Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമല യുവതീ പ്രവേശന കേസ് പുനപ്പരിശോധിക്കാൻ സുപ്രീംകോടതി; വിധിക്ക് സ്‌റ്റേയില്ല; കേസ് ഭരണഘടനയുടെ ഏഴംഗ ബെഞ്ചിന് വിടാൻ ഉത്തരവിട്ടു; ഏഴംഗ ബെഞ്ചിന് വിടാനുള്ള ഉത്തരവിനോട് വിയോജിപ്പ് രേഖപ്പെടുത്തി രണ്ട് ജഡ്ജിമാർ; എതിർത്തത് ജസ്റ്റിസ് ചന്ദ്രചൂഢും നരിമാനും; വിവിധ മതങ്ങളിൽ സമാന പ്രശ്‌നങ്ങൾ ഉണ്ടെന്ന് കോടതി; സമാനമായ എല്ലാ ഹർജികളും ഒരുമിച്ച് പരിശോധിക്കും

ശബരിമല യുവതീ പ്രവേശന കേസ് പുനപ്പരിശോധിക്കാൻ സുപ്രീംകോടതി; വിധിക്ക് സ്‌റ്റേയില്ല; കേസ് ഭരണഘടനയുടെ ഏഴംഗ ബെഞ്ചിന് വിടാൻ ഉത്തരവിട്ടു; ഏഴംഗ ബെഞ്ചിന് വിടാനുള്ള ഉത്തരവിനോട് വിയോജിപ്പ് രേഖപ്പെടുത്തി രണ്ട് ജഡ്ജിമാർ; എതിർത്തത് ജസ്റ്റിസ് ചന്ദ്രചൂഢും നരിമാനും; വിവിധ മതങ്ങളിൽ സമാന പ്രശ്‌നങ്ങൾ ഉണ്ടെന്ന് കോടതി; സമാനമായ എല്ലാ ഹർജികളും ഒരുമിച്ച് പരിശോധിക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമലയിൽ യുവതീ പ്രവേശന അനുവദിച്ചുകൊണ്ടുള്ള വിധി പുനപ്പരിശോധിക്കാൻ ഒരുങ്ങി സുപ്രീംകോടതി. ഇതിനായി യുവതിപ്രവേശന വിധി സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടാനാണ് കോടതിയുടെ ഉത്തരവ്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ മൂന്ന് ജഡ്ജിമാർ വിശാല ബെഞ്ചിന് വിടാൻ ഉത്തരവിട്ടപ്പോൾ രണ്ട് പേർ എതിർപ്പു രേഖപ്പെടുത്തി. എതിർത്തത് ജസ്റ്റിസ് ചന്ദ്രചൂഢും ജസ്റ്റിസ് നരിമാനുമാണ്. അതേസമയം, എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധിക്ക് സ്റ്റേ നൽകാൻ കോടതി തയ്യാറായില്ല. ചീഫ് ജസ്റ്റിസും രഞ്ജൻ ഗൊഗോയി, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവരാണ് ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചത്. വിവിധ മതങ്ങളിൽ സമാന പ്രശ്നങ്ങൾ ഉണ്ടെന്ന് കോടതി വ്യക്തമാക്കി. ശബരിമല സ്ത്രീ പ്രവേശവും മുസ്ലിം പാഴ്സി ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശവുമടക്കം എല്ലാ ഹർജികളും ഇനി വിശാല ബെഞ്ചിന്റെ പരിഗണനയിലായിരിക്കും.

അതേസമയം രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ വിശാല ബെഞ്ചിന് വിട്ട നടപടി ഭരണഘടന വിരുദ്ധഗ്രന്ഥമെന്ന് വിയോജനക്കുറിപ്പെഴുതി. റിവ്യു ഹർജികൾ തള്ളണമെന്നാണ് ഇരുവരും നിലപാടെടുത്തത്. മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നും വിഷയത്തിൽ വിശാലമായ രീതിയിൽ ചർച്ചയും പരിശോധനയും ആവശ്യമാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പ്രഖ്യാപിച്ചു. ശബരിമലയിൽ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് സുപ്രീംകോടതി വിധി പറഞ്ഞത് 2018 സെപ്റ്റംബർ 28 നായിരുന്നു. ഇതിന് ശേഷം വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 56 പുനപരിശോധന ഹർജികളാണ് സുപ്രീംകോടതിക്ക് മുന്നിലെത്തിയത്. വിധിയിൽ പുനപരിശോധന ആവശ്യമുണ്ടോ എന്ന കാര്യത്തിലാണ് സുപ്രീംകോടതിയിൽ നിന്ന് തീർപ്പുണ്ടാക്കിയത്. ഇത് ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടുകയായിരുന്നു. ഇതോടെ നിലവിലെ വിധി സ്‌റ്റേ ചെയ്യണോ എന്ന ആവശ്യം കോടതി പരിഗണിക്കും.

ജസ്റ്റിസുമാരായ റോഹിങ്ടൺ നരിമാൻ, ഡി.വൈ ചന്ദ്രചൂഡ് തീരുമാനത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. മുസ് ലിം, പാഴ്‌സി സ്ത്രീകളുടെ പള്ളി പ്രവേശനം ശബരിമല സ്ത്രീ പ്രവേശനം കൈകാര്യം ചെയ്ത ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിൽ വരുന്നില്ലെന്ന് ജസ്റ്റിസ് നരിമാൻ ചൂണ്ടിക്കാട്ടി. അതു കൊണ്ട് ശബരിമല സ്ത്രീ പ്രവേശനവുമായി ഇത് കൂട്ടികുഴക്കേണ്ട. സ്ത്രീകളുടെ ജനിതകഘടനവെച്ച് ക്ഷേത്ര പ്രവേശനം നിഷേധിക്കണമോ എന്ന പൊതുതാൽപര്യ ഹരജിയിലെ ചോദ്യത്തിലാണ് വിധി പുറപ്പെടുവിച്ചതെന്നും ജസ്റ്റിസ് നരിമാൻ വിധിയിൽ പറയുന്നു. സുപ്രീംകോടതി വിധിക്കെതിരായ വിമർശനം അനുവദനീയമാണ്. പക്ഷെ അത് അട്ടിമറിക്കാനുള്ള സംഘടിതശ്രമം അനുവദിച്ച് കൂടാ. സുപ്രീംകോടതി വിധി പുറപ്പെടുവിച്ച് കഴിഞ്ഞാൽ അത് അന്തിമവും എല്ലാവർക്കും ബാധകവുമാണ്. വിശുദ്ധ ഗ്രന്ഥം ഇന്ത്യൻ ഭരണഘടനയാണെന്നും ജസ്റ്റിസ് നരിമാൻ വിയോജന വിധിയിൽ ചൂണ്ടിക്കാട്ടുന്നു.

ഒരു മതത്തിലെ രണ്ട് വിഭാഗങ്ങളായ സ്ത്രീക്കും പുരുഷനും ആരാധന നടത്താൻ തുല്യ അവകാശമുണ്ടെന്ന് വിധി പ്രസ്താവം നടത്തിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ചൂണ്ടിക്കാട്ടി. മതവിശ്വാസത്തിലെ ആചാരങ്ങൾ സദാചാര സങ്കൽപങ്ങൾക്കോ ധാർമികതക്കോ വിരുദ്ധമാകരുത്. മതത്തിന്റെ അഭിവാജ്യ കാര്യങ്ങളിൽ കോടതിക്ക് ഇടപെടാമോ എന്നും പരിശോധിക്കണമെന്നും വിധിയിൽ പറയുന്നു. അതേസമയം, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ച് 2018 സെപ്റ്റംബർ 28ന് പുറപ്പെടുവിച്ച വിധിക്ക് അഞ്ചംഗ ബെഞ്ച് സ്റ്റേ അനുവദിച്ചില്ല. ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ 10 മുതൽ 50 വരെ പ്രായമുള്ള യുവതികളെ പ്രവേശിപ്പിക്കുന്നതിനുള്ള വിലക്ക് നീക്കിയ വിധി നിലനിൽക്കും.

ശബരിമല പുനഃപരിശോധന ഹരജികൾക്കൊപ്പം മുസ് ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, സമുദായത്തിന് പുറത്ത് വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകളുടെ ആരാധനാലയങ്ങളിലെ പ്രവേശനം, ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലാകർമ്മം എന്നിവയും ഏഴംഗ വിശാല ബെഞ്ചിന് കൈമാറിയിട്ടുണ്ട്. വിശാല ബെഞ്ചിന് വിടാനുള്ള ഈ തീരുമാനത്തെയും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും ആർ.എഫ് നരിമാനും വിയോജിച്ചു. വാദം കേട്ട് ഒമ്പത് മാസത്തിനും എട്ട് ദിവസത്തിനും ശേഷമാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഫെബ്രുവരി ആറിന് ഒരു ദിവസം വാദംകേട്ട ശേഷമാണ് 56 പുനഃപരിശോധന ഹരജികൾ വിധി പറയാനായി കോടതി മാറ്റിയത്.

ശബരിമല തന്ത്രി കണ്ഠര് രാജീവര്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ പ്രയാർ ഗോപാലകൃഷ്ണൻ, വൈക്കം ഗോപകുമാർ, വി. ഉഷാനന്ദിനി, ബി. രാധാകൃഷ്ണ മേനോൻ, പി.സി. ജോർജ്, എൻ.എസ്.എസ്, പന്തളം കൊട്ടാരം നിർവാഹകസംഘം, ശബരിമല ആചാര സംരക്ഷണ ഫോം, കേരള ക്ഷേത്ര സംരക്ഷണസമിതി, ശബരിമല അയ്യപ്പസേവാ സമാജം, മലബാർ ക്ഷേത്ര ട്രസ്റ്റി സമിതി, യോഗക്ഷേമ സഭ, ശ്രീ നാരായണ ഗുരു ചാരിറ്റബിൾ ട്രസ്റ്റ്, ഓൾ കേരള ബ്രാഹ്മിൺസ് അസോസിയേഷൻ അടക്കമുള്ളവരാണ് 56 പുനഃപരിശോധനാ ഹരജികൾ സമർപ്പിച്ചത്.

പൊതുസ്ഥലത്തെ തുല്യത ആരാധനാലയങ്ങളിൽ ബാധകമല്ലെന്നും ചരിത്ര പശ്ചാത്തലം മനസിലാക്കാതെയാണ് ശബരിമലയിലേത് അയിത്തമെന്ന് കോടതി നിലപാട് സ്വീകരിച്ചതെന്നും ആണ് എൻ.എസ്.എസ് ചൂണ്ടിക്കാട്ടിയത്. പ്രതിഷ്ഠയുടെ സ്വഭാവം കൂടി കണക്കിലെടുക്കണമെന്നും ക്ഷേത്രാചാരങ്ങളെ ചോദ്യം ചെയ്യാനാകില്ലെന്നും ശബരിമല ക്ഷേത്രം തന്ത്രി വാദം ഉന്നയിച്ചത്. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം വിശ്വാസമാണെന്നും അത് കോടതിക്ക് നിഷേധിക്കാനാകില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടിയത്.

നൈഷ്ഠിക ബ്രഹ്മചര്യം പ്രതിഷ്ഠയുടെ പ്രത്യേകതയാണെന്നും പ്രതിഷ്ഠക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്നും പന്തളം രാജകുടുംബം വാദിച്ചപ്പോൾ, നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങൾ മാറ്റേണ്ടത് ആക്ടിവിസ്റ്റുകളല്ലെന്ന് ബ്രാഹ്മണസഭയും ചൂണ്ടിക്കാട്ടി. തുല്യതയാണ് ശബരിമല വിധിയുടെ ആധാരം. കോടതി വിധി പൗരന്റെ മൗലികാവകാശങ്ങൾ ഉയർത്തി പിടിക്കുന്നത്. പുനഃപരിശോധനാ ഹരജികൾ തള്ളണം. വിധിയിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് പുനഃപരിശോധനാ ഹരജികളിലെ ശ്രമമെന്നും സംസ്ഥാന സർക്കാർ വാദിച്ചു. യുവതീപ്രവേശന വിധിയെ അനുകൂലിക്കുന്നുവെന്നും മാറ്റം എല്ലാവരും അംഗീകരിക്കണമെന്നുമുള്ള നിലപാടാണ് ദേവസ്വം ബോർഡ് കോടതിയിൽ സ്വീകരിച്ചത്. സുപ്രീംകോടതി വിധി നടപ്പാക്കുന്നത് എതിർത്ത് സംസ്ഥാനമാകെ വലിയ പ്രതിഷേധങ്ങളും അക്രമങ്ങളും ആണ് അരങ്ങേറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP