അവർ പലവട്ടം സ്വപ്‌നം കണ്ടിട്ടുണ്ടാവാം. ബാന്ദ്ര ഈസ്റ്റിലെ മാതോശ്രീയിൽ ഇരുന്ന് അഞ്ച് പതിറ്റാണ്ട് മുംബൈ വാണ ശേഷം അവിടെ നിന്ന് പടിയിറങ്ങുകയാണ്. ഇനി താമസം മലബാർ ഹില്ലിലെ വർഷ റസിഡൻസിലാണ. ഔദ്യോഗിക വസതിയായി ഈ ബംഗ്ലാവ് ഉദ്ധവ് താക്കറെയ്ക്ക് അനുവദിച്ചു. മുതിർന്ന എൻസിപി എംഎ‍ൽഎ ഛഗൻ ബുജ് പാലിന് മലബാർ ഹില്ലിലെ റാംപെക് ഔദ്യോഗിക വസതിയായി അനുവദിച്ചു നൽകിയത്. എൻ സി പി നേതാവ് ജയന്ത് പാട്ടീലിന് മലബാർ ഹില്ലിലെ തന്നെ സേവാ സദൻ ആണ് ഔദ്യോഗിക വസതിയായി ലഭിച്ചത്. ശിവസേന നേതാവ് എക് നാഥ് ഷിൻഡെയ്ക്ക് പെഡോർ റോഡിലെ സിൽവർ സ്റ്റോൺ ബംഗ്ലാവ് ആണ് ഔദ്യോഗിക വസതിയായി അനുവദിച്ചു നൽകിയത്. അംബാനിമാരും ഗോദ്റെജും ടാറ്റയും ബിർലയും മഹീന്ദ്രയും വാഴുന്ന മുംബൈയുടെ തിലകക്കുറിയായി നിൽക്കുന്ന മലബാർ ഹിൽ. ഒരുകേരള ബന്ധം കൂടിയുണ്ട് മലബാർ ഹില്ലിന്. ആ കഥ പിന്നാലെ.

രാജ്ഭവനിൽ നിന്ന് ഏകദേശം ഒരുകിലോമീറ്റർ അകലെയാണ് 'വർഷ'. ചരിത്രപ്രസിദ്ധമായ ജിന്ന ഹൗസിന്റെ തൊട്ടടുത്ത്. ചുറ്റും പോഷ് ബംഗ്ലാവുകളും, ആകാശചു:ംബികളായ ഫ്‌ളാറ്റ് സമുച്ചയങ്ങളും. മന്ത്രിമാരും, നയതന്ത്രപ്രതിനിധികളും, പ്രമുഖ വ്യവസായികളും, സിനിമാ താരങ്ങൾ അടക്കമുള്ള സെലിബ്രിറ്റികളും, സർക്കാർ ഉദ്യോഗസ്ഥരും, ശാസ്ത്രജ്ഞരും എല്ലാം താമസിക്കുന്നയിടം.

ബാൽ താക്കറെയുടെ പ്രതാപം തിരിച്ചുപിടിക്കാൻ

ബാൽതാക്കറെ മുംബൈ വിറപ്പിച്ചിരുന്ന കാലത്ത് നിന്ന് ശിവസേനയുടെ കരുത്ത് ഒരുപാട് ചോർന്ന് പോയിട്ടുണ്ടെന്ന കാര്യം സത്യമാണ്. 1995 ൽ ബിജെപിയുമായി ശിവസേന സഖ്യസർക്കാർ രൂപീകരിക്കും വരെ അധികാരത്തിന്റെ വഴികളിൽ നിന്ന് അകലെയുമായിരുന്നു. മനോഹർ ജോഷിയും, നാരായൺ റാണെയുമൊക്കെയായിരുന്നു അന്നത്തെ നേതാക്കന്മാർ. മനോഹർ ജോഷിയാണ് സേനയുടെ ആദ്യ മുഖ്യമന്ത്രി. പിന്നീട് നാരായൺ റാണെയും. റാണെ പിന്നീട് കോൺഗ്രസിലേക്കും ബിജെപിയിലേക്കുമൊക്കെ ചേക്കേറി. ഈ നേതാക്കന്മാരെല്ലാം തന്നെ മാതോശ്രീയിലെത്തി ബാൽതാക്കറെയെ വണങ്ങാതെ ചെറുവിരൽ അനക്കിയിരുന്നില്ല.. ഇന്നിതാ ശിവസേന മേധാവി ഉദ്ധവ് താക്കറെ തന്നെ മാതോശ്രീ വിട്ട് പുറത്തേക്ക് ഇറങ്ങിയിരിക്കുന്നു. മലബാർ ഹില്ലിലേക്ക് ചേക്കേറുകയാണ്. ബാൽ താക്കറെയുടെ കാലശേഷം ഏഴ് വർഷം പിന്നിടുമ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ ഈ സ്ഥാനാരോഹണം. മുഖ്യമന്ത്രിയായി. ശിവസേനയുടെ ആഘോഷങ്ങൾ ഇപ്പോഴും തുടരുകയാണ്.

രഷ്മിയുടെ രഹസ്യപ്രണയം 'വർഷ'

12,000 ചതുരശ്ര അടി വിസ്തീർണമുള്ള അതിരമണീയമായ ബംഗ്ലാവാണ് വർഷ. ഭാര്യ രഷ്മി താക്കറയും മക്കളായ തേജസും, എംഎൽഎയായ ആദിത്യയും ഉദ്ധവിനെ സഹായിക്കാൻ ഒപ്പമുണ്ടാകും. അതേസമയം, മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പുതിയ വസതി തേടുകയാണ്. സ്വകാര്യ ബാങ്കിൽ ജോലിയുള്ള അമൃതയും ഒമ്പത് വയസുകരാി ദിവിജയുമാണ് ഫട്‌നാവിസിന് ഒപ്പമുള്ളത്. പ്രതിപക്ഷ നേതൃസ്ഥാനം കിട്ടിയതോടെ, ഫട്്‌നാവിസിന് ഔദ്യോഗിക വസതിയിലേക്ക് മാറാം. വർഷ ബംഗ്ലാവ് ഒഴിയുന്നത് വരെ ഉദ്ധവ് താക്കറെയ്ക്കും കുടുംബത്തിനും അല്പം കാത്തിരിക്കേണ്ടി വരും. രഷ്മി താക്കറെയുടെ വിശദമായ പരിശോധനകൾക്ക് ശേഷമാകും ഗൃഹപ്രവേശം. ആവശ്യം വേണ്ട മിനുക്ക് പണികളൊക്കെ ചെയ്ത ശേഷമാകും ഗൃഹപ്രവേശം. 25 വർഷം മുമ്പ് മനോഹർ ജോഷി മുഖ്യമന്ത്രിയായിരിക്കെയാണ് രഷ്മി ആദ്യമായി വർഷ ബംഗ്ലാവിൽ എത്തുന്നത്. അന്നുതന്നെ വർഷയോട് രഷ്മി താക്കറെ പ്രണയത്തിലായെന്നാണ് ശിവസേനക്കാർ പറയുന്നത്. ഏതെങ്കിലും ഒരുനാൾ ഈ ബംഗ്ലാവ് തന്റെ സ്വന്തം വസതിയാക്കുന്നത് രഷ്മി സ്വപ്‌നം കണ്ടിരിക്കാം.

ഉദ്ധവ് താക്കറെയുടെ വിജയത്തിന് പിന്നിൽ രഷ്മി താക്കറെ

വളരെ ശാന്തസ്വഭാവക്കാരിയാണ് രഷ്മി താക്കറെയെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. ശാന്തയെങ്കിലും, ഇച്ഛാശക്തിയുള്ള പ്രകൃതം. നാവടക്കൂ, പണിയെടുക്കൂ, അതാണ് രഷ്മി താക്കറെയുടെ മന്ത്രമെന്ന് അമ്മാവനായ ബിസിനസുകാരൻ ദിലിപ് ശ്രംഗാർപുരെ പറയുന്നു. ഡോംബിവ്‌ലിയിലെ ഒരുമധ്യവർഗ്ഗ കുടുംബത്തിൽ ജനനം. വാസെ കേൽക്കർ കോളേജിൽ നിന്ന് 1980കളുടെ അവസാനം ബിരുദം നേടി. അച്ഛൻ മാധവ് പതങ്കർ കുടുംബ ബിസിനസ് നടത്തുന്നു, അമ്മ മീനാതായിയുടെ സ്വാധീനമാണ് തന്നെയും അനുജത്തിയെയും കരുത്തരാക്കിയതെന്ന് രഷ്മി താക്കറെ പറയാറുണ്ട്. കരുത്തുറ്റ കുടുംബം കുട്ടികളിൽ നല്ല മൂല്യങ്ങൾ വളർത്തുന്നുവെന്നാണ് രഷ്മി പറയാറുള്ളത്. അതുകൊണ്ട് തന്നെ അധികാരമോ, പ്രശസ്തിയോ, അധികാരമോ അവരുടെ തലയ്ക്ക് പിടിച്ചിട്ടിലെന്നും അമ്മാവൻ പറയുന്നു.

1987 ൽ രഷ്മി താക്കറെ കരാർ തൊഴിലാളികൾക്കുള്ള പദ്ധതിയുടെ ഭാഗമായി എൽഐസിയിൽ ചേർന്നു. 180 ദിന പദ്ധതി. എൽഐസിയിൽ രാജ് താക്കറെയുടെ സഹോദരി ജയ്ജയ് വന്തിയുമായി വളരെ വേഗം സുഹൃത്തുക്കളായി. അധികം വൈകാതെ ഫോട്ടോഗ്രഫി കമ്പവുമായി നടന്നിരുന്ന ഉദ്ധവ് താക്കറെയെ പരിചയപ്പെട്ടു. 1989 ഡിസംബർ 13 നാണ് ഇരുവരും വിവാഹിതരായത്.

രഷ്മി ഒരുമികച്ച ആതിഥേയയാണ്. ബാൽ താക്കറെയുടെ നില ഗുരുതരമായിരുന്ന സമയത്ത് മാതോശ്രീയിൽ അന്വേഷണവുമായി എത്തുന്ന ശിവസൈനികരെ എല്ലാം ഭക്ഷണം കഴിക്കാതെ വിടില്ലായിരുന്നു രഷ്മി. ഉന്നതർക്കൊപ്പമെന്നോ താഴ്ന്നവർക്കൊപ്പമെന്നോ അവർ ഭേദം കാണിക്കാറില്ലെന്ന് ശിവസേന പ്രവർത്തകർ പറയുന്നു. സംഗീത പ്രിയ കൂടിയാണ് രഷ്മി. ഉസ്താദ് ഗുലാം അലിയുടെ വലിയ ആരാധക. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും നന്നായി പാടും. ഏതായാലും 25 വർഷം മുമ്പ് രഷ്മി കണ്ട സ്വപ്‌നം ഇപ്പോൾ സഫലമാവുകയാണ്. വർഷ ബംഗ്ലാവിന്റെ പടി കയറുമ്പോൾ.

മലബാർ ഹില്ലിന്റെ പേരുമാറ്റാൻ ശിവസേന ശ്രമിച്ചു; പിന്മാറി

ശിവസേന എംഎൽഎമാർ ലബാർ ഹില്ലിന്റെ പേരു മാറ്റാൻ വേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും പിന്നീട് സ്വയം പിന്മാറുകയായിരുന്നു. കേരളത്തിന്റെ മലബാറുകാരുമായി ഒരു കണക്ഷനുണ്ട് മലബാർ ഹില്ലിന്. മുംബൈ നഗരത്തിന്റെ ഭാഗമായ ഒരുയർന്ന പ്രദേശമാണ് മലബാർ ഹിൽ. അതിസമ്പന്നരുടേയും പ്രമുഖരുടെയും വാസസ്ഥലമായാണ് മലബാർ ഹിൽസ് പൊതുവേ അറിയപ്പെടുന്നത്. ഗോദ്‌റെജ്, ജിൻഡാൽ, ബിർള തുടങ്ങിയ വ്യവസായപ്രമുഖർ മലബാർ ഹിൽ നിവാസികളാണ്. മുംബൈയിലെ പ്രശസ്തമായ ഹാങ്ങിങ്ങ് ഗാർഡൻ (തൂങ്ങുന്ന പൂന്തോട്ടം) ഇവിടെയാണ്. കേരളത്തിലെ വടക്കൻ മലബാറിൽ നിന്നുള്ള കേയി കുടുംബത്തിന്റെ സ്വന്തമായിരുന്നു ഈ പ്രദേശം എന്നൊരു അഭിപ്രായമുണ്ട്. പോർച്ചുഗീസുകാരുമായി നേരിട്ട് വ്യാപാരബന്ധമുണ്ടായിരുന്നു ഈ കുടുംബത്തിന് പിൽക്കാലത്ത് ഇത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലായി.

പതിനേഴാം നൂറ്റാണ്ട് തൊട്ട് കേരളത്തിലെ സുഗന്ധവ്യഞ്ജന വ്യാപാരം മൊത്തത്തിൽ കേയി കുടുംബത്തിന്റെ അധീനതയിലായിരുന്നു. അലുപ്പി കാക്ക എന്ന് പേരുള്ള ആളായിരുന്നു കേയി കുടുംബത്തിന്റെ അറിയപ്പെടുന്ന ഏറ്റവും മുതിർന്ന വ്യക്തിയും വ്യാപാരത്തിന്റെ സ്ഥാപകനും. അലുപ്പി കാക്കയ്ക്ക് ശേഷം മൂസാ കാക്കയിലൂടെ വ്യാപാരം കൂടുതൽ മെച്ചപ്പെട്ടു. തലശ്ശേരി തുറമുഖത്ത് പോർട്ടുഗീസുകാരുമായി കച്ചവട ബന്ധത്തിൽ ഏർപ്പെട്ടതോടെയാൺ സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ കുത്തക കേയികൾക്ക് വന്ന് ചേർന്നത്. ഏത് വിദേശികൾ ഇന്ത്യയിൽ എത്തിയാലും കേയികൾ വഴിയായിരുന്നു വ്യാപാരം നടത്തുക എന്ന നിലയിൽ എത്താൻ അധികം താമസിച്ചില്ല. വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഇന്ത്യയിലെ വിവിധ തുറമുഖ നഗരങ്ങളിലേക്ക് വ്യാപിക്കപ്പെട്ടതോടെ ആ നഗരങ്ങളിലൊക്കെയും കേയിമാർ സ്വത്തുക്കളും വാങ്ങിക്കൂട്ടി. മംഗലാപുരത്തും ബോംബെയിലും ഗുജറാത്തിലുമായി ഒട്ടനവധി വസ്തുകൾ കേയിമാരുടെ പേരിലായി.

മുംബയിലെ പല കാതലായ ഭൂമിയും കേയിമാർക്ക് സ്വന്തമായിരുന്നു. മലബാർ ഹില്ല് മൊത്തവും കേയിമാരുടേതായിരുന്നുവെങ്കിലും ബ്രിട്ടീഷുകാരുമായുള്ള വ്യാപാരത്തിലെ പ്രശ്‌നങ്ങൾ ഈ പ്രദേശം ബ്രിട്ടീഷുകാർക്ക് കൈമാറാൻ കാരണമായി. മലബാറിലെ സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ കുത്തക നിലനിർത്താൻ   വേണ്ടിയാണ് മലബാർ ഹിൽ പ്രദേശം ബ്രിട്ടീഷുകാർക്ക് വിട്ടു കൊടുത്തത് എന്നാണ് പറയപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP