Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'30 ലക്ഷം രൂപയ്ക്ക് ഇപ്പോൾ പറ്റില്ല ഷാഫിക്കാ.. സുബൈർക്കാന്റെ സിനിമയ്ക്ക് വാങ്ങുന്നത് 45 ലക്ഷം രൂപയാണ്; സ്റ്റാർവാല്യു പണ്ടുള്ളതിനേക്കാൾ തനിക്ക് കൂടുതലുണ്ട്; രണ്ട് സിനിമ കഴിഞ്ഞാൽ 75 ലക്ഷമായിരിക്കും..അതിന് ശേഷം ഒരു കോടിയാണ് പ്രതിഫലമായി വാങ്ങാൻ പോകുന്നത്'; ഉല്ലാസം സിനിമയുടെ കരാർ ഒപ്പിടുമ്പോൾ 30 ലക്ഷത്തിന് ചെയ്യാമെന്നേറ്റ് ഷെയിൻ നിഗം നിർമ്മാതാക്കളോട് വിലപേശുന്നത് ഇങ്ങനെ; ശബ്ദരേഖ സഹിതം പ്രൊഡ്രൂസേഴ്‌സ് അസോസിയേഷനെ സമീപിച്ചു നിർമ്മാതാക്കൾ; ഷെയിൻ നിഗത്തിന്റെ വില്ലത്തരം വീണ്ടും

'30 ലക്ഷം രൂപയ്ക്ക് ഇപ്പോൾ പറ്റില്ല ഷാഫിക്കാ.. സുബൈർക്കാന്റെ സിനിമയ്ക്ക് വാങ്ങുന്നത് 45 ലക്ഷം രൂപയാണ്; സ്റ്റാർവാല്യു പണ്ടുള്ളതിനേക്കാൾ തനിക്ക് കൂടുതലുണ്ട്; രണ്ട് സിനിമ കഴിഞ്ഞാൽ 75 ലക്ഷമായിരിക്കും..അതിന് ശേഷം ഒരു കോടിയാണ് പ്രതിഫലമായി വാങ്ങാൻ പോകുന്നത്'; ഉല്ലാസം സിനിമയുടെ കരാർ ഒപ്പിടുമ്പോൾ 30 ലക്ഷത്തിന് ചെയ്യാമെന്നേറ്റ് ഷെയിൻ നിഗം നിർമ്മാതാക്കളോട് വിലപേശുന്നത് ഇങ്ങനെ; ശബ്ദരേഖ സഹിതം പ്രൊഡ്രൂസേഴ്‌സ് അസോസിയേഷനെ സമീപിച്ചു നിർമ്മാതാക്കൾ; ഷെയിൻ നിഗത്തിന്റെ വില്ലത്തരം വീണ്ടും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വെയിൽ സിനിമയിലെ നിർമ്മാതാക്കളുമായി ഉടക്കി ഷൂട്ടിങ് സൈറ്റിൽ നിന്നും ഇറങ്ങിപ്പോയി മുടിവെട്ടി പരസ്യമായി വെല്ലുവിളി നടത്തിയ യുവനടൻ ഷെയിൻ നിഗം വീണ്ടും വിവാദത്തിൽ. ഇത്തവണ കരാർ ഉറപ്പിച്ച സിനിമ പൂർത്തിയാക്കാൻ വേണ്ടി കൂടുതൽ തുക പ്രതിഫലമായി ചോദിച്ചതിന്റെ പേരിലാണ് ഷെയിൻ വിവാദ നായകനാകുന്നത്. താരം പരസ്യമായി വിലപേശൽ നടത്തുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നു. ഉല്ലാസം സിനിമയുടെ നിർമ്മാതാവാണ് പരാതിയുമായി പ്രൊഡ്രൂസേഴ്‌സ് അസോസിയേഷനെ സമീപിച്ചത്.

ഉല്ലാസം സിനിമയുടെ കരാർ ഒപ്പിടുന്ന സമയത്ത് 30 ലക്ഷമാണ് തീരുമാനിച്ചിരുന്നതെന്നും പിന്നീട് ഇത് 45 ലക്ഷം രൂപയായി ഷെയിൻ നിഗം കൂട്ടി ചോദിച്ചെന്നുമാണ് പരാതിയിലെ പ്രധാന കര്യം. ഉല്ലാസം സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാടിനോട് കരാർ തുകയിലും കൂടുതൽ ചോദിക്കുന്ന ശബ്ദരേഖയും ഇതോടൊപ്പം പുറത്തുവന്നതോടെ താരം ശരിക്കും വെട്ടിലായി. വെയിൽ സിനിമയുടെ വിവാദം അടങ്ങുന്നതിന് മുമ്പാണ് ഷെയിനിന്റെ അടുത്ത വില്ലത്തവരും പുറത്തുവന്നിരിക്കുന്നത്.

സിനിമ പുറത്തിറങ്ങുന്ന സമയത്തെ തന്റെ സ്റ്റാർ വാല്യു പണ്ടുള്ളതിനേക്കാൾ വലുതാണെന്നും ഇനി മുതൽ 45 ലക്ഷമാണ് ചോദിക്കുന്നതെന്നുമാണ് ഷെയിൻ ശബ്ദരേഖയിൽ പറയുന്നത്. മഹാ സുബൈറിന്റെ സിനിമയിൽ 45 ലക്ഷമാണ് പ്രതിഫലം വാങ്ങുന്നത്. ഈ വർഷം ചെയ്യുന്ന രണ്ട് സിനിമ കഴിഞ്ഞാൽ 75 ലക്ഷമായി പ്രതിഫലം ഉയർത്തുമെന്നും ഷെയിൻ പറയുന്നു. അതിന് ശേഷം ഒരു കോടിയാണ് പ്രതിഫലം ചോദിക്കുക എന്നും. തന്റെ സ്റ്റാർ വാല്യു ഉയർന്നിരിക്കയാണെന്നും ഷെയിൻ വ്യക്തമാക്കുന്നു.

ഷെയിൻ നിഗം കരാർ തുകയിലും കൂടുതൽ ചോദിക്കുന്നത് വഴി സിനിമയുടെ ഡബ്ബിങ് അടക്കമുള്ള ജോലികൾ മുടങ്ങിയിരിക്കുകയാണെന്ന് ഉല്ലാസം സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട് പറയുന്നത്. പണം കൂടുതൽ കിട്ടിയാൽ തനിക്ക് പ്രശ്‌നമില്ലെന്നും ഡബ്ബിംഗിന് വരാമെന്ന് ഷെയിൻ നിഗം പറയുന്നുണ്ട്. ഇനി പണം നൽകാൻ സാധിക്കില്ലെങ്കിൽ സിനിമയുടെ മറ്റ് റൈറ്റ്‌സ് തനിക്ക് തന്നാൽ മതിയെന്നും ഷെയിൻ പറയുന്നുണ്ട്. സാറ്റലൈറ്റ് റൈറ്റ്‌സോ അങ്ങനെ എന്തെങ്കിലും മതി. ഇപ്പോൾ തനിക്കെ ഇക്കാര്യക്കെ കുറിച്ച് അറിയാം.. സിനിമയിലെ പണം തിരികെ കിട്ടുമെന്ന കാര്യം അറിയാമെന്നും ഷെയിൻ പറയുന്നു. പൈസ കിട്ടില്ല എന്നു പറയാൻ പറ്റില്ല. തന്റെ അധ്വാനം അതിലുണ്ട്. എന്റെ പേരുവെച്ച് സെല്ല് ചെയ്യുന്ന പടവുമാണെന്നും ശബ്ദരേഖയിൽ പറയുന്നു.

അടുത്ത ജനുവരിയിൽ ഒരു മീറ്റിങ് വെക്കാം. അതാണ് നല്ലതെന്നും പയ്യെ തിന്നാൽ പനയും തിന്നാം എന്നല്ലേയെന്നും ഷെയിൻ നിഗം പറയുന്നത്. അതേസമയം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഈ വിഷയം കാര്യമായി പരിഗണിക്കുമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നേതാവ് അനിൽ തോമസ് പറയുന്നത്. ഇതിന്റെ എല്ലാ വശങ്ങളും പരിഗണിക്കും. ഷെയിനിന് എതിരെ നടപടി ഉണ്ടാകുമെന്നും അനിൽ വ്യക്തമാക്കി. സിനിമിൽ ഡോപ് ടെസ്്റ്റ് പോലുള്ളതും നിർബന്ധമാക്കണമെന്നും അനിൽ പറയുന്നു.

ഉല്ലാസം സിനിമയുടെ അണിയറ പ്രവർത്തകരിൽ നിന്നും ഷെയിനിനെതിരെ ഉയർന്ന മൂന്നാമത്തെ പരാതിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കരാർ ലംഘനത്തെ തുടർന്നുള്ള പരാതി. ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നീ സഹോദര നിർമ്മാതാക്കളാണ് ഉല്ലാസം സിനിമയുമായി ബന്ധപ്പെട്ട പരാതി പ്രൊഡ്രൂസേഴ്‌സ് അസോസിയേഷനിൽ നൽകിയത്. റൊമാന്റിക് കോമഡി ട്രാവൽ ചിത്രമായ ഉല്ലാസം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജീവൻ ജോജോയാണ്.

നിരവധി ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടേണ്ട 'വെയിൽ' സിനിമയിൽ ഷെയിൻ കാരറൊപ്പിട്ട ശേഷം തോന്നിയത് പോലെ മുടിയും താടിയും മുറിച്ചുകളഞ്ഞതിനെ തുടർന്നുണ്ടായ വിവാദത്തിന് പിന്നാലെയാണ് ഉല്ലാസം സിനിമയുമായി ബന്ധപ്പെട്ട വിവാദവും ഉണ്ടായിരിക്കുന്നത്. മുടി വെട്ടി ജ്യൂസ് കുടിക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് ചിത്രത്തിന്റെ സംവിധായകന്റെയും നിർമ്മാതാവിന്റെയും ക്ഷമ കെട്ടത്. ഷെയിൻ തന്റെതായ ന്യായങ്ങൾ നിരത്തിയെങ്കിലും അതൊന്നും നിർമ്മാതാക്കളുടെ സംഘടനയ്ക്ക് ബോധ്യമായിട്ടില്ല.

മുടി വെട്ടിയതിലൂടെ വെയിൽ സിനിമയുമായി ബന്ധപ്പെട്ട കരാറാണ് ലംഘിക്കുന്നത്. ഇതിലൂടെ പ്രതിസന്ധിയിലാകുന്നത് നിർമ്മാതാവ് ജോബി ജോർജാണ്. കന്നി സംവിധായക സംരഭത്തിന് ഇറങ്ങിയ ശരത്തും വെട്ടിലാകും. വെയിൽ എന്ന സിനിമ ഇനി പൂർത്തിയാവുക അസാധ്യമാണ്. സിനിമയുമായി സഹകരിക്കാൻ താനില്ലെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഷെയ്ൻ നിഗമിന്റെ ചിത്രം. അതിനിടെ മുടി ഷെയ്ൻ നിഗം വെട്ടിയെങ്കിൽ സിനിമ ചിത്രീകരണം അവസാനിപ്പിക്കുകയാണ് ഷെയ്ൻ നിഗം. സിനിമയെ പ്രതിസന്ധിയിലാക്കുന്നതാണ് നടപടി. അതുകൊണ്ട് തന്നെ സിനിമാക്കാർ ആരും ഷെയ്ൻ നിഗമിനെ പിന്തുണക്കുന്നില്ലെന്നതാണ് വസ്തുത. ഇപ്പോഴത്തെ പരാതിയോടെ ഷെയിനിന്റെ കരിയർ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.

ഷെയിനിനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങുകയാണ് നിർമ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും മധ്യസ്ഥത വഹിച്ച കരാർ ഷെയിൻ നിഗം ലംഘിച്ചിരിക്കുകയാണ്. ഇതോടെ അമ്മയും കൈവിടുന്ന അവസ്ഥയാണുള്ളത്. കരാർ ചെയ്തിരിക്കുന്നതുമായ എല്ലാ സിനിമകളിൽ നിന്നും ഷെയിൻ നിഗത്തെ മാറ്റാൻ ആലോചിക്കുകയാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. 'അമ്മ'യും നിർമ്മാതാക്കൾക്കൊപ്പം നിൽക്കും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യാഴാഴ്ച നടപടി പ്രഖ്യാപിക്കാനാണ് സാധ്യത. ഷെയിൻ നിഗത്തിന് വിലക്ക് ഏർപ്പെടുത്തുകയല്ല അസോസിയേഷന്റെ ലക്ഷ്യം. പല സിനിമകളുടെ നിർമ്മാതാക്കൾക്ക് തുടർച്ചയായി ബുദ്ധിമുട്ട് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് യുവനടൻ. ഈ പശ്ചാത്തലത്തിൽ സിനിമ തടസപ്പെടുന്ന സ്ഥിതിവിശേഷവുമുണ്ട്. നിർമ്മാതാക്കൾ സ്വയം പിന്മാറുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

വെയിൽ നവംബറിൽ റിലീസ് നിശ്ചയിച്ചതാണ്, സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമുമായി കരാറും ഉണ്ടായിരുന്നു. ചിത്രീകരണം മുടങ്ങിയതും റിലീസ് വൈകുന്നതും സിനിമയുടെ വിപണിയെ സാരമായി ബാധിക്കും. വെയിൽ കൂടാതെ മറ്റൊരു സിനിമയുടെ കാര്യത്തിലും ഷെയിനിനെതിരെ നിർമ്മാതാവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ സമീപിച്ചിരുന്നു. ഷെയിൻ മുടി വെട്ടി വെല്ലുവിളിച്ചിരിക്കുന്നത് സംഘടനയെ ആണെന്നാണ് ഇവർ വിലയിരുത്തുന്നത്.

ഷെയിൻ നിലവിൽ അഭിനയിക്കുന്നതും ഇനി ചിത്രീകരിക്കാനിരിക്കുന്നതുമായ സിനിമകൾ നിർത്തിവയ്ക്കാൻ നിർമ്മാതാക്കളോട് സംഘടന ആവശ്യപ്പെടുമെന്നാണ് സൂചന. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യാഴാഴ്ച യോഗം ചേരുന്നുണ്ട്. വെയിൽ സിനിമയുടെ ചിത്രീകരണത്തിന് 24 ദിവസം ഇനിയും വേണമെന്നും ഇതിൽ അഞ്ച് ദിവസം അഭിനയിച്ചെന്നും മാനസികമായ പീഡനമാണ് ലൊക്കേഷനിൽ നേരിട്ടതെന്നുമാണ് ഷെയിൻ വിവാദങ്ങളോട് പ്രതികരിച്ചത്. ഷെയിൻ സഹകരിക്കാത്തത് മൂലം സിനിമ മുടങ്ങുന്ന സാഹചര്യമാണെന്നാണ് സംവിധായകൻ ശരത് പറഞ്ഞത്. ഗുഡ് വിൽ എന്റർടെയിന്മെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് ആണ് വെയിൽ നിർമ്മിക്കുന്നത്. ക്രിസ്മസ് റിലീസ് ആയ വലിയ പെരുന്നാൾ ആണ് ഷെയിൻ നിഗത്തിന്റെ അടുത്ത ചിത്രം. കുർബാനി, ഉല്ലാസം എന്നീ സിനിമകളും ഷെയിന്റേതായി വരാനുണ്ട്.

നേരത്തെ നിർമ്മാതാവ് ജോബി ജോർജുമായുള്ള ഭിന്നതയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഷെയ്ൻ വീണ്ടും വെയിലിൽ അഭിനയിക്കാൻ തുടങ്ങിയത്. എന്നാൽ സിനിമയിൽ തിരികെ എത്തിയ ഷെയ്നിനെ പുലർച്ചെ രണ്ടര മണിവരെ നിർബന്ധിപ്പിച്ച് അഭിനയിപ്പിച്ചെന്നും സെറ്റിൽ നിന്നും മാനസികമായി തകർന്നാണ് താരം തിരികെ എത്തിയതെന്നും താരത്തിന്റെ മാനേജർ പറഞ്ഞിരുന്നു. ഇതിനിടയ്ക്ക് ഷെയ്ൻ സംവിധായകൻ ശരത്തിന് അയച്ചെന്ന് പറയുന്ന ഒരു വോയിസ്‌ക്ലിപ്പും പ്രചരിക്കുന്നുണ്ട്. ഇതോടെ വിഷയം എല്ലാ സീമകളും കടന്ന് മുന്നോട്ട് പോയി. ശരത് മേനോനെ സൂക്ഷിക്കണം എന്നാണ് ഷെയ്ൻ പറയുന്നത്. ഒരാൾക്ക് പരിചയപ്പെടാൻ പറ്റുന്നതിൽ വെച്ച് ഏറ്റവും വൃത്തികെട്ടവനാണ് ശരത് മേനോനെന്നും ഷെയ്ൻ പറയുന്നു. ഇതിന് പിന്നാലെയാണ് മുടി മുറിക്കൽ.

സിനിമയുടെ ചിത്രീകരണം പാതിവഴിയിൽ ഉപേക്ഷിച്ചുപോയ താരം ഇപ്പോഴിതാ മുടി പറ്റെവെട്ടി താടിയും വടിച്ച് രംഗത്ത് വന്നത്. വെയിൽ എന്ന സിനിമയുടെ ചിത്രീകരണത്തോട് താരം സഹകരിക്കുന്നില്ലെന്ന പേരിൽ വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഷെയ്ൻ മുടിവെട്ടി പുതിയ സ്‌റ്റൈൽ സ്വീകരിച്ചിരിക്കുന്നത്. ഷെയ്‌നിന്റെ ഈ പ്രവർത്തി വെയിൽ സിനിമാ ടീമിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. അമ്മ അസോസിയേഷനും നിർമ്മാതാക്കളുടെ സംഘടനയുമായി നടത്തിയ ചർച്ചയിൽ വെയിൽ സിനിമയുമായി സഹകരിക്കുമെന്ന് ഷെയ്ൻ ഉറപ്പുനൽകിയിരുന്നു. അത് ലംഘിച്ചാണ് കഴിഞ്ഞ ദിവസം ചിത്രീകരണത്തിനിടയിൽ താരം ഇറങ്ങിപ്പോകുന്നത്. ഇപ്പോഴിതാ പ്രതിഷേധത്തിന്റെ സൂചനനായി മുടിയും വെട്ടിയാണ് പുതിയ സമരമുറ സ്വീകരിച്ചിരിക്കുന്നത്.

ഷെയ്നും നിർമ്മാതാവ് ജോബി ജോർജും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് വിവാദമായ ചിത്രമായിരുന്നു വെയിൽ. തുടർന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും നേതൃത്വം നൽകിയ ചർച്ചയിൽ ഇരുവരും തമ്മിലുള്ള തർക്കം പരിഹരിക്കുകയും വെയിലുമായി ഷെയ്ൻ സഹകരിക്കുമെന്ന ധാരണയിലെത്തുകയും ചെയ്തിരുന്നു. തർക്കം പരിഹരിച്ച് ഷൂട്ടിങ് ആരംഭിച്ചിരുന്നു. അതിനിടെയാണ് സെറ്റിൽ നിന്നും താരം ഇറങ്ങിപ്പോകുന്നത്. ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷെയ്ൻ നിഗം രംഗത്തെത്തിയതാണ് വിവാദത്തിന് തുടക്കമിട്ടത്. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂൾ കഴിഞ്ഞ ശേഷം മറ്റൊരു ചിത്രമായ 'കുർബാനി'ക്കുവേണ്ടി പിന്നിലെ മുടി വെട്ടിയതിനെ തുടർന്ന് വെയിലിന്റെ ഷൂട്ടിങ് മുടക്കാനാണ് ഇത് ചെയ്തതെന്ന് ആരോപിച്ചാണ് നിർമ്മാതാവ് വധഭീഷണി മുഴക്കിയത് എന്നായിരുന്നു ഷെയ്‌ന്റെ ആരോപണം.ഇൻസ്റ്റാഗ്രാം ലൈവിലൂടെയാണ് ഷെയ്ൻ ജോബിക്കെതിരേ ആരോപണവുമായി രംഗത്തെത്തിയത്.

തുടർന്ന് ജോബി കൊച്ചിയിൽ വാർത്തസമ്മേളനം നടത്തി. ഷെയ്നെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന് പറഞ്ഞ ജോബി, 30 ലക്ഷം രൂപയാണ് ചിത്രത്തിനായി ഷെയ്ൻ ചോദിച്ച പ്രതിഫലമെന്നും പിന്നീട് ചിത്രീകരണം തുടങ്ങിയപ്പോൾ അത് 40 ലക്ഷമാക്കിയെന്നും പറയുന്നു. ഭീഷണിപ്പെടുത്തുകയല്ല തന്റെ അവസ്ഥ പറയുകയാണുണ്ടായത്. സിനിമയുമായി സഹകരിക്കാതെ പോയാൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിരുന്നതായും ജോബി ജോർജ് മാധ്യമങ്ങളെ അറിയിച്ചു. തുടർന്നാണ് പ്രശ്‌നം പരിഹരിക്കാൻ നിർമ്മാതാക്കളുടെയും താരങ്ങളുടെയും സംഘടന മുൻകൈ എടുക്കുന്നത്.

മലയാള സിനിമ ഏറെ ആദരവോടെ കണ്ടിരുന്ന അബിയുടെ മകനാണ് ഷെയ്ൻ. അബിയുടെ മരണ ശേഷം ഏറെ വാൽസല്യം മലയാള സിനിമ ഷെയ്‌നിന് നൽകുകയും ചെയ്തു. ജോബി ജോർജുമായുള്ള വിവാദങ്ങളുടെ തുടക്കത്തിലും ഷെയ്ൻ നിഗമിനൊപ്പമായിരുന്നു സിനിമാക്കാർ ഏറെയും. അവരെ പോലും വെട്ടിലാക്കുന്നതാണ് ഇപ്പോഴത്തെ വിവാദങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP