Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പശ്ചിമ ബംഗാളിൽ ബിജെപി വനിതാ നേതാവിന്റെ വീടിന് നേരെ ആക്രമണം; പാർട്ടി ജില്ലാ പ്രസിഡന്റ് ഫാൽഗുനി പാത്രയുടെ വീടും കാറുകളും അടിച്ചുതകർത്ത് അക്രമിസംഘം; അക്രമത്തിന് പിന്നിൽ തൃണമൂൽ പ്രവർത്തകരെന്ന് ബിജെപി

ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പശ്ചിമ ബംഗാളിൽ ബിജെപി വനിതാ നേതാവിന്റെ വീടിന് നേരെ ആക്രമണം; പാർട്ടി ജില്ലാ പ്രസിഡന്റ് ഫാൽഗുനി പാത്രയുടെ വീടും കാറുകളും അടിച്ചുതകർത്ത് അക്രമിസംഘം; അക്രമത്തിന് പിന്നിൽ തൃണമൂൽ പ്രവർത്തകരെന്ന് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പശ്ചിമബംഗാളിൽ ബിജെപി വനിതാ നേതാവിന്റെ വീടിനും വാഹനങ്ങൾക്കും നേരെ ആക്രമണം. നോർത്ത് 24 പർഗാന ബിജെപി ജില്ലാ പ്രസിഡന്റായ ഫാൽഗുനി പാത്രയുടെ ബാരക്ക്പുരിലെ വീടും വീട്ടുമുറ്റത്തുണ്ടായിരുന്ന കാറുകളുമാണ് അക്രമികൾ അടിച്ചുതകർത്തത്. അക്രമത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ഫാൽഗുനി പാത്ര ആരോപിച്ചു.

കഴിഞ്ഞദിവസം ബിജെപി സംസ്ഥാന ഉപാധ്യക്ഷനും കരിംപുരിലെ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന ജോയ് പ്രകാശ് മജുംദറിനെയും തൃണമൂൽ പ്രവർത്തകർ ആക്രമിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടക്കുന്നതിനിടെ കരിംപുരിലെത്തിയ ജോയ് പ്രകാശിനെ കൂട്ടംചേർന്ന് മർദിക്കുകയും ചവിട്ടിവീഴ്‌ത്തുകയുമായിരുന്നു.

ബംഗാളിലെ മൂന്ന് നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടന്നത് ഇന്നായിരുന്നു. മൂന്ന് സീറ്റുകളിലും ബിജെപിയോയും ഇടത്-കോൺഗ്രസ് കൂട്ടുക്കെട്ടിനെയും പരാജയപ്പെടുത്തി തൃണമൂൽ കോൺഗ്രസാണ് ജയിച്ചുകയറിയത്. ഇതിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും ഓരോ സിറ്റിങ് സീറ്റുകൾ തൃണമൂൽ കോൺഗ്രസ് പിടിച്ചെടുക്കുകയായിരുന്നു.

കാളിഗഞ്ച്, ഖരഗ്പുർ സദർ, കരിംപുർ എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സിറ്റിങ് സീറ്റായ കരിംപുരിൽ വിജയിച്ചതിനൊപ്പം ബിജെപിയുടേയും കോൺഗ്രസിന്റെയും ഓരോ സിറ്റിങ് സീറ്റുകൾ തൃണമൂൽ പിടിച്ചെടുക്കുയും ചെയ്തു. ബിജെപിയുടെ ഖരഗ്പുരും കോൺഗ്രസിന്റെ കാളിഗഞ്ചുമാണ് തൃണമൂൽ പിടിച്ചെടുത്തത്.

കാളിഗഞ്ചിലും ഖരഗ്പുറിലും ആദ്യമായിട്ടാണ് ഒരു തൃണമൂൽ സ്ഥാനാർത്ഥി ജയിക്കുന്നത്. കരിംപുറിൽ 23650 വോട്ടുകൾക്കും ഖരഗ്പുർ സദറിൽ 20788 വോട്ടുകൾക്കുമാണ് തൃണമൂൽ സ്ഥാനാർത്ഥികൾ ജയിച്ചത്. 2304 വോട്ടിനാണ് കാളിഗഞ്ചിൽ തൃണമൂലിന്റെ തപൻ ദേവ് സിൻഹ ജയിച്ചത്. ബിജെപിയാണ് രണ്ടാമത്. പരമ്പരാഗതമായി കോൺഗ്രസിനെ പിന്തുണക്കുന്ന സീറ്റായിരുന്നെങ്കിലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഈ മണ്ഡലത്തിൽ 57000-ഓളം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.

ഉപതിരഞ്ഞെടുപ്പിലുണ്ടായ ബിജെപിയുടെ തിരിച്ചടിക്കു കാരണം ധാർഷ്ട്യമാണെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചു. 'ധാർഷ്ട്യവും അഹംഭാവവും നല്ലതല്ല. ബിജെപിക്ക് അമിതമായ അഹങ്കാരവും ധാർഷ്ട്യവുമാണ്. ചിലപ്പോൾ അവർ ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് പറയുന്നു. മറ്റുചിലപ്പോൾ ജനങ്ങളെ കുടിയിറക്കുമെന്നും അവർക്ക് പൗരത്വാവകാശം നൽകുമെന്നും പറയുന്നു. തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സന്ദേശം വ്യക്തമാണ്. ജനങ്ങൾ ബിജെപിയെ ഉപേക്ഷിക്കുകയാണ്', മമതാ ബാനർജി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP