Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷെയ്ൻ, ചാച്ചനൊക്കെ താങ്കളെക്കാൾ ചൂടനായിരുന്നു, പരിസരത്ത് അടുക്കാനാകാത്ത വിധം പൊള്ളുന്ന ചൂടായിരുന്നു; പക്ഷെ, അയാൾ കലയ്ക്കു മുന്നിൽ കൂളായിരുന്നു; കലയെ ഓർത്ത് കൂളാകു, മുടങ്ങുന്ന സിനിമകളിലെ മറ്റു കലകാരരെ ഓർക്കു, അവരെയും അമ്മ പെറ്റതാണ് ചങ്ങാതി; അവരുടേതും സ്വപ്‌നങ്ങളാണ്; ഷെയ്നെ ഓർമപ്പെടുത്തി കുറിപ്പ്

ഷെയ്ൻ, ചാച്ചനൊക്കെ താങ്കളെക്കാൾ ചൂടനായിരുന്നു, പരിസരത്ത് അടുക്കാനാകാത്ത വിധം പൊള്ളുന്ന ചൂടായിരുന്നു; പക്ഷെ, അയാൾ കലയ്ക്കു മുന്നിൽ കൂളായിരുന്നു; കലയെ ഓർത്ത് കൂളാകു, മുടങ്ങുന്ന സിനിമകളിലെ മറ്റു കലകാരരെ ഓർക്കു, അവരെയും അമ്മ പെറ്റതാണ് ചങ്ങാതി; അവരുടേതും സ്വപ്‌നങ്ങളാണ്; ഷെയ്നെ ഓർമപ്പെടുത്തി കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : മലയാള സിനിമയിൽ കഴിഞ്ഞ ദിവസങ്ങളായി നടക്കുന്ന ഷെയ്ൻ നിഗം- വെയിൽ വിവാദം ചൂടുപിടിക്കുമ്പോൾ ചാച്ചൻ കെ.എൽ ആന്റണിയുടെ സിനിമാ ജീവിതത്തിലെ അനുഭവങ്ങൾ ഓർത്തെടുത്ത് മകനും കഥാകൃത്തുമായ ലാസർ ഷൈൻ. സമൂഹമാധ്യമത്തിലാണ് ലാസർ ഷൈൻ ഇക്കാര്യം പങ്കുവച്ചത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ...

#ചാച്ചൻ #ഷെയ്നോട്

കുറച്ചു ദിവസങ്ങളായി ഷെയ്ൻ നിഗമിന്റെ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ കാണുകയായിരുന്നു. എനിക്കാണെങ്കിൽ ഭയങ്കര ഇഷ്ടമാണ് ഷെയ്‌നേയും അയാളിലെ തീയേയും. അന്നയും റസൂലിലും വില്ലനാണല്ലോ. ഞാൻ സിനിമ കണ്ടിറങ്ങിയ വഴി ആരാണ് ആ ചങ്ങാതി എന്നു വിളിച്ചു തിരക്കി. തീയെന്നൊക്കെ പറഞ്ഞാൽ ചീറുന്ന തീ. പിന്നീടിങ്ങോട്ട് ഓരോന്നിലും ഇഷ്ടം കൂടിയിട്ടേയുള്ളു. ഓണക്കാലത്ത് കണ്ട ഒരഭിമുഖ സംഭാഷണം കേട്ടപ്പോൾ ഫിലോസഫിയൊക്കെ പറയുന്നു. പറയുന്നത് ശ്രദ്ധിച്ചു. സമാധാനത്തേയും സ്‌നേഹത്തെയും കുറിച്ചാണ്. പക്ഷെ, ആ അഭിമുഖത്തെ ആരോ വിമർശിച്ചതിനോട് നടത്തിയ പ്രതികരണം മുതൽ അത് അങ്ങനെയല്ലല്ലോ ചെയ്യേണ്ടത്, പിആർ പ്ലാൻ പാളുന്നുണ്ടല്ലോ എന്നു തോന്നുകയും ചെയ്തു.

ഷെയ്‌നിന്റെ മുടി വടിക്കൽ കണ്ട്, നമ്മുടെ ചാച്ചനെ ഞാൻ ഓർക്കുകയായിരുന്നു. പ്രതികരണത്തിൽ ഷെയ്‌നൊന്നും ചിന്തിക്കാനാകാത്ത വിധം തീയനാണ് ചാച്ചൻ. മഹേഷിന്റെ പ്രതികാരത്തിന്റെ ഷൂട്ടിങ് ഇടുക്കിയിൽ നടക്കുകയാണ്. ചാച്ചനും അമ്മച്ചിയും പോയി. ദിലീഷും ശ്യാമുമടക്കം എല്ലാവരുമുണ്ടല്ലോ. ഞാനാഭാഗത്തേയ്ക്ക് പോയിട്ടില്ല. ഒരു ദിവസം ദിലീഷ് എന്നെ വിളിച്ചു. ഒന്നിവിടം വരെ വരണം. ചാച്ചൻ ചെറുതായിട്ട് ഒന്ന് ഇടഞ്ഞിട്ടുണ്ട്, എന്നു പറഞ്ഞു. ഞാനവിടെ ചെല്ലുമ്പോഴാണ് സംഭവം അറിയുന്നത്. സിനിമയിൽ അലൻസിയർ അഭിനയിക്കുന്നുണ്ടല്ലോ.

അദ്ദേഹം ഇടയ്ക്ക് ഏതോ സീൻ എടുത്തപ്പോൾ ചാച്ചന് 'നിർദ്ദേശം' നൽകി. വീണ്ടും 'നിർദ്ദേശം' നൽകിയപ്പോൾ, ചാ്ച്ചൻ തുറന്നടിച്ചു- 'നിർദ്ദേശം തരാൻ സംവിധായകനുണ്ട്'. ഈ സംഭവം ദിലീഷും ശ്യാമുമൊക്കെ ചേർന്ന് ഡീൽ ചെയ്തു. കാര്യങ്ങൾ സ്മൂത്തുമാണ്. പക്ഷെ, ഞാൻ വന്ന് ഒന്നു സംസാരിച്ച്, ചാച്ചൻ ഓക്കെയല്ലേ എന്നുറപ്പിക്കണം. ഞാൻ ചെന്നു കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ചാച്ചൻ സംഭവം പറഞ്ഞു. അലൻസിയർ പരിചയമുള്ള ഒരു നടനല്ലേ, അദ്ദേഹം സഹായിച്ചു എന്നു കരുതിയാൽപ്പോരേ എന്നു ഞാൻ ഞായം പറഞ്ഞു. ''സംവിധായകനുണ്ടല്ലോ നിർദ്ദേശിക്കാൻ'' ചാച്ചൻ അതിൽ ഉറച്ചു നിൽക്കുകയാണ്. സംവിധായകനായിരുന്ന ചാച്ചൻ, ആദ്യമായി സംവിധാനം ചെയ്യുന്ന ദിലീഷിനെയെങ്ങാനും കയറി സംവിധാനം ചെയ്യുമോ എന്നു ഭയന്നിരുന്ന എനിക്ക് ചാച്ചൻ ഇങ്ങോട്ട് ക്ലാസ് തന്നു- സംവിധായകനോടുള്ള നിലപാട് ആദ്യമായി വെളിപ്പെടുത്തിയതാണ് ഇത്.

രണ്ടാമത്തേത് 'ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള'യാണ്. താടി വടിക്കണ്ട എന്നു ചാച്ചനോട് പറഞ്ഞു. നരച്ച താടി അങ്ങു നീളാൻ തുടങ്ങി. ചാച്ചനെ താടിവെച്ച് ഞാൻ കണ്ടിട്ടേയില്ല. ചാച്ചൻ ദിവസവും കൃത്യമായി ഷേവ് ചെയ്യും. താടി അങ്ങു നീളാൻ തുടങ്ങിയപ്പോൾ ചാച്ചൻ വൃദ്ധനാകാൻ തുടങ്ങി. ഞങ്ങൾക്ക് എല്ലാം സങ്കടമായി. അയ്യോ ചാച്ചൻ വൃദ്ധനായല്ലോ എന്ന്. സിനിമയിൽ ചാച്ചൻ മരിക്കുന്ന സീനുണ്ട്. അതുകണ്ട് ആകെ അലമ്പാവുകയും ചെയ്തു. ചാച്ചനും താടി വളർത്തി ശീലമില്ല. സംവിധായകൻ പറഞ്ഞതല്ലേ, ആ താടിയും വെച്ച് ചാച്ചൻ ഞണ്ടുകൾക്കായി കാത്തിരുന്നു. അതിൽ നിന്ന് ഒരു രോമം പോലും എടുത്തു കളഞ്ഞില്ല. ചാച്ചന് മീശയോ, താടിയോ നീളുന്നത് വലിയ ശല്യമാണ്. പക്ഷെ പുള്ളി സിനിമയ്ക്കു അത്യാവശ്യം വേണ്ട ആ രോമങ്ങൾക്ക് ശീലങ്ങളെക്കാൾ വില കൊടുത്തു. രോമം വെറും രോമമല്ലെന്ന് പാഠം ആദ്യ സിനിമയിൽ നിന്നു തന്നെ ചാച്ചൻ പഠിച്ചു കാണും. ഞണ്ടുകളുടെ സംവിധായകൻ ആകെ പറഞ്ഞത് താടി വടിക്കരുത് എന്നായിരുന്നു. ചാച്ചനത്, സംവിധായകന്റെ നിർദ്ദേശം, അക്ഷരം പ്രതി അനുസരിച്ചു.

മൂന്നാമത്തെകാര്യം, ചാച്ചന് ഒരു തെലുങ്ക് സിനിമ വന്നു. പേരേതാണ്, നായകനാരാണ്, സംവിധായകനാര് എന്നെല്ലാം ഞാൻ ചോദിച്ചു. ചാച്ചനത് അറിയില്ല. വലിയ താൽപ്പര്യമില്ല. ഒരുമാസത്തെ ഷൂട്ടുണ്ട്. ലക്ഷങ്ങൾ പ്രതിഫലവും പറഞ്ഞു. സഹായിയേയും കൂട്ടിക്കോളു എന്നു പറഞ്ഞു. തെലുങ്കൊക്കെ അറിയാവുന്ന ഒരു ചങ്ങാതിയെ കണ്ടുപിടിക്കുകയും ചെയ്തു. എന്നാൽ പോകാം എന്ന ചിന്ത വന്നു. പിന്നെയത് മാറ്റി. തെലുങ്കിൽ നിന്ന് ഒരുപാട് വിളിച്ചു. ഞാനും നിർബന്ധിക്കുന്നുണ്ട്. എനിക്ക് യാത്ര ചെയ്യാൻ വയ്യ. അസുഖങ്ങൾ ഉണ്ടെന്നു പറഞ്ഞു. ഞാൻ പിന്നീട് നിർബന്ധിച്ചില്ല. അവസാന കാലത്ത് വന്ന ഒട്ടേറെ സിനിമകൾ ചാച്ചനിങ്ങനെ വേണ്ടെന്നു വെച്ചു. ചാച്ചൻ പോയ ശേഷം ബൈജു ചേട്ടനാണ് കാരണം പറഞ്ഞു തന്നത്.

ചേട്ടൻ പട്ടാളത്തിലാണ്. ലീവിനു വന്നപ്പോൾ ചാച്ചനെ പോയി കണ്ടു. ''ഒരുപാടുപേർ വിളിക്കുന്നുണ്ട്. പ്രായമൊക്കെയായില്ലേ, ഷൂട്ടിനിടയിൽ വല്ലതും സംഭവിച്ചാൽ അവരു മൊത്തം കുഴപ്പത്തിലാകില്ലേ... ഒരുപാടുപേരുടെ ഭാവിയല്ലേ'' എന്ന്. മരണം അടുത്തു എന്ന സ്വയം തോന്നലോടെ ചാച്ചൻ ചെയ്ത കുറേക്കാര്യങ്ങളിൽ ഒന്നായിരുന്നു, ഷൂട്ടിന് ഇടയിൽ മരിച്ചാലോ എന്നോർത്ത്... റീ ഷൂട്ട് ചെയ്യേണ്ടി വരുമല്ലോ എന്നോർത്തു വേണ്ടന്നു വെച്ച സിനിമകൾ- സംവിധായകന്റെ ഭാവിയെ കുറിച്ചുള്ള വീണ്ടുവിചാരം. ഓരോ സിനിമയ്ക്കു പിന്നിലേയും അദ്ധ്വാനത്തൈ കുറച്ചു സിനിമകളിലൂടെ മനസിലാക്കിയ ഒരു നവാഗതന്റെ ഡെഡിക്കേഷനാണ് വേണ്ടെന്നു വെച്ച ആ സിനിമകൾ.

അഭിനയിച്ചുകൊണ്ടിരിക്കേ മരിച്ചു വീഴണം എന്ന് ചാച്ചനും ആഗ്രഹിക്കാമായിരുന്നു. പക്ഷെ, ആ മരണം പ്രതിസന്ധിയിലാക്കുന്ന സിനിമകളിലെ മറ്റു കലാകാരരേയും റീഷൂട്ടിന്റെ ഭാരിച്ച ചെലവിനേയും ചാച്ചൻ മാനിച്ചു. ചാച്ചൻ ഒരു സിനിമയേയും പ്രതിസന്ധിയിലാക്കാതെ നമ്മെ വിട്ടുപോയി- ഡിസംബർ 21ന്. കുറച്ചു ദിവസങ്ങൾ കൂടിക്കഴിഞ്ഞ്. ഷെയ്ൻ, ചാച്ചനൊക്കെ താങ്കളെക്കാൾ ചൂടനായിരുന്നു. പരിസരത്ത് അടുക്കാനാകാത്ത വിധം പൊള്ളുന്ന ചൂടായിരുന്നു. പക്ഷെ, അയാൾ കലയ്ക്കു മുന്നിൽ കൂളായിരുന്നു. കലയെ ഓർത്ത് കൂളാകു. മുടങ്ങുന്ന സിനിമകളിലെ മറ്റു കലകാരരെ ഓർക്കു. അവരെയും അമ്മ പെറ്റതാണ് ചങ്ങാതി. അവരുടേതും സ്വപ്‌നങ്ങളാണ്.

''ഓച്ചിറയിൽ കാബറേ കാണാൻ പോയത്'' സംബന്ധിച്ച ഡയലോഗുണ്ട് മഹേഷിന്റെ പ്രതികാരത്തിൽ, സിനിമ കഴിഞ്ഞു വന്നതു മുതൽ ചാച്ചന് ഭയങ്കര ടെൻഷൻ. ആ ഡയലോഗ് പ്രശ്‌നമാകുമോ. വർഗ്ഗീയത പറഞ്ഞ് അലമ്പാകുമോ. ശ്യാമിന് കുഴപ്പമാകുമോ. സിനിമയ്ക്ക് പ്രശ്‌നമാകുമോ എന്നെല്ലാം. എന്നോട് വിളിച്ച്, അതൊന്ന് ഒഴിവാക്കാൻ പറയാൻ പറഞ്ഞു. അതു പ്രശ്‌നമായാൽ സിനിമയെ ബാധിക്കില്ലേ, ഞാൻ പറഞ്ഞു, ഓച്ചിറയിൽ കാബറേ ഉണ്ടായിരുന്നു എന്നത് സത്യമല്ലേ. പിന്നെന്താണ്. ഞാൻ ചാച്ചന്റെ ഈ പരിഭ്രാന്തി ശ്യാമിനോടോ ദിലീഷിനോടോ പങ്കുവെച്ചില്ല. അതുമൂലം സിനിമയ്ക്ക് വല്ലതും സംഭവിക്കുമോ... ഒരു ചെറുപ്പക്കാരന്റെ ആദ്യ സംവിധാന സംരഭമല്ലേ എന്ന കരുതലോടെ, ചാച്ചനത് പിന്നെയും പലവട്ടം പറഞ്ഞു. സിനിമയിൽ ഏറ്റവും രസകരമായിരുന്നു ആ കാബറേ കാണൽ എന്നത് പിന്നീട് സംഭവിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP