Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചെങ്ങന്നൂരിലെ വൃദ്ധദമ്പതികളുടെ കൊലപാതകം: രണ്ട് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ; ആർപിഎഫും റെയിൽവെ പൊലീസും ചേർന്ന് പ്രതികള പിടികൂടിയത് വിശാഖപട്ടണത്ത് നിന്ന്; വീട്ടിൽ നിന്ന് കാണാതായ സ്വർണവും ഇവരുടെ പക്കലിൽ നിന്ന് പിടിച്ചെന്ന് വിവരം; പിടിയിലായത് ബംഗാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ; നടപടികൾ പൂർത്തിയാക്കി പ്രതികളെ ഉടൻ കേരള പൊലീസിന് കൈമാറും

ചെങ്ങന്നൂരിലെ വൃദ്ധദമ്പതികളുടെ കൊലപാതകം: രണ്ട് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ; ആർപിഎഫും റെയിൽവെ പൊലീസും ചേർന്ന് പ്രതികള പിടികൂടിയത് വിശാഖപട്ടണത്ത് നിന്ന്; വീട്ടിൽ നിന്ന് കാണാതായ സ്വർണവും ഇവരുടെ പക്കലിൽ നിന്ന് പിടിച്ചെന്ന് വിവരം;  പിടിയിലായത് ബംഗാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ; നടപടികൾ പൂർത്തിയാക്കി പ്രതികളെ ഉടൻ കേരള പൊലീസിന് കൈമാറും

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ; വെണ്മണിയിൽ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. ബംഗ്ലാദേശ് സ്വദേശികളായ ലബാലു, ജുവൽ എന്നിവരെ വിശാഖപട്ടണത്തുവച്ച് ആർപിഎഫ് പിടികൂടുകയായിരുന്നു. വീട്ടിൽനിന്ന് കാണാതായ സ്വർണവും ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തെന്നാണ് വിവരം. പ്രതികളെ ഉടൻ കേരളപൊലീസിന് കൈമാറുമെന്ന് ആർപിഎഫ് അറിയിച്ചു. കേരള പൊലീസ് കൈമാറിയ ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച് ആർപിഎഫും റെയിൽവേ പൊലീസും ചേർന്നാണ് ഇവരെ പിടിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ചെങ്ങന്നൂർ പാറച്ചന്തയിൽ വൃദ്ധ ദമ്പതികളെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.പാറച്ചന്ത ആഞ്ഞിലിമൂട്ടിൽ ചെറിയാൻ എന്ന കുഞ്ഞുമോൻ (75), ഭാര്യ ലില്ലി(68) എന്നിവരാണ് കൊല്ലപ്പെട്ടത്.

കോറമണ്ഡൽ എക്സ്‌പ്രസിൽ ഹൗറയിലേക്കുള്ള യാത്രാമധ്യേയാണ് പ്രതികൾ കുടുങ്ങിയത്. എസ് വൺ കോച്ചിൽ യാത്രചെയ്തിരുന്ന ഇരുവരെയും വിശാഖപട്ടണത്തുവച്ച് ആർപിഎഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന ബാഗിൽനിന്ന് സ്വർണം കണ്ടെത്തിയതായും, ഇതിന്റെ അളവ് തിട്ടപ്പെടുത്തിയിട്ടില്ലെന്നും ആർപിഎഫ് അറിയിച്ചു. ദമ്പതികളെ കൊലപ്പെടുത്തി വീട്ടിൽനിന്ന് കവർന്ന സ്വർണമാണിതെന്നാണ് നിഗമനം.

കവർച്ചാശ്രമത്തിനിടെ ഇരട്ടകൊലപാതകം നടത്തിയ പ്രതികൾ, സംസ്ഥാനം വിട്ടേക്കാമെന്നു പൊലീസിന് ആദ്യമേ സൂചനയുണ്ടായിരുന്നു. ആദ്യം കസ്റ്റഡിയിലെടുത്ത രണ്ട് ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്നാണ് ഈ സൂചന ലഭിച്ചത്. തുടർന്ന് ലുക് ഔട്ട് നോട്ടീസ് ഇറക്കി അന്വേഷണം ഊർജിതമാക്കി മണിക്കൂറുകൾക്കകമാണ് പ്രതികൾ വലയിലായത്. നടപടികൾ പൂർത്തിയാക്കി കേരളപൊലീസിന് കൈമാറുമെന്ന് ആർപിഎഫ് അറിയിച്ചു.

ഇന്നലെ രാവിലെയാണ് എഴുപത്തിയഞ്ചുകാരനായ ചെറിയാനെയും, ഭാര്യ ലില്ലിയെയും വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. തലയിൽ ആഴത്തിൽ മുറിവേറ്റ് ചോരവാർന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. പ്രാഥമിക പരിശോധനയിൽതന്നെ കവർച്ചശ്രമത്തിനിടെയുണ്ടായ കൊലപാതകം എന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. പിടിയിലായവർ നേരിട്ടാണോ കൃത്യംനടത്തിയത്, മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഇനി ഉത്തരം ലഭിക്കണം.

ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് കൊലപാതക വിവരം പുറം ലോകം അറിയുന്നത്. കുടുംബസുഹൃത്തുകൾക്കൊപ്പം ചെറിയാനും ലില്ലിയും ചൊവ്വാഴ്ച വിനോദയാത്രയ്ക്ക് പോകാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ തിങ്കളാഴ്ച വൈകിട്ട് മുതൽ ഇരുവരേയും സുഹൃത്തുകൾ ഫോണിൽ ബന്ധപ്പെട്ടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അടുത്ത ദിവസം രാവിലെ പുറപ്പെടാനുള്ള സമയമായിട്ടും ഇരുവരേയും കാണാതിരുന്നതോടെ സുഹൃത്തുക്കൾ ഇവരെ തേടി വീട്ടിലെത്തി. ഇവരാണ് ഇരുവരേയും കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

അടുക്കളയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലാണ് ലില്ലിയുടെ മൃതദേഹം കണ്ടെത്തിയത്. പിൻവാതിൽ ചാരിയ നിലയിലായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് സ്ഥലത്ത് എത്തിയ ചെങ്ങന്നൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് വീടിന് പിന്നിലെ സ്റ്റോർ റൂമിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ ചെറിയാന്റെ മൃതദേഹം കണ്ടെത്തിയത്. കമ്പിപ്പാര കൊണ്ട് തലയ്ക്ക് അടിച്ചാണ് ചെറിയാനെ കൊന്നത് എന്നാണ് പൊലീസ് നിഗമനം. കൃത്യത്തിന് ഉപയോഗിച്ച കമ്പിപ്പാര സമീപത്ത് നിന്നും കിട്ടിയിട്ടുണ്ട്.

മൺവെട്ടി കൊണ്ട് അടിച്ചും വെട്ടിയുമാണ് ലില്ലിയെ കൊന്നതെന്നാണ് എന്നാണ് പ്രാഥമിക അനുമാനം.മൃതദേഹത്തിന് അടുത്ത് നിന്ന് ഒടിഞ്ഞ നിലയിൽ മൺവെട്ടി കണ്ടെത്തിയിട്ടുണ്ട്. പിടിവലി നടന്നെന്ന് സൂചിപ്പിക്കുന്ന തരത്തിൽ വീടാകെ അലങ്കോലമായി കിടക്കുകയായിരുന്നു. മുറിയിലെ അലമാരകൾ തുറന്ന് വസ്ത്രങ്ങളെല്ലാം വാരിവലിച്ചിട്ടിരുന്നു. തിങ്കളാഴ്ച വൈകുന്നേരം കൊണ്ടു വച്ച പാൽക്കുപ്പി വീടിന് മുന്നിൽ തന്നെയുള്ളതിനാൽ ആ സമയത്താവാം കൊലപാതകങ്ങൾ നടന്നത് എന്ന് പൊലീസ് വിലയിരുത്തുന്നു. ഈ സമയം കനത്ത മഴയായതിനാലാവാം ഇതൊന്നും പരിസരവാസികളും അറിഞ്ഞില്ല.

ഇവരുടെ വീടിന് സമീപം താമസിക്കുന്ന ബംഗാൾ സ്വദേശികളായ രണ്ട് പേരെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരുടെ സുഹൃത്തുക്കളായ ലബാലു, ജുവൽ എന്നീ ബംഗ്ലാദേശ് സ്വദേശികളെപ്പറ്റി വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം ഇവർ ഇതേ വീട്ടിൽ ജോലിക്കെത്തിയിരുന്നു. കൊലപാതകശേഷം കാണാതായ ഇവർ സംസ്ഥാനം വിട്ടതായുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ദക്ഷിണേന്ത്യയിലെ ആർപിഎഫ്, റെയിൽവേ പൊലീസ് സ്റ്റേഷനുകളിൽ പൊലീസ് വിവരം കൈമാറി. ഇരുവർക്കുമെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിശാഖപട്ടണത്ത് വച്ച് ആർപിഎഫും റെയിൽവേ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചെന്നൈയിൽ നിന്നും കൊൽക്കത്തയിലേക്ക് പോകുന്ന കോറാമണ്ഡൽ എക്സ്‌പ്രസ്സിൽ നിന്നും പ്രതികളെ പിടികൂടിയത്. ചെങ്ങന്നൂരിൽ തീവണ്ടി മാർഗ്ഗം ചെന്നൈയിൽ എത്തിയ പ്രതികൾ അവിടെ നിന്നും ബംഗാളിലേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു. കൊലപാതക വിവരം പുറത്തറിഞ്ഞ് 24 മണിക്കൂർ തികയും മുൻപേ പ്രതികളെന്ന് സംശയിക്കുന്നവർ പിടിയിലായത് പൊലീസിന് നേട്ടമായി.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും ഫോറൻസിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തി. ബിബു ചെറിയാൻ, ബിന്ദു, പരേതയായ ബീന എന്നിവരാണ് ചെറിയാൻ- ദമ്പതികളുടെ മക്കൾ. മരുക്കൾ: ഷൈനി, രഞ്ജിത്ത്. എല്ലാവരും വിദേശത്താണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP