Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സസ്‌പെൻസ് വിടാതെ രാഷ്ട്രീയ ത്രില്ലർ; 17 ദിവസം പിന്നിട്ടിട്ടും മഹാരാഷ്ട്രയിൽ ആർക്കുമാർക്കും സർക്കാർ രൂപീകരിക്കാനാവാതെ ചാഞ്ചാട്ടം; മൂന്നാം പരീക്ഷണമായി എൻസിപിക്ക് ഗവർണറുടെ ക്ഷണം; ചൊവ്വാഴ്ചത്തെ എൻസിപി-കോൺഗ്രസ് ചർച്ച നിർണായകം; ആദിത്യ താക്കറയെ മുഖ്യമന്ത്രിയായി വാഴിക്കാൻ മോഹിച്ച ശിവസേനയെ അവസാന നിമിഷം കൈവിട്ട് കോൺഗ്രസും എൻസിപിയും; സമയപരിധി നീട്ടിക്കൊടുക്കാതെ ഭഗത്സിങ് കോഷ്യാരി; എൻസിപിക്ക് ക്ഷണം സ്വീകരിക്കാൻ അനുവദിച്ചത് 24 മണിക്കൂർ

സസ്‌പെൻസ് വിടാതെ രാഷ്ട്രീയ ത്രില്ലർ; 17 ദിവസം പിന്നിട്ടിട്ടും മഹാരാഷ്ട്രയിൽ ആർക്കുമാർക്കും സർക്കാർ രൂപീകരിക്കാനാവാതെ ചാഞ്ചാട്ടം; മൂന്നാം പരീക്ഷണമായി എൻസിപിക്ക് ഗവർണറുടെ ക്ഷണം; ചൊവ്വാഴ്ചത്തെ എൻസിപി-കോൺഗ്രസ് ചർച്ച നിർണായകം; ആദിത്യ താക്കറയെ മുഖ്യമന്ത്രിയായി വാഴിക്കാൻ മോഹിച്ച ശിവസേനയെ അവസാന നിമിഷം കൈവിട്ട് കോൺഗ്രസും എൻസിപിയും; സമയപരിധി നീട്ടിക്കൊടുക്കാതെ ഭഗത്സിങ് കോഷ്യാരി; എൻസിപിക്ക് ക്ഷണം സ്വീകരിക്കാൻ അനുവദിച്ചത് 24 മണിക്കൂർ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. ഏറ്റവുമൊടുവിൽ സർക്കാർ രൂപീകരിക്കാൻ ക്ഷണം കിട്ടിയത് എൻസിപിക്കാണ്. മൂന്നാമത്തെ വലിയ കക്ഷി എന്ന നിലയിലാണ് ക്ഷണം. 24 മണിക്കൂറാണ് ക്ഷണം സ്വീകരിക്കാൻ സമയം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് നാളെ എൻസിപിയും കോൺഗ്രസും ചർച്ച നടത്തും. സംസ്ഥാനത്ത് സുസ്ഥിരമായ സർക്കാർ രൂപവത്കരിക്കാനുള്ള ചർച്ചയാണ് നടക്കുകയെന്ന് എൻസിപി നേതാക്കൾ അറിയിച്ചു. രാത്രി 8.30 ഓടെയാണ് ഗവർണർ എൻസിപി നേതാക്കളെ ക്ഷണിച്ചത്. അജിത് പവാർ, ഛഗൻ ബുജ്ബൽ, ജയന്ത് പാട്ടീൽ, ധനഞ്ജയ് മുണ്ടെ എന്നീ നേതാക്കളാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. നേരത്തെ ആദിത്യ താക്കറെയുടെ നേതൃത്വത്തിൽ, ശിവസേന നേതാക്കൾ ഗവർണറെ കണ്ടിരുന്നു. എന്നൽ, സർക്കാർ രൂപീകരിക്കാൻ ആവശ്യമായ പിന്തുണ തെളിയിക്കാൻ ശിവസേനയ്ക്ക് കഴിഞ്ഞില്ല. പിന്തുണക്കത്ത് നൽകാൻ സമയപരിധി മൂന്നുദിവസത്തേക്ക് കൂടി നീട്ടണമെന്ന് ശിവസേന ആവശ്യപ്പെട്ടെങ്കിലും, അതനുവദിക്കാൻ ഗവർണർ ഭഗത്‌സിങ് കോഷ്യാരി തയ്യാറായില്ല.

മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ശിവസേനയ്ക്ക് കോൺഗ്രസിന്റെ പിന്തുണ എന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് തീരുമാനമായിട്ടില്ലെന്ന് പാർട്ടിയുടെ പ്രസ്താവന വന്നത്. എൻസിപിയുമായി ചർച്ചകൾ തുടരുമെന്നാണ് കുറിപ്പിൽ പറഞ്ഞിരുന്നത്. കോൺഗ്രസ് ശിവസേനയെ പുറത്തു നിന്ന് പിന്തുണയ്ക്കുമെന്നാണ് നേരത്തെ സൂചനകൾ ഉണ്ടായിരുന്നത്. കോൺഗ്രസും എൻസിപിയും ശിവസേനയെ പിന്തുണയ്ക്കുന്ന കത്ത് ഗവർണർക്ക് കത്ത് കൈമാറിയെന്നും വാർത്ത വന്നു. എന്നാൽ, അങ്ങനെയുണ്ടായില്ലെന്നാണ് ആദിത്യ താക്കറെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. ശിവസേന-എൻസിപി സർക്കാർ രൂപീകരണത്തിൽ എതിർപ്പില്ലെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. ബിജെപിയെ അകറ്റി നിർത്താനുള്ള നടപടിയാണിതെന്ന് കേന്ദ്ര നേതൃത്വം പ്രതികരിച്ചു. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും എൻഡിഎ വിടണമെന്നും പൊതുമിനിമം പരിപാടി വേണമെന്നും ശിവസേനയെ പിന്തുണയ്ക്കാൻ ഉപാധികൾ വച്ചുവെന്നും വാർത്ത വന്നിരുന്നു. എന്നാൽ, ഇതൊന്നും നേതാക്കൾ സ്്ഥിരീകരിച്ചില്ല.

ശിവസേന മേധാവി ഉദ്ധവ് താക്കറെയും കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയും ടെലിഫോണിൽ സംസാരിച്ചിരുന്നു. തുടർന്ന് സോണിയയുടെ ജൻപഥ് 10 ലെ വസതിയിൽ മുതിർന്ന നേതാക്കൾ വിഷയം ചർച്ച ചെയ്തു. മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ ചുമതലയുള്ള മല്ലികാർജുൻ ഖാർഗെ, എ.കെ.ആന്റണി, അഹമ്മദ് പട്ടേൽ, മുകുൽ വാസ്‌നിക്, പൃഥ്വിരാജ് ചവാൻ തുടങ്ങിയവർ പങ്കെടുത്തു. നേരത്തെ ഉദ്ധവ് താക്കറയും എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പൊതുമിനിമം പരിപാടി അടക്കമുള്ള കാര്യങ്ങളാണ് ചർച്ച ചെയ്തത്. സർക്കാർ രൂപവത്കരണത്തിനു രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ ഗവർണർ ക്ഷണിച്ചിരുന്നു. ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപവത്കരിക്കാനില്ലെന്നു ബിജെപി നേതാക്കൾ ഇന്നലെ ഗവർണർ ഭഗത് സിങ് കോഷിയാരിയെ കണ്ട് അറിയിച്ചിരുന്നു. ഇന്നു രാത്രി ഏഴരയ്ക്കകം മറുപടി നല്കാനാണു ശിവസേനാ നിയമസഭാ കക്ഷി നേതാവ് ഏക്‌നാഖ് ഷിൻഡെയോട് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.

288 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിനു വേണ്ടത് 145 അംഗങ്ങളുടെ പിന്തുണയാണ്. ബിജെപി കോർ കമ്മിറ്റി യോഗത്തിലാണു സർക്കാർ രൂപവത്കരണത്തിൽനിന്നു പിന്മാറാൻ തീരുമാനമായത്. ശിവസേന ജനവിധിയെ അവഹേളിച്ചുവെന്ന് ഗവർണറെ സന്ദർശിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങളുടെ അംഗീകാരം ബിജെപി-ശിവസേന സഖ്യത്തിനാണ്. എന്നാൽ ജനവിധി മാനിക്കാൻ ശിവസേന തയാറായില്ല. അതുകൊണ്ടാണു സർക്കാർ രൂപവത്കരിക്കാൻ ഞങ്ങൾ അവകാശമുന്നയിക്കാത്തത്. ശിവസേനയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു -പാട്ടീൽ പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യം ബിജെപി അംഗീകരിക്കാത്തതായിരുന്നു മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധിക്കു കാരണമായത്.ഏറ്റവും വലിയ കക്ഷിയെന്ന നിലയിലായിരുന്നു ബിജെപി നിയമസഭാ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ സർക്കാരുണ്ടാക്കാൻ ശനിയാഴ്ച ഗവർണർ ക്ഷണിച്ചത്. തിങ്കളാഴ്ച രാത്രി എട്ടിനു മുമ്പ് ഭൂരിപക്ഷം തെളിയിക്കാനും ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച നിയമസഭയുടെ കാലാവധി അവസാനിച്ചിരുന്നു.

ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായമുണ്ടായിരുന്നു. മുൻ മുഖ്യമന്ത്രിമാരായ പൃഥ്വിരാജ് ചവാൻ, അശോക് ചവാൻ എന്നിവരടക്കമുള്ള നേതാക്കൾ ശിവസേനയെ പിന്തുണയ്ക്കണമെന്നു വാദിച്ചിരുന്നു. മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണത്തിനു താത്പര്യമില്ലെന്ന് അശോക് ചവാൻ പറഞ്ഞു.മഹാരാഷ്ട്രയുടെ ചുമതലയുള്ള മല്ലികാർജുൻ ഖാർഗെ, സഞ്ജയ് നിരുപം തുടങ്ങിയവർ ശിവസേനാ ബന്ധത്തെ എതിർക്കുകയും ചെയ്തു. കോൺഗ്രസ് ഹൈക്കമാൻഡിനും ശിവസേനയുമായുള്ള ബന്ധത്തിനു താത്പര്യമില്ലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP