Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാളയം എംഎൽഎ ഹോസ്റ്റലിലെ നെയ്യാർ ബ്ലോക്ക് 7 ഡി യിൽ താമസിക്കുന്ന എംഎൽഎയെ അറസ്റ്റ് ചെയ്യാൻ മ്യൂസിയം സിഐക്ക് ഭയം; 'ഒളിച്ചു മാറി നടക്കുന്നുവെന്നും വാസസ്ഥലം പൂട്ടിക്കിടക്കുന്നുവെന്നും കള്ള റിപ്പോർട്ടുകൾ; എംഎൽഎ നിയമസഭയിൽ എത്തുന്നത് വാറണ്ട് വിവരം മറച്ച് വച്ച്; പൊതു മുതൽ നശിപ്പിച്ച കേസ്: ടി.വി.രാജേഷ് എംഎൽഎക്കെതിരെ ജാമ്യമില്ലാ അറസ്റ്റ്-ജപ്തി വാറണ്ടുകൾ

പാളയം എംഎൽഎ ഹോസ്റ്റലിലെ നെയ്യാർ ബ്ലോക്ക് 7 ഡി യിൽ താമസിക്കുന്ന എംഎൽഎയെ അറസ്റ്റ് ചെയ്യാൻ മ്യൂസിയം സിഐക്ക് ഭയം; 'ഒളിച്ചു മാറി നടക്കുന്നുവെന്നും വാസസ്ഥലം പൂട്ടിക്കിടക്കുന്നുവെന്നും കള്ള റിപ്പോർട്ടുകൾ; എംഎൽഎ നിയമസഭയിൽ എത്തുന്നത് വാറണ്ട് വിവരം മറച്ച് വച്ച്; പൊതു മുതൽ നശിപ്പിച്ച കേസ്: ടി.വി.രാജേഷ് എംഎൽഎക്കെതിരെ ജാമ്യമില്ലാ അറസ്റ്റ്-ജപ്തി വാറണ്ടുകൾ

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: പൊതുമുതൽ നശിപ്പിച്ച കേസിൽ റ്റി.വി.രാജേഷ് എം എൽ എ ക്കെതിരെ കോടതി പുറപ്പെടുവിച്ച 9 ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും നടപ്പിലാക്കാത്തതിന് മ്യൂസിയം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർക്കെതിരെ കോടതി സ്വമേധയാ കേസെടുത്തു. മിസലേനിയസ് കേസ് നമ്പർ 117 / 2019 ആയി കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ മ്യൂസിയം സർക്കിൾ ഇൻസ്‌പെക്ടർ ഡിസംബർ 31 ന് കോടതിയിൽ നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു. വാറണ്ടുത്തരവുകൾ നടപ്പിലാക്കാത്തതിന് നടപടിയെടുക്കാതിരിക്കാൻ കാരണം വല്ലതുമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് കാണിച്ച് സെപ്റ്റംബർ 22 ന് നൽകിയ ഷോക്കോസ് നോട്ടീസ് സർക്കിൾ ഇൻസ്‌പെക്ടർ അവഗണിച്ചതിനാലാണ് കോടതി സിഐക്കെതിരെ സ്വമേധയാ കേസെടുത്തത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് - 5 (മാർക്ക് ലിസ്റ്റ് കേസ് വിചാരണ ചെയ്യുന്ന സ്‌പെഷ്യൽ) കോടതിയുടേതാണുത്തരവ്.

കോടതി പ്രോസസ്സുകൾ നടപ്പിലാക്കാത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി വിധി ന്യായത്തിലെ നിർദ്ദേശപ്രകാരമാണ് വിചാരണ കോടതിയുടെ ഉത്തരവ്. 'ഹംസ വേഴ്‌സസ്. സ്റ്റേറ്റ് ഓഫ് കേരള ' എന്ന കേസിലെ വിധിന്യായത്തിൽ കീഴ്‌ക്കോടതികൾക്ക് ഹൈക്കോടതി നൽകിയ സുപ്രധാന നിർദ്ദേശ പ്രകാരമാണ് കോടതി സിഐക്കെതിരെ കേസെടുത്തത്.

കൂടാതെ ഡിസംബർ 31 നകം എംഎൽഎയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ മജിസ്‌ട്രേട്ട് അമൽ മ്യൂസിയം സർക്കിൾ ഇൻസ്‌പെക്ടറോട് ഉത്തരവിട്ടു. എം.എൽഎയുടെ പേർക്കുള്ള സ്ഥാവരജംഗമ സ്വത്തുക്കൾ ജപ്തി ചെയ്യാൻ വില്ലേജ് ഓഫീസർക്കും കോടതി നിർദ്ദേശം നൽകി. പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പുകളായ 82 ( ഒളിവിലുള്ള പ്രതിക്കായുള്ള അറസ്റ്റ് വിളംബരം പ്രതിയുടെ വാസസ്ഥലം സ്ഥിതി ചെയ്യുന്ന പട്ടണത്തിലോ വില്ലേജിലോ പൊതുസ്ഥലത്ത് വായിച്ചു കേൾപ്പിക്കൽ , ഉത്തരവ് പ്രതിയുടെ വീട്ടിന്റെ ചുമരിൽ പതിക്കൽ , കോടതിയുടെ നോട്ടീസ് ബോർഡിൽ പതിക്കൽ ) , 83 ( ഒളിവിൽ പോയ പ്രതിയുടെ സ്ഥാവരജംഗമ സ്വത്തുക്കൾ ജപ്തി ചെയ്ത് സർക്കാർ ഖജനാവിലേയ്ക്ക് മുതൽകൂട്ടൽ ) പ്രകാരമാണ് കോടതി ഉത്തരവ്.

2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സി പി എം നേതാക്കളായ ടി.വി.രാജേഷ് എംഎൽഎ, ബിജു, കെ.എസ്.സുനിൽകുമാർ, ദീപക് തുടങ്ങിയവരാണ് കേസിലെ പ്രതികൾ. പ്രതികൾ ന്യായ വിരോധമായി സംഘം ചേർന്ന് മ്യൂസിയം ജംഗ്ഷനിൽ കാൽനട യാത്രക്കാർക്കും വാഹന ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുകയും പൊതുമുതൽ നശിപ്പിച്ചുവെന്നുമാണ് കേസ്. സംഭവ ദിവസം തന്നെ മ്യൂസിയം പൊലീസ് സ്റ്റേഷൻ ക്രൈം നമ്പർ 1260/2012 ആയി മ്യൂസിയം എസ്‌ഐ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് അന്വേഷണം പൂർത്തിയാക്കി 2014ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 143,147,149 (പൊതു ഉദ്ദേശ്യകാര്യസാദ്ധ്യത്തിനായി ന്യായ വിരോധമായി സംഘം ചേരൽ), 1984 ലെ പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പ് 3 (2) (സി) എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചത്. 2014 ഫെബ്രുവരി 3ന് സി സി 50/2014 നമ്പരായി കേസ് കോടതി ഫയലിൽ സ്വീകരിക്കുകയും പ്രതികൾ ഹാജരാകാൻ ഉത്തരവിടുകയും ചെയ്തു.എന്നാൽ എംഎൽഎ തുടർച്ചയായി ഹാജരാകാത്തതിനാലാണ് കോടതി അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചത്.

മ്യൂസിയം എസ് ഐ സി പി എം എംഎൽഎ യെ ഭയന്ന് വാറണ്ടുത്തരവ് നടപ്പാക്കാത്തതിനാൽ കോടതി മ്യൂസിയം സർക്കിൾ ഇൻസ്‌പെക്ടറോട് പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. എന്നാൽ 2016 നവംബർ 30 , 2017 ജനുവരി 19 , 2018 ഫെബ്രുവരി 7, ഏപ്രിൽ 13 , 2019 മാർച്ച് 19 , മെയ് 21 , ജൂലെ 26 , ഓഗസ്റ്റ് 26 , സെപ്റ്റംബർ 22 എന്നീ തീയതികളിൽ കോടതി പുറപ്പെടുവിച്ച 9 വാറണ്ടുകൾ 'പ്രതിയെ നേരിൽ കാണാൻ കഴിഞ്ഞില്ല' ,' ഒളിച്ചു മാറി നടക്കുന്നു ' 'വാസസ്ഥലം പൂട്ടിക്കിടക്കുന്നു' പരിസരവാസികളെ കണ്ടു ചോദിച്ചതിൽ ഇപ്പോഴെവിടെയാണെന്നയില്ല' എന്നീ കളവായ കാരണങ്ങൾ കാണിച്ച് സാവകാശം തേടി വാറണ്ടുകൾ കള്ള റിപ്പോർട്ട് തയ്യാറാക്കി കോടതിക്ക് മടക്കി നൽകി.

എംഎൽഎ മാരുടെ വാസസ്ഥലമായ പാളയം സാമാജിക മന്ദിരത്തിലെ നെയ്യാർ ബ്ലോക്ക് 7 ഡി യിൽ താമസിക്കുന്ന എംഎൽഎയെ അറസ്റ്റ് ചെയ്യാനാണ് മ്യൂസിയം സിഐയും പൊലീസ് പാർട്ടിയും ഭയക്കുന്നത്. മ്യൂസിയം പൊലീസിന്റെ നിഷ്‌ക്രിയത്വവും അലംഭാവവും ബോധ്യപ്പെട്ടതിനാലാണ് കോടതി കടുത്ത നടപടിയിലേക്ക് നീങ്ങിയത്. വാറണ്ട് വിവരം മറച്ച് വച്ചാണ് എംഎൽഎ നിയമസഭയിൽ എത്തുന്നത്. അറസ്റ്റിന് അനുമതി തേടി മുൻകൂർ അറിയിപ്പ് സ്പീക്കർക്ക് മ്യൂസിയം സിഐ നൽകിയിട്ടുമില്ല.നിയമസഭ നടക്കുന്ന കാലയളവിലുള്ള അറസ്റ്റിന് മാത്രമേ സ്പീക്കറുടെ അനുമതി പൊലീസിന് ആവശ്യമുള്ളു. മുമ്പ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ അറസ്റ്റ് വാറണ്ടുകൾ ഇതേ രീതിയിൽ മടക്കിയപ്പോൾ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി സ്പീക്കർക്ക് നോട്ടീസ് നൽകി. തുടർന്ന് കടകംപള്ളി കോടതിയിൽ കീഴടങ്ങി മാപ്പപേക്ഷയും ജാമ്യാപേക്ഷയും സമർപ്പിച്ച് ജാമ്യം നേടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP