Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും

അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ ഭയപ്പെട്ടിരുന്നതായി രണ്ടാംപ്രതി മഞ്ചാടിയിൽ സാമുവൽ മാത്യു എന്ന ഷാജിയുടെ മൊഴി. ജോളിയിലെ കുറ്റവാസന സ്ഥിരീകരിക്കുന്നതാണ് ഷാജിയുടെ മൊഴി. ഇതോടെ ജോളി കൊലപാതകിയെന്ന് ഉറപ്പിക്കുന്ന മൊഴി കിട്ടിയെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

ജോളിയിലെ ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ച് സംശയംതോന്നിയതു മുതൽ ഭയമായിരുന്നു. എന്നാൽ ഇക്കാര്യം ആരോടും തുറന്നുപറയാൻ കഴിഞ്ഞിരുന്നില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ജോളി അകന്നുപോവുമെന്ന് കരുതി എല്ലാം ഉള്ളിലൊതുക്കുകയായിരുന്നുവെന്നും മാത്യു വെളിപ്പെടുത്തി. തന്റെ പിതൃസഹോദരീ പുത്രനായ റോയിയുമായി വിവാഹം കഴിഞ്ഞ് ജോളി കൂടത്തായിയിൽ എത്തി അധികം വൈകാതെ ബന്ധം തുടങ്ങിയതാണ്. എല്ലാതരത്തിലും വളരെ അടുത്ത ബന്ധമായിരുന്നു. അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്. ആൽഫൈൻ വധകേസ് അന്വേഷിക്കുന്ന തിരുവമ്പാടി ഇൻസ്‌പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലാണ് മാത്യുവിന്റെ മൊഴിയെടുത്തത്.

ഞങ്ങൾ ഭാര്യാ-ഭർത്താക്കന്മാരെപോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു. റോയ്തോമസിന്റെ മരണത്തിനു മുമ്പേ തന്നെ ജോളിയുമായി അടുത്തിരുന്നു. ബന്ധുക്കളായതിനാൽ വീട്ടിൽ സന്ദർശിക്കുന്നതിലും ജോളിയുമായി ഇടപഴകുന്നതിലും ആർക്കും സംശയം തോന്നിയിരുന്നില്ല. അതിനാൽ ബന്ധം തുടരാൻ സാധിച്ചു. ജോളിയുടെ ഭർത്താവ് റോയ് തോമസിന്റെ മദ്യപാനവും ജോളിയുമായുള്ള അടുപ്പത്തിന് അവസരമൊരുക്കി. അക്കാലത്താണ് റോയ്തോമസിന്റെ പിതാവ് ടോംതോമസ് 2008 ഓഗസ്റ്റ് 26ന് മരിക്കുന്നത്. മരിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് ജോളി എന്നോട് സയനൈഡ് വാങ്ങിയിരുന്നു. നായയേയും എലിയേയും കൊല്ലാനാണെന്ന് പറഞ്ഞായിരുന്നു സയനൈഡ് വാങ്ങിയിരുന്നത്-രാഷ്ട്ര ദീപികയാണ് ഈ മൊഴി പുറത്തു വിട്ടത്.

മരണശേഷം പൊന്നാമറ്റത്തെ വീട്ടിൽ നിത്യസന്ദർശകനായി. ജോളിയുമായുള്ള ബന്ധത്തിൽ റോയിക്ക് കാര്യമായ എതിർപ്പില്ലായിരുന്നു. റോയ് ദാമ്പത്യവിഷയത്തിൽ പരാജയമാണെന്നു പറഞ്ഞ് എന്നോട് കൂടുതൽ അടുത്തു. പരസ്പരം പിരിയാൻ വയ്യാത്ത അടുപ്പമുണ്ടായി. അതിനിടെ റോയ് തോമസും മരിച്ചു. ടോം തോമസിനു പിന്നാലെ റോയിയും മരിച്ചപ്പോൾ ജോളി കൊലപ്പെടുത്തിയതാവാമെന്ന് സംശയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ ജോളി തന്നെയാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് ഉറപ്പിച്ചു. പുറത്താരോടും പറയാതിരുന്നത് ജോളിയെ നഷ്ടപ്പെടരുതെന്നു കരുതിയാണ്. എന്നാൽ ഒരിക്കൽ പോലും ഇക്കാര്യം ജോളിയോട് ചോദിച്ചിരുന്നില്ല. കൊലപ്പെടുത്തിയതാണെന്ന വിവരം താൻ മനസിലാക്കിയെന്നറിഞ്ഞാൽ തന്റെ ജീവനും അപകടത്തിലാവുമെന്ന് കരുതി-മാത്യു പറയുന്നു.

വീണ്ടും കുടുംബത്തിൽ ഒരു മരണം കൂടിയുണ്ടായി. തന്റെ പിതൃസഹോദരനായ മഞ്ചാടിയിൽ മാത്യുവിനേയും സയനൈഡ് നൽകി ജോളി കൊലപ്പെടുത്തിയതാണെന്ന് ബോധ്യമായി. വിമുക്ത ഭടനായ മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരുനിന്ന ആളാണ്. അതിനിടെയാണ് ഷാജുവിനെ വിവാഹം ചെയ്യുന്നത്. എന്നിട്ടും താനുമായി ബന്ധം തുടർന്നു. ഇതിനിടെ ജോളി വീണ്ടും സയനൈഡ് ആവശ്യപ്പെട്ടപ്പോൾ അത് സംഘടിപ്പിച്ചുനൽകി. ജോളിയിലെ വശ്യതമൂലം എതിർത്തുപറയാൻ തനിക്കു കഴിയുമായിരുന്നില്ലെന്നും മാത്യു പൊലീസിനോടു പറഞ്ഞു.

കൂടത്തായിയിൽ കൊല്ലപ്പെട്ട സിലിയുടെ സ്വർണാഭരണങ്ങൾ ജോളി തട്ടിയെടുത്തെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ രക്ഷപ്പെട്ടത് രണ്ടാം ഭർത്താവ് ഷാജു. ഷാജുവാണ് ആഭരണങ്ങൾ കൊണ്ടു പോയതെന്നായിരുന്നു ജോളിയുടെ മൊഴി. എന്നാൽ ഈ ആഭരണങ്ങൾ വിറ്റ് താമരശേരിയിലെ ജൂവലറിയിൽനിന്ന് പുതിയത് വാങ്ങിയതായും പരിശോധനയിൽ വ്യക്തമായി. ഇതിൽ ഭർതൃമാതാവ് അന്നമ്മയുടെ സ്വർണാഭരണങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഷാജുവിനെ കുടുക്കാൻ ജോളി മൊഴി നൽകിയെന്നാണ് വിലയിരുത്തലും. അതുകൊണ്ട് തന്നെ ഷാജു കേസുകളിൽ ഒന്നിലും പ്രതിയാകില്ല. കുറ്റം ചെയ്തവരുടെ പട്ടികയിൽ ഇല്ലാത്തതിനാൽ മാപ്പുസാക്ഷിയാക്കാനും കഴിയില്ല. ഈ സാഹചര്യത്തിൽ ഷാജു കേസിലെ മുഖ്യ സാക്ഷികളിൽ ഒരാളാകും. ഇതിനിടെയാണ് ജോളിയെ തള്ളുന്ന തരത്തിൽ ഷാജിയുടേയും മൊഴി എത്തുന്നത്. താൻ കൊലപാതകത്തിൽ പങ്കാളിയല്ലെന്ന തരത്തിലാണ് ഷാജി മൊഴി നൽകുന്നത്.

സിലിയുടെ ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. സ്വർണം ഷാജുവിന്റെ കൈയിലാണെന്നായിരുന്നു ജോളി ആദ്യം പറഞ്ഞത്. പിന്നീട് സ്വർണം പണയംവച്ചതായി ജോളി കുറ്റസമ്മതം നടത്തിയിരുന്നു. ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസൻ മുഖേനെ പണയംവച്ചതാണെന്നും ജോളി പറഞ്ഞിരുന്നു. തുടർന്ന് ജോൺസനെ ചോദ്യംചെയ്തു. ജോൺസൻ 66 ഗ്രാം സ്വർണം ഹാജരാക്കി. എന്നാൽ, ഇത് സിലിയുടേതല്ലെന്ന് സഹോദരൻ സിജോയും സഹോദരി സ്മിതയും സ്ഥിരീകരിച്ചു. ഇതോടെയാണ് സ്വർണാഭരണങ്ങൾ മാറ്റിവാങ്ങിയെന്ന നിഗമനത്തിൽ എത്തിയത്. രണ്ടാം പ്രതി എം എസ് മാത്യുവിനെ ചോദ്യംചെയ്തപ്പോഴാണ് പഴയ സ്വർണാഭരണം വിറ്റ് പുതിയത് വാങ്ങാൻ സഹായിച്ചെന്ന് വ്യക്തമായത്. മാത്യു ജോലിചെയ്ത താമരശേരിയിലെ കടയിലാണ് സ്വർണം മാറ്റി വാങ്ങിയത്. കടയിൽനിന്ന് ജോളിയുടെ പേരിലുള്ള ബില്ലുകൾ കണ്ടെടുത്തു. സ്വന്തം ആഭരണങ്ങളാണെന്നാണ് ജോളി മാത്യുവിനോട് പറഞ്ഞതെന്നാണ് മൊഴി. ജോളി നേരിട്ട് കടയിൽ എത്തിയാണ് പുതിയ സ്വർണാഭരണം വാങ്ങിയതെന്ന് ജീവനക്കാരും മൊഴി നൽകി.

സ്വർണാഭരണങ്ങൾ സിലി ആരാധനാലയത്തിന് നൽകിയെന്നാണ് രണ്ടാം ഭർത്താവ് ഷാജു പറഞ്ഞത്. ഈ മൊഴി നൽകാനുള്ള സാഹചര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. എങ്കിലും ഷാജുവാണ് ആഭരണം കൊണ്ടു പോയതെന്ന ജോളിയുടെ മൊഴി തെറ്റാണെന്ന് വന്നതോടെ ഷാജുവിനെതിരെ നൽകിയ മറ്റ് മൊഴികളും സംശയ നിഴലിലായി. കൂടത്തായി കൊലപാതക പരമ്പരയിൽ ആൽഫെയ്ൻ വധവുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി എം എസ് മാത്യുവിനെ അന്വേഷണ സംഘം തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. കൊയിലാണ്ടി സിഐ കെ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം ജയിലിലെത്തി മാത്യുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ആൽഫെയ്‌നെ കൊലപ്പെടുത്താൻ ഉപയോഗിച്ച സയനൈഡ് എത്തിച്ചുനൽകിയത് മാത്യുവാണെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യംചെയ്യലിനും തെളിവെടുപ്പിനും മാത്യുവിന്റെ കസ്റ്റഡി അനിവാര്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഈ ചോദ്യം ചെയ്യലിൽ കൂടുതൽ വിവരം കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

ജോളിക്കെതിരെ സിലിയുടെ മകൻ ചില നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്. സിലി അവസാനമായി ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടിൽ നിന്നാണെന്ന് ഷാജു - സിലി ദമ്പതികളുടെ മകൻ പൊലീസിനോട് പറഞ്ഞിരുന്നു. വിവാഹ സത്ക്കാരത്തിനിടെ സിലിക്ക് ഭക്ഷണത്തിൽ സയനൈഡ് ചേർത്ത് നൽകിയെന്നാണ് ജോളി നേരത്തെ മൊഴി നൽകിയിരുന്നത്. ഇത് കളവാണെന്നും ഹാളിൽ നിന്നല്ല ജോളിയുടെ വീട്ടിൽ നിന്ന് തന്നെയാണ് ഏറ്റവും ഒടുവിൽ സിലി ഭക്ഷണം കഴിച്ചതെന്നും മകൻ മൊഴി നൽകി. സിലിയെ കൊല്ലാനായി മണിക്കൂറുകൾക്കുള്ളിൽ ജോളി മൂന്ന് തവണ സയനൈഡ് നൽകിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തിലും വെള്ളത്തിലും ഗുളികയിലുമാണ് സയനൈഡ് കലർത്തിയതെന്നാണ് പൊലീസിന് കിട്ടിയ വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP