Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൈവശം വെക്കാവുന്ന സ്വർണത്തിന് പരിധി നിശ്ചയിക്കുകയും നികുതി ഏർപ്പെടുത്തുകയും ചെയ്താൽ കീശ കാലിയാകും; വിപണി വിലയുടെ 33 ശതമാനം നികുതി ചുമത്തിയാൽ 10 പവൻ അധികമായി കൈവശമുള്ളയാൾ നൽകേണ്ടിവരിക ഒരു ലക്ഷത്തോളം രൂപ

കൈവശം വെക്കാവുന്ന സ്വർണത്തിന് പരിധി നിശ്ചയിക്കുകയും നികുതി ഏർപ്പെടുത്തുകയും ചെയ്താൽ കീശ കാലിയാകും; വിപണി വിലയുടെ 33 ശതമാനം നികുതി ചുമത്തിയാൽ 10 പവൻ അധികമായി കൈവശമുള്ളയാൾ നൽകേണ്ടിവരിക ഒരു ലക്ഷത്തോളം രൂപ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൈവശം വെക്കാവുന്ന സ്വർണത്തിന് പരിധി നിർണമയിക്കുമെന്ന കേന്ദ്രസർക്കാർ നിലപാട് ആശങ്കയിലാക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളെയാണ്. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആഭരണപ്രിയരായ ജനങ്ങളാണ് തെക്കേ ഇന്ത്യക്കാർ. ഒരു നിക്ഷേപം എന്ന നിലയിലും സ്വർണം വാങ്ങി സൂക്ഷിക്കുന്നവരുമുണ്ട്. എന്നാൽ, കൈവശം വെക്കാവുന്ന സ്വർണത്തിന് പരിധി നിശ്ചയിക്കുകയും അധികമുള്ള സ്വർണം നികുതി അടച്ച് ക്രമപ്പെടുത്താം എന്നുമുള്ള സർക്കാർ നിലപാട് പ്രാവർത്തികമായാൽ ഭൂരിപക്ഷത്തിനും കീശ ചോരും.

30 ശതമാനം നികുതിയും 3 ശതമാനം സെസുമടക്കം വിപണി വിലയുടെ 33 ശതമാനമായിരിക്കും നികുതി എന്നാണ് റിപ്പോർട്ട്. ഇന്നത്തെ വില അനുസരിച്ച് പവന് 28,000 രൂപയിലധികമാണ് സ്വർണവില. പത്ത് പവൻ സ്വർണം അധികമായി ഉണ്ടെങ്കിൽ ഒരുലക്ഷം രൂപയോളം നികുതിയിനത്തിൽ നൽകേണ്ടിവരും. നിലവിൽ കുടുംബത്തിന് കയ്യിൽ വയ്ക്കാവുന്നത് 105 പവൻ സ്വർണമാണ്. പക്ഷേ അതിൽ വീണ്ടും കുറവ് വരുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. അധിക സ്വർണം വെളിപ്പെടുത്താൻ സർക്കാർ കള്ളപ്പണത്തിന്റെ കാര്യത്തിൽ ചെയ്തതു പോലെ നിശ്ചിത സമയമനുവദിച്ചേക്കും.

ഇപ്പോൾ തന്നെ രണ്ട് ലക്ഷത്തിലധികം രൂപയുടെ സ്വർണം വാങ്ങാൻ പാൻകാർഡ് നിർബന്ധമാണ്. കൂടാതെ അഞ്ച് ലക്ഷം രൂപയിൽ കവിയുന്ന ഇടപാടുകളുടെ വിവരങ്ങൾ ജൂവലറികൾ തന്നെ ആദായ നികുതി വകുപ്പിന് നൽകണമെന്നും ചട്ടമുണ്ട്. ആഭരണത്തിൽ നേരിട്ട് പണമിറക്കുന്നതിന് നിയന്ത്രണം കൊണ്ട് വരിക എന്നുള്ളതാണ് കേന്ദ്രസർക്കാർ നയം. സ്വർണം ഇറക്കുമതി കുറക്കുകയും കള്ളപ്പണം നിക്ഷേപിക്കപ്പെടുന്നത് തടയുകയുമാണ് ലക്ഷ്യം. പണം മറ്റ് മേഖലകളിലേക്ക് തിരിച്ചുവിടുക തന്നെയാണ് 'വെളുപ്പിക്ക'ലിന്റെ ഉദ്ദേശ്യം.

അധിക സ്വർണത്തിനുള്ള കനത്ത നികുതിയും റെയ്ഡ് അടക്കമുള്ള ഭീഷണിയും തങ്ങളുടെ ബിസിനസിനെ സാരമായി ബാധിക്കും എന്ന ഭീതി സ്വർണവ്യാപാരികളും മറച്ചുവെക്കുന്നില്ല. നിലവിൽ രാജ്യത്ത് 5000-6000 സ്വർണക്കടകളുണ്ട്. അസംഘടിതമേഖലകളിലെ കച്ചവടക്കാരുടെ എണ്ണം 20000 വരും. ഇതിനെയെല്ലാം വരുതിയിലാക്കുന്നതിന്റെ ഭാഗമായി ഗോൾഡ് കൺട്രോൾ ആക്ട് കൊണ്ടു വന്നേക്കുമെന്നും സൂചനകളുണ്ട്. വീടുകളിലെ സ്വർണത്തിന് കണക്കുവരികയും ആഭരണശാലകളെ നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നതോടെ വൻതോതിൽ നികുതി സമാഹരിക്കാനാവുമെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്. എന്നാൽ ഇത് ഈ മേഖലയുടെ തകർച്ചക്ക് വഴിവെക്കുമോ എന്ന ആശങ്കയിലാണ് വ്യാപാരികൾ.

ക്ഷേത്രങ്ങളടക്കമുള്ള ട്രസ്ററുകളിലും കുടുംബങ്ങളിലും ഇരിക്കുന്ന സ്വർണ നിക്ഷേപങ്ങൾ സംബന്ധിച്ച കൃത്യമായ കണക്കുകൾ ഇപ്പോഴും വ്യക്തമല്ല. പത്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂർ,ശബരിമല, തിരുപ്പതി എന്നിവിടങ്ങളിലെ സ്വർണം തന്നെ ലക്ഷക്കണക്കിന് കോടി രുപ വില മതിക്കുന്നതാണ്. ഇവയെല്ലാം എങ്ങനെ നിർവചിക്കപ്പെടും എന്നത് സംബന്ധിച്ചും ആശങ്ക നിലനിൽക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP