Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെഡിക്കൽ കോളേജ് അധികൃതർ ആമ്പുലൻസ് നൽകിയില്ല; സ്‌ട്രെക്ചറിൽ മൃതദേഹവുമായി സഹോദരൻ ആമ്പുലൻസ് കാത്ത് നിന്നത് മണിക്കൂറുകൾ; ചിത്രം വൈറലായപ്പോൾ ഇടപെട്ടത് മുഖ്യമന്ത്രി മുതൽ പ്രധാനമന്ത്രിവരെയുള്ള പ്രമുഖർ: നാസയിലും കാലിഫോർണിയ സർവ്വകലാശാലയിലും വരെ സേവനം അനുഷ്ഠിച്ച ഗണിത ശാസ്ത്രജ്ഞന്റെ മൃതദേഹത്തിന് പോലും ആദരവ് നൽകാതെ നമ്മൾ: ലോകം കൈകൂപ്പി നിന്ന വസിഷ്ഠ നാരായൺ സിങ് വിടപറഞ്ഞത് ഹൃദയം ഭേദിച്ച്

മെഡിക്കൽ കോളേജ് അധികൃതർ ആമ്പുലൻസ് നൽകിയില്ല; സ്‌ട്രെക്ചറിൽ മൃതദേഹവുമായി സഹോദരൻ ആമ്പുലൻസ് കാത്ത് നിന്നത് മണിക്കൂറുകൾ; ചിത്രം വൈറലായപ്പോൾ ഇടപെട്ടത് മുഖ്യമന്ത്രി മുതൽ പ്രധാനമന്ത്രിവരെയുള്ള പ്രമുഖർ: നാസയിലും കാലിഫോർണിയ സർവ്വകലാശാലയിലും വരെ സേവനം അനുഷ്ഠിച്ച ഗണിത ശാസ്ത്രജ്ഞന്റെ മൃതദേഹത്തിന് പോലും ആദരവ് നൽകാതെ നമ്മൾ: ലോകം കൈകൂപ്പി നിന്ന വസിഷ്ഠ നാരായൺ സിങ് വിടപറഞ്ഞത് ഹൃദയം ഭേദിച്ച്

മറുനാടൻ ഡെസ്‌ക്‌

പട്‌ന: രാമാനുജന് ശേഷം ഇന്ത്യകണ്ട സുപ്രശസ്ത ഗണിതശാസ്ത്രജ്ഞൻ വസിഷ്ഠ് നാരായൺ സിങ് (74) വിടവാങ്ങി. ലോകം അംഗീകരിച്ച ഗണിത ശാസ്ത്രജ്ഞനായ വസിഷ്ഠ് നാരായൺ സിങ് അവഗണനകൾ ഏറ്റു വാങ്ങിയാണ് ലോകത്തോട് വിടപറഞ്ഞത്. മെഡിക്കൽ കോളേജ് അധികൃതർ ആമ്പുലൻസ് നൽകാൻ തയ്യാറാവാത്തതിനെ തുടർന്ന് മണിക്കൂറുകളാണ് അനുജൻ അദ്ദേഹത്തിന്റെ മൃതദേഹവുമായി സ്ട്രക്്ചറിൽ കാത്തു നിന്നത്.

മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നൽകാതെ പട്‌ന മെഡിക്കൽ കോളജ് ആശുപത്രി അദ്ദേഹത്തെ നിന്ദിച്ചെങ്കിലും പിന്നീടു പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ള പ്രമുഖർ അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചിച്ചു. സ്‌ട്രെച്ചറിൽ കിടത്തിയ മൃതദേഹവുമായി സഹോദരൻ ആംബുലൻസിനു കാത്തുനിൽക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതു ചർച്ചയായി. ദീർഘനാളായി മാനസിക നില തകരാറിലായിരുന്നു. ഒരുമാസത്തെ ചികിത്സ കഴിഞ്ഞു മടങ്ങിയ വസിഷ്ഠിനെ ആരോഗ്യനില മോശമായപ്പോൾ വീണ്ടും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, നാസയിലും കലിഫോർണിയ സർവകലാശാലയിലും സേവനമനുഷ്ഠിച്ച ഗണിതശാസ്ത്രജ്ഞന് അർഹതപ്പെട്ട ആദരം ലഭിച്ചില്ല.

പിന്നീട് പ്രധഥാന മന്ത്രിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അടക്കമുള്ള പ്രമുഖർ ഗണിതശാസ്ത്രജ്ഞന് ആദരാഞ്ജലി അർപ്പിക്കാൻ വസതിയിലെത്തി. ആശുപത്രിയിൽ എത്തുന്നതിന മുൻപു വസിഷ്ഠ് മരിച്ചെന്നും മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പമാണു വിവാദത്തിനു കാരണമെന്നും അധികൃതർ വിശദീകരിച്ചു. 1942ൽ ബിഹാറിൽ ഭോജ്പുർ ജില്ലയിലെ ബസന്ത്പുരിൽ ജനിച്ച വസിഷ്ഠ് ഒന്നാം റാങ്കോടെ സ്‌കൂൾ വിദ്യാഭ്യാസവും പ്രീഡിഗ്രി പഠനവും പൂർത്തിയാക്കി. പട്‌ന സയൻസ് കോളജിലെ ബിരുദപഠനശേഷം 1969ൽ കലിഫോർണിയ സർവകലാശാലയിൽ പിഎച്ച്ഡി പൂർത്തിയാക്കി. തുടർന്നു നാസയിൽ ജോലി ചെയ്തു.

ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തെ ചോദ്യംചെയ്തു നടത്തിയ ഇടപെടലുകൾ ലോകശ്രദ്ധ നേടി. 1971ൽ ഇന്ത്യയിലേക്കു മടങ്ങിയ അദ്ദേഹം കാൻപുർ ഐഐടിയിലും കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലും മുംബൈയിലെ ടിഐഎഫ്ആറിലും ജോലി ചെയ്തു. പിന്നീടു കുടുംബജീവിതം തകർന്നതോടെ മാനസികനില തെറ്റി വസിഷ്ഠ് നിരത്തിൽ അലയുന്നതു വാർത്തയായപ്പോൾ അന്നത്തെ കേന്ദ്രമന്ത്രി അർജുൻ സിങ് മുൻകൈയെടുത്ത് ബെംഗളൂരുവിലെ നിംഹാൻസിൽ ചികിത്സാ സൗകര്യമൊരുക്കിയെങ്കിലും വസിഷ്ഠ് അവിടെ തുടർന്നില്ല. അവസാനകാലത്തു ജന്മനാട്ടിൽ ഇളയ സഹോദരനൊപ്പമായിരുന്നു താമസം.

പട്നയിലെ സയൻസ് കോളേജിൽ ഓണേഴ്സ് ബിരുദത്തിനെത്തിയ അദ്ദേഹം ഒരു വർഷത്തിനുള്ളിൽ തന്നെ ഡിഗ്രിപഠനം പൂർത്തിയാക്കി. അവിടെവെച്ച് യാദൃച്ഛികമായി കണ്ടുമുട്ടാനിടയായ അമേരിക്കയിലെ കാലിഫോർണിയ ബെർക്ക്‌ലി സർവകലാശാലയിലെ പ്രൊഫസറായ ജോൺ എൽ കെല്ലി, വസിഷ്ഠിന്റെ അസാമാന്യമായ കഴിവുകൾ കണ്ടമ്പരന്ന്, സകല ചെലവുകളും വഹിച്ച്, സ്‌കോളർഷിപ്പും നൽകി അദ്ദേഹത്തെ കൂടെ കൊണ്ടുപോകുകയായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജ് ബെർക്ക്‌ലിയിൽ നിന്ന് Summa Cum Laude എന്ന ഏറ്റവും ഉയർന്ന ബഹുമതിയോടെ ഗവേഷണബിരുദം പാസാകുന്നു വസിഷ്ഠ്. 'Reproducing Kernels and Operators with Cyclic Vector' എന്ന വിഷയത്തിലായിരുന്നു ഗവേഷണം. അതിനുശേഷം അദ്ദേഹം നാസയുമായും ചേർന്ന് പ്രവർത്തിച്ചു്.

എന്നാൽ അക്കാദമികമായ നേട്ടങ്ങളുടെ പരമോന്നതിയിൽ നിൽക്കുമ്പോൾ അമേരിക്കയിൽ വെച്ചുതന്നെയാണ് സ്‌കിസോഫ്രീനിയ എന്ന മാനസികരോഗം പിടിപെട്ടു. പലതും മറക്കാൻ തുടങ്ങി അദ്ദേഹം. പെട്ടെന്ന് ദേഷ്യം വരാനും, പലപ്പോഴും അക്രമാസക്തനാകാനും ഒക്കെ തുടങ്ങി. എന്നാൽ ഈ വിവരം മറച്ചു വെച്ച് അദ്ദേഹത്തിന്റഎ വീട്ടുകാർ ഒരു ഡോക്ടറുമായി അദ്ദേഹത്തിന്റഎ വിവാഹം നടത്തി. വിവാഹശേഷം അമേരിക്കയിലെത്തിയപ്പോൾ മാത്രമായിരുന്നു ഭാര്യക്ക് അദ്ദേഹത്തിന്റെ മനസികാസ്വാസ്ഥ്യത്തെക്കുറിച്ച് അറിയാൻ കഴിഞ്ഞത്. 1974 -ൽ ദമ്പതികൾ അമേരിക്കയിൽ നിന്ന് തിരിച്ചുവന്നു. തുടർന്ന് അദതത്‌ദേഹം കാൺപൂർ ഐഐടിയിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. അവിടെനിന്ന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്, പിന്നെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അങ്ങനെ പലയിടത്തായി പഠിപ്പിച്ചു. അദ്ദേഹത്തിന്റെ അസുഖം തളർത്തിയതോടെ ഭാര്യ വിവാഹ മോചനം നേടി പോയി. ബന്ധുക്കൾ അദ്ദേഹത്തെ ഒരു സർക്കാർ മാനസികരോഗാശുപത്രിയിൽ പ്രവേശിപ്പിച്ചു.
1985 -ൽ ദീർഘനാളത്തെ ചികിത്സക്കു ശേഷം അദ്ദേഹം വീട്ടിലേക്ക് തിരിച്ചു വരുന്നു. നാട്ടിലെത്തി രണ്ടു വർഷങ്ങൾക്കുള്ളിൽ വസിഷ്ഠിനെ കാണാതെയാകുന്നു. വിശേഷിച്ച് ഒരു ലക്ഷ്യവുമില്ലാതെ ഗ്രാമങ്ങൾ തോറും അലഞ്ഞു അദ്ദേഹം. കിട്ടുന്നിടത്തുനിന്നൊക്കെ ഇരന്നുവാങ്ങി കഴിച്ചു. കടവരാന്തകളിൽ കിടന്നുറങ്ങി. ഏറെനാൾ അന്വേഷിച്ചിട്ടും വീട്ടുകാർക്ക് അദ്ദേഹത്തെ കണ്ടുകിട്ടിയില്ല. നാലുവർഷത്തിനു ശേഷം മുൻ ഭാര്യയുടെ ഗ്രാമത്തിനടുത്തുനിന്ന് വസിഷ്ഠിനെ ബന്ധുക്കൾ കണ്ടെത്തുന്നു. ഇത്തവണ ശത്രുഘ്നൻ സിൻഹ എംപിയുടെ സഹായത്തോടെ IHBS ഡൽഹിയിൽ ചികിത്സിക്കുന്നു. 2009 -ൽ അവിടെനിന്നും സുഖം പ്രാപിച്ച് വീണ്ടും വസിഷ്ഠ് പുറത്തിറങ്ങുന്നു.

അമേരിക്കയിൽ നിന്ന് തിരിച്ചുവന്നപ്പോൾ പത്തു പെട്ടികൾ നിറച്ചും പുസ്തകങ്ങൾ കൊണ്ടുവന്ന ആളാണ്. സദാസമയം ഒരു ചെറിയ നോട്ടുബുക്കും കയ്യിലൊരു പെൻസിലുമായി ആ പുസ്തകങ്ങളിലെ കണക്കുകളും ചെയ്തുകൊണ്ട് നടക്കും. ഉത്തരം കിട്ടിക്കഴിഞ്ഞാൽ കൊച്ചു കുട്ടികളെപ്പോലെ തുള്ളിച്ചാടും. ആഴ്‌ച്ചക്കാഴ്ചക്ക് പെൻസിലും പേപ്പറും വാങ്ങേണ്ടി വരും. അതിനും മാത്രം കണക്കുകൾ ചെയ്തു തീർക്കുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP