Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭാര്യ ഗതാഗതകുരുക്കിൽ പെട്ടത് പ്രചോദനമായി; ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ എല്ലാം ഒറ്റ യൂണിറ്റായി നിയന്ത്രിക്കുന്ന സോഫ്റ്റ് വെയർ തിരുവനന്തപുരത്ത് റോഡ് ബ്ലോക്ക് ഒഴിവാക്കാനെത്തും; ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയില്ലെങ്കിൽ നിറുത്തിപൊയ്ക്കൊള്ളാൻ എസി അടക്കമുള്ളവരെ ശാസിച്ച ഡിജിപി നേരിട്ട് രംഗത്ത്; ദുബായ് മോഡൽ നടപ്പാക്കി റോഡിലെ യാത്ര അതിവേഗത്തിലാക്കാൻ ലോക്‌നാഥ് ബെഹ്‌റ; കുരുക്കിൽ പെടുന്നവരെ സഹായിക്കാൻ ഇനി ടോൾ ഫ്രീ നമ്പറും മൊബൈൽ ആപ്ലിക്കേഷനും

ഭാര്യ ഗതാഗതകുരുക്കിൽ പെട്ടത് പ്രചോദനമായി; ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ എല്ലാം ഒറ്റ യൂണിറ്റായി നിയന്ത്രിക്കുന്ന സോഫ്റ്റ് വെയർ തിരുവനന്തപുരത്ത് റോഡ് ബ്ലോക്ക് ഒഴിവാക്കാനെത്തും; ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയില്ലെങ്കിൽ നിറുത്തിപൊയ്ക്കൊള്ളാൻ എസി അടക്കമുള്ളവരെ ശാസിച്ച ഡിജിപി നേരിട്ട് രംഗത്ത്; ദുബായ് മോഡൽ നടപ്പാക്കി റോഡിലെ യാത്ര അതിവേഗത്തിലാക്കാൻ ലോക്‌നാഥ് ബെഹ്‌റ; കുരുക്കിൽ പെടുന്നവരെ സഹായിക്കാൻ ഇനി ടോൾ ഫ്രീ നമ്പറും മൊബൈൽ ആപ്ലിക്കേഷനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗവർണ്ണർക്ക് സുരക്ഷയൊരുക്കാൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ വലഞ്ഞത് ഡിജിപിയുടെ ഭാര്യയാണ്. കഴക്കൂട്ടത്ത് നിന്നുള്ള യാത്രയിൽ ഭാര്യ കുടുങ്ങിയപ്പോൾ ഡിജിപിക്ക് നടപടികൾ എടുക്കേണ്ടി വന്നു. തിരുവനന്തപുരത്ത് ഇനി ആരും ഗതാഗത കുരുക്കിൽ പെടില്ലെന്ന് ഉറപ്പിക്കാനാണ് നീക്കം. നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ ദുബായ് മാതൃകയിൽ ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ഐടിഎംഎസ്) നടപ്പാക്കാനാണ് കേരളാ പൊലീസിന്റെ തീരുമാനം.

ഗതാഗത പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ വിളിച്ചു ചേർത്ത യോഗത്തിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തേക്കാൾ യാത്രക്ലേശം കൂടുതൽ കൊച്ചിയിലാണ്. എന്നാൽ കൊച്ചിയിൽ ഡിജിപി ഇടപെടൽ നടത്തിയില്ലെന്നും ആക്ഷേപമുണ്ട്. ഇതിനൊപ്പമാണ് ഭാര്യയുടെ ബ്ലോക്കിലെ പെടലും ചർച്ചയാകുന്നത്. ജനങ്ങൾക്കു ഗതാഗത പ്രശ്‌നങ്ങൾ അറിയിക്കാൻ ടോൾ ഫ്രീ നമ്പറും മൊബൈൽ ആപ്ലിക്കേഷനും ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.ഗതാഗത നിയന്ത്രണത്തിന് ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ദുബായ് മാതൃക പഠിച്ചാണ് ഐടിഎംഎസിനു രൂപം നൽകിയിരിക്കുന്നതെന്നു ഡിജിപി ബെഹ്‌റ പറഞ്ഞു. 6 മാസത്തിനകം ഇതു നടപ്പാക്കും. സർക്കാരിന്റെ അംഗീകാരം ലഭിച്ചു. ടെൻഡർ നടപടി ഉടൻ തുടങ്ങും.

ഗതാഗത പരിഷ്‌കരണം സംബന്ധിച്ചു വിദഗ്ധരും സംഘടനകളും ജനങ്ങളും നൽകിയ നിർദ്ദേശങ്ങൾ പഠിച്ചു പ്രായോഗികമായവ മൂന്നു മാസത്തിനകം നടപ്പാക്കും. ഇതിനായി ഡിസിപി ആർ.ആദിത്യയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചെന്നും ബെഹ്‌റ അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നഗരങ്ങളിലെ ഗതാഗതം തിരക്കിന് ആനുപാതികമായി ഒറ്റ യൂണിറ്റായി നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനമാണ് ഐടിഎംഎസ്. ദുബായിലെ 60% റോഡുകൾ ഇപ്പോൾ സ്മാർട് ട്രാഫിക് സിസ്റ്റത്തിനു കീഴിലാണ്. ഇതേ സോഫ്റ്റ് വെയർ തന്നെ തിരുവനന്തപുരത്തും നടപ്പാക്കും.

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയുടെ ഭാര്യ തിരുവനന്തപുരത്തെ കഴക്കൂട്ടം ബൈപ്പാസിൽ ഗതാഗതകുരുക്കിൽപ്പെട്ടതിന് നഗരത്തിലെ ട്രാഫിക് ചുമതലയുള്ള രണ്ട് അസിസ്റ്റന്റ് കമ്മിഷണർമാർക്കും രണ്ട് സിഐമാർക്കും പൊലീസ് ആസ്ഥാനത്ത് അർദ്ധരാത്രിവരെ നിൽപ്പ് ശിക്ഷ കിട്ടിയത് ഏറെ ചർച്ചയായിരുന്നു. ടെക്നോപാർക്കിലെ പ്രമുഖ ഐ.ടി കമ്പനിയിൽ എച്ച്. ആർ വിഭാഗം മേധാവിയാണ് ഡി.ജി.പിയുടെ ഭാര്യ. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി ഇവർ ബൈപ്പാസിൽ ഗതാഗതക്കുരുക്കിൽപ്പെട്ടിരുന്നു. വൈകുന്നേരം ആറേമുക്കാലോടെ ഗവർണർക്ക് ആഭ്യന്തര വിമാനത്താവളത്തിലേക്ക് കടന്നുപോകാനായി പാളയം മുതൽ ചാക്ക ബൈപ്പാസ് വരെ പൊലീസ് ഗതാഗതം ക്രമീകരിച്ചിരുന്നു. വൈകുന്നേരം 6.40നാണ് ഗവർണർ രാജ്ഭവനിൽ നിന്ന് എയർപോർട്ടിലേക്ക് തിരിക്കുമെന്ന് അറിയിച്ചിരുന്നത്. ഗവർണറുടെ വാഹനം കടന്നുവരുന്നതനുസരിച്ച് ബൈപ്പാസിലും പാളയം- ചാക്ക റോഡിലും പത്തുമിനിട്ടോളം വാഹനങ്ങൾ പൊലീസ് തടഞ്ഞു.ഈ നിയന്ത്രണത്തിനിടയിലാണ് സ്വകാര്യ വാഹനത്തിൽ വരികയായിരുന്ന ഡി.ജി.പിയുടെ ഭാര്യ കുരുക്കിൽപ്പെട്ടതെ്.

വൈകുന്നേരത്തെ ഗതാഗത കുരുക്കിൽ അകപ്പെടാതെ ഗവർണറെ സുരക്ഷിതമായി വിമാനത്താവളത്തിലെത്തിച്ചതിന്റെ ആശ്വാസത്തിൽ ഇരിക്കുമ്പോഴാണ് ട്രാഫിക് ചുമതലയുള്ള നാല് ഓഫീസർമാർക്കും അടിയന്തരമായി പൊലീസ് ആസ്ഥാനത്തെത്താൻ മേലുദ്യോഗസ്ഥരുടെ സന്ദേശം ലഭിച്ചത്. കാര്യമെന്തെന്നറിയാതെ ഓഫീസർമാർ നാലുപേരും പൊലീസ് ആസ്ഥാനത്തേക്ക് പാഞ്ഞു. ഡി.ജിപിയെ നേരിൽ കാണാനായിരുന്നു നാലുപേർക്കും ലഭിച്ച നിർദ്ദേശം. ഇതനുസരിച്ച് എത്തിയ നാലുപേരെയും ഡി.ജി.പി നിറുത്തിപ്പൊരിച്ചതായാണ് വിവരം. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയില്ലെങ്കിൽ നിറുത്തിപൊയ്ക്കൊള്ളാനും ഗതാഗതകുരുക്ക് സൃഷ്ടിക്കാനായി നിങ്ങൾ നാലുപേരും ഇവിടെ ജോലിചെയ്യേണ്ട കാര്യമില്ലെന്നും പറഞ്ഞായിരുന്നു ശാസന. ഇതിന് ശേഷമാണ് തിരുവനന്തപുരത്തെ കുരുക്കഴിക്കാൻ ഡിജിപി അതിവേഗ നടപടി തുടങ്ങിയത്.

അരമണിക്കൂറോളം കണക്കിന് ശാസിച്ചശേഷം നാലുപേർക്കും പൊലീസ് ആസ്ഥാനത്ത് നിൽപ്പ് ശിക്ഷയായിരുന്നു. പൊലീസ് മേധാവി ഓഫീസ് വിട്ടശേഷവും തിരികെ പോകാൻ അനുമതിയില്ലാതെ പൊലീസ് ആസ്ഥാനത്ത് നിൽക്കേണ്ടിവന്ന ഇവരെ ഒടുവിൽ പൊലീസ് സംഘടനാ നേതാക്കളുടെയും മേലുദ്യോഗസ്ഥരുടെയും ഇടപെടലിനെ തുടർന്ന് അർദ്ധരാത്രിയോടെയാണ് പോകാൻ അനുവദിച്ചത്. മുമ്പും ഇത്തരത്തിൽ നഗരത്തിലെ പല ഓഫീസർമാരും ഡി.ജി.പിയുടെ ഭാര്യ ട്രാഫിക് കുരുക്കിൽപ്പെട്ടതിന് ശാസനകൾ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ടത്രേ. എന്നാൽ കൂട്ടത്തോടെ ഓഫീസർമാരെ പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി ശാസിക്കുകയും നിൽപ്പ് ശിക്ഷ വിധിക്കുകയും ചെയ്തത് ആദ്യ സംഭവമായിരുന്നു ഇത്.

കഴക്കൂട്ടം- കാരോട് ബൈപ്പാസ് നിർമ്മാണം പുരോഗമിക്കുകയും റോഡുകൾ പലതും തകർന്ന് കിടക്കുകയും ചെയ്യുന്ന നഗരത്തിൽ രാവിലെയും വൈകുന്നേരവും ഗതാഗതക്കുരുക്ക് നിത്യസംഭവമായിരിക്കെ പൊലീസ് ഓഫീസർമാർ ബലിയാടാകേണ്ടിവരുന്നത് ഓഫീസർമാർക്കും പൊലീസുകാർക്കും ഇടയിൽ അമർഷത്തിന് കാരണമായി. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്തെ ഗതാഗത പ്രശ്‌നങ്ങളിൽ ഡിജിപി യോഗത്തിൽ പങ്കെടുത്ത് പ്രഖ്യാപനം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP