Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെരുമ്പാവൂരുകാർക്ക് നിസാർ അലിയാർ സൗമ്യനും ദാനശീലനുമായ നിസാർക്ക; ഷാർജയിൽ പ്രവാസി മലയാളികൾക്ക് സഹായവും ജോലിയും നൽകുന്ന കാരുണ്യവാൻ; ഡിആർഐയ്ക്ക് സ്വർണക്കടത്ത് ലോകം അടക്കിവാഴുന്ന 'ഡോൺ അലിയാർ'; പിത്തള സ്‌ക്രാപ്പെന്ന് പറഞ്ഞ് കണ്ടെയ്‌നറുകളിൽ സ്വർണം ഒളിപ്പിച്ചു തുറമുഖങ്ങൾ വഴി കടത്തുന്ന മലയാളി ഡോണിന്റെ ബന്ധങ്ങളിൽ ഞെട്ടി നാട്ടുകാരും; കേസ് വാദിക്കാൻ എത്തിയത് അഭിഭാഷകൻ മുകുൾ റോത്തഗി; രാജ്യംകണ്ട ഏറ്റവും വലിയ സ്വർണക്കടത്തുകാരൻ നിസാർ അലിയാർ ശരിക്കുമൊരു 'ഉസ്താദ്'

പെരുമ്പാവൂരുകാർക്ക് നിസാർ അലിയാർ സൗമ്യനും ദാനശീലനുമായ നിസാർക്ക; ഷാർജയിൽ പ്രവാസി മലയാളികൾക്ക് സഹായവും ജോലിയും നൽകുന്ന കാരുണ്യവാൻ; ഡിആർഐയ്ക്ക് സ്വർണക്കടത്ത് ലോകം അടക്കിവാഴുന്ന 'ഡോൺ അലിയാർ'; പിത്തള സ്‌ക്രാപ്പെന്ന് പറഞ്ഞ് കണ്ടെയ്‌നറുകളിൽ സ്വർണം ഒളിപ്പിച്ചു തുറമുഖങ്ങൾ വഴി കടത്തുന്ന മലയാളി ഡോണിന്റെ ബന്ധങ്ങളിൽ ഞെട്ടി നാട്ടുകാരും; കേസ് വാദിക്കാൻ എത്തിയത് അഭിഭാഷകൻ മുകുൾ റോത്തഗി; രാജ്യംകണ്ട ഏറ്റവും വലിയ സ്വർണക്കടത്തുകാരൻ നിസാർ അലിയാർ ശരിക്കുമൊരു 'ഉസ്താദ്'

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിനിമാക്കഥകളെ വെല്ലുന്നതാണ് ചില ജീവിതങ്ങൾ. നാട്ടിൻപുറത്ത് സാത്വിക മുഖംമൂടി അണിഞ്ഞു നടക്കുന്നവർ രാജ്യം തേടുന്ന ഏറ്റവും വലിയ ക്രിമിനൽ ആകുന്ന കാഴ്‌ച്ചകൾ മലയാളികൾക്ക് പരിചയം സിനിമാക്കഥകളിലൂടെയാണ്. മോഹൻലാൽ നായകനായ 'ഉസ്താദ്' എന്ന സിനിമയുടെ പ്രമേയം നാട്ടിൽ പ്രമാണിയും മുംബൈ അധോലോകത്തിന്റെ പേടിസ്വപ്‌നവുമായ വ്യക്തിയുടെ കഥയായിരുന്നു. ഇരട്ട മുഖത്തിൽ ജീവിക്കുന്ന വ്യക്തി. നാട്ടിൽ നല്ലനവും പരോപകാരിയുമായി വ്യക്തി. എന്നാൽ നാട് വിട്ടാൽ പിന്നെ അധോലോക നായകനും. ഈ മോഹൻലാൽ കഥാപാത്രത്തോട് ഏറെ ചേർന്നു നിൽക്കുന്ന വ്യക്തിയാണ് രാജ്യം കണ്ട ഏറ്റവും വലിയ സ്വർണ്ണക്കടത്തുകാരനായ നിസാർ അലിയാർ എന്ന പെരുമ്പാവൂരുകാരൻ മലയാളി. നാട്ടിലെ നന്മമരം ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ പേടിസ്വപ്‌നമാകുന്ന കഥയാണ് നിസാർ അലിയാരുടേത്. ഡിആർഐ പുറത്തുവിട്ട വിവരങ്ങളിൽ അലിയാർ ശരിക്കും ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണക്കടത്തുകാരനാണ്. കണ്ടെയ്‌നറുകൾ വഴി സ്വർണം കടത്തുന്ന ഇയാളെ കുറിച്ച് വിശദമായി അന്വേഷണമാണ് ഡിആർഐ നടത്തുന്നത്.

രാജ്യത്തെ സ്വർണ അധോലോകം അടക്കിവാഴുന്നത് പെരുമ്പാവൂരുകാരനായ മലയാളിയാണ് എന്നത് ഇവിടുത്തുകാരെ സംബന്ധിച്ചിടത്തോളം ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. നാട്ടിൽ ഇയാൾ അറിയപ്പെടുന്നത് സൗമ്യശീലനും ദാനശീലനുമായി വ്യക്തിയായാണ്. പണം ചോദിച്ചെത്തുന്നവരെ വെറും കയ്യോടെ മടക്കുന്ന ശീലം ഇയാൾക്കില്ല. സൗഹൃദ വലയത്തിൽ ജാഡകളില്ലാത്ത തനി നാട്ടുമ്പുറത്തുകാരനാണ്. ഗൾഫിൽ കമ്പനി നടത്തിപ്പുകാരനായ കോടീശ്വരനെന്നാണ് പെരുമ്പാവൂർ കാലടി തുറവുംങ്കരക്കാർക്ക് നിസാർ അലിയാരെ കുറിച്ചു പറയുന്നത്.

നാടകനടനും വൈദ്യുതവകുപ്പിലെ ജീവനക്കാരനുമായ അലിയാർ തുറവുംങ്കരയുടെ മകൻ നിസ്സാർ രാജ്യത്തെ ഏണ്ണം പറഞ്ഞ സ്വർണ്ണക്കടത്തുകാരനാണെന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് അടുപ്പക്കാരിലേറെപ്പേരും. പത്താംക്ലാസ്സ് പഠനത്തിന് ശേഷം ഐ ടി ഐ ഇലക്ട്രോണിക് പാസ്സാവുകയും നാട്ടിൽ സ്വന്തമായി റിപ്പയറിങ് ഷോപ്പ് ആരംഭിക്കുകയും ചെയ്തുകൊണ്ടാണ്ട് നിസ്സാർ തൊഴിൽ രംഗത്ത് ചുവടുറപ്പിച്ചത്. റിപ്പയറിങ് ഷോപ്പ് നടത്തിപ്പ് കാര്യമായ ഗുണം ചെയ്യാത്തിനെത്തുടർന്ന് പെരുമ്പാവൂരിൽ സുഹൃത്തുക്കൾക്കൊപ്പം പ്ലൈവുഡ് നിർമ്മാണ കമ്പിനിയിൽ പങ്കാളിയായെന്നും തുടർന്ന് പഴയ ഇരുമ്പ് വാങ്ങുന്ന സ്ഥാപനം തുടങ്ങി.

പഴയ ഇരുമ്പ് വ്യാപാരം പതിയെ ക്ലച്ചുപിടിച്ചപ്പോഴാണ് ഗൾഫിൽ തുച്ഛമായ വിലയ്ക്ക് സ്്ക്രാപ്പ് ലഭിക്കുമെന്നും നാട്ടിലെത്തിച്ച് വിറ്റാൽ വൻതുക ലാഭം ലഭിക്കുമെന്നും നിസ്സാറിന് ബോദ്ധ്യപ്പെട്ടതെന്നും തുടർന്നാണ് ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ച് ഇയാൾ സ്‌ക്രാപ്പ് വാങ്ങിത്തുടങ്ങിയതെന്നും ഇത്തരത്തിൽ വാങ്ങിക്കൂട്ടിയ സ്‌ക്രാപ്പിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം നാട്ടിലെത്തിച്ചതെന്നുമാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. പഠനകാലത്തിന് ശേഷം നിസ്സാർ കൂടുതൽ സമയവും ചിലവഴിച്ചിരുന്നത് പെരുമ്പാവൂരിലെ സുഹൃത്തുക്കൾക്കൊപ്പമായിരുന്നെന്നാണ് നാട്ടുകാർ പങ്കുവയ്ക്കുന്ന വിവരം. ഗുണത്തിനും ദോഷത്തിനും നിസ്സാറിന് വിളനിലമായത് പെരുമ്പാവൂർ ആണെന്നതിൽ തുറവുംങ്കരക്കാർക്ക് രണ്ടുപക്ഷമില്ല. കോടീശ്വരനായപ്പോഴും നാട്ടിലെ അടുപ്പക്കാർക്കിടയിൽ നിസ്സാർ തനി തുറവുംങ്കരക്കാരനായിരുന്നു.

സുഹൃത്തുക്കളെയും ബന്ധുക്കളെയും മറ്റും ഗൾഫിൽ കൊണ്ടുപോയി മാസങ്ങളോളം താമസിപ്പിക്കാറുണ്ടെന്നും നാട്ടിലുള്ള അവസരത്തിൽ അവശത പറഞ്ഞ് ആര് സമീപിച്ചാലും വേണ്ട സഹായങ്ങൾ ലഭ്യമാക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. നെടുമ്പാശേരി എയർപോർട്ടിന്റെ റൺവേയുടെ കിഴക്ക് ഭാഗത്തേ ഗേറ്റിൽ നിന്നും കഷ്ടി ഒരു കിലോമീറ്ററോളം ദൂരത്തിലാണ് തുറവുംങ്കരയിൽ നിസ്സാറിന്റെ കുടംബവീട് സ്ഥിതിചെയ്യുന്നത്. ഇതിനടുത്തുതന്നെ പുതിയ വീട് നിർമ്മിച്ച് നിസ്സാർ താമസം മാറിയിരുന്നു. പെരുമ്പാവൂരിൽ നിസ്സാറിന് നിരവധി ഓഫീസുകളും ഗോഡൗണും ഉണ്ടായിരുന്നെന്നും ഇതെല്ലാം ഇപ്പോൾ പൂട്ടിയ നിലയിലാണെന്നും വ്യക്തമായിട്ടുണ്ട്.

മുംബൈയിൽ നിന്നാണ് സ്വർണക്കടത്ത് കേസിൽ നിസ്സാർ പിടിയിലായത്. രാജ്യത്തെ ഏറ്റവും വലിയ സ്വർണക്കടത്തുകാരൻ നിസ്സാർ ആണെന്നാണ് ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജൻസ് പുറത്തുവിട്ട വിവരം. ഷാർജ വ്യവസായ മേഖലയിൽ നിന്ന് കണ്ടെയ്‌നറിലാണ് സ്വർണം ഇന്ത്യയിൽ എത്തിച്ച വിവരമാണ് ഡിആർഐ റിപ്പോർട്ടിലുള്ളത്. നിസാർ അലിയാർ എന്ന പെരുമ്പാവൂർ സ്വദേശിയുടെ നേതൃത്വത്തിലാണ് സ്വർണക്കടത്ത് നടത്തുന്നത്. 4500 കിലോഗ്രാം വരുന്ന സ്വർണം ഒരിക്കലും കണ്ടുപിടിക്കാൻ കഴിയാത്ത രീതിയിലാണ് തുറമുഖങ്ങൾ വഴി കടത്തിയത്. 2017 ഫെബ്രുവരി മുതൽ ഈ വർഷം മാർച്ചവരെയുള്ള രണ്ട് വർഷങ്ങളിലായാണ് ഇത്രയധികം സ്വർണം ഇന്ത്യയിലേക്കെത്തിയത്. ഇത് എങ്ങനെയെന്ന ഡിആർഐ അന്വേഷണമാണ് ഞെട്ടിക്കുന്ന വിവരങ്ങളിലേക്കെത്തിയത്.

ഷാർജ വ്യവസായ മേഖലയിൽ നിസാറിന് ഗോഡൗണുണ്ട്. ഇവിടെ നിന്ന് പിത്തള സ്‌ക്രാപ്പെന്ന പേരിലാണ് സ്വർണം കണ്ടെയ്‌നറിൽ കയറ്റുന്നത്. തിരിച്ചറിയാതിരിക്കാൻ സ്വർണം പല രൂപങ്ങളിലേക്ക് മാറ്റി കറുത്ത കട്ടിയുള്ള പെയിന്റ് അടിക്കുന്നു. പിത്തള സ്‌ക്രാപ്പിനൊപ്പം പ്രത്യേക അറകളിൽ പെയിന്റ് അടിച്ച് സ്വർണം സൂക്ഷിക്കുന്നു. ഇത് തുറമുഖങ്ങളിലെ എക്‌സ്‌റേ പരിശോധനയിൽ പോലും തിരിച്ചറിയാത്ത വിധത്തിലായിരുന്നു കള്ളക്കടത്ത്. ഗുജറാത്ത് കമ്പനിയുടെ രേഖകളാണ് നിസാർ അലിയാരും സംഘവും സ്വർണം കടത്താൻ ഉപയോഗിച്ചിരുന്നത്. ജാം നഗറിൽ ഇറക്കുന്ന സ്വർണം പെയിന്റ് കളഞ്ഞ് വൃത്തിയാക്കി ട്രെക്കുകളിൽ കേരളം ഉൾപ്പെടെയുള്ള വിതരണ കേന്ദ്രത്തിലെത്തിക്കുകയാണ് പതിവ്. ഇങ്ങനെ കൊണ്ടുപോകുന്ന വഴിയിൽ വച്ചാണ് ഡിആർഐ സംഘം 150 കിലോയോളം വരുന്ന സ്വർണം പിടിച്ചെടുക്കുന്നതും അന്വേഷണം നിസാർ അലിയാറിലേക്ക് നീളുന്നതും.

കഴിഞ്ഞ ഏപ്രിലിൽ 110 കിലോ സ്വർണം ഡിആർഐ പിടികൂടിയിരുന്നു. ഇതേതുടർന്ന് നടന്ന അന്വേഷണമാണ് പെരുമ്പാവൂർ സ്വദേശി നിസാർ അലിയാറിലേക്ക് എത്തിയത്. പെരുമ്പാവൂർ സ്വദേശി നിസാർ അലിയാർ ആണ് രാജ്യത്തെ ഏറ്റവും വലിയ സ്വർണക്കടത്തുകാരനെന്ന് ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജൻസ് റിപ്പോർട്ടു ചെയ്തത്. 2018 കഴിഞ്ഞ വർഷം മാത്രം 1000 കോടി മൂല്യമുള്ള 3300 കിലോ സ്വർണം നിസാർ അലിയാർ ഇരുമ്പ് സ്‌ക്രാപ്പ് എന്നപേരിൽ ഇറക്കുമതി ചെയ്തുവെന്ന് ഡിആർഐ അന്ന് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവേയാണ് ഇയാൾ കടത്തിയത് 4500 കിലോ സ്വർണമാണെന്ന വിവരം ലഭിച്ചത്. ഇരുമ്പ് സ്‌ക്രാപ്പ് എന്നപേരിൽ സ്വർണം ഇറക്കുമതി ചെയ്തത് നിസാർ ആണെന്ന് കൂട്ടുപ്രതി അരവിന്ദ് കുമാർ ഡിആർഐയ്ക്ക് മൊഴി നൽകിയിരുന്നു. തുടർന്ന് നിസാറിന്റെയും ഭാര്യയുടെയും പേരിലുള്ള പെരുമ്പാവൂരിലെ സ്ഥാപനങ്ങളിലും വീടുകളിലും മുംബൈയിൽ നിന്നുള്ള ഡിആർഐ അധികൃതർ റെയ്ഡ് നടത്തിയിരുന്നു.

നിസാർ ഇപ്പോൾ കോഫെപോസ നിയമപ്രകാരം കരുതൽ തടങ്കലിലാണ്. കോഫെപോസ ചുമത്തിയതിനെതിരെ നിസാർ അലിയാർക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത് രാജ്യത്തെ ഏറ്റവും വിലയേറിയ അഭിഭാഷകനായ മുകുൾ റോത്തഗിയായിരുന്നു. അത് സ്വർണ്ണക്കടത്തുകാരുടെ കരുത്ത് വെളിവാക്കുന്ന സംഭവമായിരുന്നു. 2018 ജൂലായി മുതൽ ഒരുവർഷം കൊണ്ട് ഇത്തരത്തിൽ 1000 കോടിയുടെ സ്വർണമാണ് നിസാർ അലിയാർ ഇറക്കുമതി ചെയ്തത്. രാജ്യത്തെതന്നെ ഏറ്റവും വലിയ സ്വർണക്കടത്താണ് ഇതെന്ന ഡിആർഐയുടെ വിലയിരുത്തൽ ശരിവെച്ച സുപ്രീംകോടതി നിസാർ അലിയാരുടെയും കൂട്ടുപ്രതി അരവിന്ദ് കുമാറിന്റെയും കരുതൽ തടങ്കൽ ശരിവെയ്ക്കുകയായിരുന്നു.

പെരുമ്പാവൂരിലുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും തനിക്ക് ദുബായിൽ ബിസിനസ് ആണെന്നാണ് നിസാർ ധരിപ്പിച്ചിരുന്നത്. 2015 മുതലാണ് നിസാർ അലിയാരുടെ സാമ്പത്തിക വളർച്ച തുടങ്ങുന്നത്. പെരുമ്പാവൂരിൽ നിസാറിന്റെയും ഭാര്യയുടെയും പേരിൽ ചില കമ്പനികൾ ഉണ്ട്. ഇവയുടെ പേരിൽ ഒരുപാട് ഹവാല ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് വിവരങ്ങൾ. പ്രധാനമായും അൽറാംസ് മെറ്റൽ സ്‌ക്രാപ്പ്, ബ്ലൂസീ മെറ്റൽ എന്നീ രണ്ട് കമ്പനികൾ ഉപയോഗിച്ച് ഇറക്കുമതി ലൈസൻസ് നേടിയെടുക്കുകയും ഈ കമ്പനികളിലേക്ക് ഇരുമ്പ് സ്‌ക്രാപ്പ് എന്നപേരിൽ സ്വർണം ഇറക്കുമതി ചെയ്യുകയുമായിരുന്നുവെന്നാണ് കണ്ടെത്തൽ. ഗുജറാത്തിലെ തുറമുഖങ്ങൾ വഴിയാണ് പ്രധാനമായും ഇറക്കുമതി നടന്നിരുന്നത്.

110 കിലോ സ്വർണവുമായി മുംബൈയിൽ വെച്ച് രണ്ടുപേരെ ഡിആർഐ പിടികൂടുന്നിടത്തുവച്ചാണ് അന്വേഷണം കേരളത്തിലേക്ക് നീളുന്നത്. പിടിയിലായ പ്രതികൾ നിസാറിനെതിരെ മൊഴി നൽകി. തുടർന്ന് കഴിഞ്ഞമാസം പെരുമ്പാവൂരിലെ നിസാറിന്റെയും ഭാര്യയുടെയും പേരിലുള്ള വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. ഇതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് 3300 കിലോ സ്വർണം ഇരുമ്പ് സ്‌ക്രാപ്പെന്ന പേരിൽ നിസാർ ഇറക്കുമതി ചെയ്‌തെന്ന് കണ്ടെത്തിയത്. ഇതേതുടർന്ന് കോഫെപോസ നിയമപ്രകാരം നിസറിനെ കരുതൽ തടങ്കലിൽ വെച്ചു. ഇതിനെതിരെ നിസാർ കോടതിയെ സമീപിച്ചു. മുംബൈ കോടതി ഇക്കാര്യത്തിൽ ഇറക്കിയ വിധിക്കെതിരെ ഡിആർഐ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയിൽ നിസാറിനായി ഹാജരായത് രാജ്യത്തെ വിലയേറിയ അഭിഭാഷകനായ മുകുൾ റോത്തഗിയായിരുന്നു. ഡിആർഐക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ നടരാജും ഹാജരായി.

വിഷയത്തിൽ ഡിആർഐ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് കണ്ട് കോടതി പോലും ഞെട്ടി. നിസാർ അനധികൃതമായി ഇറക്കിയ സ്വർണം രാജ്യത്തെ വിവിധ ജൂവലറികൾക്കും മറ്റും വിതരണം ചെയ്തിട്ടുണ്ടെന്നും ഡിആർഐ റിപ്പോർട്ടിൽ പറയുന്നു. നേരത്തെ മുംബൈയിൽ നിന്ന് 110 കിലോ സ്വർണം പിടിച്ചപ്പോൾ 80 കിലോ സ്വർണം കേരളത്തിലേക്ക് കൊണ്ടുവന്നുവെന്ന് ഡിആർഐക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ടെ അധികൃതർ അന്വേഷണം നടത്തിയിരുന്നു. ഒരു ലോറിയിലാണ് 80 കിലോ സ്വർണം കേരളത്തിലെത്തിച്ചത്. കോഴിക്കോട് കല്ലായിയിൽ വെച്ച് സ്വർണം കൈമാറിയെന്നാണ് ഡിആർഐയ്ക്ക് വിവരം ലഭിച്ചത്. എന്നാൽ ഇതിന്റെ തുടരന്വേഷണം വഴിമുട്ടുകയായിരുന്നു. കല്ലായിയിൽവെച്ച് കൈമാറിയ സ്വർണം നിസാറിന്റെ കൂട്ടാളിയാണ് കൈപ്പറ്റിയതെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP