Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യോനിയിലെ അഗ്രചർമം മുറിച്ചുമാറ്റുന്നത് അനസ്തേഷ്യ പോലും നൽകാതെ; അതിവൈകാരിക നാഡീകോശങ്ങൾ മുറിച്ചു മാറ്റപ്പെടുത്തതോടെ സ്ത്രീക്കുണ്ടാകുന്നത് ലൈംഗിക മരവിപ്പ്; സ്ത്രീയെ ലൈംഗിക അടിമയാക്കുള്ള മതതന്ത്രത്തിനെതിരെ ഉയരുന്നത് ലോക വ്യാപക പ്രതിഷേധം; അപൂർവമാണെങ്കിലും കേരളത്തിലും 'പെൺ സുന്നത്ത്' നടക്കുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളും പുറത്ത്; ശബരിമല കേസിനൊപ്പം പരിഗണിക്കുന്ന ദാവൂദി ബോറകളിലെ പെൺ ചേലാകർമ്മം കടുത്ത ദുരാചാരം തന്നെ

യോനിയിലെ അഗ്രചർമം മുറിച്ചുമാറ്റുന്നത് അനസ്തേഷ്യ പോലും നൽകാതെ; അതിവൈകാരിക നാഡീകോശങ്ങൾ മുറിച്ചു മാറ്റപ്പെടുത്തതോടെ സ്ത്രീക്കുണ്ടാകുന്നത് ലൈംഗിക മരവിപ്പ്; സ്ത്രീയെ ലൈംഗിക അടിമയാക്കുള്ള മതതന്ത്രത്തിനെതിരെ ഉയരുന്നത് ലോക വ്യാപക പ്രതിഷേധം; അപൂർവമാണെങ്കിലും കേരളത്തിലും 'പെൺ സുന്നത്ത്' നടക്കുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളും പുറത്ത്; ശബരിമല കേസിനൊപ്പം പരിഗണിക്കുന്ന ദാവൂദി ബോറകളിലെ പെൺ ചേലാകർമ്മം കടുത്ത ദുരാചാരം തന്നെ

എം മാധവദാസ്

തിരുവനന്തപുരം: മുസ്ലിം സമുദായത്തിലെ ചില ഉപവിഭാഗങ്ങളിൽ ഇപ്പോളും പെൺ ചേലാകർമ്മം നടക്കുന്നണ്ടോ? ഇന്ത്യയിലെ ഷിയാ മുസ്ലം വിഭാഗമായ ദാവൂദി ബോറ സമൂഹത്തിലെ പെൺ ചേലാകർമ്മ കേസ് ശബരിമല കേസിനൊപ്പം, പരിഗണിക്കാനായി സുപ്രീംകോടതി ചീഫ ജസറ്റിസ് രഞ്ജൻ ഗെഗോയി അധ്യക്ഷനായ ബഞ്ച് മാറ്റുമ്പോൾ, സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്ന ചോദ്യം, എവിടെയാണ് ഈ അനാചാരം നടക്കുന്നത് എന്നാണ്. എന്നാൽ ഫീമെയിൽ ജെനീറ്റൽ മ്യൂട്ടിലേഷൻ (FGM) എന്ന് പറയുന്ന യോനീദള ഛേദനം ലോകാരോഗ്യ സംഘടനയടക്കം വിലക്കിയിട്ടും, രഹസ്യമായി നടക്കുന്നുണ്ട്. യുഎൻ കണക്കുപ്രകാരം ലോകത്ത് 20 കോടി സ്ത്രീകൾ ഏതെങ്കിലും തരത്തിലുള്ള ലിംഗഛേദനത്തിന് വിധേയമായിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ പഠനം അനുസരിച്ച് പെൺസുന്നത്തുകൊണ്ട് യാതൊരു വിധത്തിലുമുള്ള നേട്ടവുമില്ല എന്ന് മാത്രമല്ല അത് ദോഷകരമാണ് താനും. വേദന, രക്തംപോക്ക്, മൂത്രാശയ അണുബാധ, യോനീകോശങ്ങൾക്കു സംഭവിക്കാവുന്ന പരിക്ക്, ലൈംഗികപ്രശ്നങ്ങൾ, മാനസികമായ ആഘാതങ്ങൾ എന്നിവ ഡബ്ലുഎച്ച്ഒ രേഖപെടുത്തുന്നു.

സാമൂഹിക പ്രവർത്തകയായ അഡ്വ. സുനിത തിവാരിയാണ് ദാവൂദി ബോറ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹരജിയിലെ തുടർ നടപടിയാണ് ഇപ്പോൾ ശബരിമല കേസിനോട് ഒപ്പം പരിഗണക്കാൻ മാറ്റിയതും. ചുരുക്കിപ്പറഞ്ഞാൽ ശബരിമലയിലെ വിശ്വാസ പ്രശ്്നം എല്ലാ മതങ്ങളിലെയും ഒരുപോലെ ബാധിക്കുന്ന സങ്കീർണ്ണതയിലേക്ക് മാറുകയാണ്.

ദാവൂദി ബോറ: ധനംകൊണ്ടും വിദ്യകൊണ്ടും സമ്പന്നരായ സമുദായം

പൊതുവെ സമാധാനപ്രിയരും വിദ്യാസമ്പന്നരുമായ ഷിയാ മുസ്ലിം സമൂഹമാണ് ദാവൂദി ബോറ സമൂഹം. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് യുപി എന്നീ സംസ്ഥാനങ്ങളിലാണ് ഇവർ ഏറെയും. സമ്പന്നരായ വ്യാപാരികളാണ്, പത്തു ലക്ഷത്തോളം ജനസംഖ്യയുള്ള ഈ സമുദായത്തിൽ ഏറെയും. പെൺകുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച് പുരോഗമനപരമായ സമീപനം പുലർത്തുന്നവരായിട്ടാണ് ബോറകൾ അറിയപ്പെടുന്നത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സമൂഹത്തിന്റെ ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു. ഇവർ രാജ്യത്തിനു നൽകിയ സംഭാവനകളെ പുകഴ്‌ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, 'വസുദൈവ കുടുംബകം' എന്ന ആശയം മറ്റു രാഷ്ട്രങ്ങളിൽ നിന്ന് ഇന്ത്യയെ വേർതിരിച്ചു നിർത്തുന്ന ഘടകമാണെന്നും ബോറ സമുദായം ഇതിനൊരു ഉദാഹരണമാണെന്നും വ്യക്താക്കി. ഇൻഡോറിലെ സെയ്ഫി പള്ളിയിൽ നടന്ന ചടങ്ങിലാണ് മോദി പങ്കെടുത്തത്. ബോറ സമുദായത്തിന്റെ ആത്മീയാചാര്യൻ സെയ്യദ്ന മുഫാദ്ദൽ സെയ്ഫുദ്ദീന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പ്രവാചകൻ മുഹമ്മദ് നബിയോടുള്ള ആദരവിലും പ്രവാചകന്റെ പേരക്കുട്ടിയായ ഇമാം ഹുസൈന്റെ രക്തസാക്ഷിത്വത്തിന്റെ ഓർമപുതുക്കലിന്റെയും ഭാഗമായി ബോറ സമുദായം സംഘടിപ്പിക്കുന്ന വാർഷികചടങ്ങായ 'അഷാറ മുബാറക്ക'യിലായിരുന്നു പ്രധാനമന്ത്രി പങ്കെടുത്തത്.

സമാധാനത്തിനായി എന്നും നിലകൊണ്ടിട്ടുള്ളവരാണ് ബോറ സമുദായക്കാരെന്നും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുമൊത്ത് പ്രവർത്തിക്കാൻ അവസരം ലഭിച്ചവരാണ് ഇവരെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തിരുന്നു. ബോറ സമുദായവുമായി തനിക്ക് വർഷങ്ങളുടെ ബന്ധമാണുള്ളതെന്നും അവർക്കിടയിലെത്തിയാൽ സ്വന്തം വീട്ടിലെത്തിയ അനുഭൂതിയാണ് തനിക്കുണ്ടാകാറുള്ളതെന്നും വ്യക്തമാക്കിയ മോദി ഗുജറാത്ത് വികസനത്തിൽ ബോറ സമുദായം നൽകിയ സംഭാവനകളെയും പുകഴ്‌ത്തി. ഗുജറാത്തിലെ പല ഗ്രാമങ്ങളിലും ഇന്ന് കുടിവെള്ളം കിട്ടുന്നതിന് കാരണക്കാർ ബോറ സമുദായമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

പക്ഷേ ആധുനികമായി മുന്നുറുമ്പോഴും പൗരാണികമായ മതാചാരങ്ങൾ അതേപടി പിന്തുടരുന്നതിലാണ് ബോറകൾ പഴികേട്ടത്്. വിദ്യാസമ്പന്നരായ പുതുതലമുറക്ക് ഇതൊന്നും അംഗീകരിക്കാൻ ആവുന്നില്ല. പുരുഷന്മാർ മാത്രം അടങ്ങുന്ന പുരോഹിത സംഘമാണ് ദക്ഷിണ മുംംബെയിലെ സമ്പന്ന മേഖലയായ മലബാർ ഹില്ലിൽ അസ്ഥാനമായ ഈ സമുദായത്തെ നിയന്ത്രിക്കുന്നത്. ഇവിടെ ബോളിവുഡ് താരങ്ങളുടേയും ശതകോടീശ്വരന്മാരായ ബിസിനസ് വമ്പന്മാരുടേയും വീടുകൾക്കൊപ്പമാണ് സയ്ദ്‌നാ എന്നറിയപ്പെടുന്ന ഇവരുടെ മതനേതാവിന്റെ വിശാലമായ വീടായ സൈഫീ മഹലും നിലകൊള്ളുന്നത്. യൗവനത്തിലെത്തിയാൽ ബോറാ ആൺകുട്ടികളും പെൺകുട്ടികളും സയ്ദ്‌നായോട് കൂറ് പ്രഖ്യാപിച്ചു കൊണ്ട് പ്രതിജ്ഞയെടുക്കണം. ഇതോടെ ഇവരുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും സയ്ദ്‌നാക്ക് മേലധികാരം ലഭിക്കും. പെൺകുട്ടികളുടെ ലിംഗഛേദനം നടത്താൻ മുംബൈ തൊട്ട് ന്യൂയോർക്കിൽ നിന്നുള്ള ഡോക്ടർമാർ വരെ സയ്ദ്‌നായുടെ ആശീവാദം തേടിയെത്തുന്നു. ഈ സുദായത്തിന്റെ വേരുകളുള്ള യമനിലും തൊട്ടടുത്ത വടക്കൻ, വടക്കു കിഴക്കൻ ആഫ്രിക്കയിലുമെല്ലാം ഈ ആചാരം നിലവിലുണ്ട്. ഈ അനാചാരത്തിനെതിരെ സമുദായത്തിന് അകത്തുനിന്നുതന്നെ വിവാദം ഉയർന്നതിനെ തുടർന്നാണ് പെൺ ചോലാകർമ്മം പുറംലോകം അറിയുന്നതും കേസ് ആകുന്നതും.

'ഖട്ന' നടത്തുന്നത് ക്രൂരവും വൃത്തിയില്ലാത്തതുമായ സാഹചര്യത്തിൽ

പല ന്യൂനപക്ഷ സമൂഹം എന്ന നിലയിൽ ബോറ സമുദായത്തിനകത്ത് സംഭവിക്കുന്നത് കാര്യങ്ങൾ അടുത്തകാലം അവരെ അവർക്കിടയിൽ മാത്രം ഒതുങ്ങുന്നവയായിരുന്നു. എന്നാൽ ഒന്നരവർഷം മുമ്പ്് ഈ സമുദായത്തിൽപെട്ട 17 സ്ത്രീകൾ തങ്ങളുടെ സമുദായം പരിരക്ഷിച്ചു പോന്നിരുന്ന ഒരു രഹസ്യം പുറത്തറിയിച്ചു. അവർ സർക്കാരിനോട് ആവശ്യപ്പെട്ടത് പെൺകുട്ടികളുടെ ലിംഗഛേദനം നിയമം മൂലം വിലക്കണമെന്നായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഇവരുടെ ഹർജി പുറത്താകുന്നതു വരെ രാജ്യത്ത് ഇപ്പോഴും പെൺകുട്ടികളുടെ ലിംഗഛേദനം നടക്കുന്നുണ്ടെന്ന് വലിയൊരു ശതമാനം ഇന്ത്യക്കാർക്കും അറിയില്ലായിരുന്നു. ഇന്ത്യയിൽ ഈ ആചാരം കൊണ്ടു നടക്കുന്ന ഒരേ ഒരു വിഭാഗമാണ് ദാവൂദി ബോറകൾ. ഖട്‌ന എന്ന് ഇവർ വിശേഷിപ്പിക്കുന്ന ഈ ആചാരത്തിന് 1400 വർഷം പഴക്കമുണ്ടെന്ന് ബോറ പുരോഹിതർ പറയുന്നു. ആറിനും എട്ടിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളുടെ യോനിയിലെ അഗ്രചർമം അനസ്‌തേഷ്യ നൽകാതെ ക്രൂരവും വൃത്തിയില്ലാത്തതുമായ സാഹചര്യത്തിൽ മുറിച്ചു മാറ്റുന്നതിനെയാണ് ഇവർ ഖട്‌ന എന്നു വിളിക്കുന്നത്.

യുഎൻ കണക്കുകൾ പറയുന്നത് ഇന്ന് ജീവിച്ചിരിക്കുന്ന 20 കോടി സ്ത്രീകളും പെൺകുട്ടികളും ഏതെങ്കിലും തരത്തിലുള്ള ലിംഗഛേദനത്തിന് വിധേയരായിട്ടുണ്ട് എന്നാണ്. ജനസംഖ്യയിൽ വർധനയുണ്ടായ 2014-ൽ ഏഴു കോടി പേർ ഇതിനു വിധേയരാക്കപ്പെട്ടു. കാര്യമായ ജനസംഖ്യാ വളർച്ചയുണ്ടാകുന്നതിനാൽ അടുത്ത 15 വർഷത്തിനകം ഇരകളുടെ എണ്ണത്തിൽ കാര്യമായ വർധന ഇനിയുമുണ്ടാകുമെന്ന് യുഎൻ പ്രവചിക്കുകയും ചെയ്യുന്നു.ഈ ലിംഗഛേദനം വളരെ നിസാരമായ ഒരു സ്പർശനവും മുറിക്കലും മാത്രമാണെന്ന് അനുകൂലികൾ പറയുന്നുണ്ടെങ്കിലും പലപ്പോഴും കാര്യങ്ങൾ കൈവിട്ടുപോയ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയവരിൽ ഒരാളായ മസൂമ റനൽവി പറയുന്നു. ഏഴാം വയസ്സിൽ ലിംഗഛേദനത്തിനു ഇരയായ റനൽവിക്കു 30-ാം വയസ്സിലാണ് വായനയിലൂടെ ഈ സംഭവം എന്താണെന്ന് പിടികിട്ടുന്നത്. ഈ ആചാരം വിലക്കുന്ന ഒരു നിയമവും ഇന്ത്യയിലില്ലെന്നും ഇതു നിർത്തലാക്കണമെന്നാവശ്യപ്പെട്ട് ദാവൂദി ബോറ നേതാക്കൾക്ക് അയച്ച കത്തുകൾ നിരാകരിക്കപ്പെട്ടെന്നും അവർ പറയുന്നു.

ലിംഗഛേദനം നിയമവിരുദ്ധമല്ലാത്ത ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെല്ലാം ഈ ആചാരം തുടരേണ്ടതുണ്ട് എന്ന് ദാവൂദി ബോറകളുടെ ആത്മീയ നേതാവായ സയ്ദ്‌നാ മുഫദ്ദൽ സെയ്ഫുദ്ദീൻ വ്യക്തമാക്കിയിട്ടുണ്ട്. 51-ാം സയ്ദ്‌നയായിരുന്ന താഹിർ സൈഫുദ്ദീന്റെ ചരമവാർഷിക ദിനത്തിൽ ഈ ആചാരത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ട് സയ്ദ്‌നാ മുഫദ്ദൽ നടത്തിയ പ്രസംഗത്തിന്റെ നാലു മിനിറ്റ് ദൈർഘ്യമുള്ള ഒരു ക്ലിപ് മൊബൈൽ മെസേജിങ് ആപ്പിൽ വൈറലായിരുന്നു. ഇതോടെ സമുദായത്തിനകത്തും ചർച്ചയായി.

ഈ ആചാരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഈ വർഷമാദ്യം സമുദായംഗങ്ങളായ ഒരു സംഘം സ്ത്രീകൾ ബോറകളുടെ ആഗോള തലവനായ മുംബൈയിലെ സയ്ദ്‌നാ മുഹമ്മദ് ബുർഹാനുദ്ദീനെ സമീപിക്കുകയുണ്ടായി. എന്നാൽ ആ അപേക്ഷ തള്ളുകയാണുണ്ടായത്. ഏപ്രിലിൽ സയ്ദ്‌ന നടത്തിയ ഒരു പ്രഭാഷണത്തിൽ ലിംഗഛേദനം നടത്തിയിരിക്കണം എന്നു തീർത്തു പറയുകയും ചെയ്തു. ജൂണിൽ ഒരു പത്രകുറിപ്പിലൂടെ ഈ വിഷയം അദ്ദേഹത്തിന്റെ ഓഫീസ് വീണ്ടും പുറത്തെടുത്തു. ഈ ആചാരത്തിനു മതപരമായ അംഗീകാരം ഉണ്ടെന്നും അതുകൊണ്ട് തുടരണമെന്നുമായിരുന്നു ആ കുറിപ്പിൽ വ്യക്തമാക്കിയത്. ഇത്രയുമായതോടെ സ്പീക്ക് ഔട്ട് എന്ന സംഘത്തിലെ 17 സ്ത്രീകൾ ലിംഗഛേദനത്തിന് നിരോധനമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ സർക്കാരിനെ സമീപിക്കുകയായിരുന്നു. വളരെ രഹസ്യമായിരുന്ന വിഷയത്തെ ഇവർ പരസ്യമാക്കുകയും മതനേതൃത്വത്തെ തള്ളി അവർ രാജ്യത്തിനു മുമ്പാകെ തങ്ങളുടെ പ്രശ്‌നം അവതരിപ്പിക്കുകയും ചെയ്തു.

സ്ത്രീ ലിംഗഛേദനത്തിനെതിരേ ആഗോള പ്രതിഷേധം

ഈ ആചാരത്തിന് വിലക്കുള്ള ഓസ്‌ട്രേലിയയിൽ 2015 നവംബറിൽ ഒരു മതനേതാവുൾപ്പെടെ മൂന്ന് ബോറ മുസ്ലിങ്ങളെയാണ് കോടതി ലിംഗഛേദനം നടത്തിയ കുറ്റത്തിന് ശിക്ഷിച്ചത്. ഈ സംഭവത്തെ തുടർന്ന് യുകെയിലും കാനഡയിലുമുള്ള ജമാഅത്ത് എന്നറിയപ്പെടുന്ന സമുദായ നേതൃത്വം അതത് രാജ്യങ്ങളിലെ നിയമങ്ങളെ അത് മതനിയമങ്ങളെ മറികടക്കുന്നതാണെങ്കിലും അനുസരിക്കണമെന്ന് നിർദ്ദേശം വിശ്വാസികൾക്കു നൽകി. 1995 മുതൽ യുഎസിലും ഈ ആചാരത്തിന് വിലക്കുണ്ട്.

ഈ പ്രാകൃത ആചാരം വിലക്കുന്ന ഒരു നിയമം ഇന്ത്യയിലില്ല. എങ്കിലും സ്ത്രീകൾക്കെതിരായ ഏതുതരത്തിലുള്ള വിവേചനങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന ഉടമ്പടിയും ലിംഗസമത്വവും സ്ത്രീകളുടെ ലിംഗഛേദനവും പരാമർശിക്കുന്ന സഹസ്രാബ്ദ വികസന ലക്ഷ്യം, സുസ്ഥിര വികസന ലക്ഷ്യം തുടങ്ങിയ അന്താരാഷ്ട്ര കരാറുകളിലും ഇന്ത്യ ഒപ്പു വച്ചിട്ടുണ്ട്. കൂടാതെ 2012-ൽ യുഎൻ പൊതുസഭ ഈ ആചാരത്തെ മനുഷ്യാവകാശ ലംഘനമായി എണ്ണുകയും ലോകത്തൊട്ടാകെ ഇതു നിർത്തലാക്കാനുള്ള കടുത്ത നിയമങ്ങൾ കൊണ്ടുവരണമെന്ന് ഐകകണ്ഠ്യേന ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

പെൺ ചേലാകർമ്മം കേരളത്തിലും

ഏറ്റവും ഞെട്ടിപ്പിക്കുന്ന വാർത്തകൾ പുറത്തുവരുന്നത് കേരളത്തിൽപോലും ഈ ദുരാചാരം അപൂർവമായെങ്കിലും നടക്കുന്നുണ്ട്. 2017 ഫെബ്രുവരിയിൽ 'സഹിയോ' എന്ന സന്നദ്ധ സംഘടനക്കുവേണ്ടി ആരിഫാ ജോഹരി, ആയിഷ മഹ്മൂദ് എന്നിവർ നടത്തിയ അന്വേഷണത്തിൽ കോഴിക്കോട്ട്് വരെ ഇതുപോലെയുള്ള പെൺ സുന്നത്ത് കേന്ദ്രങ്ങൾ കണ്ടെത്തിയിരുന്നു. ഇത് വലിയ വാർത്തയായതിനിടെ ഈ കേന്ദ്രം ചില മുസ്ലിം യുവജന സംഘടനകളുടെ പ്രവർത്തകർ തല്ലിത്തകർത്തിരുന്നു. 'സഹിയോ'യുടെ റിപ്പോർട്ട് ഇങ്ങനെയാണ്- ഫെബ്രുവരിയിൽ നടത്തിയ ഒരു അണ്ടർകവർ അന്വേഷണത്തിൽ, സഹിയോയുടെ പ്രവർത്തകർ, കോഴിക്കോട്ടുള്ള ഒരു ക്ലിനിക്കിൽ, പെൺചേലാകർമ്മം ചെയ്യാറുണ്ടെന്നു സമ്മതിക്കുന്ന രണ്ട് ഡോക്ടർമാരെ പരിചയപ്പെടുകയുണ്ടായി. പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ചേലാകര്മ്മം അവരുടെ ക്ലിനിക്കിൽ സ്ഥിരമായി നടക്കാറുണ്ടെന്ന് അവർ അവകാശപ്പെട്ടു. അവരുടെ വാദമനുസരിച്ച് കേരളത്തിന്റ പലഭാഗങ്ങളിൽ നിന്നും സ്ത്രീകൾ സുന്നത്ത് ചെയ്യാനായി അവരെ സമീപിക്കുകയും, അവരുടെ പെൺമക്കളെയും, മരുമകളെയും കൊണ്ട് വരാറുണ്ടെന്നും പറയുന്നു. ഇവരുടെ എണ്ണത്തിൽ വർദ്ധനവും ഉണ്ടെന്ന് അവർ പറയുന്നു.

ഡോക്ടർ വിശദീകരിക്കുന്നത്, പെൺസുന്നത്തിനു സ്ത്രീകളുടെ യോനീഛദത്തിന്റെ (clitoris) അറ്റത്തുള്ള തോല് നീക്കുകയാണ് ചെയ്യുക. ഇത് clitoral hood എന്നാണുഅറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇത് ''വൈവാഹികജീവിതം അത്യാഹ്ലാദകരമാക്കുന്നു''. മാത്രമല്ല ചില ഭർത്താക്കന്മാരും, ഭാര്യമാരും ഇതിനു നിർബന്ധം പിടിക്കുകയും ചെയ്യുന്നു. സൗദിയിലും ഈജിപ്തിലും ആഫ്രിക്കയിലും ഇത് സർവ്വസാധാരണമാണെന്നും- ഇതിൽ യാതൊരു അപകടം ഇല്ലെന്നും അവർ സാക്ഷ്യപെടുത്തുന്നു.എന്നിരിക്കിലും, കോഴിക്കോട്ടുള്ള ഈ ഡോക്ടർമാർ വിവരിച്ച രീതിയിലുള്ള ചേലാകർമ്മം ലോകാരോഗ്യസംഘടനയുടെ (WHO) Female Genital Mutilation / Cutting (FGM/ C) എന്ന നിർവചനത്തിൽപെടുന്നതാണ്. ഇതാവട്ടെ മാനുഷികാവകാശങ്ങൾ ഹനിക്കുകയും, സ്ത്രീകൾക്ക് എതിരായുള്ള വിവേചനപൂർണ്ണനടപടിയായി അംഗീകരിക്കപ്പെട്ടതും ആണ്. ലോകാരോഗ്യസംഘടന FGM/ ഇയെ ഇങ്ങനെ നിർവചിക്കുന്നു ''സ്ത്രീകളുടെ ബാഹ്യമായി കാണപ്പെടുന്ന യോനി വൈദ്യശാസ്ത്രപരമായ ആവശ്യങ്ങൾക്കല്ലാതെ പൂർണ്ണമോ ഭാഗികമോ ആയി നീക്കം ചെയ്യുന്നതോ, മുറിവേൽപ്പിക്കുന്നതോ ആയ എല്ലാ രീതിയിലുള്ള പ്രവർത്തിയും ഇതിൽപെടുന്നു''ലോകാരോഗ്യസംഘടനാ FGM/ C അതിന്റെ തീവ്രത അനുസരിച്ച് നാല് തരമായി തിരിച്ചിരിക്കുന്നു. ഏറ്റവും തീവ്രത കുറഞ്ഞതും -എന്നാൽ ഏറ്റവും പൊതുവായി നടത്തപെടുന്നതും ഇതിൽ ടൈപ് വൺ എന്ന് വിളിക്കപ്പെടുന്ന അഗ്രചർമ്മം മുറിച്ച് നീക്കുന്ന രീതിയാണ്.

സ്ത്രീചേലാകർമ്മത്തെ കുറിച്ചുള്ള ഒരു മലയാളം ബ്ലോഗിൽ വന്ന കമന്റ് കാണുകയും , സഹിയോയെ ബന്ധപ്പെടുകയും ചെയ്ത ഒരു മലയാളിയിൽ നിന്നാണ് നമ്മുടെ അന്വേഷണം തുടങ്ങുന്നത്. അദ്ദേഹത്തിന്റെ അറിവ് വച്ച്, കേരളത്തിൽ ഇത് നടത്തുന്നത് ''ഒസ്സാതികൾ'' എന്ന് പ്രാദേശികമായി അറിയപ്പെട്ടിരുന്ന ക്ഷുരകന്മാർ ആയിരുന്നു- അപൂർവ്വമായി ഡോക്ടർമാരും.ഇതനുസരിച്ച് സഹിയോ പ്രവർത്തകർ മലബാറിലെ ചില ആശുപത്രികൾ സന്ദർശിക്കുകയും , അന്വേഷണം നടത്തുകയും ചെയ്തു. ഈ ഹോസ്പിറ്റലുകളിൽ ഞങ്ങൾ ബന്ധപ്പെട്ട ഡോക്ടർമാർ ഇങ്ങനെയൊരു ആചാരത്തെ കുറിച്ച് കേട്ടറിവ് മാത്രമാണെന്നും , അതൊരു രീതിയിലും അംഗീകരിക്കുകയോ പിന്തുടരുകയോ ചെയ്യാറില്ല എന്ന് ഉറപ്പിച്ച് പറഞ്ഞു. മാത്രമല്ല, അങ്ങനെയുള്ള എന്തെങ്കിലും കണ്ടാൽ അത് റിപ്പോർട്ട് ചെയ്യുകയും ചെയ്യും എന്നും പറഞ്ഞു. ഇതിനു ശേഷമാണ് സുന്നത്ത് ക്ലിനിക് എന്ന് പരക്കെ അറിയപ്പെടുന്ന ഒരു ചെറിയ ക്ലിനിക്കിൽ ഇത് ചെയ്യാറുണ്ട് എന്ന് അവിടെയുള്ള ഡോക്ടർ തന്നെ യാതൊരു സങ്കോചവും ഇല്ലാതെ സമ്മതിച്ചത്.

അന്വേഷണത്തിനായി സഹിയോപ്രവർത്തകർ ആവശ്യക്കാരായി നടിക്കുകയും അവരെ സമീപിക്കുകയും ചെയ്തു. ഒരു പ്രവർത്തക തന്നെ ഭർതൃവീട്ടിൽ നിന്നും നിർബന്ധിക്കുന്നു എന്ന വ്യാജേന അതിനെ പറ്റി കൂടുതൽ അറിയാൻ വന്നതാണെന്നും പേടിയുണ്ടെന്നും പറഞ്ഞു. ''ഇവിടെ ഇഷ്ടം പോലെ ചെയ്യാറുണ്ടല്ലോ'' എന്നായിരുന്നു ലേഡി ഡോക്ടറുടെ മറുപടി. തുടർന്ന് അത് ചെയ്യുന്ന രീതി വിശദമായി പറഞ്ഞു തരികയും ''ലൈംഗിക സുഖം വർദ്ധിക്കുകയും'' ''വൈവാഹികജീവിതത്തിനു ഒഴിച്ച് കൂടാനാവാത്തതും'' എന്ന് ഊട്ടിഉറപ്പിക്കുന്ന രീതിയിൽ പറയുകയും ചെയ്തു. തങ്ങളുടെ അടുത്ത് വൈവാഹിക കൗസലിങ്ങിന് വരുന്നവരോട് തങ്ങൾ പെൺസുന്നത്ത് നീർദ്ദേശിക്കാറുണ്ടെന്നും, അതവരുടെ ലൈംഗികജീവിതവും വിവാഹജീവിതവും ആനന്ദപ്രദമാക്കും എന്നും ഇവർ അവകാശപ്പെടുന്നു.

കേരളത്തിലെ എല്ലാ വിഭാഗം മുസ്ലിങ്ങളുടെയും ഇടയിൽ ഇത് വളരെ പ്രചാരം നേടുന്നുണ്ടെന്നും ആളുകൾ അന്വേഷിച്ച് വരുന്നുണ്ടെന്നും ഇവർ പറയുന്നു. മാത്രമല്ല, എല്ലാ പ്രായത്തിലുള്ള പെൺകുട്ടികളിലും ചെയ്ത പരിചയം തങ്ങൾക്കുണ്ടെന്നും ഇവർ അവകാശപ്പെടുന്നു. വളരെ കുഞ്ഞുകുട്ടികൾക്ക് അധികവും പുരുഷഡോക്ടർ ആണ് ചെയ്യാറുള്ളതെന്നും മറ്റുള്ളവ താനാണ് കൈകാര്യം ചെയ്യാറുള്ളതെന്നും ലേഡി ഡോക്ടർ പറഞ്ഞു. പൂർണ്ണ സ്വകാര്യത ക്ലിനിക് വാഗ്ദാനം ചെയുന്നു. ചേലാകർമ്മത്തിനു മുൻപേ ലോക്കൽ അനസ്തേഷ്യ ചെയ്ത് ആ ഭാഗം മരവിപ്പിക്കുകയും , തുടർന്ന് വേദനസംഹാരിയും നൽകുന്നതായിരിക്കും. മുറിവ് ഉണങ്ങാൻ അഞ്ചു മുതൽ ആറു ദിവസം എടുക്കും എന്നാണു അറിയിച്ചത്.

''കൈക്കുഞ്ഞായിരിക്കുമ്പോൾ ചെയ്യുന്നതാണ് അഭികാമ്യം. പക്ഷെ ഇപ്പോൾ ഒരു പാട് സ്ത്രീകൾ അവരുടെ പ്രസവശേഷം, സുന്നത്ത് ചെയ്യാറുണ്ട്. അതാകുന്പോൾ പ്രസവസമയത്ത് ഉള്ള തുന്നലും, ഇതിന്റെ തുന്നലും എല്ലാം ഒരു വേദനയിൽ കഴിഞ്ഞു കിട്ടും. ശേഷം അവരുടെ ലൈംഗികസുഖവും ഇരട്ടിക്കും. പ്രസവശേഷം പലരുടെയും സുഖം കുറയുന്നതായി കാണാം.'' എന്ന് ലേഡി ഡോക്ടർ വിശദീകരിക്കുന്നു.മുസ്ലിം സ്ത്രീകൾക്ക് ഇത് നിർബന്ധമാണോ എന്ന് സഹിയോ ചോദിച്ചപ്പോൾ ''നിബന്ധമൊന്നുമല്ല. പക്ഷെ ഭർത്താവും അമ്മായിയമ്മയും പറയുകയാണെങ്കിൽ നിങ്ങൾ ചെയ്തേ തീരൂ, നിങ്ങൾക്ക് അത് നീർബന്ധം തന്നെയാണ്'' എന്ന് ഡോക്ടർ മറുപടി നൽകുന്നു.

ക്ലിനിക്കിലെ പുരുഷഡോക്ടർ, ഹദീസിൽ നാലഞ്ചിടത്ത് ഇതിനെ കുറിച്ച് വളരെ വ്യക്തമായി പരാമർശിക്കുന്നുണ്ടെന്നും, അവ വായിക്കുന്നത് നന്നായിരിക്കുമെന്നും ഉപദേശിക്കുന്നു. മാത്രമല്ല സൗദിയിലും ഈജിപ്തിലും ആഫ്രിക്കയിലും എത്രയോ ആയിരം വർ്ഷങ്ങളായി ഇത് പിന്തുടരുന്നുണ്ടല്ലോ എന്നും ഓർമിപ്പിക്കുന്നു. ആ രാജ്യങ്ങളിലെ ഇത്തരം ആചാരങ്ങളെ കുറിച്ച് പേടിപ്പെടുത്തുന്ന കഥകളും , അതിനെതിരായി വിവാദങ്ങളും കണ്ടതായി പ്രവർത്തകർ ആശങ്ക പ്രകടിപ്പിച്ചപ്പോൾ ''അതൊക്കെ വെറുതെയാണ്. ഒരു ചെറിയ മുറിവ് മാത്രമാണ്, അല്ലാതെ മുഴുവനായി മുറിച്ച് കളയുകയൊന്നും ഇല്ല'' എന്ന് ഡോക്ടർ വ്യക്തമാക്കുന്നു.

എന്നാൽ, ഈ ക്ലിനിക്കിന്റെ വെബ്‌സൈറ്റിൽ ആൺകുട്ടികളുടെ സുന്നത്തിനെ കുറിച്ച് മാത്രമേ പരസ്യം ചെയ്തിട്ടുള്ളൂ എന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ, അവർ അത് വിട്ടു പോയതാണെന്നും, അതൊന്നു മറക്കാതെ ചെയ്യണം എന്ന് പരസ്പരം ഓർമ്മിപ്പിക്കുകയും ചെയ്തു. മാത്രമല്ല പ്രവർത്തകരോട് ഞങ്ങളുടെ സുഹൃത്തുക്കളോടും കുടുംബക്കാരോടും ഈ സർവ്വീസ് ഇവിടെ ലഭ്യമാണെന്ന് അറിയിക്കണം എന്ന് ആവശ്യപ്പെട്ടു.

പെൺസുന്നത്ത് കേരളത്തിൽ എത്രത്തോളം വിപുലമാണ് എന്നതിന് കണക്കുകൾ ഇല്ല- എത്ര കാലമായി എന്നതിനോ. സ്ത്രീലൈംഗികത സംബദ്ധമായ വിഷയമായതുകൊണ്ടും, മതത്തിന്റെ ഒരു ഘടന കാരണവും വളരെ സ്വകാര്യമായി മാത്രം, ഒരു പക്ഷെ, അനുഷ്ഠിച്ച്വരുന്ന ഇത്തരം ആചാരങ്ങളെ കുറിച്ച് വിവരം ശേഖരിക്കുന്നത് പ്രയാസമേറിയതാണ്. സഹിയോയുടെ അന്വേഷണങ്ങൾക്ക് ഒടുവിൽ; പെൺസുന്നത്തിനു വിധേയയായ രണ്ട് പേര് ; കേരളത്തിൽ നിന്ന് ഒരു സ്ത്രീയെയും കോയമ്പത്തൂരിൽനിന്നു ഒരു സ്ത്രീയെയും കണ്ടെത്തുകയും സഹിയോ ബന്ധപ്പെടുകയും ചെയ്തു. എന്നാൽ രണ്ടു പേരും ഒരു വിധത്തിലും ഇതിനെ കുറിച്ച് സംസാരിക്കാനോ സാക്ഷ്യപെടുത്താനോ തയ്യാറായില്ല.

പെൺസുന്നത്ത് അങ്ങേയറ്റം ദോഷകരം

ലോകാരോഗ്യസംഘടനയുടെ വിവരണം അനുസരിച്ച്, പെൺസുന്നത്തുകൊണ്ട് യാതൊരു വിധത്തിലുമുള്ള നേട്ടവുമില്ല എന്ന് മാത്രമല്ല അത് ദോഷകരമാണ് താനും. ടൈപ്പ് വൺ FGM/ ഇയുടെ ദൂഷ്യഫലങ്ങൾ വേദന, രക്തംപോക്ക്, മൂത്രാശയ അണുബാധ, യോനീകോശങ്ങൾക്കു സംഭവിക്കാവുന്ന പരിക്ക്, ലൈംഗികപ്രശ്നങ്ങൾ, മാനസികമായ ആഘാതങ്ങൾ എന്നിവ ഡബ്ലു്.എച്ച്.ഒ രേഖപെടുത്തുന്നു. യോനിയുടെയും മൂത്രനാളത്തിന്റെയും ഇടയിലുള്ള യോനീച്ഛദം അഥവാ ക്ലിറ്റോറിസ് അതിവൈകാരികമായ നാഡികോശങ്ങളാൽ സമ്പന്നമായ ഒരു അവയവഭാഗമാണ്. അതിന്റെ ഏകലക്ഷ്യം സ്ത്രീകളുടെ ലൈംഗിക ആനന്ദം മാത്രമാണ്. അത് മുറിച്ച് മാറ്റുകയോ, പരിക്കേൽപ്പിക്കുകയോ ചെയ്യുന്നതിലൂടെ ലൈംഗികാസ്വാദനവും ഉത്തേജനവും കുറയുകയാണ് ചെയ്യുന്നത്. സ്ത്രീ മറ്റൊരു ബന്ധത്തിൽ വീഴാതെ എന്നും അടിമയായി നിൽക്കാനായി പുരുഷ മത നേതൃത്വം ഉണ്ടാക്കിയതാണ്, ഈ ആചാരമെന്ന് നിരവധി പഠനങ്ങൾ വന്നിട്ടുണ്ട്.

ഏറ്റാവും രസാവഹം ഇത് ഒരു ഇസ്ലാമിക ആചാരമല്ല എന്താണ്. ഇതിനെ കുറിച്ച് ഖുർആനിൽ എവിടെയും പ്രതിപാദിച്ചിട്ടുമില്ല. എന്നാൽ ചില ഹദീസുകൾ ഉണ്ടെന്ന് പറയുന്നവർ ഉണ്ട്. ഈ ഹദീസുകൾ വ്യാജമാണെന്നും ചില മതപണ്ഡിതകർക്ക് അഭിപ്രായമുണ്ട്. ഇത് മുസ്ലിംകളുടെ ഇടയിൽ മാത്രം കണ്ടു വരുന്ന ഒരു ആചാരമല്ല താനും. ചില രാജ്യങ്ങളിൽ ക്രിസ്ത്യാനികളും, യഹൂദന്മാരും, അനിമിസ്റ്റ് വിഭാഗക്കാരും ഇത് പിന്തുടരാറുണ്ട്. ലോകത്തെ 41 രാജ്യങ്ങളിൽ പെൺചേലാകർമ്മം നിയമവിരുദ്ധമാണ് ഇതിൽ ഈജിപ്തും ചില ആഫ്രിക്കൻരാജ്യങ്ങളും ഉൾപെടും. ഇന്ത്യയിൽ ഇതിനെതിരെ നിലവിൽ ഒരു നിയമങ്ങളും ഇല്ല. മെയ് 29നു, വനിതാശിശുവികസനമന്ത്രാലയം മേനകഗാന്ധിയുടെ നേതൃത്ത്വത്തിൽ, ഇന്ത്യൻ ശിക്ഷാനിയമത്തിന്റെയും പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൺ ആൻഡ് സെക്ഷൻ ഒഫൻസിന്റെ കീഴിൽ സ്ത്രീചേലാകർമ്മം സ്വയമേവ നിയമവിരുദ്ധമായി തീരും എന്ന് പ്രസ്താവനയിറക്കി.

സുന്നത്തിനെ പിന്തുണക്കുമ്പോഴും ചേലാകർമ്മത്തെ തള്ളി കോടതി

സാമൂഹിക പ്രവർത്തകയായ അഡ്വ. സുനിത തിവാരിയാണ് ദാവൂദി ബോറ കേസിൽ കോടതിയെ സമീപിച്ചത്. ഒരു വർഷംമുമ്പ് കേസ് കോടതിലെത്തിയപ്പോൾ ചേലാകർമ്മത്തിന് എതിരായാണ് കോടതിയുടെ പൊതു കാഴ്ചപ്പാടും നിലകൊണ്ടത്. മുസ്ലിം സമുദായത്തിലെ സുന്നത്തിനെ പിന്തുണച്ച് സുപ്രീം കോടതി, പെൺകുട്ടികളിലെ ചേലാകർമത്തെയും ആൺകുട്ടികളിലെ സുന്നത്തിനെയും ഒരുപോലെ കാണാനാവില്ലെന്ന് വ്യക്താമാക്കി. സുന്നത്ത് ആശുപത്രികളിലാണ് നടത്തുന്നത്. ഇതിന് ശാസ്ത്രീയ ഗുണങ്ങളുണ്ടെന്നാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞത്. എറ്റവും രസാവഹം കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംങ്്വിയാണ്, ദാവൂദി ബോറ മുസ്ലിം സമുദായത്തിന് വേണ്ടി കേസിൽ ഹാജരായത്. സുന്നത്തിന് അനുവാദം നൽകുമ്പോൾ ചേലാകർമം നിരോധിക്കാനാവില്ലെന്നായിരുന്നു അഭിഷേക് മനു സിംങ്വി വാദിച്ചത്്.

ചേലാകർമത്തെയും സുന്നത്തിനെയും ഒരു പോലെ കാണാനാവില്ലെന്ന് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടിയത്. ചേലാകർമം പ്രാകൃതമാണ്. ഡോക്ടർ അല്ല നടത്തുന്നത്. കുട്ടിയുടെ ജനനേന്ദ്രിയത്തിൽ അമ്മയല്ലാത്ത മറ്റൊരാൾ സ്പർശിക്കുന്നു. അനസ്തേഷ്യയും നൽകുന്നില്ല. വേദന കാരണം കുട്ടികൾ ബഹളം വെക്കുമ്പോൾ ബലപ്രയോഗം നടത്തുമെന്നതും ഉറപ്പാണ്. കുട്ടികൾ കടന്നുപോകുന്ന മാനസികാവസ്ഥ ഭയാനകമായിരിക്കും. അദ്ദേഹം പറഞ്ഞു. ഡോക്ടറുടെ സാന്നിധ്യത്തിൽ ചേലാകർമം ചെയ്യുമെന്നു കോടതിക്ക് ഉറപ്പു നൽകാൻ തയ്യാറാണെന്ന് സിങ്വി പറഞ്ഞു. എന്നാൽ ഇതിന് ഒരു ഡോക്ടറും തയാറാവില്ലെന്ന് കോടതി മറുപടി നൽകി. ചേലാകർമവും ശബരിമലയിലെ യുവതീ പ്രവേശന വിഷയവും ഒരേ പോലെ കാണണമെന്ന് സിങ്വി ആവശ്യപ്പെട്ടു. രണ്ടും വർഷങ്ങളായി പിന്തുടരുന്ന ആചാരങ്ങളുടെ ഭാഗമാണ്. സുന്നത്തു നടത്താൻ പുരുഷന്മാരെ അനുവദിക്കുമ്പോൾ ചേലാകർമം നടത്തുന്നത് എങ്ങനെ വിലക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

സതി, ദേവദാസി എന്നിവ പോലെ സ്ത്രീകളുടെ ചേലാകർമവും നിരോധിക്കണമെന്നും മൗലിക അവകാശമായ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണിതെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെകെ വേണുഗോപാൽ വ്യക്തമാക്കി. മതപരമായ പരിശുദ്ധിക്കുവേണ്ടിയാണ് ചേലാകർമം ചെയ്യുന്നതെന്നാണ് ദാവൂദി ബോറ സമുദായത്തിന്റെ വാദം. സമുദായത്തിലെ ഒരു വിഭാഗം ആചാരം നിരോധിക്കണമെന്ന് അഭിപ്രായമുള്ളവരാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണു നടപടി. സ്ത്രീകളുടെ ചേലാകർമം സ്വകാര്യതയുടെ ലംഘനമാണെന്നു നേരത്തേ നിരീക്ഷിച്ച കോടതി, ഓരോ സ്ത്രീക്കും അവരുടെ അസ്തിത്വം ഉണ്ടെന്നും വ്യക്തമാക്കിയിരുന്നു.

ദാവൂദി ബോറ സമുദായത്തിലെ എല്ലാ പെൺകുട്ടികളിലും ചേലാകർമം നടക്കുന്നുണ്ടെന്നും ഖുറാനിൽ ഇതേക്കുറിച്ചു പരാമർശമില്ലെന്നും ഹർജിയിൽ വ്യക്തമ്ാക്കിയിരുന്നു. ആരോഗ്യപരമായി യാതൊരു അടിസ്ഥാനവുമില്ലാത്ത ചടങ്ങാണിത്. മനുഷ്യത്വവിരുദ്ധവും വൃത്തിഹീനവുമാണ്. 'പുരാതന ആചാരം' പേരിലുള്ള ചടങ്ങ് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 21 എന്നിവയുടെ ലംഘനമാണ്. പെൺകുട്ടികൾക്കും സ്ത്രീകൾക്കും അന്തസ്സോടെയും തുല്യതയോടെയും ജീവിക്കാനുള്ള അവകാശത്തിനു നേർക്കുള്ള വെല്ലുവിളിയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

യുഎൻ പൊതുസഭ 2012ൽ ചേലാകർമം നിരോധിച്ചിട്ടുണ്ട്. മനുഷ്യാവകാശങ്ങളുടെ ലംഘനമാണിതെന്നു ലോകാരോഗ്യ സംഘടന പറയുന്നു. യുഎസ്, ഓസ്ട്രേലിയ, യുകെ, ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയ, ഗാംബിയ തുടങ്ങിയവ ചേലാകർമം നിരോധിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇതുസംബന്ധിച്ചു പ്രത്യേക നിയമമില്ല. നിലവിലുള്ള നിയമങ്ങളനുസരിച്ചുതന്നെ കുറ്റകൃത്യമാണ്. ചേലാകർമത്തിനെതിരെ കർശന നടപടിയെടുക്കാൻ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാർക്കു നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP