Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാള സിനിമയെ മയക്കുമരുന്നിൽ മുക്കുന്നത് ഡി കമ്പനിയുടെ സ്വന്തം ഗുൽഷൻ! മെയ്‌ക്ക് അപ്പ് ബോക്‌സുകളിൽ യുവതാരങ്ങൾക്ക് ലഹരി എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് പിന്നിലും ദുബായ് കണക്ഷൻ; കള്ളപ്പണമൊഴുക്കി കോടികൾ കൊയ്യുന്നവർ സിനിമയിലെ അവസാനവാക്കായി വിലസുന്നത് കഞ്ചാവിലും ഹെറോയിനിലും എൽ എസ് ഡിയിലും ലഹരി ഒളിപ്പിച്ച്; നടിയെ ആക്രമിച്ച കേസിൽ പിടിയിലായ പൾസർ സുനിക്ക് പിന്നിലെ കരങ്ങൾ ഇപ്പോഴും സജീവം; തൊടാൻ ഭയന്ന് പൊലീസും

മലയാള സിനിമയെ മയക്കുമരുന്നിൽ മുക്കുന്നത് ഡി കമ്പനിയുടെ സ്വന്തം ഗുൽഷൻ! മെയ്‌ക്ക് അപ്പ് ബോക്‌സുകളിൽ യുവതാരങ്ങൾക്ക് ലഹരി എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് പിന്നിലും ദുബായ് കണക്ഷൻ; കള്ളപ്പണമൊഴുക്കി കോടികൾ കൊയ്യുന്നവർ സിനിമയിലെ അവസാനവാക്കായി വിലസുന്നത് കഞ്ചാവിലും ഹെറോയിനിലും എൽ എസ് ഡിയിലും ലഹരി ഒളിപ്പിച്ച്; നടിയെ ആക്രമിച്ച കേസിൽ പിടിയിലായ പൾസർ സുനിക്ക് പിന്നിലെ കരങ്ങൾ ഇപ്പോഴും സജീവം; തൊടാൻ ഭയന്ന് പൊലീസും

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: സിനിമയിലെ മയക്കുമരുന്ന കാരിയറായിരുന്നു പൾസർ സുനി. സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക് വണ്ടി ഓടിച്ച് ലഹരി പടർത്തി ഡ്രൈവർ. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതോടെ പൾസർ സുനി അഴിക്കുള്ളിലായി., പൾസർ സുനിക്കുണ്ടായിരുന്ന ബന്ധങ്ങൾ പുറത്തു വന്നു. പതിയെ ദിലീപും കേസിൽ പ്രതിയായി. ഇതോടെ മലയാള സിനിമയിലെ അധികാര സമവാക്യങ്ങൾ മാറി മറിഞ്ഞു. ദിലീപ് പതിയെ പിന്നിലേക്ക് പോയി. ഇതോടെ പുതിയ മാർഗ്ഗങ്ങൾ തേടി പണം ഇറക്കുന്ന ദുബായിലെ മുതലാളിമാർ എത്തി. മലയാള സിനിമയെ കള്ളപ്പണത്തിലൂടെ നിയന്ത്രിച്ച ഗുൽഷൻ യുവതാരങ്ങളെ ആകെ കൈയിലെടുക്കാൻ ശ്രമിച്ചു. ഒരാളിലേക്ക് മാത്രം ചുരുങ്ങുന്നതിന് പകരം അഭിനയ സിദ്ധിയുള്ള മുഴുവൻ കലാകാരന്മാരേയും അടിമയാക്കാനുള്ള നീക്കം. അങ്ങനെ നടിയെ ആക്രമിച്ച കേസിന് ശേഷം ലഹരി നുരയുന്ന മലയാള സിനിമയെ ദുബായിലിരുന്ന് ഡി കമ്പനി സൃഷ്ടിച്ചെടുത്തു. ഗുൽഷനെന്ന് വിളിപ്പേരുള്ള ആരും കാണാത്ത അജ്ഞാത കരം മലയാള സിനിമയിൽ കൂടുൽ പിടിമുറുക്കി.

ലഹരിവസ്തുക്കൾ സിനിമാ നടന്മാരിലേക്കെത്തുന്നത് മേക്കപ്പ് പെട്ടിയിൽ ഒളിപ്പിച്ചാണ്. ഇത് മുൻനിര നടന്മാർക്ക് പണം പോലും കൊടുക്കാതെ എത്തിച്ചു നൽകും. ലഹരിക്ക് ഇവരെ അടിമകളാക്കുകയെന്നത് മാത്രമാണ് ലക്ഷ്യം. കൊക്കെയ്ൻ അടക്കമുള്ള രാസലഹരിവസുക്കളാണ് ഇങ്ങനെ ഒളിപ്പിച്ചുകടത്തി കൊടുത്ത് നടീ നടന്മാരെ വശത്താക്കുന്നത്. ഇതോടെ ഇവർ മാഫിയകളുടെ അടിമകളാകുന്നു. കാരവനിൽ മേക്കപ്പിനിടയിൽ എല്ലാം എത്തും. അതീവ രഹസ്യമായി പലരും ഉപയോഗിക്കുന്നുണ്ട്. ഇവയുടെ ഉപയോഗം സ്വാഭാവികാഭിനയത്തിന് സഹായിക്കുമെന്നാണ് ചില യുവനടന്മാരുടെ വിശ്വാസം. ക്യാമറയ്ക്കുമുന്നിൽ ആത്മവിശ്വാസം കൂടുമെന്ന തെറ്റായ ധാരണകളും ചിലർ സൃഷ്ടിച്ചിട്ടുണ്ട്. ഇതിന് പിന്നിലും ദുബായിലെ ലോബിയാണ്. സിനിമാ മേഖലയിൽതന്നെ ജോലിചെയ്യുന്ന ചില സാങ്കേതിക പ്രവർത്തകരാണ് ലൊക്കേഷനിലേക്ക് ലഹരിയെത്തിക്കുന്നത്.

പൾസർ സുനിയെ പോലുള്ളവരാണ് മുമ്പ് ഇത് ചെയ്തിരുന്നതെന്നാണ് സൂചന. എന്നാൽ പൾസർ കുടുങ്ങിയപ്പോൾ പുതിയ മാർഗ്ഗങ്ങളിലേക്ക് മാറി. എക്‌സ്ട്രാ ആർട്ടിസ്റ്റുകളേയും ഉപയോഗിച്ചു. പലപ്പോഴും മുൻനിര നടീ നടന്മാർ തന്നെ അവരറിയാതെ ലഹരിയുടെ കടത്തുകാരായി. ലഹരിവസ്തുക്കളുമായി പിടിക്കപ്പെടുന്നവരുടെ മൊഴികളിൽനിന്നാണ് എക്‌സൈസിന് ഈ വിവരം കിട്ടിയത്. വിവരങ്ങൾ കൃത്യമായി എക്‌സൈസിനും പൊലീസിനും അറിയാമെങ്കിലും പരിശോധന നടത്തിയാൽ നടപടിയുണ്ടാകുമെന്ന് ഭയന്ന് ഇവർ പിന്മാറുകയാണ്. സിനിമാക്കാരുടെ വാഹനങ്ങൾ പരിശോധിക്കാൻപോലും ഭയമാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നു. വാഹനം പരിശോധിച്ചാൽ പണി കിട്ടുമെന്ന ഭയമാണ് ഇതിന് കാരണം.

എറണാകുളം നഗരത്തിൽനിന്ന് 10 കിലോ കഞ്ചാവുമായി യുവാവിനെ എറണാകുളം എക്‌സൈസ് സിഐ. പിടികൂടിയിരുന്നു. ഇയാൾ മൊഴിനൽകിയത് പശ്ചിമകൊച്ചിയിലെ സിനിമാ ലൊക്കേഷനിലേക്ക് കൊണ്ടുവന്നതാണ് കഞ്ചാവെന്നാണ്. തിരുവനന്തപുരത്ത് 11.5 കോടിയുടെ ഹാഷിഷ് ഓയിൽ എക്‌സൈസ് പിടികൂടിയ സംഘത്തെ ചോദ്യംചെയ്തപ്പോഴും ഒരു നടന് ലഹരി എത്തിക്കാറുണ്ടെന്ന് മൊഴിയുണ്ടായിരുന്നു. ഇങ്ങനെ പലതും പൊലീസ് അറിഞ്ഞു. എന്നാൽ ചെറുവിരൽ അനക്കാൻ പോലും കഴിഞ്ഞില്ല. മലയാള സിനിമയിലെ ഗുൽഷൻ ഇഫക്ടിനെ കുറിച്ച് നിർമ്മാതാക്കൾക്കും അറിയാം. അനാവശ്യ ചെലവുകൾ സെറ്റിലുണ്ടാക്കുന്നതിനൊപ്പം സിനിമ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യവും ഗുൽഷൻ ഉണ്ടാക്കി. അവർ ഫണ്ട് ചെയ്യുന്ന സിനിമകൾ മാത്രം സ്മൂത്തായി പോയാൽ മതിയെന്ന ചിന്തയാണ് ഇതിന് കാരണം. ഇത് മനസ്സിലാക്കിയാണ് മയക്കുമരുന്നിനെതിരെ അതിശക്തമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രതികരിച്ചത്.

മലയാള സിനിമയെ നിയന്ത്രിക്കുന്ന ദാവുദ് ഇബ്രാഹിമും ഡി കമ്പനിയുമാണെന്നത് പകൽ പോലെ വ്യക്തമാണ്. ദാവൂദിന്റെ ബിനാമി ഗുൽഷനാണ് മലയാള സിനിമയിലെ കള്ളപ്പണത്തിന്റെ പ്രധാന പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ടുകൾ്. നടിയെ ആക്രമിച്ച കേസിന്റെ സമയത്ത് നൂറോളം സിനിമകളിൽ മാത്രം അഭിനയിച്ച ദിലീപിന് എങ്ങനെ 700 കോടിയുടെ സ്വത്ത് കിട്ടിയെന്ന് പൊലീസ് അന്വേഷിച്ചിരുന്നു. ഇതോടെ സിനിമയിലെ അധോലോക ബന്ധവും പുറത്തുവന്നു. ഗുൽഷന്റെ ഇടപെടലുകളുടെ തെളിവും കിട്ടി. ഈ സാഹചര്യത്തിൽ പൊലീസ് ചില മുൻകരുതലുകൾ എടുത്തു. അതുകൊണ്ടാണ് ദിലീപിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് കോടതിയെ പൊലീസ് അറിയിച്ചതും. ഈ കേസും പുലിവാലുമൊക്കെയായപ്പോൾ ദിലീപ് ഇടപാടുകളെല്ലാം കരുതലോടെയാക്കി. ദിലീപ് എല്ലാം തുറന്നു പറഞ്ഞാലുണ്ടാകുന്ന ഞെട്ടൽ അതിഭീകരമാകുമായിരുന്നു. അതും ഉണ്ടായില്ല. ഇതിന് ശേഷം മയക്കുമരുന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ദുബായിലെ അധോലോകം. പല നടന്മാരും അതിൽ വീണു.

മലയാള സിനിമയുടെ വിദേശത്തെ സാറ്റലൈറ്റ് റൈറ്റും മറ്റും നേടിക്കൊടുക്കുന്നതിന്റെ മറവിലാണ് ദുബായ് കേന്ദ്രീകൃതമായ ഹവാല ഏജൻസിയുടെ ഇടപെടൽ നടക്കുന്നത്. വിദേശത്ത് നേട്ടമുണ്ടാക്കുന്ന മലയാള സിനിമകളിൽ എല്ലാം ദാവൂദിന്റെ കമ്പനിയുടെ ഇടപെടൽ സജീവമാണ്. മുമ്പ് ബോളിവുഡിൽ മാത്രമാണ് ഡി കമ്പനി ഇടപെട്ടിരുന്നത്. എന്നാൽ മുംബൈ സ്ഫോടനക്കേസും അനുബന്ധ പ്രശ്നങ്ങളും ഹിന്ദി സിനിമയുടെ നിയന്ത്രണം ഡി കമ്പനിയിൽ നിന്ന് ഏതാണ് അകറ്റി. ബോളിവുഡ് സൂപ്പർതാരങ്ങൾ സഞ്ജയ് ദത്തിന്റെ അറസ്റ്റോടെ അധോലോകത്ത് നിന്ന് അകലം പാലിച്ചു. ഇതോടെ മറ്റ് പ്രാദേശിക ഭാഷകളിലേക്ക് ഡി കമ്പനി തിരിയുകയായിരുന്നു. കൂടുതൽ സേഫ് ആയ മലയാളത്തിലേക്ക് കണ്ണെത്തി. ഗൾഫിലെ മലയാളി പ്രേക്ഷകരുടെ സാന്നിധ്യം കൊണ്ടു തന്നെ സിനിമകൾ വിജയിക്കുമെന്ന തിരിച്ചറിവായിരുന്നു ഇതിന് കാരണം. അങ്ങനെ വിദേശത്തെ റൈറ്റുകളെല്ലാം ഡി കമ്പനിയിലൂടെ നീങ്ങി. കള്ളപ്പണവും ഹാവാല പണവും നടന്മാരുടേയും നിർമ്മാതക്കാളുടേയും പോക്കറ്റിലേക്ക് ഒഴുകി.

ദാവൂദിന്റെ വിശ്വസ്താനാണ് ഗുൽഷൻ. ഗുൽഷനാണ് ദുബായിലിരുന്ന് മലയാള സിനിമയെ നിയന്ത്രിക്കുന്നത്. ഓരോ താരങ്ങൾക്കും പറഞ്ഞുറപ്പിക്കുന്നതിൽ നാമമാത്ര തുകയാണ് കേരളത്തിൽ കൊടുക്കുക. ബാക്കി തുക ഇടാപാട് നടത്തുന്നത് ഗുൽഷനാണെന്നാണ് കണ്ടെത്തൽ. അതായത് ബാക്കി തുക ഗുൽഷൻ ഹാവാല ഇടപാടുകളിലൂടെ കേരളത്തിലെത്തിക്കും. അല്ലാത്ത പക്ഷം എൻ ആർ ഐ അക്കൗണ്ടിലൂടെ മാറ്റിയെടുക്കും. മലയാളത്തിൽ കഴിഞ്ഞ അഞ്ചു വർഷം നിർമ്മിച്ച മുഴുവൻ സിനിമകളുടെയും ധന വിനിയോഗത്തിന്റെ വിശദമായ കണക്കെടുപ്പു പൊലീസ് നടത്തിയിരുന്നു. ഇതെല്ലാം ദുബായിലേക്കാണ് സംശയങ്ങൾ എത്തിച്ചത്. ഇതിനിടെയാണ് പ്രൊഡ്യുസേഴ്‌സ് അസോസിയേഷൻ തന്നെ പലതും തുറന്നു പറഞ്ഞത്.

ഷെയ്ൻ നിഗത്തിനെതിരേയുള്ള നിർമ്മാതാക്കളുടെ സംഘടനയുടെ വിലക്ക് പിൻവലിപ്പിക്കാൻ നീക്കം സജീവം. വിവാദം മലയാള ചലച്ചിത്ര മേഖലയെ ആകെ ബാധിക്കുമെന്ന രീതിയിലേക്കു വളർന്ന സാഹചര്യത്തിലാണ് ഒത്തുതീർപ്പ് ശ്രമം ഊർജിതമായത്. പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്ന ആവശ്യവുമായി ഫെഫ്കയും അഭിനേതാക്കളുെട സംഘടനയായ അമ്മയും പ്രഡ്യൂസേഴ്സ് അസോസിയേഷനെ സമീപിക്കും. പ്രത്യേക യോഗം ചേർന്നു പ്രശ്നം പരിഹരിക്കണമെന്നാണ് ഇവരുടെ ആവശ്യം. അതിനിടെ, പ്രശ്നം ചർച്ചചെയ്തു പരിഹരിക്കണമെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ നിർമ്മാതാക്കളുടെ സംഘടനാ നേതൃത്വത്തോട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ഷെയ്നു പറയാനുള്ളതുകൂടി കേൾക്കണമെന്ന നിലപാടാണു മോഹൻലാൽ സ്വീകരിച്ചത്.

സിദ്ദീഖ് സംവിധാനം ചെയ്യുന്ന 'ബിഗ് ബ്രദർ' എന്ന സിനിമയുടെ ചിത്രീകരണവുമായി പൊള്ളാച്ചിയിലാണു മോഹൻലാൽ. ഷെയ്ൻ നിഗത്തിന്റെ അമ്മ സുനിലാ ഹബീബ് മോഹൻലാലിനോട് നടന്ന കാര്യങ്ങൾ വിശദമായി പറഞ്ഞതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സുനില അമ്മ സെക്രട്ടറി ഇടവേള ബാബുവിനു കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അനുരജ്ഞന നീക്കങ്ങൾ കൂടുതൽ സജീവമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP