Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിബിസി തമിഴ് ചാനലിന് വേണ്ടി റിപ്പോർട്ടർ ഇമ്രാൻ ഖുറേഷി കാണാൻ എത്തിയപ്പോൾ ശബരിമല വിവാദ നായിക കനകദുർഗ പൊട്ടിക്കരഞ്ഞത് എന്തിന്? ധീരയായ കനകയ്ക്കു സംഭവിച്ചത് എന്ത്? ബിബിസി എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിന്റെ പൂർണ രൂപം: വീഡിയോ വൈറലാക്കി അയ്യപ്പഭക്തർ

ബിബിസി തമിഴ് ചാനലിന് വേണ്ടി റിപ്പോർട്ടർ ഇമ്രാൻ ഖുറേഷി കാണാൻ എത്തിയപ്പോൾ ശബരിമല വിവാദ നായിക കനകദുർഗ പൊട്ടിക്കരഞ്ഞത് എന്തിന്? ധീരയായ കനകയ്ക്കു സംഭവിച്ചത് എന്ത്? ബിബിസി എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിന്റെ പൂർണ രൂപം: വീഡിയോ വൈറലാക്കി അയ്യപ്പഭക്തർ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: വൃശ്ചികം ഒന്ന് പിറന്ന ഞായറാഴ്ച ബിബിസി തമിഴ് പതിപ്പ് പുറത്തു വിട്ട ശബരിമല വിവാദ നായികാ കനകദുർഗെയുടെ ഏറ്റുപറച്ചിലുകൾ ആഘോഷമാക്കുകയാണ് ഇന്ത്യൻ മാധ്യമ ലോകവും സോഷ്യൽ മീഡിയയും. ധീരയും ഉറച്ച നിലപാടുകൾ ഉള്ളവളും എന്ന നിലയിൽ വനിതാ ശാക്തീകരണത്തിന്റെ പ്രതീകമായി വാർത്തകളിൽ നിറഞ്ഞു നിന്നവൾ ബിബിസിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞത് കണ്ടപ്പോൾ കനക ദുർഗായെ നേരിട്ടും അല്ലാതെയും അറിയുന്നവർ മുഴുവൻ സ്തബ്ധരായി. സ്വന്തം കുടുംബം പോലും ഇല്ലാതായിട്ടും നിലപാടിൽ ഉറച്ചു നിന്ന കനക ദുർഗ എന്തിനു പൊട്ടിക്കരഞ്ഞു എന്ന ആകാംക്ഷ കൊണ്ടാണ് ആളുകൾ വിഡിയോ ദൃശങ്ങൾ പരതിയത്. വിഡിയോ പുനഃ സംപ്രേഷണം അനുമതി ഇല്ലാത്തതിനാൽ മലയാളത്തിൽ പ്രത്യക്ഷപ്പെട്ട വാർത്തകൾക്കും വീഡിയോ ദൃശ്യങ്ങൾക്കും അഭിമുഖത്തിന്റെ പൂർണ രൂപം കാണാനായില്ല.

എന്നാൽ ഇതിനു ഉത്തരം ലഭിക്കുന്നത് ബി ബി സി തന്നെ പുറത്തു വിട്ട നാല് മിനിറ്റ് വിഡിയോ ദൃശ്യങ്ങളാണ്. ഈ വിഡിയോയിൽ രണ്ടു മിനിറ്റ് കഴിയുമ്പോൾ ഭർത്താവിന്റെയും മക്കളുടെയും കാര്യം പറയുമ്പോഴാണ് കനക ദുർഗ നിയന്ത്രണം വിട്ടു പൊട്ടിക്കരയുന്നത്. സമൂഹത്തിൽ എത്ര കരുത്തോടെ നിന്നാലും വ്യക്തി ജീവിതത്തിൽ ഏവർക്കും താങ്ങും തുണയുമായി മാറുക സ്വന്തം കുടുംബം മാത്രമായിരിക്കും എന്ന സത്യമാണ് കനക ദുർഗ്ഗയുടെ കണ്ണീരിലൂടെ പുറത്തു വരുന്നത്. എത്ര ധീരരായ വ്യക്തികൾക്കും കുടുംബവും സമൂഹവും ഒറ്റപ്പെടുത്തിയാൽ പിടിച്ചു നിൽക്കുക പ്രയാസം തന്നെ ആയിരിക്കും എന്നും കനകയുടെ വാക്കുകളിൽ നിഴലിക്കുന്നുണ്ട്.

പുറത്തേക്കു നിലപാടുകളുടെ പേരിൽ ധൈര്യം കാട്ടിയാലും എല്ലാവരും പിരിഞ്ഞു ഒറ്റയ്ക്കകയുമ്പോൾ ഏതു വ്യക്തിയും ഇഷ്ടപ്പെടുന്നവരുടെ സാമീപ്യവും കരുതലും ആഗ്രഹിക്കുന്നു എന്ന മനഃശാസ്ത്ര വശവും കനകയുടെ കണ്ണീർ തുറന്നു കാട്ടുന്ന വസ്തുതയാണ്. ബിബിസി തമിഴ് പതിപ്പിന്റെ കനക ദുർഗയുമായുള്ള അഭിമുഖത്തിന്റെ പൂർണ രൂപം:

ബിബിസി: സുപ്രീം കോടതിയുടെ ഒടുവിൽ ഉണ്ടായ തീരുമാനത്തെ എങ്ങനെ കാണുന്നു?

കനക: സുപ്രീം കോടതിയുടെ സെപ്റ്റംബർ 28 ലെ വിധി ഉചിതം തന്നെയാണ്. ഏഴു അംഗ ബെഞ്ച് അത് പുനഃ പരിശോധിക്കേണ്ട കാര്യം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല.

ബിബിസി: മന്ത്രി സുരേന്ദ്രൻ സ്ത്രീ പ്രവേശനത്തിന് സർക്കാർ സംരക്ഷണം നൽകില്ലെന്ന് പറഞ്ഞല്ലോ, തീർത്ഥാടനം അല്ലാത്തതായ ഒന്നെന്ന സൂചനയെ നിങ്ങൾ എങ്ങനെ കാണുന്നു?

കനക: അദ്ദേഹം പറയുന്ന ഫങ്ക്ഷണൽ മൊബിലിറ്റി എന്നത് എന്താണ് എന്ന് എനിക്ക് മനസിലായിട്ടില്ല. മന്ത്രി സുരേന്ദ്രന്റെ വാക്കുകൾ ഞാൻ മുഖവിലയ്ക്ക് എടുക്കുന്നില്ല. മുൻ വിധി നടപ്പാക്കാൻ ഒരു തടസവും നിലനിൽക്കുന്നതായി സുപ്രീം കോടതി നിരീക്ഷിച്ചിട്ടില്ല. സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ട ചുമതല സർക്കാരിനും പൊലീസിനുമുണ്ട്. സമൂഹവും സ്ത്രീകളെ സംരക്ഷിക്കണം. ക്ഷേത്രത്തിലേക്കുള്ള സഞ്ചാര മാർഗത്തിലും ആരാധന സമയത്തും സംരക്ഷണം വേണം. ഇത് ഉറപ്പാക്കപ്പെടണം.

ബിബിസി: ശബരിമല പുരോഗമന ആശയത്തിന്റെ പ്രതീകമാണോ മതത്തിനു അതീതമാണോ?

കനക: രണ്ടുമാണ്. മതപരമായും ലിംഗ സമത്വം ഉറപ്പാക്കപ്പെടുകയും വേണം. ഇത് മനസ്സിൽ എത്തിയതോടെയാണ് ഞാൻ ശബരിമലക്ക് പോകാൻ തീരുമാനിച്ചത്. സുപ്രീം കോടതി സ്ത്രീകളുടെ സ്വാതന്ത്ര്യമാണ്. ഉറപ്പാക്കിയത്. അത് സ്ത്രീകൾക്ക് ഒരവസരം തുറന്നിടുക ആയിരുന്നു. എനിക്ക് അയ്യപ്പനിൽ പൂർണ വിശ്വാസമായിരുന്നു.

ബിബിസി: നിങ്ങൾ തിരിച്ചു വന്നപ്പോൾ കൂടുതൽ പ്രയാസം നേരിടുക ആയിരുന്നല്ലോ, സത്യത്തിൽ എന്താണുണ്ടായത്

കനക: അയ്യപ്പനെ കണ്ട ശേഷം പത്തു പന്ത്രണ്ടു ദിവസത്തിന് ശേഷമാണ് എനിക്ക് വീട്ടിൽ എത്താനായത്. രാവിലെ ഏഴു മണിക്ക് എത്തുമ്പോൾ ഭർത്താവിന്റെ അമ്മ ആയിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഭർത്താവും കുട്ടികളും നഷ്ടമായി. ഞാൻ വീട്ടിലേക്കു പ്രവേശിച്ചപ്പോൾ അസഭ വർഷവും ദേഹോപദ്രവും ഉണ്ടായി.

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ 9 ദിവസം ചികിത്സയിൽ ആയിരുന്നു. എന്റെ തലയിലും ചുമലിലും ആയി 12 തവണ എങ്കിലും ക്ഷതം ഏറ്റിരുന്നു. എന്റെ പുറം വേദന മൂലം പൊട്ടിപ്പൊളിയുക ആയിരുന്നു. തലയിൽ മുറിവുണ്ടായിരുന്നു. കഴുത്തിൽ ബെൽറ്റ് ധരിക്കേണ്ടി വന്നു.

ഹോസ്പിറ്റലിൽ നിന്നും മടങ്ങി വന്നപ്പോൾ എന്റെ ഭർത്താവ് നേരെ കൊണ്ടുപോയത് പെരിന്തൽമണ്ണ പൊലീസ് സ്റേഷനിലേക്കാണ്. പൊലീസ് ഇൻസ്‌പെക്ടർ മൂന്നര മണിക്കൂർ നേരം ഞങ്ങളോട് സംസാരിച്ചു. പക്ഷെ ഭർത്താവ് ഉറച്ച തീരുമാനത്തിൽ ആയിരുന്നു, നിലപാട് മാറ്റാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഞാൻ വീട്ടിൽ എത്തിയപ്പോൾ ഭർത്താവ് ആവശ്യപ്പെട്ടത് എന്റെ സുഹൃത്തുക്കൾക്ക് ഒപ്പം പോകുവാൻ വേണ്ടിയാണ്. ഞാൻ ശബരിമല സന്ദർശിച്ചു എന്നതിന്റെ പേരിൽ ബിജെപി പ്രവർത്തകർ വീട് ആക്രമിച്ചതും ഭർത്താവിന്റെ പ്രകോപനത്തിന് കാരണമാണ്.

തുടർന്ന് ഞാൻ സംസ്ഥാന സർക്കാർ സംരക്ഷണയിലായി. ഇരുപതു ദിവസത്തോളം അവിടെ കഴിഞ്ഞു. തുടന്ന് ഞാൻ കോടതിയിലെത്തി. കോടതി ഉത്തരവുമായി ഞാൻ ഫെബ്രുവരി അഞ്ചിന് വീണ്ടും വീട്ടിലെത്തി. അന്ന് വീടിന്റെ വാതിലുകൾ എനിക്കായി തുറന്നിട്ട്. പക്ഷെ ഭർത്താവും കുട്ടികളും വീട്ടിൽ നിന്നും വാടക വീട്ടിലേക്കു ഇറങ്ങി പോയി. അന്ന് മുതൽ ഞാൻ വീട്ടിൽ ഒറ്റയ്ക്കാണ്.

ബിബിസി: കുട്ടികളെ കാണാൻ അനുവദിക്കാറുണ്ടോ

കനക: ആദ്യം കുട്ടികളെ കാണാൻ അനുവദിച്ചില്ല. തുടർന്ന് ഞാൻ ചൈൽഡ് വെൽഫെയർ അഥോറിറ്റിക്ക് മുന്നിൽ എത്തി. ആഴ്ചയിൽ ഒരിക്കൽ കാണാൻ അങ്ങനെ അനുവാദം ലഭിച്ചു. തുടർന്ന് ഫെബ്രുവരി മാർച്ച് മാസങ്ങളിൽ കുട്ടികൾ ശനി, ഞായർ ദിവസങ്ങളിൽ എനിക്കൊപ്പമായി. എന്നാൽ മാർച്ചിൽ ഭർത്താവ് വിവാഹ മോചനത്തിനായി കുടുംബ കോടതിയിൽ എത്തി, കുട്ടികളെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ മാർച്ച് 28 നു ആണ് ഞാൻ അവസാനമായി കുട്ടികളെ കാണുന്നത്. എനിക്ക് എന്റെ കുട്ടികളെ എന്നോടൊപ്പം വേണം. പന്ത്രണ്ട് വയസു വരെ അവർ എല്ലായ്‌പ്പോഴും എനിക്കൊപ്പം നിന്നാണ് വളർന്നത്. അവർ ഇല്ലാതെ ഈ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്നത് അസഹ്യമാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഞാൻ കുട്ടികളുമായി സംസാരിച്ചപ്പോൾ എനിക്ക് മനസിലായി അവർ എന്നെ വെറുക്കുന്നില്ല എന്ന്. എന്നോട് ദേക്ഷ്യം തോന്നുന്നില്ല എന്നും കുട്ടികൾ പറഞ്ഞിരുന്നു. പിന്നീട് എന്തുണ്ടായി എന്ന് എനിക്കറിയില്ല. (ഇക്കാര്യങ്ങൾ പറയുമ്പോഴാണ് ഇടനെഞ്ച് വിങ്ങി കനകദുർഗാ പൊട്ടിക്കരഞ്ഞത്)

മെയ് അവസാനം അവർ താമസിക്കുന്ന വീട്ടിൽ എത്തി ഞാൻ കണ്ടിരുന്നു. ഞാൻ ചെന്നപ്പോൾ അവർ കളിക്കുക ആയിരുന്നു. അവർ എന്നെ കാണാൻ ഓടിവന്നു. എനോടൊപ്പം വരൻ ഞാൻ അവരെ വിളിച്ചു. തുടർന്ന് കുട്ടികൾ വീടിനകത്തു കയറിയപ്പോൾ അവർക്കു പിന്നിൽ വാതിൽ അടയുക ആയിരുന്നു.

തുടർന്ന് അവർ ഫോൺ ചെയ്തു പറഞ്ഞത് അച്ഛൻ ജോലി കഴിഞ്ഞു വന്നാൽ എന്റെ കൂടെ വരാം എന്നാണ്. കുട്ടികൾക്ക് എന്നെ ദേക്ഷ്യം ഇല്ലെന്നു എനിക്കുറപ്പായി. എന്നാൽ ഭർത്താവും കുടുംബവും കുട്ടികളിൽ എന്നെക്കുറിച്ചു ഭയം വളർത്തുക ആയിരുന്നു. പിനീട് കുട്ടികൾ എന്നെ കാണാൻ ആഗ്രഹം ഇല്ലെന്നും എന്നെ കാണേണ്ടെന്നും വിളിച്ചു പറഞ്ഞു.

ബിബിസി: കുട്ടികളെ നിങ്ങൾക്ക് കാണാൻ കിട്ടാത്തതിൽ നിങ്ങൾ പരാതി നൽകിയില്ലേ

കനക: കുട്ടികളെ കൈമാറാൻ എന്നോട് മാർച്ചിൽ ആവശ്യപ്പെട്ടിരുന്നു. പിന്നീട ഒന്നും സംഭവിച്ചില്ല. എനിക്കവരെ കാണാനായില്ല. കുട്ടികളെ കാണാൻ ജഡ്ജ് അനുവാദം നൽകിയില്ല. ഭർത്താവ് ഇത്തരത്തിൽ പെരുമാറും എന്നും കുട്ടികളെ എന്നിൽ നിന്ന് വേർപ്പെടുത്തും എന്നും ഞാൻ കരുതിയിരുന്നില്ല. ഞാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. രാഷ്ട്രീയക്കാരാണ് ഇത് ഇത്രയും വഷളാക്കിയത്. അവർ എന്തിനു ഇത് ചെയ്യുന്നു എന്ന് ഞാൻ അത്ഭുതപ്പെടുകയാണ്.

ബിബിസി: എങ്ങനെയായിരുന്നു ഭർത്താവിന് നിങ്ങളോടുള്ള പ്രതിഷേധം

കനക: തുടക്കം മുതലേ വിശ്വാസത്തിലും. ആശയങ്ങളിലും ഞങ്ങൾ രണ്ടു തരത്തിൽ ആയിരുന്നു. പക്ഷെ ഞങ്ങൾ കുടുംബമായി ജീവിച്ചു. ഞങ്ങൾക്കിടയിൽ ശബരിമലയാണ് പ്രധാന വിഷയമായി വന്നത്. അദ്ദേഹത്തോട് പറയാതെ ശബരിമലയ്ക്കു പോയി എന്നതാണ് പ്രധാന കുറ്റമായി മാറിയത്. ഞാൻ പോയത് ശബരിമല വിഷയത്തിൽ വലിയ പ്രതിഷേധം ഉണ്ടാക്കി എന്നാണ് എന്റെ ഭർത്താവ് പറയുന്നത്.

ബിബിസി: ശബരിമല വിഷയത്തിന് മുൻപ് നിങ്ങളുടെ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ

കനക: ശബരിമല പോയി വന്ന ശേഷം എന്നെ ആരും ബന്ധപ്പെട്ടിട്ടില്ല. ഭർത്താവിന്റെ കുടുംബം മാത്രമല്ല, എന്റെ കുടുംബവും. എനിക്ക് അമ്മയും രണ്ടു സഹോദരന്മാരും മൂന്നു സഹോദരിമാരും ഉണ്ട്. എന്റെ സഹോദരൻ എന്നോട് സംസാരിച്ചിരുന്നു. എന്നാൽ ഞാൻ അമ്മയെ പിന്നെ കണ്ടിട്ടില്ല, കഴിഞ്ഞ നവംബർ മുതൽ.

ബിബിസി: എങ്ങനെയാണു പിടിച്ചു നിൽക്കാൻ കരുത്തു കിട്ടുന്നത്

കനക: സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള കരുത്തു എനിക്ക് ചെറുപ്പം മുതൽ കൂടെയുണ്ട്. പുരോഗമന ചിന്താഗതിക്കാരായ സുഹൃത്തുക്കളുടെ വലയവും എന്നോടൊപ്പമുണ്ട്. എല്ലാവരും ഫോണിൽ വിളിക്കുന്നത് വലിയ ധൈര്യമാണ് നൽകുന്നത്. എന്റെ ജോലി സ്ഥലത്തു ഉള്ളവരും മറ്റും നൽകുന്ന പിന്തുണയും വലുതാണ്. എന്റെ സുഹൃത്തുക്കളാണ് എന്റെ ധൈര്യം

ബിബിസി: ജീവിതത്തിൽ ഇപ്പോൾ എന്താണ് തോന്നുന്നത്

കനക: പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല. സ്വന്തമായി ഒരു വീട് എങ്കിലും ഉണ്ട്. ഞാൻ എന്റെ കുട്ടികളെയും ഭർത്താവിനെയും സംരക്ഷിച്ചരുന്നു. സമൂഹത്തിൽ നന്നായി ഇടപഴകുകയും ചെയ്തിരുന്നു. എപ്പോഴും സാമൂഹ്യ വിഷയങ്ങളിൽ എന്റെ ശ്രദ്ധ ഉണ്ടായിരുന്നു.

ബിബിസി: രാഷ്ട്രീയത്തിൽ താൽപ്പര്യത്തെ ഉണ്ടോ

കനക: രാഷ്ട്രീയ താൽപ്പര്യം ഉണ്ട്. എനിക്ക് രാഷ്ട്രീയ വിശ്വാസവും ഉണ്ട്. പക്ഷെ രാഷ്ട്രീയക്കാരിൽ വിശാസം ഇല്ല. എല്ലാവരും അവനവന്റെ കാര്യവും പണവും ഉണ്ടകകുകയാണ്. ഇപ്പോൾ ജനസേവനം ആരുടേയും ലക്ഷ്യമല്ല. ഇതുകൊണ്ടാണ് പ്രത്യേക രാഷ്ട്രീയ പാർട്ടിയിൽ എനിക്ക് വിശ്വാസം ഇല്ലാത്തത്.

ബിബിസി: ഇപ്പോഴത്തെ അനുഭവത്തിൽ മറ്റു സ്ത്രീകൾ ശബരിമലയിൽ പോകുന്നത് പ്രോത്സാഹിപ്പിക്കുമോ

കനക: ഞാൻ പ്രോത്സാഹിപ്പിക്കും. ഏകദേശം നൂറു പേരെങ്കിലും എന്നോട് പോകാൻ താല്പര്യത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ എന്റെ അനുഭവം അവരെ പിന്തിരിപ്പിക്കുകയാണ്. എന്റെ അനുഭവ ശേഷം 95 ശതമാനം പേരും അവരുടെ സുഖങ്ങൾ ഉപേക്ഷിക്കാൻ തയ്യാറല്ല. എന്നിട്ടും ചിലർ തയാറാണ്, അവരെ ഞാൻ പ്രോത്സാഹിപ്പിക്കും.

ബിബിസി: വീണ്ടും ശബരിമലക്ക് പോകുമോ

കനക - ഇപ്പോൾ ഒരു തീരുമാനവും ഇല്ല. എനിക്ക് തോന്നിയാൽ ഞാൻ പോകും. ഞാൻ തീരുമാനിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP