Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ടെയ്‌നറിൽ പിച്ചള വസ്തുക്കളാക്കി നിസാർ അലിയാർ ഇന്ത്യയിലേക്ക് കടത്തിയ 4500 കോടിയുടെ സ്വർണം വാങ്ങിയത് ആര്? കേരളത്തിലെ ജുവല്ലറി ഗ്രൂപ്പുകളിലും സ്വർണം എത്തി; സ്വർണം കള്ളക്കടത്തിന് 22 നിക്ഷേപകരുടെ കൂട്ടായ്മയെന്ന് കണ്ടെത്തി കേന്ദ്ര റവന്യൂ ഇന്റലിജന്റസ്; മുന്ദ്ര തുറമുഖം വഴി സ്വർണം ജാംനഗറിലെ ഗോഡൗണിൽ എത്തിച്ച ശേഷം കേരളത്തിലേക്ക് കടത്തി; കള്ളക്കടത്ത് സ്വർണത്തിന്റെ തിളക്കത്തിൽ ആറ് വർഷം കൊണ്ട് സമ്പാദിച്ചത് ശതകോടികൾ; തൊട്ടതെല്ലാം പൊന്നാക്കിയ അലിയാരുടെ അധോലോക കഥകൾ തുടരുന്നു

കണ്ടെയ്‌നറിൽ പിച്ചള വസ്തുക്കളാക്കി നിസാർ അലിയാർ ഇന്ത്യയിലേക്ക് കടത്തിയ 4500 കോടിയുടെ സ്വർണം വാങ്ങിയത് ആര്? കേരളത്തിലെ ജുവല്ലറി ഗ്രൂപ്പുകളിലും സ്വർണം എത്തി; സ്വർണം കള്ളക്കടത്തിന് 22 നിക്ഷേപകരുടെ കൂട്ടായ്മയെന്ന് കണ്ടെത്തി കേന്ദ്ര റവന്യൂ ഇന്റലിജന്റസ്; മുന്ദ്ര തുറമുഖം വഴി സ്വർണം ജാംനഗറിലെ ഗോഡൗണിൽ എത്തിച്ച ശേഷം കേരളത്തിലേക്ക് കടത്തി; കള്ളക്കടത്ത് സ്വർണത്തിന്റെ തിളക്കത്തിൽ ആറ് വർഷം കൊണ്ട് സമ്പാദിച്ചത് ശതകോടികൾ; തൊട്ടതെല്ലാം പൊന്നാക്കിയ അലിയാരുടെ അധോലോക കഥകൾ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്ത്യയിൽ സ്വർണ്ണക്കടത്തിന്റെ രാജാവായ നിസാർ അലിയാർ തുറമുഖങ്ങൾ വഴി കണ്ടെയ്‌നർ വഴി കടത്തിയ സ്വർണം ആർക്കാണ് വിതരണം ചെയ്തത്? സ്വർണ ഉപഭോഗത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിലേക്കാണ് വലിയ തോതിൽ അലിയാരുടെ കടത്ത് സ്വർണം എത്തിയതെന്നാണ് ഡിആർഐ നൽകുന്ന വിവരം. ദുബായിൽ നിന്നും അലിയാർ ചെറിയ തോതിൽ സ്വർണം കടത്തിയ ശേഷം പിന്നീട് അത് വിപുലമാക്കുകയാണ് ചെയ്തത്. ഒരിക്കൽ പ്രമുഖ ജുവല്ലറി ഉടമയായ ജോയ് ആലുക്കാസ് കണ്ടെയ്‌നറുകൾ വഴി സ്വർണം കടത്തുന്ന വിവരം ഒരു ചാനൽ ചർച്ചയിൽ വെളിപ്പെടുത്തിയത്. കേരളത്തിലെ പ്രമുഖ ജുവല്ലറി ഉടമകളാണ് ഈ കള്ളക്കടത്തിനെ പ്രോത്സാഹിപ്പിക്കുന്നത് എന്നതാണ് ഡിആർഐക്കും ലഭിച്ച വിവരം. നിസാർ അലിയാർക്ക് വേണ്ടി മുകൾ റോത്തഗിയെ പോലുള്ള പ്രമുഖ അഭിഭാഷകർ കളത്തിലിറങ്ങിയതിന് പിന്നിലും കേരളത്തിലെ വമ്പന്മാരാണ്.

ഇതിനിടെ ദുബായിയിൽ നിന്ന് മുംബൈയിലേക്കും കേരളത്തിലേക്കും സ്വർണം കള്ളക്കടത്ത് നടത്താൻ 22 നിക്ഷേപകരുടെ കൂട്ടായ്മ കേന്ദ്ര റവന്യു ഇന്റലിജൻസ് കണ്ടെത്തിയെന്ന റിപ്പോർട്ടു പുറത്തുവരുന്നുണ്ട്. മാതൃഭൂമി ന്യൂസ് ചാനലാണ് ഈ വാർത്ത പുറത്തുവിട്ടത്. നിസാർ അലിയാനാണ് സ്വർണ്ണക്കടത്തിന്റെ സൂത്രധാരൻ എങ്കിലും മറ്റു കൂട്ടാളികളും ഇയാൾക്ക് ഉണ്ടായിരുന്നതായി കേന്ദ്ര റവന്യു ഇന്റലിജൻസ് തയ്യാറാക്കിയിട്ടുള്ള അന്വേഷണ റിപ്പോർട്ടിൽ ആരോപിക്കുന്നു. നിസാർ അലിയാരെ മുംബൈയിൽനിന്ന് പിടികൂടി അതീവ രഹസ്യമായി നിസാർ സൂക്ഷിച്ചിരുന്ന രേഖകൾ കണ്ടെടുത്തതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ച കള്ളക്കടത്ത് നിക്ഷേപകരുടെ ശൃംഖല വെളിച്ചത്തുവന്നത്. പെൻഡ്രൈവിൽ നിസാർ സൂക്ഷിച്ച വിവരങ്ങളാണ് പുറത്തുവന്നത്.

2017 ഫെബ്രുവരി 27-നും 2019 മാർച്ച് 17-നും മധ്യേ ഈ സംഘം ഇന്ത്യയിൽ എത്തിച്ചത് 4,522 കിലോഗ്രാം സ്വർണമായിരുന്നു. ഇതിന്റെ മൂല്യം 1,473 കോടി രൂപ സ്വർണത്തിന് വില വരുമെന്ന് അധികൃതർ റിപ്പോർട്ടിൽ പറയുന്നു. ദുബായിൽ നിന്നും പിച്ചള പാഴ് വസ്തുക്കൾ കറുച്ച ചായം പൂശിയാണ് ഇയാൾ ഇന്ത്യയിലേക്ക് കടത്തിയത്. ഗൾഫിൽനിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി സ്വർണം ജാംനഗറിലെ ഗോഡൗണിൽ എത്തിച്ചു. ഇവിടെ നിന്നും കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിലേക്കും കടത്തുകയായിരുന്നു. മുംബൈയിൽ നിന്ന് ആറു മാസം മുമ്പ് 75 കിലോഗ്രാം സ്വർണം പിടിക്കപ്പെട്ടതോടെയാണ് ആഴത്തിലുള്ള അന്വേഷണം ആരംഭിച്ചത്. അന്വേഷിക്കാൻ ഗുജറാത്തിലും മുംബൈയിലും കേരളത്തിലുമായി ഉദ്യോഗസ്ഥരുടെ വലിയൊരു ശൃംഖല, കേന്ദ്ര റവന്യു ഇന്റലിജൻസ് രൂപപ്പെടുത്തി.

കള്ളക്കടത്ത് സംരംഭത്തിനായി 22 പേർ ഒത്തുചേർന്ന് ലക്ഷങ്ങളും കോടികളും നിസാർ അലിയാരെ ഏൽപ്പിച്ചിരുന്നു. ഇന്ത്യയിലുള്ള നിക്ഷേപകർ നൽകിയ തുക, ഹവാല ഇടപാട് വഴി നിസാർ അലിയാർ ദുബായിയിൽ എത്തിച്ചു. തന്റെ ജോലിക്കാരനായ കൽപ്പേഷ് നന്ദയുടെ പേരിൽ നിസാർ അലിയാർ ആരംഭിച്ച 'അൽ റംസ് മെറ്റൽ', 'ഡി.പി. മെറ്റൽ സ്‌ക്രാപ്പ്' എന്നീ സ്ഥാപനങ്ങൾ വഴിയായിരുന്നു ഇറക്കുമതി. നിസാർ അലിയാരെ പിടികൂടി അധികൃതർ ചോദ്യം ചെയ്തപ്പോൾ, കള്ളക്കടത്തിനു പിന്നിലുണ്ടായ ആസൂത്രണവും കോടികൾ നിക്ഷേപിക്കാൻ തയ്യാറായവരുടെ പേരുകളും വെളിപ്പെടുത്തി. നിസാർ ഒളിച്ചുെവച്ചിരുന്ന ഒരു പെൻഡ്രൈവ് അന്വേഷണ സംഘം കണ്ടെത്തി. അതിൽ ഇടപാടുകളുടെ വിശദമായ കണക്കുകൾ ഉണ്ടായിരുന്നു. മുൻകാലങ്ങളിൽ കോടികളുടെ സ്വർണം കള്ളക്കടത്ത് നടത്തിയതിന്റെ വിശദാംശങ്ങൾ നിസാർ തുടർന്ന് വെളിപ്പെടുത്തുകയും ചെയ്തുവെന്ന് അധികൃതർ പറഞ്ഞു.

നിരവധി പേരെ തുടർന്ന് അധികൃതർ ചോദ്യംചെയ്തു. അവരിൽനിന്ന് സ്വർണവും പണവും കണ്ടെടുത്തു. 'പുരൻ സിങ് രജപുത്' എന്നയാളുടെ മേശയിൽ നിന്ന് മാത്രമായി 68 ലക്ഷം രൂപ കണ്ടെടുത്തു. ഒരു ഇടനിലക്കാരനായിരുന്നു അയാൾ. ഓരോ നിക്ഷേപകന്റെ പേരും നിസാറിൽനിന്ന് കണ്ടെടുത്ത പെൻഡ്രൈവിൽ ഉണ്ടായിരുന്നു. ഇത്ര തുക നിക്ഷേപിച്ചുവെന്നും തുടർന്ന് ഇടപാടിൽനിന്ന് ലഭിച്ച കോടികളുടെ ലാഭം എത്രയെന്നും അതിൽ വ്യക്തമാക്കിയിരുന്നു. നിസാറിനോടൊപ്പം ചേർന്ന് പ്രവർത്തിച്ചിരുന്നത് വിശ്വസ്തരായ അഞ്ചുപേരായിരുന്നു. പലരെയും ചോദ്യം ചെയ്തതിൽനിന്ന്, ഇനിയും കോടികളുടെ ഇടപാടുകൾ വെളിച്ചത്തുവരാനുണ്ടെന്ന് അധികൃതർ റിപ്പോർട്ടിൽ പറയുന്നു. നിയമം ലംഘിച്ച് സ്വർണം ഇറക്കുമതി ചെയ്തതിന് നിസാർ അലിയാർ നയിക്കുന്ന സംഘത്തിലെ 22 പേർക്കും കേന്ദ്ര റവന്യു ഇന്റലിജൻസ് നോട്ടീസ് നൽകിയിട്ടുണ്ട്. കേസിൽ ഉൾപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകൾ അധികൃതർ പരിശോധിച്ചു. പത്തോളം വാഹനങ്ങളാണ് പിടികൂടിയിട്ടുള്ളത്. അവ കണ്ടുകെട്ടുന്നതാണ്.

നിസാർ അലിയാർക്ക് ദുബായിയിലും ജാംനഗറിലും മുംബൈയിലും കൊച്ചിയിലും വലിയ സുഹൃദ് ബന്ധങ്ങളുണ്ട്. ദുബായിയിൽ വലിയ ഓഫീസ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ജാംനഗറിലെ 'എസ്.എം. കോർപ്പറേഷൻ' എന്ന സ്ഥാപനത്തിന്റെ ഉടമ 'വിമൽ മോഹൻഭായി നരിയ' എന്നയാളാണ് മറ്റ് പലരെയും കള്ളക്കടത്ത് സംഘത്തിൽ ഉൾപ്പെടുത്തിയത്. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടികൾ നൽകിയില്ല. ഈ സംഘത്തിൽപ്പെട്ട മൂന്നുപേരിൽ നിന്നുമായി 49 കോടി രൂപ വിലവരുന്ന സ്വർണം അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. അവ കണ്ടുകെട്ടുന്നതിനായി നടപടി സ്വീകരിച്ചു.

പെരുമ്പാവൂർ സ്വദേശിയാണെങ്കിലും ആലുവയ്ക്ക് സമീപമുള്ള കാഞ്ഞൂർ കിഴക്കുംഭാഗം തുറവുങ്കര പള്ളാത്തുകടവിൽ വീട്ടിലാണ് താൻ താമസിക്കുന്നതെന്ന് നിസാർ അലിയാർ അധികൃതരോട് വെളിപ്പെടുത്തിയിട്ടുണ്ട്. അതേസസമയം സ്വർണക്കടത്ത് തുടങ്ങിയ ശേഷം തൊട്ടലെത്താം പൊന്നാക്കിയാണ് നിസാർ അലിയാർ വളർന്നത്. കടത്തു തുടങ്ങി ആറ് വർഷം കഴിഞ്ഞപ്പോൾ നിസാർ അലിയാർ ശതകോടികളുടെ സ്വർണം കൈകാര്യം ചെയ്യാൻ തുടങ്ങി. ഇതോടെ കോടികൾ കൊണ്ട് അമ്മാനമാടുകയായിരുന്നു ഇയാൾ. അതിനിടയിൽ, അലുമിനിയം പാഴ്‌വസ്തുക്കളുടെ ബിസിനസും തുടങ്ങി. അതുകൊച്ചിയിലേക്ക് കയറ്റി അയയ്ക്കാൻ തുടങ്ങി. ഈ രംഗത്ത് നിരവധി കച്ചവടക്കാരുമായി ബന്ധപ്പെടാൻ അവസരം കിട്ടി. ബന്ധം വളർന്നപ്പോൾ സ്വർണ വ്യാപാരികളുമായി കൂടുതൽ അടുക്കാൻ കഴിഞ്ഞു. ഷാർജയിൽ ഒരു ഗോഡൗൺ വാങ്ങി. അവിടെ പാഴ്‌വസ്തുക്കൾ കണ്ടെയ്നറിൽ നിറച്ച് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തു.

അപ്പോഴാണ്, സ്വർണം കള്ളക്കടത്തിന്റെ വഴി പറഞ്ഞുതന്ന സുഹൃത്തിനെ കണ്ടെത്തിയത്. പാഴ്‌വസ്തുക്കളായ പിച്ചളയുമായി കലർത്തി, സ്വർണം കറുത്ത ചായം തേച്ച് കള്ളക്കടത്തായി ഇന്ത്യയിൽ എത്തിക്കാൻ കഴിയുമോ എന്ന് ഒരു സുഹൃത്ത് ചോദിച്ചു. വൻ കമ്മിഷനാണ് വാഗ്ദാനം കിട്ടിയത്. അതോടെ, 'അൽറംസ് മെറ്റൽ സ്‌ക്രാപ്പ് കമ്പനി' തുടങ്ങി. തന്റെ ജീവനക്കാരനായ കൽപ്പേഷ് നന്ദ അതിന് കളമൊരുക്കി. ആദ്യമായി അഞ്ച് കിലോഗ്രാമിന്റെ ഒരു സ്വർണക്കട്ടി പിച്ചള പാഴ്‌വസ്തുക്കളോടൊപ്പം കയറ്റി അയച്ചു. സഹായിക്കാൻ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ആദ്യ സംരംഭം വിജയിച്ചു. അതാണ് പ്രചോദനമായത്. തുടർന്ന് തൊട്ടതെല്ലാം പൊന്നായ പ്രതീതി. കോടികളുടെ സ്വർണം കള്ളക്കടത്തായി ഇന്ത്യയിലേക്ക് അയച്ചു. വലിയ സുഹൃദ്ബന്ധം അതിന് വഴിയൊരുക്കുകയും ചെയ്തുവെന്ന് നിസാർ, അധികൃതർ മുമ്പാകെ മൊഴി നൽകി.

കണ്ടെയ്നറിൽ ഇന്ത്യയിലേക്ക് കറുത്ത ചായം തേച്ച് അയച്ച സ്വർണം കസ്റ്റംസ് അധികൃതർക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ലെന്നാണ് നിസാർ പറയുന്നത്. കറുത്ത നിറമായതിനാൽ അത് അധികൃതർ തിരിച്ചറിഞ്ഞില്ലെന്നും നിസാർ പറഞ്ഞു. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് കറുത്ത ചായം തേച്ച സ്വർണം സുരക്ഷിതമായിരുന്നു. ഒരൊറ്റ കസ്റ്റംസ് ഉദ്യോഗസ്ഥനും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. അറിഞ്ഞവരുടെ വായടപ്പിക്കാനും ഇവർ ശ്രമിച്ചു. സ്വർണ ബിസിനസ് അങ്ങനെ തഴച്ചുവളർന്നു. തന്റെ കൈകളിലൂടെ ശതകോടികളുടെ ബിസിനസ് നടന്നുവെന്ന് അലിയാർ പറഞ്ഞു. ഇക്കഴിഞ്ഞ മാർച്ച് 28-ന് അലിയാരെന്ന സ്വർണക്കടത്തുകാരനെ ലോകം അറിഞ്ഞ ദിവസമായിരുന്നു. അന്ന് സ്‌കൂട്ടറിലും കാറിലുമായി സഞ്ചരിച്ച മൂന്നുപേരെ കേന്ദ്ര റവന്യു അധികൃതർ പിടികൂടി. അവരിൽ നിന്ന് 75 കിലോ സ്വർണം ഉദ്യോഗസ്ഥർ പിടിച്ചു. അവരെ ചോദ്യം ചെയ്തപ്പോൾ സ്വർണത്തിന്റെ വഴികൾ പുറത്തായി. അങ്ങനെ സ്വർണ്ണക്കടത്തിലെ അധോലോക രാജാവായി വാണയാൾ വീഴുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP