Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഭ്യന്തര അന്വേഷണം നടത്താനാകില്ലെന്ന കടുംപിടുത്തവുമായി ഐഐടി ഡയറക്ടർ; ഭാസ്‌കർ രാമമൂർത്തി ഉയർത്തുന്ന വാദം ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നു എന്നും; ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തിൽ മദ്രാസ് ഐഐടി അധികൃതരും വിദ്യാർത്ഥികളും തമ്മിൽ നടത്തിയ ചർച്ച പരാജയം; സമരം ശക്തമാക്കാനൊരുങ്ങി വിദ്യാർത്ഥികൾ

ആഭ്യന്തര അന്വേഷണം നടത്താനാകില്ലെന്ന കടുംപിടുത്തവുമായി ഐഐടി ഡയറക്ടർ; ഭാസ്‌കർ രാമമൂർത്തി ഉയർത്തുന്ന വാദം ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നു എന്നും; ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തിൽ മദ്രാസ് ഐഐടി അധികൃതരും വിദ്യാർത്ഥികളും തമ്മിൽ നടത്തിയ ചർച്ച പരാജയം; സമരം ശക്തമാക്കാനൊരുങ്ങി വിദ്യാർത്ഥികൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണത്തിൽ ആഭ്യന്തര അന്വേഷണം നടത്താനാകില്ലെന്ന നിലപാടിൽ ഉറച്ച് മദ്രാസ് ഐഐടി അധികൃതർ. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാൽ ആഭ്യന്തര അന്വേഷണം നടത്താനാകില്ലെന്ന നിലപാടിൽ ഡയറക്ടർ ഭാസ്‌കർ രാമമൂർത്തി ഉറച്ച് നിന്നതോടെ വിദ്യാർത്ഥികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു.

അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. മുന്നോട്ട് വച്ച അനുനയ നിർദേശങ്ങളിൽ നിന്ന് മദ്രാസ് ഐഐടി പിന്മാറിയതോടെ ഡയറക്ടറുടെ നിലപാടിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. ഐഐടിയിലെ വിദ്യാർത്ഥി കൂട്ടായ്മകളുമായി ആലോചിച്ച് സമര രീതി തീരുമാനിക്കും.

സംഭവത്തിൽ കേന്ദ്രമാനവിഭവശേഷി മന്ത്രാലത്തിന് ഡയറക്ടർ വിശദീകരണം നൽകിയിരുന്നു. സഹപാഠികളെ ഉൾപ്പടെ ചോദ്യം ചെയ്‌തെങ്കിലും ആരോപണവിധേയരായ അദ്ധ്യാപകർക്ക് എതിരെ മൊഴി നൽകിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം. ആത്മഹത്യാകുറിപ്പുള്ള ഫാത്തിമയുടെ മൊബൈൽ ഫോണിന്റെ ഫോറൻസിക് പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം പറയുന്നു. സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നി അദ്ധ്യാപകർ ക്യാമ്പസ് വളപ്പിലെ കോർട്ടേഴ്‌സിലാണ്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി ഉടൻ പരിഗണിക്കും.

പ്രിയപെട്ട മകൾക്കു എന്തുപറ്റിയെന്നറിയാൻ ഒരു മനുഷ്യൻ കുറച്ചു ദിവസങ്ങളായി രാവും പകലുമില്ലാതെ നടത്തുന്ന പോരാട്ടമാണ് സാധാരണ ആത്മഹത്യയായി ഒതുങ്ങേണ്ടിയിരുന്ന മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തെ ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ഐഐടി മദ്രാസ് ക്യാംപസിനകത്ത് വിദ്യാർത്ഥികൾ നേരിടുന്ന മനുഷ്യത്വരഹിതമായ നടപടികളിലേക്കും വിവേചനങ്ങളിലേക്കുമൊക്കെ ഇതു വെളിച്ചം വീശീ.

ഫാത്തിമയെന്ന പേര് അദ്ധ്യാപകനായിരുന്ന സുദർശൻ പത്മനാഭന് വലിയ പ്രശ്‌നമായിരുന്നു. മകളുടെ പേര് ഉച്ചരിക്കാൻ പോലും അയാൾ വിമുഖത കാണിച്ചിരുന്നു. ഫാത്തിമ ലത്തീഫിനാണ് ഫസ്റ്റ് എന്നു പറയാൻ അയാൾക്കു ബുദ്ധിമുട്ടുണ്ടായിരുന്നു. ഫസ്റ്റ് ഫാത്തിമയ്ക്കാണെന്നു പറയേണ്ട പല അവസരങ്ങളിലും അയാൾ നിശബ്ദനാകുന്നതായി ഫാത്തിമ പറഞ്ഞിരുന്നുവെന്നും ലത്തീഫ് പറഞ്ഞു.

അഞ്ചാം ക്ലാസു മുതൽ എല്ലാ കാര്യങ്ങളും കുറിപ്പായി എഴുതിവയ്ക്കുന്ന സ്വാഭാവം ഫാത്തിമയ്ക്കുണ്ട്. അച്ഛനും അമ്മയും വഴക്കു പറയുന്നതു വരെ ഫാത്തിമ കുറിപ്പുകളായി എഴുതിവയ്ക്കുമായിരുന്നു. ഫാത്തിമ സ്വയം മരിച്ചതാണെങ്കിൽ മരണകാരണം എന്തെന്നു കൃത്യമായി ഒരു പേപ്പറിൽ എഴുതിവച്ചിട്ടുണ്ടാകും. കൊട്ടൂർപുരത്തെ പൊലീസ് സ്റ്റേഷനും ഐഐടിയിലെ ഉദ്യോഗസ്ഥരും തമ്മിൽ ചില ഇടപാടുകളുണ്ട്. മകൾ കത്ത് എഴുതി വച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. അത് അവരുടെ കൈയിൽ കാണും, അല്ലെങ്കിൽ കാശു വാങ്ങി അവർ അത് നശിപ്പിച്ചിരിക്കുമെന്നും ഫാത്തിമയുടെ പിതാവ് പറഞ്ഞു. മൊബൈലിൽ എഴുതിവച്ചത് അവർ അറിയാതെ പോയതുകൊണ്ടുമാത്രമാണ് അതെങ്കിലും ലഭിച്ചതെന്നും ലത്തീഫ് പറയുന്നു.

ഫാത്തിമയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥി കൂട്ടായ്മയായ ചിന്ത ബാർ ഐഐടിയിൽ റിലേ നിരാഹാര സമരം ആരംഭിച്ചിരുന്നു. ആവശ്യങ്ങൾ ചർച്ച ചെയ്യാമെന്നും ആഭ്യന്തര അന്വേഷണ സമിതി രൂപവത്കരിക്കുന്നത് പരിഗണിക്കാമെന്നും അധികൃതർ അറിയിച്ചതോടെയാണ് ഇവർ സമരം നിർത്തിയത്. എന്നാൽ, ആഭ്യന്തര അന്വേഷണ സമിതി രൂപീകരിക്കുമെന്ന വാഗ്ദാനത്തിൽ നിന്ന് ഐഐടി പിന്മാറിയതോടെ സമരം വീണ്ടും തുടങ്ങാനുള്ള നീക്കത്തിലാണ് വിദ്യാർത്ഥികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP