Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തൃശൂരിൽ നിന്ന് മുംബൈയിലെത്തി കുമാർ സഹോദരന്മാർ ആദ്യമേ കണ്ണ് വച്ചത് ജൂവലറി ബിസിനസിൽ; പ്രമുഖ ജൂവലറി ഷോപ്പിന് വേണ്ടിയുള്ള സ്വർണ വിതരണക്കാരായി തുടക്കം; 1992ൽ തൃശൂരിൽ സ്വർണാഭരണ നിർമ്മാണം തുടങ്ങി പൂർണതോതിൽ ജൂവലറി ബിസിനസും; സുധീഷ് കുമാർ ഭാര്യയെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയും; സെലിബ്രിറ്റികളെ മുഖമാക്കി തട്ടിച്ചത് കോടികൾ; മഹാരാഷ്ട്രയിലെ ഗുഡ് വിൻ ജൂവലറി ഉടമകളെ കണ്ടെത്താനാവാതെ അന്വേഷണം

തൃശൂരിൽ നിന്ന് മുംബൈയിലെത്തി കുമാർ സഹോദരന്മാർ ആദ്യമേ കണ്ണ് വച്ചത് ജൂവലറി ബിസിനസിൽ; പ്രമുഖ ജൂവലറി ഷോപ്പിന് വേണ്ടിയുള്ള സ്വർണ വിതരണക്കാരായി തുടക്കം; 1992ൽ തൃശൂരിൽ സ്വർണാഭരണ നിർമ്മാണം തുടങ്ങി പൂർണതോതിൽ ജൂവലറി ബിസിനസും; സുധീഷ് കുമാർ ഭാര്യയെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയും; സെലിബ്രിറ്റികളെ മുഖമാക്കി തട്ടിച്ചത് കോടികൾ; മഹാരാഷ്ട്രയിലെ ഗുഡ് വിൻ ജൂവലറി ഉടമകളെ കണ്ടെത്താനാവാതെ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

ഡോംബിവ്ലി: ഗുഡ്വിൻ ജൂവലേഴ്സിന്റെ മലയാളികളായ ഉടമസ്ഥർ മുംബൈയിലെയും പുണെയിലെയും കടകളടച്ച്് മുങ്ങിയത് കോടികളുമായി.നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതി നിലനിൽക്കെയുള്ള ഇവരുടെ മുങ്ങലിന് പൊലീസിന്റെ സാഹായം കിട്ടിയതായി സംശയമുണ്ട്. അതിനിടെ വിവാദം കത്തി പടർന്നതോടെ ഇവർക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കി. മുംബൈയിലും മറ്റു മേഖലകളിലുമായി 14 ശാഖകളാണ് ഇവർക്കുള്ളത്. ഇതോടെ ജൂവലറിയിൽ ചെറുതും വലുതുമായ ഇടപാടുകൾ നടത്തിയ ആയിരക്കണക്കിന് നിക്ഷേപകർ പ്രതിസന്ധിയിലായി. ശനിയാഴ്ച ഡോംബിവ്ലിയിലെ കട തുറക്കാഞ്ഞതിനാൽ അവിടെയെത്തിയ 35 നിക്ഷേപകർ പൊലീസിൽ പരാതി നൽകി. ഈ പരാതിയിലാണ് ഉടമസ്ഥരെ തേടുന്നത്.

ഗുഡ്വിൻ ജൂവലേഴ്സ് ചെയർമാൻ സുനിൽകുമാർ, മാനേജിങ് ഡയറക്ടർ സുധീഷ്‌കുമാർ എന്നിവർക്കെതിരെയും ചില കമ്പനി ജീവനക്കാർക്കെതിരെയുമാണ് പരാതി. നിക്ഷേപകർ സംഘടിച്ച്് നിയമനടപടി കൈക്കൊള്ളാൻ ആലോചിച്ചുവരികയാണെന്ന് തട്ടിപ്പിനിരയായ മലയാളികൾ പറഞ്ഞു. നിക്ഷേപകർക്ക് നിശ്ചിതകാലയളവിനുള്ളിൽ സ്വർണം അല്ലെങ്കിൽ പണം തിരിച്ചുനൽകുമെന്നുപറഞ്ഞാണ് ഇവർ പണം സ്വരൂപിച്ചത്. കാലാവധി പൂർത്തിയായിട്ടും ഒട്ടേറെപ്പേർക്ക് തുക തിരിച്ചുനൽകാഞ്ഞതോടെയാണ് നിക്ഷേപകർ രംഗത്തെത്തിയത്. എന്നാൽ, ജീവനക്കാർക്കെതിരേ സംഘടിതമായ ആക്രമണങ്ങൾ ഉണ്ടായതിനാലാണ് കടകൾ അടച്ചിട്ടതെന്ന് നേരത്തേ പറഞ്ഞിരുന്നു. ഇത് തട്ടിപ്പായിരുന്നു.

ബോളിവുഡിൽ നിന്നും മലയാള സിനിമാ രംഗത്ത് നിന്നുമുള്ള സെലിബ്രിറ്റികളെ ക്ഷണിച്ചുവരുത്തിയാണ് കുമാർ സഹോദരന്മാർ സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് മലയാളികൾ അടക്കമുള്ള നിക്ഷേപകരെ ആകർഷിച്ചത്. തൃശൂരിൽ നിന്ന് മുംബൈയിലെത്തി കുമാർ സഹോദരന്മാർ ആദ്യമേ കണ്ണ് വച്ചത് ജൂവലറി ബിസിനസിലായിരുന്നു. മുംബൈയിലെ ഒരു പ്രമുഖ ജൂവലറി ഷോപ്പിന് വേണ്ടിയുള്ള സ്വർണ വിതരണക്കാരായി ആയിരുന്നു ആദ്യ രംഗപ്രവേശം. 1998 ൽ തുടങ്ങിയ ആ ബിസിനസ് 2002 ൽ അവസാനിച്ചതായി ജൂവലറി ഉടമ പറഞ്ഞു. 1992 ലാണ് ഇവർ തൃശൂരിൽ സ്വർണാഭരണ നിർമ്മാണം തുടങ്ങിയത്. അടുത്ത മൂന്നുവർഷത്തിനുള്ളിൽ പൂർണതോതിൽ ജൂവലറി ബിസിനസിൽ തിളങ്ങി തുടങ്ങി. 2004 ലാണ് മുംബൈ മാർക്കറ്റിലേക്ക് ഇറങ്ങിയത്. 2016 ൽ സുധീഷ് കുമാറിനെ ഭാര്യയെ ആക്രമിച്ചെന്ന ഗാർഹിക പീഡന പരാതിയിൽ നവി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക ശ്രമത്തിനാണ് അന്ന് കേസെടുത്തിരുന്നത്.

കടകൾ പൂട്ടിയതോടെ രണ്ടുദിവസത്തിനുള്ളിൽ കടകൾ തുറക്കുമെന്ന് ചെയർമാൻ സുനിൽകുമാറിന്റെ സന്ദേശം സാമൂഹികമാധ്യമങ്ങളിൽ വരികയുംചെയ്തിരുന്നു. അതിനുശേഷവും കടകൾ തുറക്കാഞ്ഞതോടെയാണ് നിക്ഷേപകർ പൊലീസിൽ പരാതിനൽകിയത്. ജനങ്ങളിൽനിന്ന് സ്വർണക്കുറിയിനത്തിൽ കോടികൾ സംഘടിപ്പിച്ചെന്ന് പരാതിക്കാർ പറയുന്നുണ്ട്. ഇതുസംബന്ധിച്ച കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് ഡോംബിവ്ലി പൊലീസ് പറഞ്ഞു. ഗുഡ്വിൻ ഉടമസ്ഥരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവരുടെ മൊബൈൽ നമ്പറുകൾ 'സ്വിച്ച്ഡ് ഓഫ്' ആണെന്ന സന്ദേശമാണ് ലഭിക്കുന്നത്. 2000 മുതൽ 50 ലക്ഷം വരെയാണ് പല മലയാളികളും നിക്ഷേപിച്ചിരുന്നത്. എന്നാൽ, നിക്ഷേപതുകകൾ കോടികൾ വരുമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. ഉടമകൾക്കും, ഏരിയ മാനേജർ മനീഷ് കുണ്ഡക്കുമെതിരെ വഞ്ചനാ കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് രാംനഗർ പൊലീസ് സ്റ്റേഷനിലെ എസ്‌പി അഹേർ പറഞ്ഞു.

22 വർഷമായി ജൂവലറി വ്യവസായ രംഗത്തുള്ളവരാണ് കുമാർ സഹോദരന്മാർ. ചെയർമാൻ സുനിൽ കുമാറിന്റെ ശബ്ദസന്ദേശത്തിൽ ഇങ്ങനെ പറയുന്നു: 'മൂന്നുവർഷം മുമ്പ എന്റെ കുടുംബം ചില പ്രശ്നങ്ങളിൽ പെട്ടപ്പോൾ തുടങ്ങിയ ദുഷ്പ്രചാരണത്തിന്റെ പരിണതഫലമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. സ്വാഭാവികമായി ബിസിനസിനെ അത് ബാധിച്ചു. എന്നാൽ, പുതിയ ആശയങ്ങൾ നടപ്പാക്കി പ്രതിസന്ധി തരണം ചെയ്യാനുള്ള പരിശ്രമത്തിലാണ് ഞങ്ങൾ'.

ഒക്ടോബർ 21 നാണ് ഗുഡ് വിൻ ജൂവലേഴ്സിന്റെ ദോംബിവ്ലിയിലെ ഓഫീസ് പൂട്ടിയത്. ഫോണിൽ അന്വേഷിച്ചപ്പോൾ ഓഫീസ് രണ്ടുദിവസത്തേക്ക് തുറക്കില്ലെന്ന മറുപടിയാണ് ജീവനക്കാർ നൽകിയത്. എന്നാൽ, ദീപാവലിക്കും ഷോറൂം അടഞ്ഞ് കിടന്നതോടെ നിക്ഷേപകർക്ക് ആശയക്കുഴപ്പവും, പരിഭ്രാന്തിയുമായി. കഴിഞ്ഞ ദിവസം പുണെയിലെ ചിഞ്ചുവാഡ ഷോറൂമിൽ ജീവനക്കാർക്ക് നേരെ നടന്ന ആക്രമണത്തെ തുടർന്ന് സംസ്ഥാനത്തെ എല്ലാ കടകളും അടച്ചിടേണ്ടി വന്നുവെന്നാണ് ചെയർമാൻ സുനിൽ കുമാർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. അടച്ചിട്ട ഷോറൂമുകൾ രണ്ടു ദിവസത്തിനകം തുറക്കുമെന്നും നിക്ഷേപരുടെ പണം സുരക്ഷിതമാണെന്നും തിരിച്ചു നൽകാൻ സാവകാശം വേണമെന്നും അപേക്ഷിച്ചുള്ള സുനിൽ കുമാറിന്റെ വാട്ട്സപ്പ് വോയിസ് സന്ദേശം മാത്രമാണ് നിക്ഷേപകർക്ക് കുറച്ചെങ്കിലും പ്രത്യാശ നൽകിയത്.എന്നാൽ തുടർന്നുള്ള ദിവസങ്ങളിലൊന്നും ജൂവലറിയുടെ ഷോറൂമുകളൊന്നും തന്നെ തുറന്ന് പ്രവർത്തിക്കാതിരുന്നതും ഉത്തരവാദിത്തപ്പെട്ടവരെ ഫോണിൽ പോലും ബന്ധപ്പെടാൻ കഴിയാതെ വന്നതുമാണ് പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കിയിരിക്കുന്നത്.

നിക്ഷേപങ്ങൾ ക്യാൻവാസ് ചെയ്യാൻ കമ്മീഷൻ അടിസ്ഥാനത്തിൽ ഏജന്റുമാരെ നിയോഗിച്ചിരുന്നു. ചില നിക്ഷേപകർ തങ്ങളുടെ മാതാപിതാക്കൾ തുടങ്ങി വച്ച നിക്ഷേപ പദ്ധതി പൂർത്തിയാക്കാൻ ചെറുകിട നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. ഏജന്റുമാർക്ക് കമ്മീഷൻ കിട്ടിക്കോട്ടെ എന്നുകരുതി മാനുഷിക പരിഗണനയോടെ ചില നിക്ഷേപങ്ങളും. സ്വർണത്തിന്മേലുളേള സ്ഥിര നിക്ഷേപത്തിന് 17 ശതമാനം പലിശയാണ് ഇവർ വാഗ്ദാനം ചെയ്തത്. രണ്ടാമത്തെ പദ്ധതി പ്രകാരം നിക്ഷേപത്തിന്റെ തോതനുസരിച്ച് വർഷാവസാനം സ്വർണാഭരണമോ, കാഷോ വിഹിതമായി നൽകും. നിക്ഷേപകർക്ക് എത്ര തുക വേണമെങ്കിലും ഒരുവർഷത്തേക്ക് നിക്ഷേപിക്കാം. കമ്പനി ഈ പദ്ധതിയിൽ തങ്ങളുടെ ഒരുമാസത്തെ വിഹിതമാണ് നിക്ഷേപിക്കുക. വർഷാവസാനം മൊത്തം തുകയുടെ അടിസ്ഥാനത്തിൽ സ്വർണാഭരണമായി മടങ്ങി വാങ്ങാം. പണമായി തന്നെ വേണമെങ്കിൽ 14 മാസത്തോളം കാത്തിരിക്കേണ്ടി വരികയും ചെയ്യും-ഇതായിരുന്നു പദ്ധതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP