Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എനിക്ക് പ്രസംഗം തീരെ വശമില്ല; അതുകൊണ്ട് മറ്റുള്ളവർക്കൊപ്പം വേദി പങ്കിടുന്നതിൽ മാനസിക ബുദ്ധിമുട്ടുകളും ഏറെ; സംഘാടകരോട് ആവശ്യപ്പെട്ടത് എന്നെ ഒഴിവാക്കാൻ; നടന് കൈയടിക്കാൻ സദസിനോട് പറഞ്ഞതും വേദിയിൽ ഇരിക്കാൻ ആവശ്യപ്പെട്ടതും താൻ; നടക്കുന്നത് മനസിൽ പോലും ചിന്തിക്കാത്ത ചർച്ച; പാലക്കാട്ട് ബിനീഷ് ബാസ്റ്റിനെ അപമാനിച്ച വിവാദത്തിൽ ഫെഫ്കയ്ക്ക് മറുപടി നൽകി അനിൽ രാധാകൃഷ്ണ മേനോൻ; എല്ലാം പറഞ്ഞു തീർക്കാൻ നാളെ സംവിധായകനും നടനും കൊച്ചിയിൽ എത്തും

എനിക്ക് പ്രസംഗം തീരെ വശമില്ല; അതുകൊണ്ട് മറ്റുള്ളവർക്കൊപ്പം വേദി പങ്കിടുന്നതിൽ മാനസിക ബുദ്ധിമുട്ടുകളും ഏറെ; സംഘാടകരോട് ആവശ്യപ്പെട്ടത് എന്നെ ഒഴിവാക്കാൻ; നടന് കൈയടിക്കാൻ സദസിനോട് പറഞ്ഞതും വേദിയിൽ ഇരിക്കാൻ ആവശ്യപ്പെട്ടതും താൻ; നടക്കുന്നത് മനസിൽ പോലും ചിന്തിക്കാത്ത ചർച്ച; പാലക്കാട്ട് ബിനീഷ് ബാസ്റ്റിനെ അപമാനിച്ച വിവാദത്തിൽ ഫെഫ്കയ്ക്ക് മറുപടി നൽകി അനിൽ രാധാകൃഷ്ണ മേനോൻ; എല്ലാം പറഞ്ഞു തീർക്കാൻ നാളെ സംവിധായകനും നടനും കൊച്ചിയിൽ എത്തും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലക്കാട്ടെ സർക്കാർ മെഡിക്കൽ കോളേജിൽ നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തിൽ സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടന നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി അനിൽ രാധാകൃഷ്ണ മേനോൻ. ബിനീഷ് ബാസ്റ്റിന് കൂടുതൽ പരാതി ഇല്ലെങ്കിൽ ഈ വിഷയം നാളെ ഒത്തുതീർപ്പിലെത്തും. അനിൽ രാധാകൃഷ്ണ മേനോനേയും ബിനീഷ് ബാറ്റിനേയും ചർച്ചകൾക്കായി ഫെഫ്ക വിളിപ്പിച്ചിട്ടുണ്ട്. എല്ലാം രമ്യമായി പരിഹരിക്കാമെന്നാണ് ഫെഫ്കയുടെ പ്രതീക്ഷ. ജാതീയമായ അപമാനിക്കൽ നടന്നിട്ടില്ലെന്നും തെറ്റിധാരണകളാണ് വിഷയം വലുതാക്കിയതെന്നുമാണ് ഫെഫ്ക വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ നാളത്തെ ചർച്ചയോടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.

എനിക്ക് പ്രസംഗം തീരെ വശമില്ല. അതുകൊണ്ട് തന്നെ മറ്റുള്ളവർക്കൊപ്പം വേദി പങ്കിടുന്നതിൽ മാനസിക ബുദ്ധിമുട്ടുകളും ഏറെയുള്ള വ്യക്തിയാണ് താൻ. പാലക്കാട്ടെ ചടങ്ങിൽ നടൻ വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ സംഘാടകരോട് ആവശ്യപ്പെട്ടത് എന്നെ ഒഴിവാക്കാനായിരുന്നു. പ്രസംഗിക്കുന്നതിനിടെയിൽ താരമെത്തി. ബിനീഷ് എത്തുന്നത് കണ്ടപ്പോൾ കൈയടിക്കാൻ സദസിനോട് പറഞ്ഞതും വേദിയിൽ ഇരിക്കാൻ ആവശ്യപ്പെട്ടതും താനായിരുന്നു. പുറത്തുവന്ന വീഡിയോയിലും അത് വ്യക്തമാണ്. അപ്രതീക്ഷിതമായി ബിനീഷ് കുത്തിയിരിപ്പ് പ്രതിഷേധം തുടങ്ങിയപ്പോൾ വേദിക്ക് പിന്നിലേക്ക് മാറിയെന്നും അനിൽ രാധാകൃഷ്ണ മേനോൻ ഫെഫ്കയോട് പറഞ്ഞു. അതിന് ശേഷം നടന്നത് മനസിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളെന്നാണ് അനിൽ രാധാകൃഷ്ണ മേനോന്റെ വിശദീകരണം. ഈ വിശദീകരണം മുഖ വിലയ്‌ക്കെടുക്കാൻ ബിനീഷ് ബാസ്റ്റിൻ തയ്യാറായാൽ പ്രശ്‌നമെല്ലാം നാളെ അവസാനിക്കും. ഇക്കാര്യത്തിൽ ശുഭ പ്രതീക്ഷയാണ് ഫെഫ്കയ്ക്കുമുള്ളത്.

ജാതീയ അധിക്ഷേപം നടത്തിയിട്ടില്ലെന്ന് അനിൽ ഫെഫ്കക്ക് വിശദീകരണം നൽകി. ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായെന്നാണ് അനിൽ രാധാകൃഷ്ണ മേനോൻ നൽകുന്ന വിശദീകരണം. പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചെന്ന വിവാദത്തിൽ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനെതിരെ ഫെഫ്ക നിലപാടെടുത്തിരുന്നു. പാലക്കാട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി യൂണിയന്റെ പരിപാടിക്കിടെയാണ് അനിഷ്ടസംഭവം ഉണ്ടായത്. തന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകൻ കോളേജ് അധികൃതരെ അറിയിച്ചുവെന്നായിരുന്നു അനിൽ രാധാകൃഷ്ണ മേനോനെതിരായ ഉയർന്ന ആരോപണം. ഇത് അനിൽ രാധാകൃഷ്ണൻ നിഷേധിക്കുകയാണ്. ഇതേത്തുടർന്ന് കോളേജ് യൂണിയൻ ഭാരവാഹികൾ പരിപാടിക്ക് വൈകിയെത്താൻ തന്നോട് ആവശ്യപ്പെട്ടുവെന്നായിരുന്നു ബിനീഷിന്റെ വെളിപ്പെടുത്തൽ. ഇതിൽ പ്രതിഷേധിച്ച് വേദിയിലെത്തിയ നടൻ, കരഞ്ഞുകൊണ്ടാണ് അന്ന് വേദി വിട്ടത്. സംഭവത്തിൽ അനിൽ രാധാകൃഷ്ണ മേനോനെതിരെ വ്യാപകമായി വിമർശനങ്ങളുയർന്നിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ ബിനീഷ് ബാസ്റ്റിനോട് അനിൽ രാധാകൃഷ്ണമേനോന് ക്ഷമ ചോദിക്കുകയും ഉണ്ടായി.

സാമൂഹിക മാധ്യമങ്ങളടക്കം ഏറ്റെടുത്ത വിഷയത്തിൽ ബിനീഷ് ബാസ്റ്റിനൊപ്പം ആണ് ഫെഫ്ക നിന്നതെങ്കിലും പ്രശ്‌നം രമ്യമായി പറഞ്ഞു തീർക്കാൻ തന്നെയാണ് ഫെഫ്കയുടെ തീരുമാനം. നാളെ കൊച്ചിയിലാകും ഇരുവരും തമ്മിലുള്ള ചർച്ച. വിജയ് നായകനായി എത്തിയ തെരിയിലൂടെയാണ് ബിനീഷ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കട്ടപ്പനയിലെ ഹൃദ്ദിക് റോഷൻ എന്ന ചിത്രത്തിലും താരം കൈയടി നെടി. നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ താരം എത്തിയിരുന്നു. ഇതിൽ അനിൽ രാധാകൃഷ്ണമേനോന്റേതും ഉൾപ്പെടുന്നുണ്ട്. ബിനീഷ് അനിൽ രാധാകൃഷ്ണ മേനോൻ വിഷയം വൻ വിവാദമായതോടെ നാല് ചിത്രങ്ങളാണ് ബിനീഷിനെ തേടിയെത്തിയിരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടത് ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഈ സിനിമയുടെ ചിത്രീകരണം ഗൾഫിലാണ്. പാലക്കാട്ടെ സംഭവം വൻ വിവാദമായെങ്കിലും നിരവധി ഉദ്ഘാടന ചടങ്ങുകളിലേക്കും താരത്തിന് ക്ഷണം എത്തുകയാണ്. അത് കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നും ക്ഷണമുണ്ട്.

വിവാദത്തിൽ മാധ്യമങ്ങളിലൂടെ അനിൽ രാധാകൃഷ്ണ മേനോൻ വിശദീകരണം നൽകിയിരുന്നു. താൻ ആരേയും ജാതി പറഞ്ഞ് വേർതിരിച്ചിട്ടില്ലെന്നും ബിനീഷ് വന്നാൽ വേദി പങ്കിടില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അത് ഇതിനോടകം തെളിഞ്ഞ കാര്യമാണെന്നും അനിൽ വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ തന്നെ ചീത്തവിളിച്ച, തനിക്കെതിരേ സംസാരിച്ച സഹപ്രവർത്തകർ പോലും തന്റെ അടുത്ത് സത്യാവസ്ഥ ചോദിക്കാൻ തയ്യാറായില്ലെന്നും നഷ്ടവും ബുദ്ധിമുട്ടുകളും ഉണ്ടായത് തനിക്ക് മാത്രമാണെന്ന് അനിൽ പറയുന്നു. ജാതിചിന്തയുള്ള വ്യക്തിയല്ല താനെന്നും ഇന്നേവരെ അങ്ങനെ പെരുമാറിയിട്ടില്ലെന്നും അനിൽ വ്യക്തമാക്കി.

ഞാൻ ജാതിയോ മതമോ പറഞ്ഞിട്ടില്ല, ബിനീഷിനെതിരേ പറഞ്ഞിട്ടില്ല എന്നെല്ലാം തെളിഞ്ഞതാണ്. വാർത്തകളിലൊക്കെ അത് വന്നതുമാണ്. ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ലെന്ന് പാലക്കാട് കോളേജിലെ ചെയർമാനും ജാതീയമായി ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്ന് ബിനീഷും മാധ്യമങ്ങളോട് പറഞ്ഞതാണ്. എനിക്കിത്രയേ ഇപ്പോൾ പറയാനുള്ളൂ, ഞാൻ പറയാത്ത ഒരു വിഷയം, അറിയാത്തൊരു വിഷയം, അതിനെ ഊതിപ്പെരുപ്പിച്ച് ഇങ്ങനെ വിവാദമാക്കി. അതിൽ വേറെ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായിക്കാണില്ല. എനിക്ക് മാത്രമാണ് ബുദ്ധിമുട്ടുകൾ ഉണ്ടായത്. നിരവധി തെറിവിളികൾ കേട്ടു. അറിയുന്നവരും അറിയാത്തവരും എന്നെ ചീത്തവിളിച്ചു. എന്റെ ബന്ധുക്കളെ, സുഹൃത്തുക്കളെ ഒക്കെ തിരഞ്ഞുപിടിച്ച് തെറി പറഞ്ഞു. അവർ അറിഞ്ഞിട്ടു പോലുമില്ല എന്താ സംഭവമെന്നും വെളിപ്പെടുത്തിയിരുന്നു. ഇതിനോട് ചേർന്ന് നിൽക്കുന്ന വിശദീകരണമാണ് അനിൽ ഫെഫ്കയ്ക്കും നൽകിയത്.

ഞാൻ ആ കോളേജിൽ പോകാൻ തന്നെ തീരുമാനിച്ചത് എന്തുകൊണ്ടാണ് എന്നറിയുമോ. എൺപത് ശതമാനം പട്ടികജാതി പട്ടിക വർഗ സംവരണമുള്ള രണ്ടേ രണ്ടു കോളേജേ ഇവിടെ ഉള്ളൂ. അതിലൊന്ന് പാലക്കാടാണ് എന്നുള്ളത് അവിടെ താമസിക്കുന്ന ആൾ എന്ന നിലയ്ക്ക് എനിക്ക് അഭിമാനമുള്ള കാര്യമല്ലേ.. അവിടെ പഠിക്കുന്നത് സാധാരണക്കാരായ കുട്ടികളാണ്. അവരെ കാണാം എന്നേ കരുതിയുള്ളൂ. തലേദിവസമാണ് എന്നെ വിളിക്കുന്നത് തന്നെ. എന്നിട്ടും ഞാൻ പോകാൻ തയ്യാറായതാണ്. ഞാൻ ഒരേ ഒരു നിബന്ധനയെ വച്ചിരുന്നുളൂ. ഞാൻ വരേണ്ട ആവശ്യമില്ല ഒന്നമത്. വേറെ ആരെയെങ്കിലും വിളിച്ചോളാൻ പറഞ്ഞതുമാണ്.. മറ്റൊരാളുടെ കൂടെ വേദി പങ്കിടുന്നതിൽ ഞാൻ അത്ര കംഫർട്ടബിൾ അല്ല പൊതുവേദിയിൽ സംസാരിക്കുമ്പോൾ ടെൻഷൻ ഉള്ള കൂട്ടത്തിലാണ് ഞാൻ..

വേറെ ഒരാൾ വന്നു കഴിയുമ്പോൾ എനിക്ക് ടെൻഷൻ കൂടും. അത് ഞാൻ അവരോട് ആദ്യമേ പറഞ്ഞതാണ്. അത് ഇന്ന വ്യക്തി എന്നല്ല, ആരായാലും എന്നാണ് ഞാൻ പറഞ്ഞത്. അത് സമ്മതിച്ചിട്ട് നുണ പറഞ്ഞ് മറ്റാളേയും പരിപാടിയിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ചു. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർക്ക് രണ്ടു പേരെയും വേണമായിരുന്നു. പക്ഷെ എങ്ങനെ മറ്റേ ആളോട് പറയണം എന്ന് അറിഞ്ഞുകാണില്ല. അതിപ്പോൾ ഞാൻ പറയാത്ത രീതിയിൽ അവതരിപ്പിച്ചാലും പോരെ... പിറ്റേദിവസം മാത്രമാണ് അവർ ബിനീഷ് വരുന്ന വിവരം പറയുന്നത്. ബിനീഷുണ്ടല്ലോ പിന്നെ എന്റെ ആവശ്യമുണ്ടോയെന്ന് ചോദിച്ചു. അതല്ലാതെ വേദി പങ്കിടാൻ പറ്റില്ല എന്നല്ല പറഞ്ഞതെന്നായിരുന്നു അനിൽ വിവാദത്തോട് പ്രതികരിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP